Thursday, November 16, 2017

വിഷാദനിഴല്‍ താഴ്വരയില്‍



വികാരങ്ങള്‍ക്കുമേല്‍ കനത്ത സാഷയും കടുംകെട്ടുമിടുന്ന വിഷാദ രോഗ ത്തിന്‍റെ പിടിയിലായവര്‍ക്കും അവരോട് അടുത്തിടപെടുന്നവര്‍ക്കും സങ്കീര്‍ണ്ണ വൈകാരിക പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്.
തന്‍റെ വൈകാരിക പ്രതിസന്ധികളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് വിഷാദരോഗിയുടേത്.
വിഷാദരോഗിയുടെ പരിചരണത്തില്‍ സുഹൃത്തുക്കളും ഉറ്റവരും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്:
അകാരണമായി പ്രിയപ്പെട്ടവരില്‍ വൈകാരിക പ്രതിസന്ധിയും പിډാറ്റവും നിഷ്ക്രിയത്വവും നിരാശയുമൊക്കെ കാണുമ്പോള്‍ വഴിതെറ്റിയ അന്വേഷണങ്ങള്‍ നടത്താതെ ഒരു വിദഗ്ദ്ധ സൈക്യാട്രിക് ടീമിന്‍റെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും സൗകര്യമുണ്ടാക്കുവാന്‍ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മസ്തിഷ്കത്തിലെ ന്യൂറോ കെമിക്കല്‍ തലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഷാദരോഗത്തിന്‍റെ പിന്നിലെ കാരണങ്ങള്‍. ശരീരശാസ്ത്രത്തിന്‍റെ പ്രാഥമിക അറിവുപോലുമില്ലാത്ത വ്യാജസിദ്ധന്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വഴികളിലൂടെ ഒരിക്കലും പോകാതിരിക്കുക. നിങ്ങളുടെ പണവും ആരോഗ്യവും സമയവും വിലപ്പെട്ടതാണ്.
 വിഷാദരോഗിയോട് അടുത്തിടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
രോഗിയുടെ പ്രതിസന്ധികളില്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഈ ലോകത്ത് താന്‍ തനിച്ചാണെന്നും തന്‍റെ ദു:ഖവും പ്രതിസന്ധിയും തന്‍റേതു മാത്രമാണെന്നും അതിനൊക്കെ താന്‍തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള പ്രതികൂല ചിന്തകളുടെ തടവറയിലാണ് വിഷാദരോഗികള്‍.  ആര്‍ക്കും തന്‍റെ ദു:ഖം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല, തന്നെ സഹായിക്കുവാന്‍ ആര്‍ക്കും കഴിയില്ല തുടങ്ങിയ നിസ്സഹായ ചിന്തയുടെ വന്‍ ചുഴിയിലായ രോഗിക്ക് ഉറപ്പ് കൊടുക്കുക:
'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'.
അടുത്തവരുടെ സ്നേഹസ്പര്‍ശവും ആശ്ലേഷവുമൊക്കെ സുരക്ഷിബോധവും ഉറഞ്ഞുപോയ വികാരങ്ങളില്‍ ഊഷ്മള ഉറവുകള്‍ തുറക്കുന്ന സൗഖ്യദായക അനുഭവങ്ങളുമാണ്.
ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യശരങ്ങളെയ്ത് രോഗിയെ ഭാരപ്പെടുത്തരുത്. എന്തിനാണിങ്ങനെ  ജീവിതം പാഴാക്കുന്നത്, വിഷാദത്തിന്‍റെ കാരണമെന്താണ്, എന്തിനാണ് പ്രിയപ്പെട്ടവരെ വിഷമിപ്പിക്കുന്നത്, ജോലിക്കുപോകാത്തതെന്ത്, പഠിക്കാത്തതെന്ത്, തുടങ്ങിയ ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക. കുറച്ചു പറയാനും കൂടുതല്‍ കേള്‍ക്കുവാനും തയ്യാറാവുക.
രോഗം വന്നതുകൊണ്ട് നിങ്ങളുടെ പ്രസക്തിയും വ്യക്തിത്വത്തിന്‍റെ  മൂല്യവും കുറഞ്ഞുപോയിട്ടില്ലെന്നും ഈശ്വരനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍തന്നെയെന്നും രോഗം ആരുടേയും കുറ്റമല്ലെന്നും മാന്യത നഷ്ടപ്പെടുത്തുന്നതല്ലെന്നും പറഞ്ഞു മനസ്സിലാക്കുക. സാന്ത്വനപ്രദവും ശാന്തിപ്രദാനവുമായ ആത്മീയാനുഷ്ഠാനങ്ങള്‍ക്ക് ഹീലിംഗ് ഇഫക്ട് ഉണ്ട്. എന്നാല്‍ മനസ്സിനെ ഇളക്കിമറിക്കുന്ന തീവ്രവും സുദീര്‍ഘവുമായ ആത്മീയ അനുഭവങ്ങളും അമിത കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന പീഢനാത്മകമായ പ്രഭാഷണങ്ങളും നിസ്സഹായതയുടെ കയത്തില്‍ മുങ്ങിത്താഴുന്ന മനസ്സിനെ ചവിട്ടിത്താഴ്ത്തും. ഈ ചെറിയവരില്‍ ഒരുവനു ഇടര്‍ച്ചയുണ്ടാക്കുന്നവന്‍റെ കഴുത്തില്‍ തിരികല്ലു കെട്ടി ആഴത്തില്‍ ചവുട്ടിത്താഴ്ത്തണമെന്ന് ക്രിസ്തു പറഞ്ഞതിന്‍റെ  അര്‍ത്ഥവും ആഴവും ശ്രദ്ധേയമാണ്. മുറിവേറ്റവരോടും തകര്‍ന്നവരോടും ദൈവസ്നേഹത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്.
രോഗത്തിന്‍റെ പ്രതിസന്ധികള്‍ തികച്ചും താല്‍ക്കാലികമാണെന്നും കുടുംബത്തിലും സമൂഹത്തിലും ആത്മീയമേഖലയിലുമൊക്കെ ചെയ്തുവരുന്ന ചുമതലകള്‍ തുടര്‍ന്നും നിറവേറ്റേണ്ടതുണ്ടെന്നും ലോകത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.
എന്താവശ്യമുണ്ടെങ്കിലും തുറന്നു പറയണമെന്നും അതു ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു എന്നും രോഗിയെ ഓര്‍മ്മപ്പെടുത്തുക. 'എനിക്ക് ഒരാവശ്യവുമില്ല, എന്നെ ശല്യപ്പെടുത്താതെ ഒന്നുപോയി തന്നാല്‍ മതി' എന്നൊക്കെയുള്ള നിഷേധാത്മകമായ മറുപടിയില്‍ മടുത്തുപോകാതെ, ഉപാധികളില്ലാത്ത സ്നേഹവുമായി ചേര്‍ന്നു നടന്നുകൊണ്ടേയിരിക്കുക.
സാക്ഷയിട്ട മനസ്സിന്‍റെ വാതില്‍തുറന്ന് സഹായവും സാന്ത്വനവും രോഗി ആവശ്യപ്പെടുന്നത് രോഗിയുടെ മാനസീകാരോഗ്യ നില മെച്ചപ്പെടുന്നതിന്‍റെ ലക്ഷണമാകാം. രോഗിക്കു കൊടുക്കുന്ന പ്രോമിസ് നിറവേറ്റുവാന്‍ എപ്പോഴും ശ്രമിക്കണം. സഹായങ്ങള്‍ ചെയ്തുതരുന്നത് ഭാരമല്ലെന്നും സന്തോഷമാണെന്നുമുള്ള അടിക്കുറിപ്പ് രോഗിയുടെ മിഥ്യാഭിമാനചിന്ത ലഘൂകരിക്കുവാന്‍ സഹായിക്കും. രോഗിയോടൊപ്പം പ്രാര്‍ത്ഥിക്കുന്നത് രോഗിക്ക് പ്രത്യാശയും ആത്മഹര്‍ഷവും ഉണ്ടാക്കുവാന്‍ സഹായിക്കും.

Thursday, November 9, 2017

കുട്ടികളെ തോല്‍ക്കാനും അനുവദിക്കു


തങ്ങളുടെ കുട്ടികള്‍ എല്ലാക്കാര്യത്തിലും വിജയിച്ചും ഒന്നാമനായും കാണുവാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് നല്ലത്. പക്ഷെ എന്നും വിജയിക്കുന്ന കുട്ടികള്‍ക്ക് തോല്‍ക്കുമ്പോള്‍ മാത്രം പഠിക്കുവാന്‍ കഴിയുന്ന പാല പാഠങ്ങളും പഠിക്കാനാവില്ലെന്നോര്‍ക്കണം.
ഓ, അതെന്താണ് തോല്‍ക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങള്‍?
പരാജയപ്പെടുമ്പോള്‍ സുരക്ഷിതബോധക്കുറവ്, ഭയം,  നിരാശ, അപകര്‍ഷതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാകും. അതിനെ അതിജീവിക്കുവാനുള്ള പ്രാപ്തിയും കരുത്തും നേടാന്‍ വല്ലപ്പോഴും തോല്‍ക്കുന്നതും തോറ്റു കൊടുക്കുന്നതും നല്ലതാണ്.
അമിത മോഹങ്ങളുള്ള പെര്‍ഫെക്ഷനിസ്റ്റുകളായ മാതാപിതാക്കള്‍ പെര്‍ഫെക്ഷനിസ്റ്റുകളായി കുട്ടികളെ വളര്‍ത്തുമ്പോള്‍ പഠനത്തില്‍ അവരെ ജീനിയസ്സുകളാക്കുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്നെങ്കിലും ജീവിതത്തില്‍ പരാജയപ്പെട്ടല്ലേ മതിയാകു. അപ്പോള്‍ പെര്‍ഫെക്ഷനിസ്റ്റ് കുട്ടികള്‍ക്ക് അമിത മിഥ്യാഭിമാനവും നിരാശയുമൊക്കെ വലിയ പ്രശ്നങ്ങളാകും. കാരണം അവര്‍ ഒരിക്കലും തോറ്റിട്ടില്ല, തോല്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചിട്ടുമില്ല. ഗ്രേഡു കുറഞ്ഞാല്‍ മരിച്ചുകളയുമെന്നു ഭീഷണി മുഴക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് തോല്‍ക്കുവാന്‍ സ്വാതന്ത്ര്യമില്ലല്ലോ?
ജീവിത പരീക്ഷയില്‍ തോറ്റാല്‍ ഗുണങ്ങള്‍ പലതാണ്.
(1) സഹിഷ്ണുത, ക്ഷമ, സഹനശക്തി തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ പരാജയം സഹായിക്കും.
പരാജയം നിസ്സഹായതയും നിരാശയുമുണ്ടാക്കും. പക്ഷെ പരാജയത്തെ പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയുമെന്നും പരാജയപ്പെടുന്നതുകൊണ്ട് ജീവിതം മുഴുവന്‍ പ്രതിസന്ധിയിലാവില്ലെന്നുമുള്ള പ്രായോഗിക ജ്ഞാനം സ്കൂള്‍ സിലബസ്സില്‍നിന്നും പഠിക്കാനാവില്ല. പരാജയത്തെ കഠിന പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയും, തോറ്റു പിډാറേണ്ട കാര്യമില്ല, പരിശ്രമിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും വീഴ്ചകളും വിജയമാക്കാന്‍ കഴിയുമെന്നു പഠിക്കുന്നത് പരാജയപ്പെടുമ്പോഴാണ്.
തങ്ങളുടെ കുട്ടിയെ കുട്ടിദൈവമാക്കി ആരാധിക്കുന്ന മാതാപിതാക്കള്‍ കുട്ടി തോല്‍ക്കുമ്പോള്‍ അതിന്‍റെ കാരണം അദ്ധ്യാപകരിലും സ്കൂള്‍ കരിക്കുലത്തിലും ചാരി കുട്ടിയുടെ പരാജയത്തെ മൂടിവയ്ക്കാറുണ്ട്. കുട്ടിയുടെ പരാജയത്തിനു മൂടുപടമിടുന്നതിനു പകരം പരാജയ കാരണങ്ങളും വിജയത്തിനുള്ള വഴികളും കുട്ടികളുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
(2) ആരോഗ്യകരമായ സാഹസിക മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ തോല്‍വി സഹായിക്കും.
റിസ്ക്കും ചാന്‍സും എടുക്കുവാനുള്ള ധൈര്യം കിട്ടുന്നത് ജയപരാജയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. വരുന്നിടത്തുവച്ചു കാണാം, ഏറ്റവും കൂടിയാല്‍ ഒന്നു തോല്‍ക്കുകയല്ലെയുള്ളു, തോറ്റാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല തുടങ്ങിയ സ്വയപ്രതിരോധചിന്തകള്‍ ആരോഗ്യകരമാണ്, തോല്‍വിയെ വിജയമാക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങളാണ്.
(3) പരാജയം ഈശ്വരാശ്രയ മനോഭാവമുണ്ടാക്കും.
ജീവിതത്തില്‍ ചില കനത്ത പരാജയങ്ങളും  വൈകാരിക പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ലോകം ആദരിക്കുന്ന പല സെലിബ്രിറ്റികളും ആത്മഹത്യ ചെയ്യാറുണ്ട്. വഴിമുട്ടിയ ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കുവാന്‍ തന്‍റെ കഴിവുകൊണ്ടാവില്ല, സഹായത്തിന് ആരുമില്ല തുടങ്ങിയ നിസ്സഹായ ചിന്തകളാണ് അവരെ മരണചുഴിയിലേക്കു തള്ളിയിടുന്നത്. സര്‍ഗ്ഗാത്മ ജീവശക്തിയുടെ ഉറവിടമായ ഈശ്വരനില്‍ മനസ്സുറപ്പിക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ മുന്നോട്ടു പോകുവാന്‍ കഴിയും. തന്‍റെ ജഡത്തിലെ തീരാവ്യാധി മാറ്റാന്‍ സെന്‍റ്പോള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം നല്‍കിയ മറുപടി: 'എന്‍റെ കൃപ നിനക്കുമതി, എന്‍റെ ശക്തി ബലഹീനതയില്‍  തികഞ്ഞു വരുന്നു' എന്നായിരുന്നു.  ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റുവാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തെ ആശ്രയിച്ച്, യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ സെന്‍റ് പോള്‍ പഠിച്ചു.
സ്വാശ്രയബോധം നല്ലതാണ്, പക്ഷെ താന്‍പാതി ദൈവംപാതിയെന്ന ചിന്ത കൂടുതല്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്.
പരാജയം ജീവിതത്തിലെ അനിവാര്യതയാണ്. പരാജയങ്ങളെ സൃഷ്ടിപരമായി അഭിമുഖീകരിക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കണം. കുട്ടിയൊന്നു തോറ്റുപോയാല്‍, പിറകിലായിപ്പോയാല്‍ എല്ലാം തകര്‍ന്നു,
ഇനി ജീവിച്ചിട്ടു കാര്യമില്ല എന്നു പറഞ്ഞ് മാതാപിതാക്കള്‍ ബഹളം വയ്ക്കരുത്. കുട്ടികളെ കുപ്പിയിലിട്ടു വളര്‍ത്താതെ, കംഫര്‍ട്ട്സോണില്‍ പൂട്ടിയിടാതെ, പുറംലോകത്തേക്കിറങ്ങുവാനും, വീഴുവാനും തോല്‍ക്കുവാനും അനുവദിക്കണം. അപ്പോള്‍ ആരോഗ്യകരമായ റിസ്ക്കെടുക്കാനും, നിരാശയെ അതിജീവിക്കാനുമുള്ള കഴിവ് കുട്ടികള്‍ നേടും. വന്‍വിജയം നേടുന്നതിലും  വെട്ടിപ്പിടിക്കുന്നതിലും ഓടി മുമ്പില്‍ കയറുന്നതിലും മാത്രമല്ല ജീവിതവിജയം, വീഴ്ചകളില്‍, തോല്‍വികളില്‍ തളര്‍ന്നുപോകാതെ ദൈവാശ്രയത്തോടെ വിജയം നേടുന്നതും ദൈവീക മൂല്യങ്ങളില്‍  ചുവടുറപ്പിച്ചു മുന്നോട്ടുപോകുന്നതും ജീവിതഓട്ടക്കളത്തിലെ വിജയത്തിന് ആവശ്യമാണെന്ന് കുട്ടികളെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം.