Tuesday, January 25, 2022

Impact of dysfunctional family

 വിതക്കാരന്റെ ഉപമയിൽ ദൈവവചനമാകുന്ന വിത്തു വീഴുന്ന മുള്ളും പാറയും പെരുവഴിയുമാകുന്ന നിലങ്ങളെപ്പറ്റി കർത്താവ് പറയുന്നുണ്ട്. സ്വർഗ്ഗീയ കൃഷിക്കാരൻ വിതയ്ക്കുന്ന കുട്ടികളാകുന്ന വിത്ത് ചെന്ന് വീഴുന്ന രോഗബാധിതമായ കുടുംബാന്തരീക്ഷങ്ങൾക്കും ഈ ഉപമ അനുയോജ്യമാണ്. ദൈവത്തിന്റെ വിലപ്പെട്ട പല കുഞ്ഞുങ്ങളും  നിർഭാഗ്യവശാൽ ജനിക്കുന്നത് മുള്ളുകൾക്കിടയിലും, പാറപോലെ ഹൃദയകാഠിന്യമുള്ള മാതാപിതാക്കളുടെ കൈകളിലുമൊക്കെയാണ് . നല്ല കുടുംബാന്തരീക്ഷത്തിൽ ജനിക്കുവാനും വളരുവാനും അവസരം ലഭിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യമുള്ളവരാണ്. 

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വീഴുന്ന കുട്ടികൾക്ക് നല്ല ഫലം കായ്ക്കുവാനും ദൈവനിയോഗം പൂർത്തിയാക്കാനും സാധിക്കാതെ വന്നേക്കാം.

കുട്ടിയുടെ അനുകൂല വ്യക്തിത്വ വികാസത്തിന് വൈകാരിക ഭദ്രതയുള്ള കുടുംബാന്തരീക്ഷവും കരുതലും സ്നേഹവും ഉള്ള പേരന്റിങ്ങും അനിവാര്യ ഘടകങ്ങളാണ്.

മാതാപിതാക്കളുടെ അവഗണന, അമിത നിയന്ത്രണം, ലഹരി ആസക്തി, പീഡനം തുടങ്ങിയ പ്രതികൂലതകൾ കുടുംബത്തിൽ തുടർച്ചയായ ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും ടെൻഷനും ഉണ്ടാകും. ഇത്തരം കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ അതൊക്കെ നോർമലാണെന്നു ചിന്തിക്കുകയും ഭാവിയിൽ അവരുടെ കുടുംബത്തിൽ അതൊക്കെ ആവർത്തിക്കുകയും ചെയ്യും.

എന്താണ് രോഗബാധിതമായ കുടുംബം?

സംഘട്ടനങ്ങളും സംഘർഷങ്ങളും അവഗണനയും നിരന്തരമായി അരങ്ങേറുന്ന കുടുംബാന്തരീക്ഷം ആണ് ഇത്.

രോഗബാധിതമായ കുടുംബത്തിൽ ബന്ധങ്ങൾക്കിടയിൽ അവിശ്വസ്തതയും വിരുദ്ധതയും, വികാര പ്രകടനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്തതും മാപ്പ് കൊടുക്കാത്തതും ക്ഷമാപണം സ്വീകരിക്കാൻ തയ്യാറാകാത്തതും  ഒക്കെ തകർന്ന കുടുംബത്തിലെ പ്രതിസന്ധികളാണ്.

കുടുംബം രോഗബാധിതമാകുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.

ലഹരി ആസക്തി ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലഹരി മരുന്ന്‌, മദ്യം, പോർണോഗ്രാഫി,  ചൂതുകളി ആധാർമിക കൂട്ടുകെട്ട് തുടങ്ങിയവക്ക് അടിമകളായ മാതാപിതാക്കൾ അവരുടെ ചുമതലകൾ  അവഗണിക്കുന്നവർ ആയിരിക്കും. ആസക്തരുടെ മനസ്സിൽ കുട്ടികളോടും ജീവിത പങ്കാളിയോടും കരുതലും സ്നേഹവും ഉണ്ടാവില്ല. എപ്പോഴും ആസക്തിക്ക് ആയിരിക്കും അവർ മുൻഗണന കൊടുക്കുന്നത്. അവർ യാഥാർത്ഥ്യത്തിന്റെ ലോകത്തു നിന്നും അകന്നു ആസക്തിയുടെ മായാലോകത്തിൽ ജീവിക്കുന്നവരാണ്.

ഒന്നോ അതിലധികമോ  കുടുംബാംഗങ്ങളുടെ അക്രമസ്വഭാവമാണ് കുടുംബത്തെ രോഗബാധിതമാക്കുന്ന മറ്റൊരു പ്രതിസന്ധി. ഇത്‌ കുടുംബ സമാധാനത്തിനന്റെ അടിത്തറ ഇളക്കും. കുടുംബാംഗങ്ങൾ  ശാരീരികമായും വൈകാരികമായും മുറിവേൽക്കും. പരസ്പരം ഭയന്ന് അകന്നു പോകും. കുടുംബത്തിലെ സ്‌നേഹ കൂട്ടായ്മയുടെ അഭാവം സംശയവും അവിശ്വസ്തതയും ഭയവും ഉണ്ടാകും

സാമ്പത്തിക പ്രതിസന്ധി ആണ് മൂന്നാമത്തെ കാരണം. സാമ്പത്തികാടിത്തറ സന്തുഷ്ട കുടുംബാന്തരീക്ഷത്തിന്  അത്യാവശ്യമാണ്. കുടുംബത്തിനു വേണ്ടി അധ്വാനിക്കാത്തവരും  സാമ്പത്തിക കടബാധ്യതകൾ വരുത്തുന്നവരുംമായ മാതാപിതാക്കൾ ദാരിദ്രവും അപര്യാപ്തതയും ഉണ്ടാക്കും.

കുടുംബത്തിലെ നേതൃത്വമില്ലായ്മയാണ് നാലാമത്തെ പ്രതിസന്ധി. പൊതുകാര്യങ്ങൾക്കും സ്ഥാനാമാനങ്ങൾക്കും സമ്പത്തിനും പിറകെ മാതാപിതാക്കൾ ഓടി അലയുമ്പോൾ കുടുംബത്തിന് നേതൃത്വം കൊടുക്കാൻ ആളില്ലാതാകും.  കുടുംബനേതൃത്വം കൊടുക്കുന്നവർ ഡിക്റ്റേറ്ററാകുന്നതും പ്രശ്നമാണ്.  മറ്റുള്ളവർ സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത അടിമകൾ ആകും. അത് വ്യക്തിബന്ധങ്ങൾ വികലമാക്കും.  ആരും നേതൃത്വം നൽകാനില്ലാത്ത  അവസ്ഥ അനാർക്കിയും ആശയക്കുഴപ്പവുമുണ്ടാക്കും. എല്ലാവരും അധികാരം കൈയാളുന്ന കുടുംബത്തിലെ അവനവൻ മനോഭാവവും മത്സരങ്ങളും നിരന്തരം അരങ്ങേറും.

മാതാപിതാക്കളിലെ ഗുരുതര മനോരോഗങ്ങൾ കുട്ടികളിൽ പ്രതികൂലമായ സ്വാധിനം ചെറുത്തും. രോഗലക്ഷണങ്ങളായ മിഥ്യാ ധാരണകളും ദർശനങ്ങളും സംശയം, pathological anger, അക്രമ സ്വഭാവം തുടങ്ങിയവയും കുടുംബത്തിലെ വൈകാരിക സന്തുലിതാവസ്ഥ താളംതെറ്റാനും കുട്ടികൾ അനുകരിക്കാനും ഇടയാകും. മനസികാരോഗ്യവിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഫാമിലി കൗൺസലിങ്ങും കുട്ടികൾക്ക്  ഉൽക്കഴ്ച്ചയും സ്വാന്തനവും നൽകാൻ സഹായകമാണ്.

റിലീജിയസ് ഫണ്ട് മെന്റ്റലിസം ആണ് കുടുംബത്തെ രോഗബാധിത മാക്കുന്ന അഞ്ചാമത്തെ ഘടകം.  മത രാഷ്ട്രീയ മൗലികവാദികളും കൾട്ടിസ്റ്റ് അനുഭവികളുമായ മാതാപിതാക്കൾ കുട്ടികളുടെ മേൽ കർക്കശമായ നിയമങ്ങളും സിദ്ധാന്തങ്ങളും ഉപസനാ ശൈലിയും അടിച്ചേൽപ്പിക്കും.  ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം കുട്ടികൾക്ക്  പരിചയപ്പെടുത്തുന്നതിന് പകരം കർക്കശമായ ആചാരാനുഷ്ഠാനങ്ങളുടെ മതിൽകെട്ടിനുള്ളിൽ അവരെ തളച്ചിടും.   മതിലുകൾ കെട്ടി സമൂഹത്തിൽനിന്ന് വേർതിരിക്കപ്പെടുന്ന കുട്ടികളുടെ സോഷ്യലൈസേഷനും ഓട്ടോണമിയും തടസ്സപ്പെടും. ഇത്തരം അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് അടഞ്ഞ മനസ്സും സങ്കുചിത വീക്ഷണവും ഉണ്ടാകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന  കുട്ടികളിൽ കണ്ടുവരുന്ന വ്യക്തിത്വ വൈകല്യങ്ങൾ  പലതാണ് :

ഇവർ എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരായിരിക്കും.

മറ്റുള്ളവരുടെ അവഗണനയും അപ്രീതിയും ഒഴിവാക്കുവാനും സ്നേഹം ലഭിക്കുവാനും വേണ്ടി എന്ത് ത്യാഗത്തിനും കീഴടങ്ങലിനും ഇവർ തയ്യാറാകും. അമിത ആശ്രയ ബോധമുള്ള ഇവർ സ്വന്തം താൽപര്യങ്ങൾ ഉപേക്ഷിച്ചും ''പീപ്പിൾ പ്ലീസേഴ്സ് ' ആയി പെരുമാറും.

അമിത കുറ്റബോധമാണ് രണ്ടാമത്തെ പ്രത്യേകത. മറ്റുള്ളവരുടെ വീഴ്ചക്കും ജീവിത പ്രതിസന്ധികൾക്കുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കുറ്റബോധത്തിന്റെ ഭാരം ചുമക്കും.

പെർഫെക്ഷനിസമാണ് മൂന്നാമത്തെ പ്രത്യേകത. അമിത വിമർശനത്തിൽ വളർന്നവർ തെറ്റുകളും വീഴ്ചകളും  ഒഴിവാക്കുവാൻ  പെർഫക്ഷനിസ്‌റ്റുകളാകും.

സ്വന്തം കാര്യങ്ങൾ അവഗണിച്ച്‌ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അവരുടെ ഗുഡ് ബുക്കിൽ  നിലനിൽക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.

ചെറുപ്പത്തിൽ വളരെ വിമർശനം ഏറ്റുവാങ്ങിയ കൊണ്ട് ആത്മവിമർശന സ്വഭാവം കൂടുതലായിരിക്കും .. സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന സ്ഥിരം ലൂസേഴ്സ് ആണിവർ.

കാര്യങ്ങളെല്ലാം ഭംഗിയായി പോകുമ്പോഴും അതൃപ്തിയും എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന അമിത് ഉൽക്കണ്ഠയും ആൻന്റി സിപ്പേറ്ററി ഫിയറും ഇവരെ അസ്വസ്ഥരാക്കും.  ഈ ആകുല ചിന്തകൾ ഇവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും.

കാര്യങ്ങൾ തുറന്നു പറയുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവില്ല. ഏകാധിപതിയുടെ കാൽക്കീഴിൽ അടിമയായി വളർന്നതിന്റെ പ്രത്യാഘാതമാണ് ഇത്. ചെറുപ്പത്തിൽ മാതാപിതാക്കളുമായി  മെച്ചമായ ആശയവിനിമയം സാധ്യമാകാത്തതുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ കുറവായിരിക്കും.

അപര്യാപ്തതാ ബോധവും ആത്മവിശ്വാസക്കുറവും എപ്പോഴും ഇവരെ പിന്തുടരും.  അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത കൂടുതലായിരിക്കും.

വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, മുൻകോപം, പിന്മാറ്റ പ്രവണത എന്നിവയും രോഗബാധിതമായ കുടുംബാന്തരീക്ഷം ഏൽപ്പിക്കുന്ന ക്ഷതങ്ങളാണ്.

ഇതിൽ ഒന്നോ രണ്ടോ പ്രതിസന്ധികൾ ഉള്ളതുകൊണ്ട് രോഗബാധിതമായ കുടുംബത്തിൽ വളർന്നവരായിരിക്കണമെന്നില്ല. എന്നാൽ വ്യാപകമായ വ്യക്തിത്വ - വൈകാരിക പ്രതിസന്ധികൾ രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നേറ്റ മുള്ളുകളും മുറിവുകളും ആകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ പ്രതികുല സ്വാധീനത്തിൽ നിന്ന്  നിരന്തര പരിശ്രമംകൊണ്ട് കുറെയൊക്കെ    വിമുക്തമാകാൻ കുറെയൊക്കെ സാധിക്കും.

സ്വഭാവവൈകല്യങ്ങളും നിഷേധ വൈകാരിക പ്രതികരണ രീതികളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം ആണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പ്രതിസന്ധി നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ അതിജീവിക്കുവാൻ ശീലിച്ച പ്രതിരോധമാർഗങ്ങളും സ്വഭാവങ്ങളും പ്രതികരണ രീതികൾളും ഇന്ന്  ആവശ്യവുമില്ല പ്രസക്തിയുമില്ല.

കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ വൈകാരിക ബന്ധവും ആശയവിനിമയവും നിലനിർത്തുവാൻ ശ്രമിക്കണം.

കുടുംബത്തിൽ നിന്നേറ്റ ആന്തരിയ മുറിവുകൾ മറ്റുള്ളവരുമായി വിശ്വസ്തത പുലർത്തുന്നതിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. ചെറുപ്പത്തിൽ കുടുംബത്തിലുണ്ടായ ട്രസ്റ്റ് ഇഷ്യൂ സാമൂഹ്യ ബന്ധങ്ങളിൽ പ്രസക്തമല്ല എന്ന് സ്വയം തിരിച്ചറിയണം.  ക്ഷമയും പരിശ്രമവും കൊണ്ട്  വ്യക്തിബന്ധങ്ങളിൽ വിശ്വസ്തത പുലർത്തുവാൻ ശ്രമിക്കണം. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ക്രിസ്തീയ സ്നേഹം കൊണ്ട് ഹൃദയം നിറക്കാൻ പ്രാർത്ഥിക്കണം.

ബാല്യത്തിൽ മുറിവേൽപ്പിച്ചവർക്ക് മാപ്പു കൊടുക്കുന്നതാണ് അടുത്ത സമീപനം. വ്യക്തിത്വ വൈകല്യങ്ങൾ മൂലമായിരിക്കാം കുടുംബാംഗങ്ങളിൽ ചിലർ പീഡകരും മുറിവേൽപ്പിച്ചവരുമായത്.   അവർക്ക് മാപ്പ് കൊടുക്കുന്നത് സ്വന്തം മുറിവുണക്കാനും ശാന്തി ലഭിക്കാനും സഹായകമാകും.  ദൈവം ഇപ്പോൾ  തന്നിരിക്കുന്ന കുടുംബ ബന്ധങ്ങളിൽ നല്ല പേരൻന്റും ജീവിതപങ്കാളിയുമാകാൻ  ശ്രമിക്കുക.

ബാല്യത്തിലെ കോൺഫ്ലിക്റ്റ് കളും കോംപ്ലക്സുകളും വളരെ  പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്.

വ്യക്തിത്വ വികസത്തിനും സൈക്കിക് ഹീലിങ്ങിനുമുള്ള മിറക്കിൾ മാന്വലാണ് ആണ്  ബൈബിൾ. വിമോചകനും യഥാസ്ഥാനം പെടുത്തുന്നവനുമായ സ്വർഗ്ഗീയ വൈദ്യന്റെ സൗഖ്യദായക ഔഷധ വചനങ്ങളാണ് അതുമുഴുവൻ.  ദരിദ്രർക്ക് സുവിശേഷവും ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും വിവരിക്കുന്ന, ദൈവാത്മാവിനാൽ ആത്‌മാവിനാൽ എഴുതപ്പെട്ട വിശുദ്ധ തയ്യാറിപ്പാണ്  ഈ വിസ്മയ ഗ്രന്ഥം.

വ്യക്തിത്വവികാസത്തിനും സ്‌ട്രെസ്  മാനേജ്മെന്റിനും  സഹായകമായ ഒട്ടേറെ ബുക്കുകൾ ഇന്ന് ലഭ്യമാണ്. അതിൽ മെഡിക്കൽ വിദഗ്ധരുടെ ആധികാര്യ രചനകൾ തിരഞ്ഞെടുത്ത് വായിക്കുകയും ജീവിതശൈലിയും മനോഭാവവും ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നതുമൊക്കെ ദുരനുഭവങ്ങളുടെ വൈകാരിക ബന്ധനങ്ങളിൽ  നിന്ന് വിമോചിതരാകാൻ സഹായിക്കും.

മനസ്സിന്റെ ബിൽഡറും ടെക്നീഷ്യനുമായ ദൈവത്തിന് മുറിവുകൾ സൗഖ്യമാക്കാനും തകർന്ന മനസ്സിനെ പുതുക്കി പണിയുവാനും സാധിക്കും . തകർച്ചയിൽനിന്ന് സമർപ്പണത്തിലേക്കും, നിസ്സഹായതയിൽ നിന്ന് ധീരതയിലേക്കും, ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദൈവം കൈപിടിച്ച് നടത്തിയ ജനകോടികൾ സാക്ഷികളായി നമുക്ക് ചുറ്റുമുണ്ട്.  ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി ആകുമ്പോൾ പഴയത് മാറി പുതിയ മനസ്സും മനോഭാവവും തരാൻ ദൈവത്തിന് കഴിയും. സുഖമാക്കുവാൻ മനസ്സുണ്ടെങ്കിൽ സുഖമാക്കാൻ കർത്താവ് അടുത്തുണ്ട്. ഒന്നുവിളിച്ചാൽ മതി.

2 കൊരിന്ത്യർ 5:17-18

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ  പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ  നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

ദൈവത്തിന്റെ വിസ്മയ പദ്ധതിയാണ് കുടുംബം.  അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്ന മാതാപിതാക്കൾ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരാണ്. പരസ്പരം സഹിച്ചും ക്ഷമിച്ചും മാപ്പുകൊടുത്തും ദൈവാശ്രയത്തോടെ നിഷേധ ശക്തികളോട് എതിർത്തുനിന്ന് നല്ല കുടുംബവും നന്മനിറഞ്ഞ മക്കളെയും വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് നിത്യതയിലെ പ്രതിഫലം വലുതാണ്. ദൈവം ഏൽപ്പിക്കുന്ന അമൂല്യ താലന്തുകൾ ആണ് മക്കൾ. അവരെ ദൈവസ്നേഹത്തിലും കരുതലിനും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് നന്മനിറഞ്ഞ മക്കളായി സമൂഹത്തിന് നൽകുമ്പോൾ ഏറ്റവും വലിയ ദൈവീക നിയോഗമാണ് മാതാപിതാക്കൾ പൂർത്തിയാക്കുന്നത്. അതിന് ഓരോ കുടുംബവും ദേവാലയങ്ങൾ ആകണം, കുടുംബം സുഖം ആകണം. മാതാപിതാക്കൾ ക്രിസ്തുവിൽ ആകണം.

സാമൂഹ്യവിരുദ്ധ പ്രവണതകളുള്ള മക്കൾ സമൂഹത്തിൽ വലിയ വിപത്തുകൾ വിതയ്ക്കുമ്പോൾ സമൂഹമനസാക്ഷി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട് : 'ഇവരെങ്ങനെ  ഇങ്ങനെയായി' ?

ആരാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്?

ദൈവമേ, അവിടുന്ന് അനുഗ്രഹിച്ചും ആശിർവദിച്ചും കൂട്ടിച്ചേർത്ത ദാമ്പത്യ സൗഹൃദത്തിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളും കുടുംബവും ദൈവ ഭക്തിയുടെയും പരസ്പര സ്നേഹത്തിന്റെ യും അനുഗ്രഹ കൂട്ടായ്മയായിത്തീരാൻ അവിടുന്ന് സഹായിക്കേണമേ. കുടുംബത്തെ തകർക്കുവാൻ അണിനിരക്കുന്ന നിക്ഷേധ ശക്തികളെ നിരോധിക്കണമേ. ഓരോ കുടുംബത്തിന്റെയും നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു :

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെപിതാവേ, അവിടുത്തെ ഇഷ്ടം ഓരോ കുടുംബത്തിനും യാഥാർത്ഥ്യം ആകേണമേ.  സ്വർഗ്ഗ രാജ്യത്തിന്റെ അനുഭവം ഓരോ ഭവനത്തിലും നിറയേണമേ. അന്നന്നത്തെ ആവശ്യത്തിനുള്ള അപ്പം നൽകേണമേ.  പരീക്ഷണങ്ങളെയും ദുഷ്ടനെയും ഭവനങ്ങളിൽ നിന്ന് അകറ്റേണമേ.  മഹാവ്യാധിയുടെ  കരാളഹസ്തങ്ങളിൽ ഞെരുക്കപ്പെടുന്ന ഭവനങ്ങളെ ശാശ്വത ഭൂജങ്ങളിൽ വഹിച്ച്‌ സൗഖ്യവും ആരോഗ്യവും ബലവും ശക്തിയും നൽകി താങ്ങി നിർത്തേണമേ. കുടുംബത്തിന്റെ വരുമാന മാർഗങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ജോലി സാധ്യതകളും തടയപ്പെട്ടിരിക്കുന്ന ഈ പ്രതികൂലസാഹചര്യങ്ങളിൽ, ദൈവമേ, അവിടുന്ന്  സൗഖ്യം അയച്ച് ലോകത്തിൽ സമാധാനവും ശാന്തിയും  പുനഃസ്ഥാപിക്കണമെന്ന് 


Sunday, January 16, 2022

Prayer for media detox

 


                      

ദൈവമേ, ആശയവിനിമയത്തിനും വിവരസാങ്കേതിക വളർച്ചയ്ക്കുംമായി അവിടുന്ന് നൽകിയ സോഷ്യൽ മീഡിയയ്ക്കും ഹൈടെക് സ്കില്ലുകൾക്കുമായി സ്തോത്രം!

മറ്റുള്ളവരിലെ നല്ല ഗുണങ്ങളെ ആദരിക്കാനും സത്യസന്ധമായ ആശയവിനിമയത്തിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മീഡിയയിൽ പ്രവേശിക്കുമ്പോൾ ചില തിരുവചന മാർഗ്ഗനിർദ്ദേശങ്ങൾ എന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കേണമേ :
'നാം ഓരോരുത്തരും അയല്‍ക്കാരന്റെ നന്‍മയെ ഉദ്‌ദേശിച്ച്‌ അവന്റെ ഉത്‌കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.'  റോമാ 15 : 2

ദൈവമേ,  മറ്റുള്ളവർക്ക് അവിടുന്ന് നൽകിയ സവിശേഷതകളെയും താലന്തുകളെയും  പരിപോഷിപ്പിച്ച്, അവർ നേടിയ നേട്ടങ്ങളെയും അനുഗ്രഹങ്ങളെയും അഭിനന്ദിക്കാനും ദൈവത്തിനു സ്തോത്രം ചെയ്യുവാനുള്ള വേദിയായി മീഡിയ  പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവരെ ആദരിക്കുവാൻ പൗലോസ് അപ്പോസ്തോലൻ നൽകിയ ഉപദേശം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിലനിർത്തേണമേ.

'മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.' ഫിലിപ്പി 2 : 3-5

ദൈവമേ, മീഡിയ പ്ലാറ്റ്ഫോമിൽ  നിൽക്കുമ്പോൾ  അസൂയ, പരിഹാസം, വെറുപ്പ് തുടങ്ങിയ ദൈവ തിരുനാമ മഹത്വത്തിന് കളങ്കം ഉണ്ടാക്കുന്ന നിഷേധ വികാരങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്തുവാൻ സഹായിക്കേണമേ. ദൈവത്തിന്റെ പ്രിയ സൃഷ്ടികളും ദൈവാത്മാവ് വസിക്കുന്നവരും ആയ സഹോദരങ്ങൾക്ക് അപകീർത്തിയും വേദനയുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും വിവേചനബുദ്ധിയും നൽകേണമേ. ദിവ്യസ്നേഹത്തിന്റെ തിരുവചന മർമ്മങ്ങളാൽ എന്റെ വികാരവിചാരങ്ങൾ നിയന്ത്രിക്കപ്പെടേണമെ.

ദൈവമേ, മീഡിയയിലെ ചപ്പുചവറുകൾ കൊണ്ട് മനസ്സു നിറയ്ക്കുന്നതുമുലം മാനസികാരോഗ്യത്തിലുണ്ടാകുന്ന പ്രതിസന്ധിയും പിരിമുറുക്കവും  ഒഴിവാക്കുവാൻ മീഡിയയിലെ നല്ല തിരഞ്ഞെടുപ്പിന് എനിക്ക് വിവേചന വരം തന്ന്‌ സഹായിക്കേണമെ.  പ്രാർത്ഥനയ്ക്കും തിരുവചന ധ്യാനത്തിനും കുടുംബ സൗഹൃദങ്ങൾക്കുമായി ഹൃദയം തുറക്കുവാനുള്ള താൽപര്യവും ദൃഢനിശ്ചയവും നൽകേണമേ. സോഷ്യൽ മീഡിയ, വിഗ്രഹവും ആസക്തിയും ആകുമ്പോൾ ഉറച്ച തീരുമാനത്തോടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും വ്യക്തിബന്ധങ്ങളിലേക്കും ദൈവ ബന്ധത്തിലേക്കും ശ്രദ്ധ തിരിപ്പിക്കുവാനുള്ള ഇച്ഛാശക്തി നൽകേണമേ .

സോഷ്യൽ മീഡിയ  എന്നിലുണ്ടാക്കിയ മുൻവിധികളും തെറ്റുദ്ധാരണകളും പാപമാലിന്യ ചിന്തകളും വികാരങ്ങളും എന്റെ ഹൃദയത്തിൽ നിന്ന് പുണ്യ രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. അനുകൂല കാഴ്ചപ്പാടും മനോഭാവവും പുനസ്ഥാപിക്കേണമേ.
'ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 51 : 10

മാനുഷികവും ജഡീകവും ലൗകികമായതു മാത്രം ചിന്തിക്കാതെ ദൈവീകമായതും കൂടെ ചിന്തിക്കുവാനുള്ള പരിശുദ്ധാത്മ പ്രേരണയും താല്പര്യവും നൽകേണമേ. ദൈവത്തോട് ചേർന്ന് നടക്കുവാനുള്ള തിരുവചന മാർഗ്ഗനിർദ്ദേശം സ്വീകരിക്കുവാൻ എന്നെ സഹായിക്കേണമേ.
'നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന റോമാലേഖനത്തിലെ ഉപദേശം എന്റെ ചിന്തകൾക്ക് വഴിയും വെളിച്ചവുമാകേണമേ

ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമാകുന്ന എന്റെ ശരീരവും അങ്ങയുടെ മഹത്വം കാണുവാനുള്ള എന്റെ കണ്ണുകളും സ്തുതി പാടുവാനും സ്തുതി കേൾക്കാനുമുള്ള അധരങ്ങളെയും കേൾവിശക്തിയെയും വിശുദ്ധമായി സൂക്ഷിക്കാനും എന്നെ തന്നെ  തിരുസന്നധിയിൽ തിരുമുൽ കാഴ്ചയായി സമർപ്പിക്കാനുമുള്ള കൃപ തന്ന് സഹായിക്കണമെ.

മാതാപിതാക്കൾ ചെയ്തു കാണുന്നത് മക്കളും അനുകരിക്കുമെന്ന് അരുളിച്ചെയ്ത കർത്താവേ, ഞങ്ങളിലെ മീഡിയ അഡിക്ഷനും അതുണ്ടാക്കിയ സ്വഭാവബലഹീനതകളും കുട്ടികളിൽ സ്വാധീനം ചെലുത്താതിരിക്കുവാൻ വിവേചനത്തോടും ആത്മനിയന്ത്രണത്തോടും കൂടെ മീഡിയ ഉപയോഗിക്കാനുള്ള പക്വത തന്ന് സഹായിക്കേണമേ.

   സോഷ്യൽ മീഡിയയിലൂടെ തിരുവചന സത്യങ്ങൾ പഠിക്കുവാനും സുവിശേഷം കേൾക്കുവാനും  ആരാധിക്കുവാനും കൂട്ടായ്മ ആചരിക്കുവാനും ക്രിസ്തു സമർപ്പിതരായ നല്ല മോഡലുകളെ കണ്ടെത്താനുമുള്ള അനന്ത സാധ്യതകളിലേക്ക് എന്നെ കൈപിടിച്ചു നടത്തേണമേ.

പാപഫലം പുറപ്പെടുവിക്കാൻ സാത്താൻ മീഡിയ ദുരുപയോഗപ്പെടുത്തുമ്പോൾ, ദൈവ തിരുനാമ മഹത്വത്തിനും ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനും തിരുവചന ഘോഷണത്തിനുമുള്ള വിശുദ്ധ പ്ലാറ്റ്ഫോം ആക്കി സോഷ്യൽ മീഡിയയെ  പ്രയോജനപ്പെടുത്തുവാൻ കൂടുതൽ സമർപ്പിത ദൈവ മക്കളെ അണിനിരത്തേണമേ.

ലഹരി മാഫിയകളും ലൈംഗിക വ്യവസായികളും വ്യക്തിത്വ വൈകല്യമുള്ള സാമൂഹ്യദ്രോഹികളും സോഷ്യൽ മീഡിയയിൽ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഞങ്ങളുടെ മക്കൾക്ക് ദിശാബോധവും  തിരിച്ചറിവും നൽകേണമേ. ദുരന്ത കെണിയിൽ വീണു പോയ ഇടംവലമറിയാത്ത കുഞ്ഞുങ്ങളെ അവിടുന്ന് മോചിപ്പിക്കണമേ.

ലോകം മുഴുവൻ വിരിച്ചിരിക്കുന്ന ഇന്റർനെറ്റ് ആകുന്ന വൻ വലയിൽ ബന്ദികളാക്കപെട്ടിരിക്കുന്ന ആത്മാക്കൾക്ക് തിരിച്ചറിവും പ്രതികരണശേഷിയും നൽകി രക്ഷപ്പെടുവാൻ വിമോചനത്തിന്റെ ആത്മാവിനെ നൽകേണമേ.

ആകെയല്പ നേരം മാത്രമുള്ള ഈ ഭൂമിയിലെ ജീവിതം ദൈവ നിയോഗങ്ങൾക്കും നിത്യതയ്ക്കുമായി ഒരുങ്ങുവാനും പ്രയോജനപ്പെടുത്തുവാനും സഹായിക്കേണമേ. എന്റെ ആയുസ്സിന്റെ കലണ്ടറിൽ അവിടുന്ന് അനുവദിച്ചിട്ടുള്ള വിലപ്പെട്ട സമയങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ചോദ്യത്തിന് തൃപ്തികരമായി കണക്കു പറയുവാൻ തക്കവണ്ണം സമയം തക്കത്തിലും പ്രയോജനകരമായും ഉപയോഗിക്കാനുള്ള ഉൾക്കാഴ്ച നൽകേണമേ.

  സോഷ്യൽ മീഡിയ അഡിക്ഷൻമൂലം തകർന്ന വ്യക്തികൾക്കും കുടുംബത്തിനും കുട്ടികൾക്കും ദാമ്പത്യ പങ്കാളികൾക്കും വേണ്ടി  അങ്ങ് ചൊല്ലിയ മഹാപുരോഹിത പ്രാർത്ഥന ഒരിക്കൽ കൂടി ആവർത്തിക്കുവാൻ എന്നെ അനുവദിക്കേണമേ:

'പരിശുദ്‌ധനായ പിതാവേ, ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, ഇവര്‍ ലോകത്തിലാണ്‌...
ലോകത്തില്‍നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.

-ഫാ. ഡോ. ഏ. പി. ജോർജ്
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
യോഹന്നാന്‍ 17 : 11-24