Tuesday, December 4, 2018

താങ്ക് യു ജീസസ്


രോഗം ക്യാന്‍സറാണെന്ന് ഡയഗ്നോസ് ചെയ്തു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അലക്സ്-മേരി ദമ്പതികളോട് പറഞ്ഞു: 'ഇനി വേണ്ടത് കീമോ തെറാപ്പിയാണ്. അത് എത്രയും പെട്ടെന്ന് തുടങ്ങണം'.
മേരി പറഞ്ഞു: 'അപകടരോഗമാണെന്ന് അറിഞ്ഞതു മുതല്‍ അലക്സ് ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, സംസാരമില്ല, ജോലിക്കുപോകുന്നുമില്ല പള്ളിക്കാര്യങ്ങളിലും ആരാധനയിലും വലിയ താല്‍പര്യമുള്ള ആളായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം പിന്‍മാറി. എപ്പോഴും മുറിയടച്ചിരുപ്പാണ്. ടെന്‍ഷനും ആകാംഷയും നിരാശയും ശരീരമനസുകളെ തളര്‍ത്തിയിരിക്കുകയാണچ്'.
ഡോക്ടര്‍ പറഞ്ഞു: 'ക്യാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തെ നിയന്ത്രിക്കാനോ പൂര്‍ണ്ണമായി സൗഖ്യമാക്കാനോ ഒക്കെ ഇന്നു മെഡിക്കല്‍ സയന്‍സിന് കഴിയും. പക്ഷെ രോഗഭയത്തിനും ടെന്‍ഷനും നിരാശയ്ക്കും മരുന്നില്ല. ആധിയും ടെന്‍ഷനും വര്‍ദ്ധിക്കുന്നത് രോഗസൗഖ്യത്തിന് തടസ്സമാകും. മാത്രവുമല്ല, രോഗം വര്‍ദ്ധിക്കാന്‍ കാരണവുമായേക്കാം'.
'എന്തു പറഞ്ഞാണ് ഇദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടതെന്നെനിക്കറിയില്ല. ഒന്നിനും ഒരു സന്തോഷവുമില്ല. എപ്പോഴും ദേഷ്യമാണ' - പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു.
'മരണം വാറണ്ടുമായി പിറകെ നടക്കുമ്പോള്‍ എങ്ങനെയാണ് ഡോക്ടറെ ചിരിക്കാന്‍ പറ്റുക? എന്‍റെ വിഷമം പറഞ്ഞാല്‍ ഇവള്‍ക്ക് മനസ്സിലാവില്ല' - അലക്സ് വികാരാധീനനായി.
പൊട്ടിച്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: څഞാന്‍ ചിരിക്കുന്നതുപോലെ ചിരിക്കണം മിസ്റ്റര്‍'
'ഡോക്ടര്‍ക്കു ചിരിക്കാമല്ലോ രോഗമൊന്നുമില്ലല്ലോ. രോഗികള്‍ക്ക് മരുന്നെഴുതി കാശുവാങ്ങി കൂളായി കസേരയില്‍ ഇരുന്നാല്‍ പോരേ? സഹിക്കുന്നത് രോഗിയും കുടുംബവുമല്ലേ?' - വളരെ പരുഷമായിട്ടാണ് അലക്സ് പ്രതികരിച്ചത്.
സൗമ്യമായി ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു:  'ഞാനും നിങ്ങളെപ്പോലൊരു ക്യാന്‍സര്‍ രോഗിയാണ്. നിങ്ങളെക്കാള്‍ രണ്ടുപടി മുമ്പിലാണെന്‍റെ രോഗം. ആദ്യം രോഗിയാണെന്നറിഞ്ഞപ്പോള്‍ നിങ്ങളേപ്പോലെ ഞെട്ടലും നിരാശയും ജീവിതത്തോട് വെറുപ്പുമൊക്കെയാണ് എനിക്കുണ്ടായത്. ജോലിനിര്‍ത്തി കൂറേ ദിവസം മരണവും കാത്തിരുന്നു. ആ സമയത്താണ് ജീവിതത്തില്‍ ആദ്യമായി ബൈബിള്‍ വായിച്ചത്. രണ്ടു ബൈബിള്‍ വാക്യങ്ങള്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കി:
സദൃശ്യവാക്യങ്ങള്‍ 17:22 'സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു'.
ഫിലിപ്യര്‍ 4:6 'ഒന്നിനെകുറിച്ചും ആകുലരാകേണ്ട സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍'.
ബൈബിള്‍ നല്‍കിയ ഉള്‍ക്കാഴ്ചയില്‍ ദിവസവും അഞ്ചു കാര്യങ്ങള്‍ക്ക് ദൈവ ത്തിന് നന്ദിപറയുവാന്‍ തുടങ്ങി. സുഖകരമായ ഉറക്കം തന്നതിന്, വേദന കുറച്ചതിന്, നല്ല മഴ ലഭിച്ചതിന്. കുട്ടികള്‍ വിജയിച്ചതിന്, പ്രിയപ്പെട്ടവര്‍ക്ക് ധൈര്യം കൊടുത്തതിന്ٹ അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത സൗജന്യ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദിയും സ്തോത്രവും പറയുന്നത് ശീലമാക്കി.
ദൈവത്തോട് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലെ ടെന്‍ഷനും ദുഃഖവും പരിഭവവും നിരാശയുമൊക്കെ അപ്രത്യക്ഷമായി. എന്‍റെ ഹൃദയം തെളിഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരിയും കളിയും തിരിച്ചു വന്നു. മരണവീടു പോലെ ശോകമൂകമായിരുന്ന വീട്ടിലെ ആ അന്തരീക്ഷം ആകെ മാറി. പൊട്ടിച്ചിരികളും കൂട്ടച്ചിരികളും വീണ്ടും പെയ്തിറങ്ങി. ഞാന്‍ ഒരു രോഗിയാണെന്നു പോലും പലപ്പോഴും മറന്നുപോയി.
സന്തുഷ്ടഹൃദയം ആരോഗ്യദായകമാണെന്ന് ബൈബിളിലെ ഡോ. ശലോമോന്‍ പറഞ്ഞതെത്ര ശരിയാണെന്ന് മനസ്സിലായി. 'ഭീരു പലപ്രാവശ്യം മരിക്കും.  എന്നാല്‍ ധൈര്യശാി ഒരിക്കലേ മരിക്കൂ' എന്ന ജൂലിയസ് സീസറിന്‍റെ വാക്കുകളിലെ ധൈര്യശാലിയായി മാറി ഞാന്‍'.
ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു: 'അലക്സെ, മരണത്തെ സ്വീകരിക്കാന്‍ നമ്മള്‍ ഒരുങ്ങിയിരുന്ന് സമയം കളയേണ്ട കാര്യമില്ല. ദൈവം ഓര്‍ഡറിട്ടു കഴിഞ്ഞാല്‍ മരണദൂതന്‍ വന്ന് നമ്മളേയും കൊണ്ടു പോകും. അതിന് ക്യാന്‍സര്‍ രോഗം വരണമെന്നില്ല. വന്നാലും പെട്ടെന്ന് മരണം നടക്കണമെന്നുമില്ല. നല്ല ആരോഗ്യത്തോടെ ജീവിതം കത്തിനില്‍ക്കുന്ന സമയത്തും മരണം കടന്നു വന്ന് എത്രപേരെയാണ് ദിവസും ഹൈജാക്ക് ചെയ്തുകൊണ്ടു പോകുന്നത്? ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും. എന്നാല്‍ പിന്നെ സന്തോഷമായി ചിരിച്ച് ജീവിച്ചുകൂെ?.
ഡോക്ടറുടെ സാക്ഷ്യം അലക്സില്‍ പുതിയ ഉള്‍ക്കാഴ്ചയുണ്ടാക്കി. ഓരോ ദിവസവും അദ്ദേഹം പത്തുകാര്യങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറയാന്‍  തുടങ്ങി. മനസ്സിന്‍റെ ദുഃഖഭാരം കുറഞ്ഞു. നഷ്ടപ്പെട്ടുപോയ സന്തോഷം തിരികെ വന്നു.  രോഗം തോറ്റു അലക്സ് ജയിച്ചു!
ഹൃദയത്തിലൂടെ ഒന്നല്ല ഒരായിരം വാളുകള്‍ കടന്നുപോയവളാണ് മേരി മാതാവ്. മരിച്ചവരെ ജീവിപ്പിക്കുന്ന, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കി മിച്ചം വരുത്തിയ, കാറ്റിനെയും കടലിനെയും ശാസിച്ചു ശാന്തമാക്കിയ ദൈവം, സ്വന്തം മകനായിരുന്നെങ്കിലും മേരി മാതാവിന്‍റെ ജീവിതം ദുരന്തവും ദുഃഖപൂര്‍ണ്ണവുമായിരുന്നു. തന്‍റെ കൈകളില്‍ വളര്‍ന്ന മകന്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നതും സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ നിരാശ്രയയായതും മേരി മാതാവിന്‍റെ ബഹുദുഃഖങ്ങളായിരുന്നു. എന്നിട്ടും പരിഭവവും പരാതിയും പറയുന്നതിന് പകരം ദൈവത്തെ സ്തുതിച്ച് പ്രത്യാശയും ആശ്വാസവും കണ്ടെത്തുന്നതായിരുന്നു മറിയാമിന്‍റെ ജീവിത സമീപനം. മറിയാം പറഞ്ഞു: 'എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ഹൃദയം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. ആ ദാസിയുടെ ജീവിതം അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ.'
സുഹൃത്തുക്കളെ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം രോഗങ്ങളും സാമ്പത്തീക പ്രതിസന്ധികളും കുടുംബദാമ്പത്യ പ്രശ്നങ്ങളും നിറഞ്ഞതായിരിക്കാം. നിഷേധചിന്തകളും ആകാംഷകളും കൊണ്ട് ഹൃദയം തകര്‍ക്കാതെ ദൈവത്തിനും മനുഷ്യര്‍ക്കും സ്തോത്രവും നന്ദിയും പറഞ്ഞു നോക്കൂ. സുഖമാകും. ആന്തരീയ സൗഖ്യവും സമാധാനവും ലഭിക്കും. ഈ സമ്പൂര്‍ണ്ണ സൗഖ്യത്തിന്‍റെ വഴികള്‍ തിരിച്ചറിഞ്ഞവരാണ് ഭൂമിയില്‍ ശാന്തിയും സമാധാനവും അനുഭവിക്കുന്ന ദൈവപ്രസാദമുള്ള മനുഷ്യര്‍. അവരിലൊരാളാകാന്‍ ചെയ്യേണ്ടത് ഒന്നേ ഒന്നു മാത്രം:
 count your blessings!

Monday, November 19, 2018

അസ്വസ്ഥ മനസ്സുകളില്‍ സ്നേഹസ്പര്‍ശം

മനോരോഗികള്‍ക്കിടയിലുള്ള സ്നേഹ ശുശ്രൂഷ വളരെ വിലപ്പെട്ടതും അത്യാവശ്യ സര്‍വ്വീസുമാണ്. ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ അപരിചിതര്‍ തുടങ്ങിയവര്‍ മാനസികസംഘര്‍ഷത്തിലും രോഗത്തിലും ആകുമ്പോള്‍ സാന്ത്വനവും സഹായവും കൊടുക്കുന്നത് പുണ്യമാണ്, ജീവിതസുകൃതമാണ്.
മനോരോഗികള്‍ക്ക് വൈകാരിക പിന്തുണ കൊടുക്കുവാന്‍ സൈക്യാട്രിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ഡിഗ്രിയോ അഗാധ ജ്ഞാനമോ ഒന്നും ആവശ്യമില്ല. ഉള്ളവും ഉള്ളതും പങ്കുവക്കുവാനുള്ള മനസ്സും മനോഭാവവും ക്ഷമയും ഉണ്ടെങ്കില്‍ താളംതെറ്റിയ മനസ്സിനെ യഥാസ്ഥാനപ്പെടുത്തുന്നതില്‍ സൈക്യാട്രി ടീമിനോടൊപ്പം വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.
എന്തൊക്കെയാണത്?

അടിസ്ഥാനആവശ്യങ്ങള്‍ ചെയ്തുകൊടുക്കുക:

മനോരോഗികള്‍ മനുഷ്യരാണ്. എല്ലാ മനുഷ്യരേയും പോലെ അവര്‍ക്കും ആവശ്യങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, സുരക്ഷിതത്വം,സാമൂഹ്യബന്ധം, പണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങളുണ്ട്. ഇതൊക്കെ ചെയ്തു കൊടുക്കാന്‍ സൈക്യാട്രി പഠിക്കണമെന്നില്ല.

അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക:

അവരുടെ വാക്കുകളില്‍ വികലതയും ആവര്‍ത്തന വിരസതയും ജല്പനങ്ങളും ലക്ഷ്യമില്ലായ്മയും ഒക്കെ ഉണ്ടാകാം. വെറുക്കാതെ, പരിഹസിക്കാതെ, എതിര്‍ ചോദ്യങ്ങള്‍ ചോദിച്ചു മുറിവേല്‍പിക്കാതെ ക്ഷമാപൂര്‍വ്വം കേള്‍ക്കാന്‍ ഒരാള്‍ തയ്യാറാകുന്നത് അവര്‍ക്ക് ആശ്വാസമാണ്. സൗഖ്യദായമാണ്. അവരുടെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ നിങ്ങള്‍ക്കാവില്ല. അതൊക്കെ വിഷയത്തില്‍ വിദഗ്ദ്ധരായവര്‍ ചെയ്യട്ടെ. കേള്‍ക്കൂ, കേള്‍ക്കൂ, കേട്ടുകൊണ്ടേയിരിക്കൂ.

സമീപസ്ഥരാകണം:

മനോരോഗികളില്‍ നിന്ന് അകന്ന് മാറുവാനുള്ള പ്രവണതയാണ് പൊതുവെ കാണുന്നത്. അതുകൊണ്ടാണവര്‍ക്ക് ഏകാന്തതയും അപകര്‍ഷതാബോധവുമൊക്കെ തോന്നുന്നത്. അടുപ്പത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ചുവടുകള്‍ വച്ച് അവരിലേക്ക് കടന്നു ചെല്ലുന്നത് ആശ്വാസദായക അനുഭവമായിരിക്കും.

തിരകള്‍ കണ്ട് തിരിഞ്ഞോടരുത്:

മനോരോഗികളുടെ സംസാര പെരുമാറ്റങ്ങളിലെ അപാകതകള്‍ മൂലം ഇടപെടുവാനും ആശയവിനിമയത്തിനും ഭയവും ബുദ്ധിമുട്ടും തോന്നുവാനിടയുണ്ട്. നമ്മുടെ മുന്‍വിധികളും വികലമായ കാഴ്ചപ്പാടുകളുമാണ് പ്രശ്നം. സ്നേഹത്തിന്‍റെ മുമ്പില്‍ തുറക്കാത്ത വാതിലുകളില്ല, ശാന്തമാകാത്ത വികാര തിരമാലകളുമില്ല.

അവരെ അവരായി അംഗീകരിക്കുക:

മനോരോഗികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും അയാളെ മറ്റൊരാളാക്കുവാനുമുള്ള പരിശ്രമവുമൊക്കെ ദോഷം ചെയ്യും. സൗഹൃദബന്ധത്തിന് തടസ്സമാകും. അതൊന്നും നിങ്ങളുടെ ചുമതലയില്‍പെട്ട കാര്യങ്ങളല്ല. അവരെ അവരുടെ പരിമിതികളോടെ സ്നേഹിക്കുന്ന വിശ്വസ്തനായ സുഹൃത്താവുക, അതുമതി.

പഠിക്കുന്ന മനസ്സാണ് പഠിപ്പിക്കുന്ന മനസ്സല്ല വേണ്ടത്:

രോഗത്തെയും പ്രതിസന്ധികളെയുംപറ്റി അനേകം ചോദ്യങ്ങള്‍ രോഗികള്‍ ചോദിക്കും. അതിനൊക്കെ ഉത്തരം പറയാന്‍ മാത്രം പ്രാവീണ്യം ആ വിഷയത്തില്‍ നമുക്കുണ്ടായിരിക്കണമെന്നില്ല. രോഗങ്ങളും ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് വിദഗ്ദ്ധരാണെന്ന് സൗമ്യമായി അവരെ പറഞ്ഞു മനസ്സിലാക്കണം. സൗഹൃദകൂട്ടായ്മയും സാന്ത്വനശുശ്രൂഷയുമാണ് നമ്മുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുമ്പോള്‍ അവരുടെ ചോദ്യങ്ങളും സമീപനങ്ങളും മാറും. മനോരോഗികളുമായി വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ അടിസ്ഥാനതത്വങ്ങളും സമീപനരീതികളും കാലക്രമേണ നമുക്ക് മനസ്സിലാകും. അറിയാത്ത കാര്യങ്ങളെപറ്റി ബുദ്ധി പ്രകടനം നടത്താതിരിക്കുകയും തെറ്റായ വാഗ്ദാനം നല്‍കാതിരിക്കുകയും ചെയ്താല്‍ നമ്മോടുള്ള വിശ്വസ്തത വര്‍ദ്ധിച്ചു വരും.

ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തണം:

രോഗചികിത്സ ലഭിക്കാത്തവര്‍, തുടങ്ങിയചികിത്സ നിര്‍ത്തിക്കളഞ്ഞവര്‍, തെറ്റുദ്ധാരണമൂലം ചികിത്സ നിഷേധിക്കുന്നവര്‍ തുടങ്ങിയവരെ മെഡിക്കല്‍ ടീമുമായി ബന്ധപ്പെടുത്തുവാന്‍ സ്നേഹനിര്‍ബന്ധങ്ങളും പ്രോത്സാഹനങ്ങളും ആവശ്യമാണ്. സപ്പോര്‍ട്ട് ഗ്രൂപ്പ് മീറ്റിംഗുകളില്‍ പങ്കെടുപ്പിച്ച് കൗണ്‍സലിംഗ് നല്‍കിയും ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്താവുന്നതാണ്.

മനോരോഗികളോടൊപ്പം ജീവിക്കുന്നവരും അവരുടെ സ്നേഹശുശ്രൂഷ നിര്‍വ്വഹിക്കുന്നവരും തളര്‍ന്നു പോകാറുണ്ട്. മനസ്സിനെ തുയിലുണര്‍ത്താന്‍ ബന്ധുക്കള്‍ക്ക ും സാന്ത്വന ശുശ്രൂഷ നല്‍കുന്നവര്‍ക്കും മനശാസ്ത്രജ്ഞരുടെ കൗണ്‍സലിംഗ് സഹായകമാണ്.

മനോരോഗിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്കാവില്ല. മറ്റുള്ളവരുടെ സഹായം തേടുന്നവരില്‍ നിന്ന് അവരെ തടയരുത്. പുനരധിവാസം ഒരു ടീം വര്‍ക്കാണ്. നിങ്ങള്‍ അതിന്‍റെ ഒരു ഭാഗം മാത്രമാണ്.

യാഥാര്‍ത്ഥ്യത്തെ വികൃതമാക്കി വളച്ചൊടിച്ചു ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന രോഗാവസ്ഥകളാണ് സൈക്കോസിസ്, ഡെലൂഷന്‍ തുടങ്ങിയവ. അവരോട് സ്നേഹത്തിന്‍റെയും സൗമ്യതയുടെയും സമീപനത്തില്‍ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും ഏതെന്ന് പറഞ്ഞു കൊടുക്കണം.

 അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹ സമീപനം നല്ലതാണ്, പക്ഷേ മാന്യതയുടെയും ധാര്‍മ്മികതയുടെയും വരമ്പുകള്‍ സൂക്ഷിക്കാനും മറക്കരുത്.


മനുഷ്യത്വവും ദൈവീകമൂല്യങ്ങളോട് ബഹുമാനവുമുള്ള ആര്‍ക്കും മനോരോഗികളുടെ സാന്ത്വന ശുശ്രൂഷ ഏറ്റെടുക്കാവുന്നതാണ്.

ഞാന്‍ രോഗിയാണ്, നിങ്ങളെന്നെ കാണുവാന്‍ വരുമോ?

Friday, September 21, 2018

കുട്ടികള്‍ മുറിവേല്‍ക്കട്ട


ഡോ.കെവിന്‍ ലിമാന്‍റെ 'when your child is hurting’ എന്ന പുസ്തകം മാതാപിതാക്കള്‍ക്കുള്ള വിലപ്പെട്ട മാര്‍ഗ്ഗരേഖയാണ്.
മാതാപിതാക്കള്‍വളര്‍ന്നു വന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലും ജീവിതവീക്ഷണത്തിലുമാണ് കുട്ടികള്‍ വളര്‍ന്ന് വരുന്നത്. അവരുടെ ചിന്താഗതികളും മനോഭാവങ്ങളും മാതാപിതാക്കള്‍ക്ക് തികച്ചും അപരിചിതവും അജ്ഞാതവുമാണ്. അതുകൊണ്ട് കുട്ടികളുടെ പ്രതിസന്ധികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്.
സംഘര്‍ഷങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകുമ്പോള്‍ അവരുടെ വൈകാരിക പ്രതികരണങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് വായിക്കുവാന്‍ കഴിയുന്ന അനേകം സന്ദേശങ്ങളുണ്ട്. ഇതൊക്കെ ക്ഷമാപൂര്‍വ്വം വായിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയിലെ ആന്തരീകസംഘര്‍ഷത്തിന്‍റെ അടിയൊഴുക്കും സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കുവാന്‍ കഴിയും.
എന്തൊക്കെയാണത്?
ഉള്‍വലിയുകയും അധികം സംസാരിക്കാതിരിക്കുകയും ചെയ്യുക. സ്കൂളിലും കോളേജിലും കുട്ടി ഒറ്റപ്പെടുകയോ ഒറ്റപ്പെടുത്തപ്പെടുകയോ ചെയ്യുന്നു. വഴിതെറ്റുന്ന ലൈംഗീക താല്‍പര്യങ്ങളും പ്രതികരണ രീതികളും. കുട്ടിയെപറ്റി സുഹൃത്തുക്കള്‍ മീഡിയയില്‍ മോശമായ കമന്‍റുകള്‍ ഇടുന്നു. മാതാപിതാക്കളോടുള്ള നിഷേധാത്മകമായ സംസാരവും പെരുമാറ്റവും... ഈ പ്രതികരണങ്ങളൊക്കെ കുട്ടി ഉള്ളിലൊതുക്കുന്ന വികാരപ്രതിസന്ധികളുടെ ബാഹ്യ ലക്ഷണങ്ങളുമാകാം.
അതെ കുട്ടി ഏതോ പ്രതിസന്ധിയിലാണ്, മുറിവേറ്റിരിക്കയാണ്.
മുറിവേറ്റകുട്ടി മാതാപിതാക്കളെ മുറിവേല്‍പിക്കുമ്പോള്‍ കുട്ടിയോട് വൈകാരികമായി പ്രതികരിക്കരുത്. ശാപവും ശിക്ഷണ നടപടികളുമായി മാതാപിതാക്കള്‍ ആഭ്യന്തരയുദ്ധത്തിന് ഇറങ്ങിത്തിരിക്കരുത്. അവരുടെ മുറിവുകളുടെ വേദന ആരോടാണ് പറയുക?
 മാതാപിതാക്കള്‍ ഈ സമയത്ത് എങ്ങിനെയാണ് പ്രതികരിക്കേണ്ടത്?
 കുട്ടിപറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ ചെവിയുള്ളവരാവുക. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കാലുള്ള മറുപടിയോ മൗനമോ ഒക്കെ ആയിരിക്കും പ്രതികരണം. ധിക്കാരി, അഹങ്കാരി എന്നൊക്കെ വിളിച്ച് കുട്ടിയുമായി പടവെട്ടിനിറങ്ങരുത്.
'എന്താണ് പ്രശ്നം, പറയ് പെട്ടെന്ന് പറയ്' എന്നു പറഞ്ഞ് കുട്ടിയെ ദേഷ്യം പിടിപ്പിക്കരുത്.
കുട്ടിയുടെ പ്രശ്നമെന്താണെന്ന് ഊഹിച്ച് പ്രശ്നപരിഹാര ഉപദേശപ്രസംഗം തുടങ്ങുന്നതും നല്ലതല്ല. ചിലഉടമസ്ഥവകാശക്കാരായ മാതാപിതാക്കള്‍ കുട്ടിയുടെ അനുവാദം ചോദിക്കാതെ പ്രശ്നങ്ങളെല്ലാം ഇടിച്ചുകേറിയങ്ങു പരിഹരിക്കും. അത് കുട്ടിയുടെ ആന്തരീയ സംഘര്‍ഷങ്ങളും വികാരവേലിയേറ്റങ്ങളും അറിയാതെയുള്ള ബലപ്രയോഗവും കടന്നുകയറ്റവുമായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള കുട്ടിയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കുട്ടിക്ക് അനിഷ്ടമായ രീതിയില്‍ മാതാപിതാക്കള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കുട്ടിയുടെ പ്രശ്നങ്ങള്‍ തീരില്ല. മാതാപിതാക്കളറിയാതെ കുട്ടികള്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ അപക്വവും അപകടകരമാകാനും ഇടയുണ്ട്.  
'സ്കൂളില്‍ ഒറ്റപ്പെടുന്നു' എന്ന് പരാതി പറയുന്ന കുട്ടിയോട് 'ഒറ്റപ്പെട്ടാല്‍ നിനക്കെന്താണ്, സ്കൂളില്‍ പോയി പഠിച്ച് തിരിച്ചു പോന്നാല്‍ മതി' എന്നു പറയുന്നത് സാന്ത്വന മറുപടിയല്ല. എന്തുകൊണ്ട,് ഏതെല്ലാം സാഹചര്യങ്ങളില്‍ കുട്ടി ഒറ്റപ്പെടുന്നു എന്ന് സ്നേഹത്തോടും ക്ഷമയോടും കൂടി ചോദിച്ചറിയണം. പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് ആവശ്യമായ തിരുത്തലുകളോടെ പ്രയോഗമാക്കാന്‍ സഹായിക്കണം.
മനുഷ്യത്വമില്ലാത്തവരും കശ്മലരുമായവരുടെ ലോകത്ത് രണ്ടുകാലില്‍ ഉറച്ചുചവുട്ടിനില്‍ക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. പട്ടില്‍പൊതിഞ്ഞ്, കുപ്പിയിലിട്ട് അമുല്‍ബേബികളായി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് ഇതിനുള്ള ആത്മധൈര്യമുണ്ടാവില്ല. അവര്‍ തൊട്ടാവാടിപാവങ്ങളായിരിക്കും.
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക എന്നാണ് ബൈബിള്‍ പറയുന്നത്. തലയില്‍ വച്ചും ഏപ്രണ്‍തുമ്പില്‍ കെട്ടിയിട്ടും വളര്‍ത്തുന്ന കുട്ടികള്‍ സ്വയം പര്യാപ്തതയും പ്രാപ്തിയും അഭ്യസിപ്പിക്കപ്പെടാത്ത ദുര്‍ബലജന്മങ്ങളായിരിക്കും. വീണും എഴുന്നേറ്റും വീണ്ടും വീണും പഠിക്കാന്‍ അവസരം നല്‍കുന്നതാണ് അഭ്യാസം. ജീവിതകളരിയില്‍ പ്രശ്നങ്ങളും പ്രശ്നക്കാരുമായി ഏറ്റുമുട്ടുന്നവര്‍ക്കുമാത്രമേ സ്വയം പര്യാപ്തതയും മനക്കരുത്തും ചെറുത്തുനില്‍പും പഠിക്കാനാവും. എം.ടെക് കാരന് ചോറുവാരിക്കൊടുക്കുന്ന അമ്മ സ്നേഹവതിയാണെന്നു തോന്നും, പക്ഷേ ഈ സ്നേഹം പയ്യന്‍റെ സ്വാശ്രയ മനോഭാവത്തെ നശിപ്പിക്കുന്ന രോഗബാധിതമായ ഉടമസ്ഥാവകാശ പ്രകടനമാണ്. വിവാഹിതനായാലും അമ്മയെ വിട്ട് ഭാര്യയോട് ചേരാന്‍ പയ്യന് ബുദ്ധിമുട്ടുണ്ടാകും. അമ്മ വിടുകയുമില്ല, പയ്യന്‍ വിട്ടുപോവുകയുമില്ല.
ജീവിതപാതയിലെ മുള്ളുകളില്‍ ചവുട്ടി മുറിവുകള്‍ തുടച്ച് മുന്നോട്ട് പോകുവാന്‍ കുട്ടികളെ അനുവദിക്കണം. അവരുടെ മുമ്പിലെ എല്ലാ പ്രശ്നങ്ങളും മാതാപിതാക്കള്‍ പരിഹരിച്ച് പ്രശ്നരഹിതമായ പാതയൊരുക്കുന്നതിനേക്കാള്‍ പ്രശ്നച്ചുഴികളില്‍ ചാടുവാനും സ്വയം നീന്തിക്കയറുവാനും അവരെ അനുവദിക്കുന്നതാണ് ആരോഗ്യകരമായ പേരന്‍റിംഗ്. മുങ്ങിത്താഴുമ്പോള്‍ മാത്രം കൈകൊടുത്താല്‍ മതി.
മുറിവിന്‍റെ വേദന അറിയാനും മറ്റുള്ളവരെ മുറിവേല്‍പിക്കാതിരിക്കാനും മുറിവേല്‍ക്കുന്നവരോട് സഹതപിക്കാനുമൊക്കെ പഠിക്കാന്‍ കുട്ടികള്‍ മുറിവേല്‍ക്കുന്നത് നല്ലതാണ്. മാത്രവുമല്ല, മുറിവേല്‍പിക്കുന്നവരില്‍നിന്ന് വിദഗ്ദ്ധമായി ഒഴിഞ്ഞുമാറാനും അവരെ സെയിഫ് ഡിസ്റ്റന്‍സില്‍ അകറ്റി നിര്‍ത്താനും മുറിവേല്‍ക്കുന്ന കുട്ടികള്‍ പഠിക്കും.
മുറിവുകള്‍ തരുന്ന മുന്നറിവുകള്‍ അതിജീവനത്തിനുള്ള ശക്തിസ്രോതസ്സുകളാണ്. 

Wednesday, August 22, 2018

'ഓ യെസ്സ്' കാരുടെ മനശാസ്ത്രം.


മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവരുടെ അംഗീകാരവും അഭിനന്ദനങ്ങളും നേടുവാനും  വേണ്ടി സ്വയം കത്തിയെരിയുന്ന 'യെസ്മാന്‍മാ'രുണ്ട്. ജോലിയിലും ദാമ്പത്യത്തിലും ആത്മീയത്തിലും സാമൂഹ്യസേവന രംഗങ്ങളിലുമൊക്കെ വെല്‍ഡണ്‍ കോംപ്ലിമെന്‍റ് കിട്ടാന്‍ സ്വന്തം വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും അടിയറ വെച്ച് അടിയാരാകുന്ന അടിമത്ത മനോഭാവത്തെപ്പറ്റി, സൈക്കോതെറാപ്പിസ്റ്റായ ഡോ.കോഹന്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്.
 മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും അവരുടെ വിമര്‍ശനം ഒഴിവാക്കുവാനും അനുമോദനങ്ങള്‍ നേടുവാനുമായി ഇവര്‍ കഴുത ചുമട് ചുമന്ന് നടുവൊടിക്കും. മതരാഷ്ട്രീയ ഔദ്യോഗികമേഖലകളിലെ മാടമ്പിമാര്‍ ഇത്തരക്കാരെ ചൂഷണം ചെയ്ത്. ടേണോവര്‍ വര്‍ദ്ധിപ്പിക്കും. ഇവര്‍ക്ക് അവാര്‍ഡും വീരചക്രമെഡലുകളും പ്രശംസാപത്രങ്ങളും കൊടുത്ത് കോടികള്‍ കീശേലാക്കുന്ന സെലിബ്രിറ്റികളുമുണ്ട്. പെറ്റിഫേവര്‍ കൊടുത്ത് നിയമപാലകരെകൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്ന യേമാന്‍മാരെ അടുത്ത കാലത്ത് മീഡിയ തുറന്ന് കാട്ടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ചൂഷണത്തിന്‍റെ കഥയല്ലെ പുറത്തു വന്നത്. ദൈവകോപത്തിന്‍റെയും ശാപത്തിന്‍റെയും സാദ്ധ്യതകള്‍ പറഞ്ഞു വിരട്ടി അഭിമാനവും ചാരിത്ര്യവും സറണ്ടര്‍ ചെയ്യിക്കപ്പെടുന്ന സ്ത്രീകളെത്രയാണ്? അടിമവ്യാപാരം നിര്‍ത്തല്‍ ചെയ്ത മി.എബ്രഹാം ലിങ്കണ്‍ സാര്‍, മതരാഷ്ട്രീയ ഔദ്യോഗിക മേഖലകളില്‍ ചവുട്ടി മെതിക്കപ്പെടുന്ന അടിമകള്‍ ഇന്നും ലക്ഷം ലക്ഷം സീയാറുകളാണ്. സംഗതി ഹോട്ടാണ്!
'പീപ്പിള്‍ പ്ലീസിംഗ്' വ്യക്തിത്വശൈലി രൂപപ്പെടുന്നതിനു പിന്നിലുള്ള കാരണങ്ങളെന്തൊക്കെയാണ്?
അധീശത്വവും അമിത വിനയവും കലര്‍ന്ന പേരന്‍റല്‍ മോഡലിംഗും,  കുട്ടികളെ കുപ്പിയിലിട്ടുവളര്‍ത്തുന്ന പേരന്‍റിംഗും, തിയറിയും ഫോര്‍മുലയും ഓവര്‍ഫീഡ് ചെയ്ത് എന്‍ട്രന്‍സ് കടമ്പ കടത്തുന്ന വിദ്യാഭ്യാസ പദ്ധതികളുമൊക്കെ പ്രതികരണശേഷിയില്ലാത്ത ദുര്‍ബല വ്യക്തിത്വം രൂപപ്പെടുന്നതിന്‍റെ പിന്നിലെ കാരണങ്ങളാണ്.
മറ്റുള്ളവരെ പ്ലീസുചെയ്യാന്‍ സ്വയം കീഴടങ്ങുന്ന വ്യക്തിത്വ ശൈലിക്കുള്ള ദോഷങ്ങളെന്തൊക്കെയാണ്?
സ്വയത്തിന്‍റെ താല്‍പര്യങ്ങളും അഭിരുചികളും ബലികഴിച്ചുകൊണ്ടുള്ള കീഴടങ്ങല്‍ ആത്മവഞ്ചനയും ആന്തരീക സംഘര്‍ഷങ്ങളുണര്‍ത്തുന്നതുമാണ്. നമ്മുടെ ശരിക്കും തെറ്റിനും ആവിഷ്കാരസ്വാതന്ത്ര്യമുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് എന്തു തോന്നുമെന്ന ഭയം മൂലം സ്വതന്ത്രമായി ഒന്നും ചെയ്യാനുള്ള ധൈര്യമുണ്ടാവില്ല. എന്തുചെയ്യുമ്പോഴും ആകാംക്ഷയും ഭയവും പരാജയബോധവുമുണ്ടാക്കും. ആത്മവിശ്വാസത്തിന്‍റെ അടിത്തറ ഇളകും. ആജ്ഞാനുവര്‍ത്തികളാകുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതു കൊണ്ട് 'ആജ്ഞാനുസരണം' ജീവിതശൈലിയാകും, സര്‍ഗ്ഗാത്മപ്രതിഭ മരവിച്ചുപോകും. ചൂഷണത്തിനും പീഢനത്തിനും പ്രതികരിക്കാത്തതുമൂലമുണ്ടാകുന്ന സാമ്പത്തികവും ആരോഗ്യകരവുമായ നഷ്ടങ്ങള്‍ അനവധിയാണ്.
ഈ സഫറിംഗ് ഹീറോമാരെ എങ്ങിനെ രക്ഷപ്പെടുത്താം?
ഇത്തരക്കാര്‍ക്കുള്ള മനഃശാസ്ത്രചികിത്സ 'അസേര്‍ട്ടീവ് ട്രെയിനിംഗ്' എന്നാണറിയപ്പെടുന്നത്.
എന്താണീ ചികിത്സയിലെ കാര്യപരിപാടി?
'നോ', 'സോറി, ബുദ്ധിമുട്ടാണ' എന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയുവാന്‍ ഇവരെ പഠിപ്പിക്കുന്നതാണ് ആദ്യഘട്ടം. മറ്റുള്ളവരുടെ അഭിപ്രായങ്ങളും തിരുത്തലുകളും പ്രസക്തിയുള്ളവയാണെങ്കില്‍ ചെവികൊടുക്കുകയും, അസൂയയും വെറുപ്പും കൊണ്ടു പറയുന്ന പരാതികളാണെങ്കില്‍ അവഗണിക്കാനും കരുത്തുനേടണം 'അദര്‍ സെന്‍റേര്‍്ഡ്' കാഴ്ചപ്പാട് മാറ്റാന്‍ പരിശീലിപ്പിക്കുന്നതാണ് മറ്റൊരു സമീപനം. മറ്റുള്ളവര്‍ നമ്മുടെ തലയില്‍ കയറിയിരുന്ന് സ്റ്റിയറിംഗില്‍ പിടിച്ച് വണ്ടി ഓടിക്കണ്ട. സ്വയം ആക്സിലേറ്ററില്‍ കാല്‍കൊടുത്ത് സ്റ്റിയറിംഗില്‍ പിടിച്ച്, മുന്നോട്ട് നോക്കി, വണ്ടിയോടിക്ക് മാഷേ.
ജോലിതിരഞ്ഞെടുക്കുമ്പോള്‍ ശമ്പളം അല്‍പം കുറഞ്ഞാലും, ഡെസിഗ്നേഷന്‍ ചെറുതാണെങ്കിലും ഒട്ടോണമിയും, സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുള്ള ജോലിയാണ് നല്ലത്. സംഘര്‍ഷം കുറക്കാന്‍ സഹായിക്കും.

മറ്റുള്ളവരുടെ റിമോട്ടില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന നിശ്ചലചിത്രങ്ങളാകാതെ നമുക്കു ശരിയെന്നു തോന്നുന്നതുമായി മുന്നോട്ടു പോകണം. തോറ്റേക്കാം, അബദ്ധം സംഭവിച്ചേക്കാം, ടേക്ക്കിറ്റ് ഈസി. എത്രയോ പ്രാവശ്യം വീണാണ് വീഴാതെ നടക്കാന്‍ പഠിച്ചത്. നീതിമാന്‍ വീണാലും എഴുന്നേല്‍ക്കുമെന്നാണല്ലോ കിംഗ് ഡേവിഡിന്‍റെ സാക്ഷ്യം.
മറ്റുള്ളവരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റുകളും പ്രശംസകളും കിട്ടുന്നതു മാത്രമാണ് വിജയമെന്ന ധാരണ മാറ്റണം. നമ്മുടെ കാഴ്ചപ്പാടും പദ്ധതികളുമനുസരിച്ച് മുന്നോട്ടു പോകുന്നതും വിജയമാണ്. അതില്‍ ഓഡിയന്‍സിന്‍റെ കയ്യടി കിട്ടിയില്ലെങ്കില്‍ സ്വയം കയ്യടിച്ച ്  സ്വന്തം വിജയം സ്വയം സെലിബ്രേറ്റ് ചെയ്യണം.
നിങ്ങളുടെ പുതിയ സംരംഭത്തിനും ഫിലോസഫിക്കും അംഗീകാരം കിട്ടിയില്ലെന്നു വരാം. സമൂഹമനോഭാവത്തില്‍ തിരുത്തലുകള്‍ വരുത്തിയ ഹീറോമാരായ ഗെലീലിയോ, യേശുക്രിസ്തു, മാര്‍ട്ടിന്‍ലൂഥര്‍ തുടങ്ങിയവര്‍ക്ക് ആദ്യം കണ്‍സര്‍വേറ്റീവ്സ് 'എന്നോസി' കൊടുത്തില്ല. പച്ചമരങ്ങളോട് ഇതാണ് ചെയ്തതെങ്കില്‍ ഉണങ്ങിയതിനെ വെച്ചേക്ക്വോ?
എനിക്കാരുടേം ഉപദേശം ആവശ്യമില്ല, യാതൊരു നിയമങ്ങളും എനിക്ക് ബാധകമല്ല, ആരേയും അനുസരിക്കാനും ബഹുമാനിക്കാനും എന്നെ കിട്ടില്ല, എനിക്കെന്‍റെ വഴി, തുടങ്ങിയ അപക്വമായ നിഷേധ മനോഭാവങ്ങള്‍ തെറ്റാണെന്നു പഠിപ്പിക്കുന്നതും അസേര്‍ട്ടീവ് ട്രെയിനിംഗിന്‍റെ ഭാഗമാണ്.
മക്കള്‍ സപ്തതിയിലെത്തിയാലും ഉപദേശവുമായി അവരുടെ പിറകെ നടക്കുന്ന കാര്‍ന്നോന്‍മാരും, യുവതലമുറയെ തങ്ങളുടെ പഴഞ്ചന്‍ ഫിലോസഫി പഠിപ്പിച്ചേ അടങ്ങൂ എന്ന ചിന്താഗതിക്കാരായ സൂപ്പര്‍ ബോസുമാരും, വിദ്യാര്‍ത്ഥികളെ കൊണ്ട് ബാലഅടിമവേല ചെയ്യിക്കുന്ന ഗുരുക്കന്മാരും, ഒന്നു വച്ച് ഒരു ലക്ഷം ലാഭമുണ്ടാക്കണമെന്ന് നിര്‍ബന്ധമുള്ള കോര്‍പ്പറേറ്റ് മുതലാളിമാരും, പാപികളെ ട്രാപ്പിലാക്കാന്‍ എവിഡന്‍സ് തേടി നടക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥനായി ദൈവത്തെ പരിചയപ്പെടുത്തുന്ന ഇടയന്മാരും, സ്വയം ദൈവമായി നിത്യപ്രതിഷ്ഠനടത്തുന്ന ആള്‍ ദൈവങ്ങളും ദയവായി ശ്രദ്ധിക്കണേ:
 പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കുക, പൂവും മൊട്ടും കായും തല്ലിതകര്‍ക്കരുത,് പ്ലീസ്!

Monday, July 9, 2018

നിങ്ങളെങ്ങനെ നിങ്ങളായി?

കുറ്റവാളികളുടെ മനശാസ്ത്രം പഠിച്ചിട്ടും പഠിച്ചിട്ടും സമസ്യയായി തുടരുന്ന വിഷയമാണ്. ലോകത്താകമാനം പത്തുമില്യണ്‍ (ദശകോടി) കുറ്റവാളികള്‍ ജയിലിലുണ്ടെന്ന കണക്ക് പൂര്‍ണ്ണമാണെന്നു തോന്നുന്നില്ല.
ഒരാള്‍ കുറ്റാവളിയാകുന്നതിന്‍റെ പിന്നിലെ കാരണങ്ങള്‍ പലരാജ്യങ്ങളിലും സംസ്കാരങ്ങളിലും പലതാണ് ഒന്നിലധികം കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം:
അപമാനവും പീഢനവും നിറഞ്ഞ ബാല്യകാലം, ചികിത്സിക്കപ്പെടാത്ത മനോരോഗങ്ങള്‍, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പരിമിതികള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനിതകഘടകങ്ങള്‍ അങ്ങനെ മനുഷ്യരെ ക്രിമിനലുകളാക്കുന്നതിന്‍റെ പിന്നിലെ കാരണങ്ങള്‍ അനവധിയാണ്. മസ്തിഷകത്തിന്‍റെ ഘടനയും അതിനേല്‍ക്കുന്ന ആഘാതവും അതിന്‍റെ കെമിസ്ട്രിയുമൊക്കെ ക്രിമിനല്‍ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നു പുറത്തു വന്ന സ്റ്റീഫന്‍ എന്ന കുറ്റവാളിയുടെ ജീവിത ദിനവൃത്താന്തം ഇങ്ങനെ: 'മദ്യപാനിയായ പിതാവിന്‍റെ ക്രൂരപീഢനമേറ്റാണ് ഞാന്‍ വളര്‍ന്നത.് സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടില്ല. ഭയന്നു വിറച്ചാണ് വീട്ടില്‍ ഓരോ നിമിഷവും കഴിഞ്ഞിരുന്നത്. വളര്‍ന്നപ്പോള്‍ അപ്പനേപ്പോലെ മദ്യപാനിയായി. പിന്നെ ലഹരി മരുന്നുകള്‍ക്ക് പിറകേ ഓടി. ഇരുപത്തഞ്ചു വയസ്സില്‍ ഹിറോയിന്‍ വില്‍പന നടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്.'

ജയിലുകളിലെ കുറ്റവാളികളുടെ ദീര്‍ഘകാലവാസം സ്വാഭാവത്തില്‍ അനുകൂലമാറ്റമുണ്ടാക്കില്ലെന്നാണ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിന്‍റെ വിദഗ്ദ്ധര്‍ പറയുന്നത്. ജയിലുകളിലെ അതി തിക്തമായ കയ്പുനിറഞ്ഞ അനുഭവങ്ങളും കൊടും ക്രിമിനലുകളുടെ സ്വാധീനവും മൂലം പ്രതികാരദാഹികളും ഹൃദയശൂന്യരും കുറ്റകൃത്യങ്ങളില്‍ വിദഗ്ദധരുമായാണ് പലരും പുറത്തുവരുന്നത്.
ജയില്‍ വിമുക്തരായവരോടുള്ള സമൂഹത്തിന്‍റെ നിഷേധ നിലപാടും വെറുപ്പും വീണ്ടും കുറ്റകൃത്യങ്ങളുടെ വിഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതും വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജയിലില്‍ നിന്നിറങ്ങി വീട്ടിലെത്തിയപ്പോള്‍ കുടുംബം വാതിലടച്ചു മുഖം തിരിച്ചു. അദ്ദേഹത്തിന്‍റെ ആത്മഹത്യ കുറിപ്പ:്
'എന്‍റെ കുടുംബം എന്‍റെ നേരേ വാതിലടച്ചു, ഇനി എനിക്കാരുമില്ല, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു'.
മാതാപിതാക്കള്‍ കുറ്റവാളികളാകുമ്പോള്‍ ഏറ്റവും ദുരന്തഫലം അനുഭവിക്കുന്നത് കുട്ടികളാണ്. ഇത്തരം 14 മില്യണ്‍ കുട്ടികള്‍ ലോകത്താകെയുണ്ടത്രേ! ഈ കുട്ടികളെ ലൈംഗീക പീഢനത്തിനും ലഹരി കച്ചവടത്തിനും ദുരുപയോഗപ്പെടുത്തുന്നു. ഇവരുടെ പഠനം നിന്നു പോവുന്നു.
ചില ഭവനങ്ങളില്‍ കുടുംബനാഥന്‍ ജയിലിലാകുമ്പോള്‍ അമ്മ കുട്ടികളെ ഉപേക്ഷിച്ച്  പുനര്‍വിവാഹം ചെയ്യുമ്പോള്‍ കുട്ടികള്‍ പൂര്‍ണ്ണ അനാഥരാകുന്നു.
കുറ്റവാളികളുടെ കുടുംബത്തോട് സമൂഹം കാണിക്കുന്ന അയിത്തവും അവഗണനയും അതുണ്ടാക്കുന്ന ലജ്ജയും അഭിമാനക്ഷതവും അതിക്രൂരമാണ്.

ബൈബിള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ 'restorative justice' പ്രോഗ്രാം കുറ്റവാളികളുടെ സ്വാഭാവ രൂപീകരണത്തില്‍ വലിയ സംഭാവനകള്‍ ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനും കുറ്റകൃത്യങ്ങളുടെ വഴിവിട്ട് നീതിബോധത്തിന്‍റെയും മൂല്യപ്രതിബദ്ധതയുടെയും  വഴിയിലൂടെ യാത്ര തുടങ്ങുവാനുള്ള പ്രേരണയാണ് വിദേശരാജ്യങ്ങളിലുള്ള ഈ സംഘടന കൊടുക്കുന്നത്. വളരെയധികം വോളന്‍റിയേഴ്സിന്‍റെയും സ്വഭാവ ശാസ്ത്രജ്ഞരുടെയും പിന്തുണ ആവശ്യമുള്ള പരിശീലനമാണിത്.

മത-രാഷ്ട്രീയ-സാമൂഹ്യസംഘടനകളില്‍ നിന്ന് വോളന്‍റിയേഴ്സിനെ പരിശീലിപ്പിച്ചാല്‍ കുറ്റവാളികളേയും അവരുടെ കുടുംബത്തെയും പുനരധിവസിപ്പിക്കാന്‍ കഴിയും. ഇതുമൂലം കുടുംബത്തിനും രാജ്യത്തിനും ലഭിക്കുന്ന മാനവശേഷി വളരെയധികമാണ്.

മനോ-ശാരീരിക മേഖലകളില്‍ ക്ഷതവും വൈകല്യവും ബാധിച്ച രോഗികളാണ് കുറ്റവാളികള്‍ എന്ന തിരിച്ചറിവ് നീതിന്യായ പാലകര്‍ക്കും പൊതു ജനത്തിനും ഇന്നും ഉണ്ടായിട്ടില്ല. ആരോഗ്യമുള്ള ശരീരവും മനസ്സും ആരോഗ്യകരമായ കുടുംബം സാമൂഹ്യപശ്ചാത്തലവും ഭാഗ്യവശാല്‍ ലഭിച്ചതുകൊണ്ടാണ് പലര്‍ക്കും ശ്രേഷ്ഠരും മാന്യതയുമുള്ളവരാകുവാന്‍ കഴിഞ്ഞത്. ഈ അനുകൂല ഘടകങ്ങള്‍ പലതും കിട്ടാതെപോയവരെ കുറ്റവാളികളെന്നു വിളിച്ച് കല്ലെറിയുന്നത് ചോദ്യം ചെയ്ത് അനുഗ്രഹീത കവി അയ്യപ്പപണിക്കര്‍ പാടി:
പശുവിനെ മോഷ്ടിച്ചതു പാലുകുടിക്കാനായിരുന്നു..
വസ്ത്രം മോഷ്ടിച്ചതു നാണം മറയ്ക്കാനായിരുന്നു..
അരി മോഷ്ടിച്ചത് കഞ്ഞികുടിക്കാനായിരുന്നു..
വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലെ
നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ???

Thursday, June 21, 2018

നിദ്രനീരാഴിയിലെ സ്വപ്നദ്വീപ്

സ്വപ്നവും കവിതയും ഒരേ കമ്പനി പ്രോഡക്ടുകളാണെന്നാണ് മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത്. രണ്ടിലും വാക്കുകള്‍ക്ക് അപ്രാപ്യമായ സമസ്യകളായ ആന്തരീയ അനുഭവങ്ങളെ പ്രതിബിംബങ്ങളിലൂടെ കൂട്ടിച്ചേര്‍ത്ത് വൈകാരിക ഭാവമുണര്‍ത്തുന്ന സൃഷ്ടികളുണ്ടാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്വപ്നം കാണുന്നവരൊക്കെ കവികളാണെന്ന് അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രായാസമുള്ള ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ തുടങ്ങിയവയുടെ സാക്ഷാത്ക്കാരം സാധ്യമാക്കുന്ന, സെന്‍സറിംഗ് ഇല്ലാത്ത അബോധതലത്തിലെ ചലച്ചിത്രാവിഷ്കാരമാണ് സ്വപ്നമെന്ന കാഴ്ചപ്പാടാണ് സൈക്കോ അനലിസ്റ്റുകളുടേത്. കരുണയില്ലാത്തവനും കര്‍ക്കശക്കാരനുമായ സൂപ്പര്‍വൈസറോട് കയര്‍ത്ത് സംസാരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജോലി നഷ്ടപ്പെടുമെന്നതു കൊണ്ട് നിഷേധ വികാരം ഉള്ളിലൊതുക്കി ആദരവു കാണിക്കുന്ന ഉദ്യോഗസ്ഥന്‍, സൂപ്പര്‍വൈസര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായോ, മാരകരോഗം പിടിപെട്ട് മരണാസന്നനായോ കിടക്കുന്നതു സ്വപ്നം കണ്ട് കെട്ടപ്പെട്ട വികാരങ്ങളുടെ പ്രസരണം സാധ്യമാക്കുന്നു.
സ്വപ്നങ്ങള്‍ അബോധമനസ്സിന്‍റെ ആഗ്രഹ സാക്ഷാത്ക്കാരമാണെന്ന് ഫ്രോയിഡ് പറയുന്നുണ്ടെങ്കിലും വിരസവും ഭീഭത്സവുമായ അന്തര്‍ നാടകങ്ങള്‍ക്കു പിന്നിലെ കാരണമെന്തെന്ന് പൂര്‍ണ്ണമായും വിശദീകരിക്കുവാന്‍ ഫ്രോയിഡിയന്‍ ചിന്താഗതിക്ക് കഴിഞ്ഞിട്ടില്ല. ഫ്രോയിഡിനു ശേഷം സ്വപ്ന സമസ്യകളെപറ്റി നടത്തിയ നിരന്തര പഠനങ്ങള്‍ നിരത്തുന്ന തിയറികള്‍ ശ്രദ്ധേയങ്ങളാണ്:
1. സ്വപ്നം ഫയര്‍ഡ്രില്ലാണ്
പ്രതിസന്ധി തരണം ചെയ്യുവാനുള്ള പരീശീലനമാണ് സ്വപ്നമെന്നാണ് കൊഗ്നിറ്റീവ് സയന്‍റിസ്റ്റായ റിമോണ്‍ സുമോയുടെ അഭിപ്രായം. അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ അമിഗ്ഡാല, ഉറക്കത്തില്‍ (ഞലാ ഹെലലു) അമിതമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ കൈകാലുകള്‍ ചലിക്കുന്നില്ലെങ്കിലും താനൊരു ആക്ഷന്‍ ഹീറോയായി അരങ്ങു തകര്‍ക്കുന്നതായി അനുഭവപ്പെടും. കാട്ടുമൃഗങ്ങള്‍ ഓടിക്കുന്നതായും, ശത്രു പിന്തുടരുന്നതായും, വെള്ളത്തില്‍ മുങ്ങുന്നതായുമൊക്കെ കാണുന്ന ത്രില്ലര്‍ സ്വപ്നങ്ങള്‍ അപകടസാഹചര്യങ്ങളില്‍ പ്രതിരോധ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന റിഹേഴ്സലും ഫയര്‍ഡ്രില്ലുകളുമാണത്രേ! സ്വപ്നത്തിലെ ഈ റിഹേഴ്സല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സ്വയരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദഗ്ദ്ധ്യവും കഴിവും നല്‍കുമെന്നാണ് പരിണാമവാദികളായ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.
2. ഓര്‍മ്മഫയലുകളുടെ ക്രമപ്പെടുത്തലാണ് സ്വപ്നം
ദൈനംദിന അനുഭവങ്ങള്‍ മുഴുവനും ബ്രയിനിലെ ഡേറ്റാബേസില്‍ സൂക്ഷിച്ചാല്‍ ഒരാഴ്ചകൊണ്ട് മെമ്മറി ഫുള്ളാകും. അതുകൊണ്ട് ജീവിതാനുഭവങ്ങളുടെ ഫയലുകളില്‍ പ്രസക്തവും അപ്രസക്തവുമായവയെ വേര്‍തിരിച്ച് പ്രയോജനമുള്ളവയെ ദീര്‍ഘകാല ഫയലുകളായി സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്വപ്നമെന്നാണ് മാറ്റ്വില്‍സന്‍ എന്ന ന്യൂറോ സയന്‍റിസ്റ്റിന്‍റ അഭിപ്രായം. നമ്മളുറങ്ങുമ്പോഴും മസ്തിഷ്കത്തിലെ നൈറ്റ് ഷിഫ്റ്റ്കാര്‍ ഓവര്‍ടൈം ജോലിത്തിരക്കിലാണ്.
3. ഹാര്‍ഡ്വെയര്‍ ഡീ ഫ്രാഗ്മെന്‍റേഷന്‍
ഡി.എന്‍.എ ഘടന കണ്ടുപിടിച്ച ടീമംഗമായ ഫ്രാന്‍സിസ് കിര്‍ക്കിന്‍റെ തിയറി പ്രകാരം മറക്കുവാനാണ് നാം സ്വപ്നം കാണുന്നതത്രേ! ഉറങ്ങുമ്പോള്‍ ന്യൂറോണുകള്‍ക്കിടയിലെ സഞ്ചാര പദങ്ങളുടെ തിരുത്തിയെഴുതലാണത്രേ സ്വപ്നങ്ങള്‍. ഉപയോഗപ്രദമല്ലാത്തതും നിരന്തര ഉപയോഗത്തിലില്ലാത്തതുമായ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പാതകള്‍ തിരുത്തി പുതിയവ സൃഷ്ടിക്കപ്പെടുന്നു. കമ്പ്യൂട്ടറിലെ ഫയലുകള്‍ ഡിഫ്രാഗ്മെന്‍റ് ചെയ്യുന്നതുപോലൊരു ഹൈടെക് പരിപാടി!
4. സ്വപ്നം നിശാസൈക്കോ തെറാപ്പിയാണ്.
ഏണസ്റ്റ് ഹാര്‍ട്ടമാന്‍റെ അഭിപ്രായത്തില്‍ വൈകാരിക ഉള്‍ക്കാഴ്ച ലഭിക്കുന്ന തെറാപ്പി സെക്ഷനാണ് സ്വപ്നം. പ്രതിസന്ധികളും വെല്ലുവിളികളുമുള്ള വികാരങ്ങളുടെ ഓര്‍മ്മ ഫയലുകളുടെ റിപ്ലേ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ടെന്‍ഷനും ആകാംഷയും ലഘൂകരിക്കപ്പെടുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അവയെ അഭിമുഖീകരിക്കുവാനുള്ള ഉറപ്പും ആത്മവിശ്വാസവും ലഭിക്കുന്നു. സ്വപ്നമെന്ന څപ്രീ ഓഫ് കോസ്റ്റ് നിശാ സൈക്കോതെറാപ്പിچയിലൂടെ കോണ്‍ഫ്ളിക്ടുകളുടെ ടണ്‍കണക്കിന് കടുംകെട്ടുകളാണ് ഓരോ രാത്രിയും ഡ്രീം ക്ലിനിക്കുകളില്‍ അഴിക്കപ്പെടുന്നത്.
5. എനര്‍ജി സേവിംഗ് മോഡ്
അഞ്ചാമതൊരു വിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ സ്വപ്നത്തിന ്  പ്രത്യേകിച്ചൊരു അര്‍ത്ഥമില്ലെന്നും ബോധമനസ്സ് പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തില്‍ നടത്തുന്ന വെറും ന്യൂറോണല്‍ ഫയറിംഗ് മാത്രമാണെന്നുമാണ്. ഉറങ്ങുമ്പോള്‍ എനര്‍ജി സേവിംഗ് മോഡില്‍ ചില ഇമേജുകളിലൂടെ മനസ്സ് ഉറങ്ങാത്ത കാവല്‍ക്കാരനായിരിക്കുന്നതിന്‍റെ ഡിഫാള്‍ട്ട് സെററിംഗ് ആണത്രേ സ്വപ്നം!
അതെ, കിനാവുകളെപറ്റിയുള്ള തര്‍ക്കം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 25 ലക്ഷം ജി.ബി. കപ്പാസിറ്റിയുള്ള  മനുഷ്യ മസ്തിഷ്കത്തില്‍ നൂറുനൂറായിരം ന്യൂറോണുകളുടെ വ്യന്യാസത്തിലൂടെ, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ന്യൂറോ ട്രാന്‍സിമിറ്ററുകളുടെ പ്രയാണത്തിലൂടെ വിരിയുന്ന സര്‍ഗ്ഗാത്മക ചിന്തകളും ഭാവനകളും അനുകൂല-പ്രതികൂലവികാരവേലിയേറ്റങ്ങളും അനന്തമജ്ഞാതമവര്‍ണ്ണനീയം പ്രഭോ! മസ്തിഷ്കത്തിലെ ത്രിഡി, ഓഡിയോ വിഷ്വല്‍ തീയേറ്ററില്‍ ഓരോ രാത്രിയും അരങ്ങേറുന്ന സ്വപ്ന ചലച്ചിത്രോത്സവങ്ങളുടെ സ്ക്രിപ്റ്റും തിരക്കഥയും കഥാപാത്രങ്ങളും ഔട്ട്ഡോര്‍ ചിത്രീകരണങ്ങളും നിയന്ത്രിക്കുന്ന ഡയറക്ടര്‍ ആരാണ് മാഷേ? പകല്‍കിനാവിന്‍റെ മോഹത്തേരിലേറിയുള്ള മനസ്സിന്‍റെ ജൈത്രയാത്രയ്ക്കുള്ള  സഞ്ചാരപഥമൊരുക്കുന്ന സൂപ്പര്‍ടെക ്നീഷ്യന്‍  ആരാണ്?
ജഗദീശ്വരന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് വിരിഞ്ഞ മനുഷ്യ മസ്തിഷ്കമെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ മായാജാലങ്ങളുടെ വിസ്മയ രഹസ്യങ്ങളുടെ ആദ്യപേജുപോലും ന്യൂറോസയന്‍റിസ്റ്റുകള്‍ വായിച്ചു തീര്‍ന്നിട്ടില്ല. ഘനശ്യാമസുന്ദരമായ ബോധ-അബോധ തലങ്ങളുടെ സമസ്യ മനസ്സിലാക്കാന്‍ നമുക്ക് ഇനിയുമെത്ര യുഗങ്ങള്‍ വേണ്ടി വരും?

Tuesday, May 29, 2018

ഇരയുടെ നൊമ്പരങ്ങള്‍!

ബാല ലൈംഗീകപീഡന വാര്‍ത്തകള്‍ ഭ്രമജനകമായ വിധത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലും വിദ്യാസമ്പന്നര്‍ക്കിടയിലും കുട്ടികളുടെ മേലുള്ള ലൈംഗീകപീഡനം തുടര്‍ക്കഥയാണ്.
കേരളബാലവകാശ കമ്മീഷന്‍റെ കണക്കു പ്രകാരം 2014-ല്‍ 2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും രണ്ടാം സ്ഥാനം കോഴിക്കോടിനുമാണത്രേ. റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കിതീര്‍ത്തത്  ഇതിലും എത്രയോ ഇരട്ടി ആയിരിക്കും.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഓരോ പീഡനങ്ങളും സെന്‍സേഷണലാക്കി സെലിബ്രേറ്റ് ചെയ്ത് വലിച്ചെറിഞ്ഞ് അടുത്ത ഇരയുടെ പിന്നാലെ ഓടും. വര്‍ഷങ്ങളോളം ഇത്തരം കേസുകള്‍ വിചാരണചെയ്ത,് ചില്ലറ ശിക്ഷകളും കൊടുത്ത് കോടതി ഫയല്‍ ക്ലോസ് ചെയ്യും. പിഞ്ചുമനസ്സില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആഴമുള്ള മുറിവുകളും അതിന്‍റെ ആത്മസംഘര്‍ഷങ്ങളുടെ ദുഃഖസങ്കീര്‍ത്തന വിലാപങ്ങളും ആരറിയാന്‍? ആരു കേള്‍ക്കാള്‍?
കുട്ടികളിലെ  ലൈംഗീകപീഡനങ്ങളുടെ ആഘാതവും അനന്തരദുരന്തഫലങ്ങളും പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്: പീഡന സമയത്തെ കുട്ടികളുടെ പ്രായം, പീഡകര്‍ ആരാണെന്നത് (മാതാപിതാക്കളാണെങ്കില്‍ ആഘാതത്തിന്‍റെ ആഴം അധികമായിരിക്കും), പീഡനസാഹചര്യങ്ങളും അതുണ്ടാക്കിയ ഭീതിയും നിസ്സഹായതയും, പീഡനം എത്ര കാലം തുടര്‍ന്നു, കുട്ടിയുടെ വ്യക്തിത്വഘടനയും മാനസികാരോഗ്യ നിലവാരവുംٹ. അങ്ങനെ പിഞ്ചു പളുങ്കുപാത്രം വീണുടയുന്നത് ഇത്തരം പല ഘടകങ്ങളെ ആശ്രയിച്ചാണ്.
ലൈംഗീക പീഡനം മൂലം കുട്ടിക്ക് രണ്ടുതരത്തിലുള്ള പരിണിതഫലങ്ങളാണുണ്ടാകുന്നത്: ബാലിശസ്വഭാവാങ്ങളിലേക്കുള്ള പിډാറ്റം, ആകാംഷ, വിഷാദം, സ്കൂള്‍ പഠനനിലവാരം താഴുക, കുട്ടിയുടെ പ്രസന്നഭാവം മങ്ങുക, അമിതലൈംഗികാര്‍ഷണം, ഒറ്റപ്പെടല്‍, ആത്മഹത്യ തുടങ്ങിയവയാണ് അല്പകാലദുരന്തപ്രത്യാഘാതങ്ങള്‍.
ഉറക്കപ്രശ്നം, ദുഃസ്വപ്നം, വിഷാദം, ആത്മവിശ്വാസകുറവ്, ലൈംഗീകവ്യക്തിബന്ധങ്ങളിലെ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് ലൈംഗീകപീഡനങ്ങള്‍ക്ക് ശേഷമുള്ള ദീര്‍ഘകാല ദുരന്തപ്രത്യാഘാതങ്ങള്‍. ഇതിനുപുറമെ സുഷുപ്താവസ്ഥയിലുള്ള മനോരോഗപ്രവണതകള്‍ പൊട്ടിപുറപ്പെടാനും വഴിതെറ്റിയ ലൈംഗീകവൈകൃതങ്ങളിലേക്ക് ചുവടുവയ്ക്കാനും ആത്മഹത്യപ്രവണതകള്‍ക്കുമൊക്കെയുള്ള സാദ്ധ്യതകളുമുണ്ട്.
ആശ്വാസവാക്കുകകളോ തെറ്റ് ഒതുക്കാന്‍ കൊടുക്കുന്ന സമ്മാനങ്ങളോ അടിച്ചമര്‍ത്തല്‍ ഭീഷണികളോ ആന്തരീയ മുറിവുണക്കാന്‍ സഹായകമല്ല. ആഴത്തിലുള്ള മുറിവുകളും സങ്കീര്‍ണ്ണമായ കോണ്‍ഫ്ളിക്ടുകളും സൗഖ്യമാക്കാന്‍ മെഡിക്കല്‍ ടീമിന്‍റെ നേതൃത്വത്തിലുള്ള വിലയിരുത്തലും ദീര്‍ഘകാല സൈക്കോ തെറാപ്പിയും ആവശ്യമാണ്.
മനോരോഗികളും വ്യക്തിത്വ വൈകല്യങ്ങളുമുള്ളവരും ലഹരി ആസക്തരുമായ നിഷ്ഠൂരപീഡകډാര്‍ പിച്ചിച്ചീന്തുന്ന സ്ത്രീകളും കുട്ടികളും ലക്ഷംലക്ഷങ്ങളാണ്. അനിയന്ത്രിത വൈകാരിക തേരോട്ടം നടത്തുന്ന വീണ്ടുവിചാരമില്ലാത്തവരുടെ മനസ്സിനെ തളക്കാന്‍ പോലീസിനോ കോടതിയ്ക്കോ മനുഷ്യാവകാശകമ്മീഷനോ കാരാഗൃഹവാസത്തിനോ ശിക്ഷകള്‍ക്കോ ആവില്ല. ഈ ഹിംസ്ര മൃഗങ്ങളെ അല്പകാലം ജയിലിലിട്ട്, ജാമ്യത്തില്‍ തുറന്നുവിട്ടാല്‍ വീണ്ടും ഇരപിടുത്തം തുടങ്ങും.
പിന്നെന്താണു ചെയ്യുക?
ഇവര്‍ രോഗികളാണ്, മനോരോഗാശുപത്രിയിലെ കസ്റ്റോഡിയല്‍ കെയറില്‍ വിദഗ്ദ്ധ ചികിത്സയാണ് ഇവര്‍ക്ക് വേണ്ടത്. ഇന്നാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ സ്മാര്‍ട്ട്സിറ്റിയും എയര്‍പോര്‍ട്ടുകളും മാളുകളുമല്ല വേണ്ടത്. 
പിന്നെ?
അടിയന്തിരമായി മനോരോഗചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മാനസീകാരോഗ്യ ബോധവല്‍ക്കരണം നടത്തണം. 
എന്നാലുമുണ്ട് ചില പ്രശ്നങ്ങള്‍ٹ
അതെന്താണുപോലും?
മാന്യതയുടെ കുപ്പായമണിഞ്ഞ വികലമനസ്കരും പീഡകരുമായ മതരാഷ്ട്രീയ നോതാക്കډാരുടെ ചികിത്സ അത്ര എളുപ്പമായിരിക്കില്ല. വിളവുതിന്നുന്ന വേലികളാണല്ലോ അവര്‍.
സൈക്യാട്രി ശൈശവദശയിലായിരുന്ന 1892 കാലഘട്ടത്തില്‍ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ ദൈവത്തിന്‍റെ നാട്ടിലെ അസുരജډങ്ങളെ തിരിച്ചറിഞ്ഞ് നല്‍കിയ ക്ലിനിക്കല്‍ ഡയഗ്നോസിസ് എത്ര പ്രസക്തവും ആനുകാലിക പ്രാധാന്യവുമുള്ളതാണല്ലേ?
സ്വാമി യെന്തിരുപറഞ്ഞു?

' Kerala a lunatic asylum'!

Monday, April 16, 2018

മനസ്സിന്‍റെ രസതന്ത്രം

മനസ്സിന്‍റെ രസതന്ത്രം
ഫാ.ഡോ. ഏ.പി.ജോര്‍ജ്ജ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ബെത്സാദാ മെന്‍റല്‍ ഹെല്‍ത്ത് സെന്‍റര്‍

മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ക്കിടയില്‍ ഇലക്ട്രിക് സിഗ്നലുകള്‍ വഹിക്കുന്ന കെമിക്കല്‍ മെസഞ്ചേഴ്സാണ് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍. ബ്രെയിനിലെ അനേകം ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ മാനസികാരോഗ്യവുമായി ഏറ്റവും ബന്ധപ്പെട്ടവ ഡോപമൈനും സെറോട്ടോണിനുമാണ്. ഓര്‍മ്മശക്തി, വിശപ്പ്, സെക്സ്, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന  ഈ ഘടകങ്ങളുടെ അസന്തുലിതാവസ്ഥ ആസക്തി, ഏകാഗ്രത കുറവ്, ഓര്‍മ്മശക്തി തകരാറുകള്‍, വൈകാരിക ക്രമക്കേടുകള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഫാര്‍മക്കോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുള്ളതുകൊണ്ട് മരുന്ന് ഒഴിവാക്കി മറ്റുവഴികളിലൂടെ പരിഹാരം തേടുന്ന രോഗികള്‍ അനവധിയാണ്. അവരെ ചൂഷണം ചെയ്യുന്ന സിദ്ധൗഷധലോബികള്‍ മെഡിക്കല്‍ വിദഗ്ദ്ധരെക്കാള്‍ നൂറിരട്ടിയാണ് മാര്‍ക്കറ്റില്‍.

മസ്തിഷ്കത്തിലെ ഡോപമൈന്‍, സെറോട്ടോണിന്‍ ഉല്‍പാദനവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ചില സ്വാഭാവിക ഉപാധികള്‍ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. എല്ലാവര്‍ക്കും പ്രത്യേകിച്ച് മാനസികപ്രതിസന്ധിയുള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന കാര്യങ്ങളാണിവ. ഗുണം മെച്ചം, വില സീറോ.

വ്യായാമം
ദിവസം മുപ്പതുമിനിട്ടെങ്കിലുമുള്ള വ്യായാമം മസ്തിഷ്കത്തിലെ സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുമെന്നും വിഷാദവികാരങ്ങളേയും നിഷേധചിന്തകളേയും ലഘൂകരിക്കുമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ചലോ ഭായ്, ചലോ...

മദര്‍ നേച്വറിനോടൊപ്പം
മനുഷ്യന്‍ 24 മണിക്കൂറും പ്രകൃതിയില്‍ നിന്നകന്ന് അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കൃത്രിമവൈദ്യുതി വെളിച്ചത്തിലാണ്. സൂര്യപ്രകാശപ്രഷാളനം വൈകാരിക സ്ഥിതിയും മനസ്സിന്‍റെ ഉന്‍ഷമെഷവും വര്‍ദ്ധിപ്പിക്കുമെന്നും സെറോട്ടോണിന്‍ ഡോപമൈന്‍ ഘടകങ്ങളുടെ സമന്വയത്തില്‍ സഹായകമാകുമെന്നും ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രകൃതം മാറ്റാന്‍ പ്രകൃതിയിലേക്ക് മടങ്ങൂ.

മൈന്‍റ് യുവര്‍ മെനു
കഫീന്‍ സെറോട്ടോണി ഡോപമൈന്‍ ലവല്‍ ഉയര്‍ത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ കഫീന്‍ അമിതമാകുമ്പോഴും നിര്‍ത്തുമ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളില്‍ കാണുന്ന ഓമേഗ -3 സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുന്നതായും വിഷാദാവസ്ഥ ലഘൂകരിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങ്, തവിടുകളയാത്ത ഗോതമ്പ്ബ്രഡ്, ചോളം എന്നിവയിലെ ട്രിപ്റ്റോഫാന്‍ സെറോട്ടോണിന്‍ ഉറവകളെ സജീവമാക്കുമത്രേ. ഓമേഗ -3 ആളു പുലിയാണുകേട്ടോ.

ധന്യമാണ് ധ്യാനം
ധ്യാനവും ബ്രീത്തിംഗ് എക്സര്‍സൈസും ഡോപമൈന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതായും സംഘര്‍ഷം ലഘൂകരിച്ച് ആന്തരീക സമാധാനം വര്‍ദ്ധിപ്പിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മനസ്സിനെ ഇളക്കി മറിക്കുന്ന ഉപാസനാരീതികളല്ല ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

നന്ദി നമസ്കാരം!
ഉപകാരസ്മരണ മസ്തിഷ്കത്തിലെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കുന്നതായും കൂടുതല്‍ ഡോപമൈനും സെറോട്ടോണിനും ഉദ്ദീപിപ്പിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓരോ ദിവസവും പരിഭവങ്ങളും പരാതിയും പറയുന്നതിനു പകരം ദൈവത്തോടും മനുഷ്യരോടും നന്ദി പറയാനുള്ള മൂന്നു കാര്യങ്ങളെങ്കിലും ഡയറിയില്‍ എഴുതുമെങ്കില്‍ സന്തോഷം വര്‍ദ്ധിക്കുകയും വിഷാദം കുറയുകയും ചെയ്യുമത്രേ! ഇതിനെ' three blessing exercise' എന്നാണ് പറയുന്നത്. ബി താങ്ക്ഫുള്‍ ആന്‍റ് ഗ്രേറ്റ്ഫുള്‍!

റോള്‍ സെറ്റിംഗ്
മനസ്സില്‍ ലക്ഷ്യങ്ങളുണ്ടാവുകയും ലക്ഷ്യത്തിലെത്തുവാന്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്കം ഡോപമൈന്‍ റിലീസ് ചെയ്യുമത്രേ! കയ്യെത്തിപ്പിടിക്കുവാന്‍ കഴിയുന്ന ലക്ഷ്യങ്ങളുമായി ജീവിതയാത്ര തുടങ്ങൂ...

മധുരിക്കുന്നോര്‍മ്മകള്‍
ദുഃഖസ്മരണകളേക്കാള്‍ ആത്മഹര്‍ഷത്തിന്‍റെപഴയ ഫയലുകള്‍ മറിച്ച് വായിക്കുമ്പോള്‍ സെറോട്ടോണിന്‍ ഫാക്ടറി പ്രവര്‍ത്തന ക്ഷമമാകുമത്രേ. 'മധുരിക്കുന്നോര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടു വരൂ കൊണ്ടുപോ ഞങ്ങളെയാ മാഞ്ചുവട്ടില്‍...'

ഹാവ് സം നോവല്‍ ഐഡിയാസ്
പുത്തന്‍ അനുഭവങ്ങളോട് മസ്തിഷ്കം പ്രതികരിക്കുന്നത് കൂടുതല്‍ ഡോപമൈന്‍ ചുരത്തിയാണ്. ആവര്‍ത്തനവിരസതയുടെ തടവറവിട്ട് പുത്തന്‍ അനുഭവങ്ങളിലേക്കും അഭിരുചികളിലേക്കും പഠനങ്ങളിലേക്കും കടന്നു ചെല്ലൂ.

സൈക്കോതെറാപ്പി
സൈക്കോ തെറാപ്പിയിലൂടെ വൈകാരികാവസ്ഥ ക്രമപ്പെടുത്തി മനോഭാവങ്ങള്‍ അനുകൂലമാക്കി മാറ്റുമ്പോള്‍ സെറോട്ടോണിന്‍റെ സംസ്ലേഷണം മസ്തിഷ്കത്തില്‍ നടക്കുകയും വിഷാദമേഘങ്ങള്‍ പറന്നകലുകയും ചെയ്യും. മരുന്നുപോലെ പ്രധാനമാണ് മനശ്ശാസ്ത്ര ചികിത്സയും.

ഈ സമീപനങ്ങളൊക്കെ മസ്തിഷ്കത്തിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉദ്ദീപിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ അത് മെഡിക്കല്‍ കെയറിന് പകരമല്ല. മനോരോഗ വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടൊപ്പം ഈ ഉപാധികളും പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണ്.

മരുന്നുകഴിക്കുന്നതിലും സൈക്കോതെറാപ്പി സ്വീകരിക്കുന്നതിലും ലജ്ജിക്കേണ്ട കാര്യമില്ല. ശരീരത്തിലെ മറ്റവയവങ്ങളുടെ ചികിത്സപോലെ സാധാരണവും അത്യന്താപേക്ഷിതവുമാണ് മസ്തിഷ്കത്തിലെ രാസഘടകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കുള്ള ചികിത്സയും.
reference:
Young, S.N. (2007). How to increase serotonin in the human brain without drugs. Journal of Psychiatry and Neuroscience, 32(6), 394-399.

Monday, April 9, 2018

വീട്ടിലെ കൊച്ചു കള്ളന്‍മാര്‍

കുട്ടികളില്‍ കാണുന്ന മോഷണ സ്വഭാവം മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. അപമാനം ഭയന്ന് സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സേവനം നല്‍കുന്നതില്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കാറുണ്ട്. കുടുംബാന്തരീക്ഷവും മാതാപിതാക്കളുടെ സമീപന രീതികളും മാറുന്നതിലൂടെ കുട്ടികളിലെ മോഷണ സ്വഭാവ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

കമോണ്‍ പേരന്‍സ്!

കാണുന്നതും കയ്യെത്തുന്നതുമെല്ലാം തനിക്കവകാശപ്പെട്ടതാണെന്ന് ചിന്തിക്കുന്ന നേഴ്സറി പ്രായത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും കൗതുക വസ്തുക്കള്‍ എടുത്താല്‍ കുട്ടിയിലൊരു പെരുങ്കള്ളനുണ്ടെന്ന ധാരണയില്‍ വികാരപ്രകടനങ്ങളും കൊടുംശിക്ഷകളും കൊണ്ട് കുട്ടിയെ ഭയപ്പെടുത്തരുത്. മറ്റുള്ളവരുടെ സാധനങ്ങളോട് ബഹുമാനവും ആഗ്രഹസാക്ഷാത്ക്കാരത്തിന് സാവകാശ വും വേണമെന്നും കുട്ടികളെ പഠിപ്പിക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം സാഹചര്യങ്ങള്‍.
ഉടമസ്ഥാവകാശത്തെപറ്റിയുള്ള ധാരണ കുട്ടിയില്‍ ഉറയ്ക്കുന്നത് നാലുവയസിന് ശേഷമാണ്. കാണുന്നതെല്ലാം എന്‍റേത്, എനിക്കെല്ലാം സ്വന്തമാക്കാമെന്നൊക്കെയുള്ള രണ്ടുവയസ്സുകാരന്‍റെ അപക്വചിന്താഗതിയെ ഗര്‍ജ്ജിച്ചും അടിച്ചും തിരുത്തുവാന്‍ ശ്രമിക്കരുത്. എന്‍റേത്, നിന്‍റേത്, അവരുടേത്, മേരിയുടേത് തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷയില്‍ കുഞ്ഞിനെ പഠിപ്പിക്കണം. ഫാദര്‍ ഡാഡി ഹോട്ടാകരുത്.

മോഷ്ടിച്ച വസ്തുക്കള്‍ കുട്ടിയെകൊണ്ട് ഉടമസ്ഥന് തിരിച്ചേല്‍പിച്ചു മാപ്പു പറയിക്കുമ്പോള്‍ മോഷണം തെറ്റാണെന്ന മൂല്യ ബോധം കുട്ടിയുടെ മനസ്സിലെഴുതപ്പെടുകയാണ്. ആളുകള്‍ എന്തു വിചാരിക്കും, കുട്ടിയുടെ മനസ്സില്‍ മുറിവുണ്ടാകുമോ തുടങ്ങിയ മിഥ്യാഭിമാന ചിന്തകള്‍ മൂലം കൊള്ളമുതല്‍ ഒതുക്കുവാന്‍ കൂട്ടുനില്‍ക്കരുത്. കുട്ടിയെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നത് മോഷണത്തിനുള്ള കഠിന ശിക്ഷയായി ചിത്രീകരിക്കാതെ ചെയ്ത തെറ്റ് തിരുത്തുകയാണെന്ന ധാരണ കുട്ടികളിലുണ്ടാക്കുന്ന വിധമായിരിക്കണം തിരുത്തുന്നത്. അല്ലെങ്കില്‍ കുഞ്ഞു മനസ്സില്‍ പ്രതികാര മനോഭാവം രൂപപ്പെടും.

മാതാപിതാക്കളുമായി ഊഷ്മള വൈകാരിക ബന്ധം പുലര്‍ത്തുന്ന കുട്ടികളില്‍(connected children)ധാര്‍മ്മീക ബോധത്തിന്‍റെയും മനസ്സാക്ഷിയുടെയും അതിര്‍ വരമ്പുകള്‍ ശക്തമായിരിക്കും. തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും വിശ്വസ്തതയും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന നുണ, ചതി, മോഷണം തുടങ്ങിയ സ്വഭാവ ബലഹീനതകള്‍ ഒഴിവാക്കാന്‍ ഈ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുമത്രേ. ഇവര്‍ മാതാപിതാക്കളുടെ തിരുത്തലും ഉപദേശങ്ങളും സ്വീകരിക്കുന്നവരുമായിരിക്കും. കുഞ്ഞുങ്ങളുമായി ഉള്ളുതുറന്ന് ഉള്ളം പങ്കിടുന്ന മാതാപിതാക്കള്‍ക്ക് നല്ല നമസ്കാരം!

എത്ര ഉപദേശിച്ചിട്ടും വീണ്ടും മോഷണ സ്വഭാവം ആവര്‍ത്തിക്കപ്പെടുമ്പോള്‍ മോഷണത്തിനു പിന്നിലെ പ്രേരക ശക്തികള്‍ (triggers) എന്തൊക്കെയാണന്നന്വേഷിക്കണം. ആവശ്യങ്ങള്‍ നേരേ ചൊവ്വേ മാതാപിതാക്കളോട് ചോദിച്ചാല്‍ മുറിവേല്‍പിക്കുന്ന പരുഷമായ മറുപടിയാണ്, മോഷ്ടിക്കാതെ കാര്യം നടത്താന്‍ മറ്റുവഴികളില്ല എന്നതാണോ വീട്ടിലെ സ്ഥിതി? ചോദിക്കുന്നതെല്ലാം കുട്ടിക്കു കൊടുക്കണമെന്നല്ല, എന്തുകൊണ്ടു കൊടുക്കുന്നില്ല, എപ്പോള്‍ കൊടുക്കും തുടങ്ങിയ പ്രസാദാത്മകമായ വാക്കുകളാണ് 'ഇല്ല, സാദ്ധ്യമല്ല' തുടങ്ങിയ അന്ത്യ ശാസനങ്ങളേക്കാള്‍ നല്ലത്. വിവരാവകാശ സ്വാതന്ത്ര്യമുള്ള, ലീഗല്‍ റൈറ്റുള്ള ഇന്ത്യന്‍ പൗരനാണ് വീട്ടിലെ പയ്യനെന്ന ഓര്‍മ്മവേണം.

ഇനിയുമുണ്ട് പ്രേരകഘടകങ്ങള്‍: വികാരനിയന്ത്രണം കുറഞ്ഞവര്‍, കോപിഷ്ട സ്വഭാവക്കാര്‍, മറ്റുള്ളവരുടെ വികാരങ്ങളോട് നിര്‍വ്വികാരത്വമുള്ളവര്‍, വിലപിടിച്ച മോഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആത്മവിശ്വാസം കുറഞ്ഞവര്‍, ആഡംബര ജീവിത ഭ്രമമുള്ളവര്‍, ലഹരി ആസക്തര്‍ തുടങ്ങിയവര്‍ വികാര പ്രസരണത്തിനും കാര്യ സാദ്ധ്യത്തിനും മോഷണത്തിന്‍റെ കുറുക്കുവഴി ചാടാറുണ്ട്.

മാതാപിതാക്കളുടെ കലഹം, ലഹരി ആസക്തി, വിവാഹമോചനം തുടങ്ങിയ സംഘര്‍ഷങ്ങളോട് ചില കുട്ടികള്‍ പ്രതികരിക്കുന്നത് മോഷണം, ദുഷിച്ച സുഹൃദ്ബന്ധം, സമൂഹ്യ വിരുദ്ധപ്രവര്‍ത്തനം തുടങ്ങിയവയിലൂടെയാണ്.  കുടുംബത്തിലെ ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ കഠിന ശിക്ഷയും ആവര്‍ത്തന വിരസതയുമുള്ള ഉപദേശങ്ങളും തുടര്‍ന്നാല്‍ മനസാക്ഷി മരവിച്ച കുറ്റബോധമില്ലാത്ത ലക്ഷണമൊത്ത ക്രിമിനല്‍ വളര്‍ന്നുവരും. കുടുംബം സുഖമായാല്‍ കുട്ടികളും സുഖമാകും.

ജനിതകവൈകല്യങ്ങളും ചില മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വവൈകല്യങ്ങളും മസ്തിഷ്കത്തിലെ സെറോട്ടോണിന്‍, ഡോപമൈന്‍, ഓപ്പിയോയിഡ് സിസ്റ്റം തുടങ്ങിയ രാസപ്രക്രിയകളിലെ അസന്തുലിതാവസ്ഥയും ഈ സ്വഭാവ വൈകല്യങ്ങള്‍ക്കു പിന്നാമ്പുറത്തെ താളം തെറ്റലുകളാണ്. 

അനിയന്ത്രിതമായ മോഷണാഭിരുചിക്കു(kleptomania)പിന്നില്‍ മോഷണവസ്തുക്കളോടുള്ള താല്‍പര്യത്തേക്കാള്‍ മോഷണം എന്ന പ്രവൃത്തിയിലൂടെ ആകാംഷയും ടെന്‍ഷനും ലഘൂകരിക്കപ്പെടുന്നതിനാണ് പ്രാധാന്യം.

മനോ-ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വഭാവവൈകല്യങ്ങളില്‍ ഇടറിവീഴുന്നവര്‍ക്ക് വേണ്ടത് ഇരുമ്പഴികളും 'തേഡ് ഡിഗ്രി' പീഡനങ്ങളും കൈവിലങ്ങുകളും സദാചാര പോലീസ് ക്രിമിനലുകളുടെ നീതി നടപ്പാക്കലുമല്ല, മെഡിക്കല്‍ വിദഗ്ദ്ധരുടെ ഗഹനമായ വിലയിരുത്തലും ചികിത്സയുമാണ്. അനശ്വര കവിയായ അയ്യപ്പപണിക്കരുടെ സാമൂഹ്യനീതിയുടെ വാക്കുകള്‍ ഓര്‍ക്കണം: "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ, നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ?"

സഹസ്രകോടികള്‍ മോഷ്ടിക്കുന്ന വൈറ്റ്കോളര്‍ ക്രിമിനലുകള്‍ മതത്തിലും രാഷ്ട്രീയത്തിലുമുണ്ടാകുന്നതെന്തുകൊണ്ട്?

 മനുഷ്യന്‍റെ ഭക്ഷണത്തിലും മരുന്നിലും മായം ചേര്‍ത്ത് കോടികള്‍ ലാഭമുണ്ടാക്കുന്ന നിഷ്ഠൂരരായ ഫ്രോഡുകളുടെ അധഃപതിച്ച സമൂഹമായി കേരളം മാറിയതെന്തുകൊണ്ടാണ്?
 
ഉത്തരം പറയാമോ നാട്ടുകാരെ?

ലക്ഷണമൊത്ത വ്യാജന്‍മാരായ മതരാഷ്ട്രീയ നേതാക്കന്‍മാരെ പത്രദൃശ്യമാധ്യമങ്ങളിലും നേരിലും കണ്ട് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നതു കൊണ്ട്,
 മോഷ്ടിച്ച് ചതിച്ച് വീട്ടിലേക്ക് കോടികള്‍ കൊണ്ടു വരുന്ന മാതാപിതാക്കളെ ഹീറോ മോഡലുകളായി കണ്ട് കുട്ടികള്‍ വളരുന്നതുകൊണ്ട്,
ഏതു വഴിയിലൂടെയും നാലു തുട്ടുണ്ടാക്കുന്നതാണ് ജീവിത വിജയമെന്നു നമ്മുടെ കുട്ടികളെ  നാം പഠിപ്പിച്ചതുകൊണ്ട്,
അതുകൊണ്ട്??
മനസാക്ഷിയില്‍ സ്റ്റേജ് ഫോര്‍ കാപട്യരോഗം ബാധിച്ച് അത്യാസന്ന നിലയിലായി നമ്മുടെ 'ഗോഡ്സ് ഓണ്‍കണ്‍ട്രി'.

'പിതാവും മാതാവും ചെയ്തു കാണുന്നതുപോലെയല്ലാതെ മക്കള്‍ക്ക് സ്വതവേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. നല്ലവൃക്ഷം ഒക്കെ നല്ല ഫലം കായ്ക്കുന്നു, ആകാത്തവൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. മുള്ളുകളില്‍ നിന്ന് മുന്തിരിപഴങ്ങളും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ?' (കടപ്പാട്: യേശുക്രിസ്തു) 

Tuesday, February 20, 2018

ക്രേസി ഷൂട്ടേഴ്സ്

കൂട്ടകൊല നടത്തി  സ്വയം മരിക്കുന്ന ഘാതക ധിക്കാരികളുടെ മനസ്സിന്‍റെ പിന്നാമ്പുറം സ്വഭാവ ശാസ്ത്രജ്ഞര്‍ക്ക് ഇന്നും സമസ്യയാണ്.

2015-ല്‍ അമേരിക്കയില്‍ 375 കൂട്ടക്കൊലകളാണ് നടന്നത്. ഇതില്‍ 475 പേര്‍ മരിക്കുകയും 1870 പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ലോകത്താകമാനമുള്ള കൂട്ടക്കൊലകളുടെ കണക്ക് ഭ്രമജനകമാണ്.

ആത്മഹത്യാ പ്രവണതകളുള്ള കൊലയാളികള്‍ കൂട്ടകൊലപാതകങ്ങളിലൂടെ തന്നോടൊപ്പം മരണത്തിലേക്ക് സഹയാത്രികരെ കണ്ടെത്തുകയാണെന്നു ചിന്തിക്കുന്ന വിദഗ്ദ്ധരുണ്ട്. പക്ഷെ കൂട്ടകൊലയാളിയുടെ താളം തെറ്റിയ മനസ്സ് പൂര്‍ണ്ണമായി വായിച്ചറിയുവാന്‍ മനശ്ശാസ്ത്ര ലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

അമേരിക്കയിലെ കഴിഞ്ഞ വര്‍ഷത്തിലെ  മൂന്ന് കൂട്ടകൊലപാതകങ്ങള്‍ സ്വഭാവശാസ്ത്രജ്ഞര്‍ പഠനവിഷയമാക്കി. ഫ്ളോറിഡയിലെ ജോലിസ്ഥലത്ത് അഞ്ചു സഹപ്രവര്‍ത്തകരെ കൊന്നശേഷമാണ് ഘാതകന്‍ സ്വയം വെടിവച്ച് മരിച്ചത്. സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതിന് ഇദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

മിസ്സിസിപ്പിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ എട്ടുപേരെയാണ് ഘാതകന്‍ കൊന്നൊടുക്കിയത്. പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഭാര്യയേയും മക്കളേയും വീട്ടുകാരേയും സഹായത്തിനെത്തിയ അയല്‍ക്കാരേയും പോലീസുകാരനേയും പ്രതികാരദാഹി വകവരുത്തി.

ഇന്ത്യാനയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് സ്വയം മരിച്ച ഘാതകന്‍റെ പ്രകോപനം കുടുംബപ്രശ്നമായിരുന്നു.

ഒരാള്‍ ഇടം തിരിഞ്ഞ ഒറ്റയാന്‍ കൊലയാളിയാകുന്നതിന്‍റെ പിന്നിലെ അടിയൊഴുക്കുകള്‍ അനവധിയാണ്:

വ്യക്തിത്വ വൈകല്യങ്ങളും മനോരോഗങ്ങളുമായി സഹനയാത്ര തുടങ്ങുന്നവര്‍ക്ക്  അപകര്‍ഷതാബോധവും സംശയരോഗവും  യാതനാപൂര്‍ണ്ണമായ ബാല്യവും മറ്റുള്ളവരില്‍ നിന്നും അവഗണനയും മുറിവും ഉണ്ടാകുക സ്വാഭാവികമാണ്. അതൊക്കെ പ്രതികാരാഗ്നിയായി ആളിക്കത്തുവാന്‍ പെട്ടെന്നുണ്ടാകുന്ന ഏതെങ്കിലും പ്രകോപനം കാരണമാകും.

നിഷേധവികാരങ്ങളുടെ വേലിയേറ്റത്തില്‍ യുക്തിബോധവും വിവേകവും ആത്മനിയന്ത്രണവും നഷ്ടപ്പെട്ട് താല്‍ക്കാലികമായി സൈക്കോട്ടിക് മാനസികാവസ്ഥയിലാകുന്നവരില്‍ ചിലര്‍ ചാവേറായി മാറുന്നു. ഇപ്പോള്‍ മനശ്ശാസ്ത്രത്തില്‍ അധികം ഉപയോഗിക്കാത്ത څഇമമേവ്യോശമچ എന്ന വിഭ്രമ മാനസികാവസ്ഥയാണിത്. ഈ അപകടകര മാനസികാവസ്ഥയില്‍ മൂന്നു തരത്തില്‍ മനസ്സ് പാളം തെറ്റാം:

ഒന്ന്, നിഷേധവികാരങ്ങള്‍ അഗ്നി പര്‍വ്വതംപോലെ ഉള്ളില്‍ തിങ്ങിവിങ്ങി തിളച്ചുമറിഞ്ഞ് സഹനത്തിന്‍റെ ബ്രേക്കിംങ് പോയിന്‍റിലെത്തുമ്പോള്‍ അക്രമമല്ലാതെ മറ്റു വഴികളില്ലെന്ന് ചിന്തിക്കുന്ന ഘാതകന്‍ കാഞ്ചി വലിക്കുന്നു. നിരപരാധികള്‍ ചത്തു വീഴുമ്പോള്‍ സാഡിസ്റ്റായ ഘാതകന്‍റെ ആന്തരീയ സംഘര്‍ഷത്തിന്‍റെ തിരകള്‍ ശാന്തമാകുന്നു.

രണ്ടാമത്, അനേകനാളുകള്‍കൊണ്ട് രൂപപ്പെടുന്ന നഷ്ടബോധത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പകയുടെയും ന്യൂനമര്‍ദ്ദത്തിന്‍റെ ദുസ്സഹമായ ടെന്‍ഷനും വികാരവേലിയേറ്റവുമായി നടക്കുന്ന ഘാതകന്‍ തന്‍റെ ദുരവസ്ഥയ്ക്കുള്ള കാരണക്കാരെ കണ്ടെത്തുമ്പോള്‍ മനോനിയന്ത്രണം കൈവിട്ടു പോകുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യുന്നു.

മൂന്നാമത്, മനസ്സില്‍ പ്രതികാരത്തിന്‍റെ പകയുമായി നടക്കുന്നവരുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരുന്ന അപരിചിതര്‍ ഇരകളാകാറുണ്ട്. ചെറിയ ട്രാഫിക് തര്‍ക്കങ്ങളും ഓഫീസിലെ പരുഷസംസാരവുമൊക്കെ നിഗൂഢകൊലയാളികളിലെ സംഹാര ജ്വാല ആളിക്കത്തിക്കാം.

ജീവനില്‍ കൊതിയുള്ളവരുടെ സത്വര ശ്രദ്ധയ്ക്ക്:

സ്വന്തം ജീവന് വില കല്‍പിക്കാത്ത, മനസ്സില്‍ സ്ഫോടനാത്മകമായ ടൈംബോംബുമായി നടക്കുന്ന ചാവേര്‍ ഘാതകര്‍ സമൂഹത്തിന് വന്‍ഭീഷണിയാണ് . മിഥ്യാഭിമാനികളും ക്ഷിപ്രകോപികളും ബാല്യത്തില്‍ മുള്ളും മുറിവുമേറ്റു വളര്‍ന്നവരുമായുള്ള വൈകാരിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക. നയപരമായി ഇടപെട്ട് ശാന്തമായി പ്രശ്നം പരിഹരിക്കണം. ഇവരുടെ ഉള്ളിലുറങ്ങുന്ന ക്രൂരമൃഗത്തെ ഉണര്‍ത്തരുത്. എത്ര പ്രകോപനമുണ്ടായാലും അപരിചിതരോട് ഏറ്റുമുട്ടാതിരിക്കുക. ക്ഷമാപൂര്‍വ്വം ഇടപെടുക. മനുഷ്യര്‍ ചില നേരങ്ങളില്‍ വല്ലാത്ത ഇബലീസുകളായി മാറുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് സാമൂഹ്യ ഇടപെടലുകളില്‍, ഓഫീസ് കാര്യ നിര്‍വ്വഹണങ്ങളില്‍, ദാമ്പത്യകലഹങ്ങളില്‍ ആത്മസംയമനം പാലിക്കുക. അല്ലെങ്കില്‍ ചാവേറിനൊപ്പം നിങ്ങളും "റസ്റ്റിന്‍ പീസാകും."

ചിലരുടെ പ്രതികാര സൂചനകളെ നിസ്സാരമായെടുക്കാതെ അവരെ മനോരോഗനിദഗ്ദ്ധരുടെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും വിധേയരാക്കുക.

കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ സ്ട്രെസ്സ് മാനേജ്മെന്‍റില്‍ പരിശീലനം കൊടുക്കുക. മാതാപിതാക്കള്‍ വികാരപക്വതയ്ക്ക് നല്ല മാതൃകകളാകണം. പരസ്പരം അടിപിടി കൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികള്‍ ആത്മനിയന്ത്രണത്തിന്‍റെ സമീപനങ്ങളും ആവശ്യങ്ങളും പഠിച്ചിട്ടുണ്ടാവില്ല.

അസുരജന്മങ്ങളെ കൂട്ടകശാപ്പ് ചെയ്ത് സ്വയം നീതി നടത്തുന്ന അഭ്രപാളിയിലെ ഉലകനായകന്‍മാര്‍ ഫാന്‍സിന്‍റെ കയ്യടി വാങ്ങുമെങ്കിലും അവരുടെ നരഹത്യപ്രകടനം പ്രതികാരദാഹികളായ  വികലമനസ്കര്‍ക്ക് ദുഷ്പ്രേരണയാകുമോ എന്നും സംവിധായകര്‍ ചിന്തിക്കേണ്ടതാണ്. കലാകാരന്‍റെ അഭിയന സിദ്ധിയെ അനാദരിക്കുകയല്ല കേട്ടോ.

മതരാഷ്ട്രീയ നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിനായി വികാരപക്വതയില്ലാത്തവരെക്കൊണ്ട് ചാവേര്‍കൊലനടത്തിക്കുമ്പോള്‍ പ്രതികളെ മാത്രമല്ല അവ"ര്‍ക്ക് ദുഷ്പ്രേരണ കൊടുക്കുന്ന പിന്നണിയിലെ അധമനേതാക്കളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവ'രണം.

സത്യവും ധര്‍മ്മവും ഇല്ലാത്ത മനസ്സാക്ഷി മരവിച്ച സാമൂഹ്യവിരുദ്ധരോടിടപെടുമ്പോള്‍ ക്രിസ്തുവിന്‍റെ ഉപദേശം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നതു നല്ലതാണ്:

"ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടുക" - ലൂക്കോസ് 21:19