Friday, October 8, 2021

സ്‌ട്രെസ് ആൻഡ്‌ റിസൈലെൻസ്

 ലോകമെമ്പാടുമുള്ള മനുഷ്യസമൂഹത്തെ ഒരുപോലെ ഗ്രസിച്ചിരിക്കുന്ന കോവിഡ്‌ പകർച്ചവ്യാധി ഉണ്ടാക്കുന്ന പിരിമുറുക്കവും മനോസംഘർഷവും ടെൻഷനും ആകാംക്ഷയും നിയന്ത്രണാതീതമാണ്.

ആധിയും മനക്ലേശവും  മൂന്ന് പ്രതികൂല പ്രതികരണങ്ങളാണ് മനസ്സിലുണ്ടാക്കുന്നത് :
- വൻ ദുരന്തം സംഭവിക്കുവാൻ പോകുന്നു എന്ന ഭയം.
- ദുരന്ത സാധ്യതകളെ വളരെ അതിശയോക്തിപരമായി 
    ചിന്തിക്കുന്ന പ്രവണത.
-ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ ആശക്തരാണെന്ന നിസ്സഹായ
    ചിന്ത വർദ്ധിക്കും.

ഇത്തരം അതിരുകടന്ന ആകുല ചിന്തകളെ കുറെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും .

ആകുല ചിന്തകൾ മനസ്സിൽ ആഞ്ഞടിക്കുമ്പോൾ അവയെ അപ്പാടെ അംഗീകരിക്കുന്നതിന് പകരം യുക്തി ചിന്തകളോടെ നേരിടുന്നതാണ് ഏറ്റവും പ്രധാന സമീപനം. നിഷേധ ചിന്തകളെ അനുകൂല ചിന്തകൾ ആക്കി മാറ്റുവാനുള്ള കഴിവ് നമുക്കുണ്ട്. പക്ഷേ പലപ്പോഴും നാം അതിന് തയ്യാറാകാതെ ആകുല ചിന്തകളുടെ തിരകളിൽപ്പെട്ട് അസ്വസ്താരാകാറാണ് പതിവ്.
ആകുല ചിന്തകൾ മനസ്സിൽ കടന്നു വരുമ്പോൾ അനുകൂല ചിന്തകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം ആകാംഷ കുറേക്കുവാൻ അത്‌ സഹായകമാകും.

ഇതിന് നമ്മൾ നമ്മളോട് പറയേണ്ട ചില കാര്യങ്ങളുണ്ട് :

പ്രതികൂല ചിന്തകൾ ചൂണ്ടിക്കാണിക്കുന്ന ദുരന്തങ്ങൾ യാഥാർത്ഥ്യമാകുവാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

വലിയ ദുരന്തങ്ങളെപറ്റി വളരെയധികം ആകാംഷപ്പെടാറുണ്ടെങ്കിലും മിക്കപ്പോഴും ചെറിയ പ്രതിസന്ധികൾ മാത്രമായിരിക്കും സംഭവിക്കുക. വൻതിരകൾ തീരത്തണയുമ്പോൾ ദുർബലമാകുന്നതുപോലെ.

വ്യാകുലപ്പെടുന്നത് കൊണ്ട് ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ചിന്തകൾ വെറും ചിന്തകളാണ്. അതിന് സംഭവിക്കാൻ പോകുന്ന യഥാർഥ്യങ്ങളുമായി വലിയ ബന്ധമില്ല. നമ്മുടെ നിഗമനങ്ങൾ എപ്പോഴും ശരിയാകും എന്ന ചിന്താഗതി അബദ്ധമാണ്.

ഇതുപോലുള്ള യുക്തി ചിന്തകൾ വ്യാകുലചിന്തകൾക്കെതിരെയുള്ള ആന്റി ഡോട്ട് ആയി പ്രവർത്തിക്കുകയും ടെൻഷൻ കുറയുകയും ചെയ്യും.

ലൂക്കോസ് 12:25-26
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?

മറ്റൊരു സമീപനം കൂടി സ്വീകരിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ പിരിമുറുക്കവും ഭയവും ഉണ്ടാക്കുന്ന അഞ്ച് ചിന്തകളെ ഒരു പേപ്പറിൽ എഴുതുക. ഓരോ ആകുല ചിന്തകളെയും പറ്റി ചില ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരം പേപ്പറിൽ എഴുതുകയും ചെയ്യുക.

1.  ഇപ്പോൾ ഭയപ്പെടുന്ന സാഹചര്യത്തെ  എങ്ങനെ വ്യത്യസ്തമായി കാണുവാൻ കഴിയും? ഉദാഹരണമായി മഹാ വ്യാധികൾ ജീവന് അപകടം ആണെന്നു ഭയപ്പെടുത്തുന്ന ചിന്തകൾ എല്ലാവർക്കുമുണ്ട്. അതിനുള്ള പോസിറ്റീവ് മറുപടി : സുരക്ഷാ നടപടികളും വാക്സിനേഷനും അപകടസാധ്യത കുറയ്ക്കും, അത്രയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ല  എന്നാണ്.

2. ഭയപ്പെടുത്തുന്ന ദുരന്തം സംഭവിക്കാനുള്ള സാധ്യത എത്രമാത്രമുണ്ട്?

3.  ഭയപ്പെടുന്ന സാഹചര്യം സംഭവിക്കുമെന്നതിന്  എന്തെങ്കിലും തെളിവുണ്ടോ? അതോ വെറും ചിന്ത
    മാത്രമാണോ?

4. ഇത് എന്റെ വെറും തോന്നലും ഭയവും മാത്രമാണോ?

5. പണ്ട് ഇതുപോലുള്ള പ്രതികൂലസാഹചര്യങ്ങളെ എങ്ങനെയാണ് അഭിമുഖീകരിച്ചത്?

6. ഇപ്പോൾ ഭയപ്പെടുന്ന കാര്യങ്ങൾക്ക് അടുത്ത അഞ്ചു അഞ്ചുവർഷത്തേക്ക് എന്തെങ്കിലും
     പ്രസക്തിയുണ്ടോ?

പ്രതികൂല ചിന്തകളോട് ഭയാശങ്കകളോടെ പ്രതികരിക്കുന്നതിന് പകരം യാഥാർഥ്യബോധത്തോടെ, യുക്തിപരമായി സമീപിക്കുവാൻ നമ്മൾ കണ്ടെത്തുന്ന ഉത്തരങ്ങൾ മനസ്സിന് ധൈര്യവും ഉറപ്പുനൽകും.  അപ്പോൾ ആകുല ചിന്തകളുടെ ശക്തമായ വേലിയേറ്റവും മനസ്സിന്റെ മേലുള്ള നിഷേധ ചിന്തകളുടെ നിയന്ത്രണം ഒഴിവാക്കുവാനും കഴിയും.

നമ്മുടെ മനസ്സിലെ ഭയങ്ങൾക്ക് യാഥാർഥ്യവുമായി അധികം ബന്ധം ഉണ്ടാകണമെന്നില്ല.  അനുകൂല ചിന്തകൾ  മനസ്സിനെ ശാന്തമാക്കും. ആത്മധൈര്യത്തോടെ പ്രതികൂലതകളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ധൈര്യവും നൽകും. പുഴയുടെ അക്കരെ തൊടലിൽ കെട്ടിയിരിക്കുന്ന പട്ടിയെ നോക്കി, 'തൊടൽ എങ്ങും പൊട്ടിപ്പോയി, കടൽ എങ്ങും വറ്റിപ്പോയാൽ കടി പറ്റില്ലെ' എന്നു വ്യാകുലപ്പെടുന്ന  മനുഷ്യനെ പോലെയാണ് മിഥ്യഭയത്തിൽ അസ്വസ്ഥരാകുന്നവർ. ഇത് വൈകാരിക പ്രതിസന്ധി ഉണ്ടാക്കുന്ന വ്യക്തിത്വ വൈകല്യമാണ്. മുൻപറഞ്ഞ സമീപനങ്ങൾക്കു ശേഷവും ആകാംഷയും ഭയവും ആത്മനിയന്ത്രണത്തിന്റെ അതിരു കടക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം ആവശ്യമായേക്കാം.

നമ്മുടെ ജീവിതത്തിന്റെ സുരക്ഷിതത്വം നമ്മൾ പൂർണ്ണമായി ഏറ്റെടുത്താൽ പിന്നെ മനസ്സമാധാനത്തോടെ ജീവിക്കുവാനും ഉറങ്ങുവാനും നമുക്ക് കഴിയില്ല. പലരുടേയും പ്രശ്നം ഇതാണ്. അവരാണ് അവരുടെ ദൈവം. പ്രാർത്ഥിക്കുകയും ആത്മീയ അനുഷ്ഠാനങ്ങൾ നിവർത്തിക്കുകയും ചെയ്താലും കാര്യങ്ങളെല്ലാം തങ്ങളുടെ കയ്യിലും കഴിവിലും വിഭവശേഷിയിലും ആണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സമാധാനവും സുരക്ഷിതത്വബോധവും ഉണ്ടാവില്ല.
കരുതുകയും കാക്കുകയും ചെയ്യുന്ന ഒരു കർത്താവ് നമുക്കുള്ളപ്പോൾ 'മനമേ നീ എന്തിനാണ് വിഷമിക്കുന്നത്,  വ്യാകുലപ്പെടുന്നത്‌?'

മത്തായി 6:25-27
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

സദൃശ്യവാക്യങ്ങൾ 3:5-6
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ  നിന്റെ പാതകളെ നേരെയാക്കും;

1 പത്രൊസ് 5:7
അവൻ  നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

സങ്കീർത്തനങ്ങൾ 4:8
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

Friday, August 6, 2021

മനസ്സിന്റെ ശ്രുതിലയം

 സൈക്യാട്രി- സൈക്കോളജി മേഖലകളിലെ ഗവേഷണങ്ങളും പഠനങ്ങളും മനോരോഗത്തെയും മാനസികാരോഗ്യത്തെയും പറ്റി വളരെ പ്രയോജനകരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

മനോരോഗങ്ങൾ പൈശാചിക സ്വാധീനം കൊണ്ടാണെന്ന തെറ്റിദ്ധാരണ നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. ശരീര ശാസ്ത്രത്തെ പറ്റിയുള്ള  ആധികാരിക പഠനങ്ങൾ  രോഗങ്ങൾക്ക് പിന്നിലെ കാരണങ്ങളും അടിയൊഴുക്കുകളും കണ്ടുപിടിച്ചു. മസ്തിഷ്കത്തിലെ രാസപ്രവർത്തനത്തിലെ അസന്തുലിതാവസ്ഥയും ഘടനയിലെ വ്യതിയാനവും ജനിതക സ്വാധീനവുമാണ് മനോരോഗങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്ന കണ്ടെത്തലുകൾ രോഗങ്ങൾ സുഖപ്പെടുത്തുവാനും നിയന്ത്രിക്കുവാനും സഹായകമായി. മാത്രവുമല്ല, മനോരോഗികൾക്ക് മറ്റു രോഗികളെപ്പോലെ അഭിമാനത്തോടെ സമൂഹത്തിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിച്ചു.


മനോരോഗ വിഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ആകാംക്ഷയും വിഷാദരോഗവും ആണ്. വ്യക്തിത്വ വൈകല്യങ്ങൾ, ഗുരുതര മനോരോഗങ്ങൾ അഥവാ സൈക്കോട്ടിക് ഡിസോർഡേഴ്സ്,  ദുരന്ത അനുഭവങ്ങളിൽനിന്ന് ഉദ്ദീപിപ്പിക്കപ്പെടുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഭക്ഷണ ആസക്തി- വിരക്തി രോഗങ്ങൾ  രോഗങ്ങൾ അഥവാ ഈറ്റിംഗ് ഡിസോർഡേഴ്സ് തുടങ്ങി അനേകം രോഗ വിഭാഗങ്ങളുണ്ട്.


മനോരോഗങ്ങൾ മൂലം പ്രതിസന്ധിയിലായവരോട് അനുഭാവപൂർണമായ സമീപനമാണ്  സ്വീകരിക്കേണ്ടത്. അവരെ ഒരിക്കലും പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇക്കാര്യത്തിൽ കർത്താവിന്റെ കൽപ്പന ക്രിസ്ത്യാനികൾ പൂർണമായി അനുസരിക്കണം :

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.

നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

യോഹന്നാന്‍ 13 : 34-35


മനോരോഗ പ്രതിസന്ധികളിൽ ആയവർക്ക് സഹായം നൽകുവാൻ വേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണമാണ് ഡോക്ടർമാരും തെറാപ്പിസ്റ്റുമടങ്ങുന്ന മെഡിക്കൽ ടീം. അത് പ്രയോജനപ്പെടുത്തുവാൻ രോഗിക്ക് മാർഗ്ഗനിർദ്ദേശം നൽകേണ്ടത്  ബന്ധുക്കളുടെയും ദൈവ ശുശ്രൂഷകരുടെയും കടമയാണ്.


ആകാംക്ഷ ഒരു സാധാരണ വികാരമാണ്. എന്നാൽ, ദൈനംദിന  ജീവിതം തടസ്സപ്പെടുത്തുന്ന തരത്തിൽ ആകാംക്ഷ ശക്തമാകുമ്പോൾ 'ആങ്ങ്സൈറ്റി ഡിസോർഡർ' ആയി കണക്കാക്കുന്നു.  മരുന്നു കൊണ്ടും സൈക്കോതെറാപ്പി കൊണ്ടും ആകാംക്ഷ രോഗങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളെ ലഘൂകരിക്കാൻ സാധിക്കും. ആകാംക്ഷ രോഗത്തിന്റെ പ്രതിസന്ധികളിൽ ദൈവത്തിന്റെ കരങ്ങൾ സാന്ത്വനവും സമാധാനവും നൽകുമെന്ന് ബൈബിൾ ഉറപ്പിച്ച് പറയുന്നു :


ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.

1 പത്രോസ് 5 : 6


പ്രാർത്ഥനയും ധ്യാനവും തിരുവചന പഠനവും  ആകാംഷാ കൊടുങ്കാറ്റുകളെ ശാന്തമാക്കി, മനസ്സിനെ  പ്രത്യാശയിൽ ഉറപ്പിക്കുവാൻ  സഹായകമാണ്.


മറ്റൊരു പ്രധാന മെന്റൽ ഹെൽത്ത് പ്രശ്നമാണ് വിഷാദരോഗം.  സാഹചര്യങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും ജനിതക പ്രത്യേകതകളും ഇതിനു പിന്നിലെ കാരണങ്ങൾ ആണ്. മനസ്സിന്റെ പ്രവർത്തനശേഷിയും പ്രതികരണശേഷിയും ശുഭാപ്തിവിശ്വാസവും വികലമാക്കുന്ന മൂഡ് ഡിസോഡർ മരുന്നും സൈക്കോതെറാപ്പിയും കൊണ്ട് ഫലപ്രദമായി  നിയന്ത്രിക്കുവാൻ കഴിയുന്നതാണ്.


ദൈവത്തിലുള്ള ആശ്രയ ബോധവും തിരുവചന ധ്യാനവും പ്രാർത്ഥനയും വിഷാദാവസ്ഥയുടെ കാഠിന്യം ലഘൂകരിക്കാൻ സഹായകമാണ്. വിഷാദരോഗത്തിന്റെ നിരാശയിലും നിസ്സഹായതയിലും ദൈവത്തോട് ചേർന്ന് ചുവടുവച്ച് മുന്നേറിയ അനേകം ഭക്തരെ നമുക്ക് ബൈബിളിൽ കാണാം. ജീവിത പ്രതിസന്ധികളിൽ മനസ്സ് തളർന്നും തകർന്നും ഏകനായി നടന്നപ്പോൾ ദാവീദ് ദൈവത്തിന്റെ സാമിപ്യം അനുഭവിച്ചിരുന്നു എന്നാണ് ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നത് :


മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.

സങ്കീര്‍ത്തനങ്ങള്‍ 23 : 4


വിലാപത്തെ നൃത്തമാക്കി, വിഷാദ മനസ്സിൽ പ്രത്യാശാ സൂര്യനായി, ദൈവം പ്രതികൂല ദിനങ്ങളിൽ  അടുത്തുതന്നെ ഉണ്ടായിരുന്നു എന്നാണ് ദാവീദിന്റെ മറ്റൊരു സാക്ഷ്യം  :


അവിടുന്ന്‌ എന്റെ വിലാപത്തെആനന്‌ദനൃത്തമാക്കി മാറ്റി;അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രമഴിച്ച്‌,ആനന്‌ദമണിയിച്ചു.

ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.

സങ്കീര്‍ത്തനങ്ങള്‍ 30 : 11-12


വികാര തിരമാലകളും കൊടുങ്കാറ്റുകളും മനസ്സിൽ ആഞ്ഞടിക്കുമ്പോൾ ദൈവത്തിന്റെ തിരുവചനം ശാന്തതയും സ്വസ്ഥതയും നിലനിർത്തുവാൻ സഹായിക്കും.

*

ഭക്ഷണത്തോടുള്ള അമിത ആസക്തിയും പൂർണ്ണ വിരക്തിയും ഈറ്റിംഗ് ഡിസോർഡേഴ്സിൽ ഉൾപ്പെടുന്ന രോഗങ്ങളാണ്. ദൈവത്തിന്റെ ദാനമായ ശരീരത്തെ തെറ്റായ ഭക്ഷണശീലവും വിശ്രമമില്ലാത്ത ഓട്ടവും കൊണ്ട് നശിപ്പിക്കരുതെന്ന് തിരുവചനം മുന്നറിയിപ്പ് തരുന്നുണ്ട് :


നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.

നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

1 കോറിന്ത്യർ 6 : 19-20


നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?

ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.

1 കോറിന്ത്യർ 3 : 16-17


അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.

എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌ കീറത്തുണി ഉടുക്കേണ്ടിവരും.

ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്‌?ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍?ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?

വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.

ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.

അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.

നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.

സദൃ. 23 : 20-34


ദൈവത്തിന്റെ പ്രതിച്ഛായയിൽ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ട ശരീരം വിശുദ്ധിയോടും കരുതലോടെ കൂടെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ശരീര മനസ്സുകളുടെ കാര്യവിചാരകത്വത്തെപറ്റി ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും.


ഫുഡ് - കോസ്മെറ്റിക് ഇൻഡസ്ട്രിയുടെ സ്വാധീനവും  പ്രലോഭനവും അമിത ഭക്ഷണത്തിനും   ഭക്ഷണ തിരസ്കരണത്തിനും പ്രേരണയുണ്ടാക്കുന്നുണ്ട്. വൈകാരിക പ്രതിസന്ധികളും ജീവിത പ്രശ്നങ്ങളും ഭക്ഷണ ആസക്തിരോഗങ്ങൾക്ക് പിന്നിലെ കാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണകാര്യങ്ങളിൽ മിതത്വവും നിയന്ത്രണവും പാലിക്കാതിരിക്കുന്നതും വിശ്രമമില്ലാത്ത ജീവിത ശൈലി തുടരുന്നതും ശരീരത്തെ രോഗാവസ്ഥയിലേക്ക് നയിക്കുവാൻ കാരണമാകും . 


മനസ്സിലെ നിഷേധ ചിന്തകളെ പ്രതിരോധിക്കുവാനും വഴിതിരിച്ചുവിടുവാനും കഴിയുന്നു സർവ്വായുധ വർഗ്ഗം നമുക്ക് നൽകിയിട്ടുണ്ടെന്ന് എഫെസ്യ ലേഖനം ആറാം അധ്യായത്തിൽ പറയുന്നു.  നിഷേധ ചിന്തകളാകുന്ന തീയമ്പുകളെ പ്രതിരോധിക്കാൻ പര്യാപ്തമായ  ഈ ആയുധങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ  ദൈവകൃപയും നിരന്തര പരിശ്രമവും ആവശ്യമാണ്.


മനസ്സിന്റെ ആകുല വ്യാകുലതകളെ ശാന്തമാക്കാനും സൗഖ്യമാക്കാനും, പ്രതിരോധിക്കുവാനും തിരുവചന വായനയും  ധ്യാനവും വളരെ സഹായകമാണ്. സൗഖ്യദായകനായ  ദൈവത്തിന്റെ ഹീലിംഗ് പവറുള്ള തിരുവചനം ആത്മശരീര മനസ്സുകളിൽ അത്ഭുത പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നാണ് പൗലോസ് അപ്പോസ്തോലന്റെ സാക്ഷ്യം:


ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.

അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ഫിലിപ്പി 4 : 6-8


മനോരോഗം ശാപവും പാപത്തിന്റെ അനന്തരഫലവും ആണെന്ന വിലയിരുത്തൽ പൂർണ്ണമായും ശരിയല്ല.   വിജയകരമായ ക്രിസ്തീയ ജീവിതത്തിനും ആത്മ വിശുദ്ധിക്കും മനോരോഗം തടസ്സമല്ല.

മനോരോഗത്തെപ്പറ്റി സമൂഹം പല ദുഷ്കീർത്തികൾ പറഞ്ഞു പരത്തിയിട്ടുണ്ട്. അതൊക്കെ അജ്ഞതയും  തെറ്റിദ്ധാരണകളുമാണ്. ദൈവം ഏൽപ്പിച്ച നിയോഗം നിർവഹണത്തിന് മനോരോഗങ്ങൾ തടസ്സമാകുമ്പോൾ  മെഡിക്കൽ കെയറും പ്രാർത്ഥനയുമായി മുന്നോട്ടുപോകണം.


ഡയബറ്റിക്, ക്യാൻസർ തുടങ്ങിയ രോഗങ്ങളെപ്പോലെ മനോരോഗവും സുഖമായാലും ഇല്ലെങ്കിലും ജീവിതാവസാനംവരെ ദൈവം നമ്മുടെ കൂടെ ഉണ്ടാകും. ഭാരങ്ങൾ പങ്കിടാനും സാന്ത്വനം പകരാനും ദൈവത്തിന്റെ സാന്നിധ്യം നമ്മോടൊപ്പമുണ്ടാകും.


രോഗങ്ങളുടെ മുള്ളും മുറിവും നിറഞ്ഞ ജീവിത സഹനയാത്രയുടെ അവസാനത്തിൽ  നെടുവീർപ്പും കണ്ണുനീരും വേദനകളും രോഗങ്ങളും ഇല്ലാത്ത നിത്യതയുടെ സാന്ത്വന തീരത്ത് നമ്മളെല്ലാവരും എത്തിച്ചേരും . അതുവരെ  ദൈവമേ, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക്‌ ഉറപ്പേകും.

എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;എന്റെ ശിരസ്‌സു തൈലംകൊണ്ട്‌അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; ഒടുവിൽ  കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

സങ്കീര്‍ത്തനങ്ങള്‍ 23 : 4-6



Sunday, July 18, 2021

സങ്കടക്കടലിൽ മുങ്ങിപ്പോയവർക്ക്‌

 പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല. ഈ സങ്കീർണമായ  വിയോഗദുഃഖത്തെ  കോംപ്ലികേറ്റഡ് ഗ്രീഫ് / പെർസിസ്റ്റന്റ് കോംപ്ലക്സ് ബിറീവ്മെന്റ് ഡിസോർഡർ എന്നാണ് പറയുക. സാധാരണ ജീവിതത്തിൽ വൈകാരിക പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥയാണിത്.

വേർപാടിന്റെ ദുഃഖത്തിൽ നിന്ന് സാധാരണ നാല് സമീപനങ്ങളിലൂടെ ആണ് അധികംപേരും കരകയറുന്നത്:നഷ്ടം യാഥാർത്ഥ്യമാണെന്ന സത്യം ക്രമേണ അംഗീകരിക്കും.നഷ്ട ബോധത്തിന്റെ വേദനയും സംഘർഷവുംഅതിജീവിക്കുവാനുള്ള മനക്കരുത്ത് സാവധാനം നേടിയെടുക്കും. നഷ്ടപ്പെട്ട വ്യക്തിയില്ലാത്ത ജീവിതത്തെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് നേടും. സാമൂഹ്യ ഇടപെടലുകളിലൂടെ സാധാരണ ജീവിതശൈലി സ്വായത്തമാക്കും.

ഇത്തരം ആരോഗ്യകരമായ  ചുവടുവയ്പ്പുകളിലൂടെയാണ്‌ അധികം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്.

എന്നാൽ വളരെക്കാലം  കഴിഞ്ഞിട്ടും മനസ്സിലെ വൈകാരിക മരവിപ്പും നിസ്സഹായതയുമായി ഉൾവലിഞ്ഞു കഴിയുന്നവരുണ്ട്. ഇത് രോഗബാധിതമായ വിരഹാവസ്ഥയുടെ ലക്ഷണങ്ങളാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന വിയോഗ ദുഃഖത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം :

നഷ്ടത്തെപറ്റിയുള്ള  ചിന്തകളുടെ ശക്തമായ അടിയൊഴുക്ക് മനസ്സിനെ സദാ വിഷാദ പൂർണമാക്കും. വേർപെട്ടുപോയ വ്യക്തിയെയും മരണ സാഹചര്യങ്ങളെയുംപറ്റിയുള്ള ചിന്തകളായിരിക്കും എപ്പോഴും മനസ്സിൽ. വേർപാട് യാഥാർത്ഥ്യമായി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് നഷ്ടപ്പെട്ട വ്യക്തിയുമായി ആത്മബന്ധത്തിനുള്ള ശക്തമായ ആഗ്രഹം തുടർന്നു കൊണ്ടിരിക്കും. വൈകാരിക മരവിപ്പും സാമൂഹ്യ ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ ഏകാന്തത സൃഷ്ടിക്കും. 

ജീവിതത്തിലെ സന്തോഷവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും ആസ്വദിക്കാൻ കഴിയാതെ വരും.

ദൈനംദിന കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യക്കുറവ്, അമിത വിഷാദം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മനോ-ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടിരിക്കും.

ദുരന്തം സംഭവിച്ചത് തന്റെ ശ്രദ്ധക്കുറവു കൊണ്ടാണെന്നകുറ്റബോധവും ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലും ശക്തമാകും. 

വേർപാടിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാവർക്കും തന്നെ അനുഭവപ്പെടുന്ന പ്രതിസന്ധികളാണ് ഇതൊക്കെ. ക്രമേണ  ഇവയുടെ  കാഠിന്യം കുറയുകയും സാധാരണ അവസ്ഥയിലേക്ക് അധികംപേരും തിരിച്ചു വരികയും ചെയ്യും.

എന്നാൽ ഒരു വർഷത്തിനു ശേഷവും വിയോഗ ദുഃഖവും നിസ്സഹായതയും ആത്മഹത്യാപ്രവണതയും ഒക്കെ തുടരുന്നുണ്ടെങ്കിൽ അടിയന്തര മെഡിക്കൽ കെയർ നൽകേണ്ടതുണ്ട്.

ജീവിത ദുരന്തങ്ങളിൽ  അടിപതറി വീഴുന്നവരിൽ ചിലർക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വരുന്നതിന്റെ പിന്നിൽ പല കാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് :

വേർപാട് ഉണ്ടാക്കുന്ന ആഘാതത്തിന്റെ കാഠിന്യം, നിലവിലുള്ള മനോരോഗങ്ങൾ,  ലഹരി ആസക്തി,  വ്യക്തിത്വ വൈകല്യങ്ങൾ, സംഘർഷ സാഹചര്യങ്ങളോടുള്ള അനാരോഗ്യകരമായ പ്രതികരണ രീതി, അത്യാഹിത മരണം,  കുട്ടികളുടെ വേർപാട്, സാമ്പത്തികപ്രതിസന്ധി,  വാർദ്ധക്യം തുടങ്ങിയവയൊക്കെ ചിലരെ നിത്യ ദുഃഖതിലാക്കുന്ന ഘടകങ്ങളാണ്.

വിയോഗ ദുഃഖത്തിലായിരിക്കുന്ന വ്യക്തിയെ സാന്ത്വനിപ്പിക്കാൻ   വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇടയന്മാർക്കും പലതും ചെയ്യുവാൻ കഴിയും :

നഷ്ടബോധവും നിരാശയും  പങ്കുവെക്കാനും  കരയുവാനും രോഗിയെ  അനുവദിക്കുക. പറയുന്ന വികാരങ്ങൾക്ക് പാതി ഘനമേ ഉള്ളൂ എന്നതാണ് സത്യം. വളരെയധികം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.

ദുരന്തങ്ങളിൽ തട്ടിവീണ് ചിതറിപ്പോയ ജീവിതം കൂട്ടി ചേർക്കുവാൻ സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുവാൻ ഫെയ്ത് കമ്മ്യൂണിറ്റിയും അയൽക്കാരും സുഹൃത്തുക്കൾക്കും തയ്യാറാകുന്നത് ദുഃഖത്തിൻറെ കാഠിന്യം ലഘൂകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും  സഹായിക്കും.

ബിറീവ്മെന്റ് കൗൺസിലിങ്ങിനും മെഡിക്കൽ കെയറിനുമായി ആരോഗ്യ വിദഗ്ധരും പരിശീലനം ലഭിച്ച ക്രിസ്ത്യൻ കൗൺസിലേഴ്സുമായി  ബന്ധപ്പെടുന്നത് വളരെ  സഹായകമാണ്.

തീച്ചൂളയിൽ ഡാനിയേലിന്റെ കൂട്ടുകാരോടൊപ്പം നടന്ന ദൈവത്തിൽ പ്രത്യാശ ഉറപ്പിക്കാൻ സ്നേഹപൂർവ്വം തിരുവചനം പങ്കുവെക്കുന്നത് സാന്ത്വന പ്രദവും സൗഖ്യദായകവുമാണ്. ദൈവകോപം, ശാപദോഷം, പാപത്തിന്റെ ദുരന്തഫലം തുടങ്ങിയ വാക്ക് മിസൈലുകൾ കൊണ്ട് തകർന്ന മനസ്സിനെ വീണ്ടും ചിതറിച്ചു കളയാതെ, കണ്ണുനീരിലും കഷ്ടതയിലും കൈവിടാത്ത കർത്താവിലുള്ള പ്രത്യാശയിൽ സ്നേഹപൂർവ്വം മനസ്സിന്റെ അടിസ്ഥാനമുറപ്പിക്കണം .

യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. -ആവർത്തനം 31:8

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ  രക്ഷിക്കുന്നു.-സങ്കീർത്തനങ്ങൾ 34:18

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും -യോഹന്നാൻ14:1-3





Thursday, June 17, 2021

നിങ്ങൾ ഒരത്ഭുതമാണ്

 ജീവിത വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിത്വത്തിലെ അമൂല്യ ചേരുവയാണ് ആത്മാഭിമാനം അഥവാ സെൽഫ് എസ്റ്റീം.


സ്വയം അനുകൂലമായി ചിന്തിക്കുകയും മറ്റുള്ളവരുടെ പ്രതികരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്യുന്നത് പോസിറ്റീവ് സെൽഫ് എസ്റ്റീമും, സ്വയം പരാജിതരും കഴിവില്ലാത്തവരുമെന്ന് ചിന്തിക്കുന്നത് നെഗറ്റീവ് സെൽഫ് എസ്റ്റീമുമാണ്.


ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളിലൂടെയാണ്‌ സെൽഫ് എസ്റ്റീം രൂപപ്പെടുന്നത്.  ചെറുപ്പത്തിലെ ചിന്തകൾ, കാഴ്ചപ്പാടുകൾ, കുടുംബം, മറ്റുള്ളവരുടെ പ്രതികരണങ്ങൾ,  രോഗം, വൈകല്യം, അപകടം,  മീഡിയ മെസ്സേജ് തുടങ്ങിയവയൊക്കെ ആത്മവിശ്വാസത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


വളരെ അടുത്തിടപഴകുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, അധ്യാപകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നുണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങൾ ആത്മവിശ്വാസത്തിന്റെ  വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തും.


ജീവിതാനുഭവങ്ങളെ അനുകൂല-പ്രതികൂല കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തുന്ന ബഹിർമുഖ - അന്തർമുഖ വ്യക്തിത്വ ശൈലി ഇക്കാര്യത്തിൽ പ്രധാനമാണ്. വൈകാരിക മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന മനോരോഗങ്ങളും വാർധക്യത്തിന്റെ ബലഹീനതകളും ആത്മവിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ആഘാതങ്ങളാണ്.  മെഡിക്കൽ സപ്പോർട്ട് കൊണ്ട് ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയും.


അമിത കുറ്റബോധം അടിച്ചേൽപ്പിക്കുന്നതും സെൽഫ് റെസ്പെക്ട് നഷ്ടപ്പെടുത്തുന്നതുമായ വൈകാരിക തീഷ്ണതയുള്ള ആത്മീയ ശൈലി ആത്മവിശ്വാസത്തിന്റെ സമഗ്രതക്കു ഭംഗമുണ്ടാക്കാറുണ്ട്. ആത്മവിശ്വാസത്തിന്റെ സൂചിക സീറോ പോയിന്റിൽ എത്തുമ്പോൾ പലരിലും ആത്മഹത്യാപ്രവണത പ്രകടമാകുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


ചെറുപ്പകാലത്തിലെ  സുദൃഢ ബന്ധങ്ങളിൽ നിന്ന്‌ ലഭിച്ച അനുകൂല പ്രോത്സാഹനങ്ങൾ ആരോഗ്യകരമായ സെൽഫ് എസ്റ്റീം രൂപപ്പെടാൻ സഹായകമാകും. അമിത വിമർശനം, പരിഹാസം, അപമാനം തുടങ്ങിയ നിരന്തര പ്രതികൂല പ്രതികരണങ്ങളിൽ വളർന്നവരുടെ സെൽഫ് എസ്റ്റീം  വികലമാകാൻ സാധ്യതയുണ്ട്. 'വിത്തുകളിൽ ചിലത് മുള്ളിന്നിടയിൽ വീണു, മുള്ളതിനെ ഞെരുക്കിക്കളഞ്ഞു' എന്ന കർത്താവിന്റെ വാക്കുകളുടെ മർമ്മമിതാണ്.


  കഴിഞ്ഞ കാലത്തിലെ ദുരന്താനുഭവങ്ങൾക്കനുസരിച്ചായിരിക്കും ഒരാളുടെ  ഭാവിയുടെ ഭാഗധേയം അഥവാ ഡെസ്റ്റിനി എന്ന കാഴ്ചപ്പാട് പൂർണ്ണമായും ശരിയല്ല. ദുരന്താനുഭവങ്ങളുടെ മുള്ളും മുറിവുമേറ്റു വളർന്ന അനേകർ സ്വന്തം പരിശ്രമം കൊണ്ട് ആത്മവിശ്വാസത്തിന്റെ ചിറകടിച്ച് ഉയരങ്ങളിലേക്ക് പറന്നുയർന്നിട്ടുണ്ട്.


കഴിഞ്ഞ കാലത്തിന്റെ മുറിവുകളും അപമാനങ്ങളും നഷ്ടബോധങ്ങളും മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച്‌, എന്നും എപ്പോഴും സ്വയ ദീനാനുകമ്പ പ്രകടിപ്പിക്കുമ്പോൾ ആത്മവിശ്വാസം ദുർബലമാകും. ഇന്നലെകളിലെ മുറിവുകൾക്ക് ഇന്ന് ബാൻഡേജ് കെട്ടേണ്ട കാര്യമില്ല. കാലവും സാഹചര്യങ്ങളും മാറിക്കഴിയുമ്പോൾ മുറിവുകൾ ഉണങ്ങും, അതിന്റെ വൈകാരിക പ്രസക്തി കുറയുകയും ചെയ്യും. അതൊക്കെ മറന്നേക്കു. അനുഗ്രഹത്തിന്റെ പച്ചപ്പുൽപ്പുറത്തേക്കും സ്വച്ഛജലപ്രവാഹത്തിലേക്കും ദൈവം കൊണ്ടുവണ്ണുകഴിഞ്ഞിട്ടും പഴയ ദുഃഖ സങ്കീർത്തനങ്ങൾ വായിച്ച് വിലപിക്കുന്നത് ആത്മവിശ്വാസം തകർക്കുവാൻ മാത്രമേ ഉപകരിക്കൂ.


ഇന്നലെകളിൽ ജീവിക്കാതെ ഇന്നത്തെ അനുഗ്രഹങ്ങളിൽ മനസ്സുറപ്പിച്ച് പോസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുമ്പോൾ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിച്ചുകൊണ്ടേയിരിക്കും.


ജീവിതയാത്രയിലെ സുഖദുഃഖ അനുഭവങ്ങൾക്കനുസരിച്ച്   സെൽഫ് എസ്റ്റീം പെൻഡുലം മുന്നോട്ടും പിറകോട്ടും ചലിക്കുന്നത്  സ്വാഭാവികവും താൽക്കാലികവുമാണ്. ദൈവോൻമുഖമായ പോസിറ്റീവ് സെൽഫ് എസ്റ്റീമിൽ  മനസ്സിന്റെ അടിസ്ഥാനം ഉറപ്പിച്ചവർക്ക് ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കഴിയും. 'മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.'

മത്തായി 7 : 25


എന്തൊക്കെയാണ് നെഗറ്റീവ് സെൽഫ് എസ്റ്റീമിന്റെ ലക്ഷണങ്ങൾ?


സ്വന്തം കഴിവില്ലായ്മ, തെറ്റുകൾ, പരാജയങ്ങൾ എന്നിവയെപ്പറ്റിയുള്ള അപകർഷതാബോധ ചിന്തകൾ, മറ്റുള്ളവരെല്ലാം തന്നെക്കാൾ ശ്രേഷ്ഠരും കഴിവുള്ളവരും ആണെന്ന  ചിന്താഗതി, അഭിപ്രായ പ്രകടനത്തിനുള്ള മടി,  പരാജയഭയം മൂലം മത്സരവേദികളിൽ നിന്നുള്ള പിന്മാറ്റം,  അഭ്യുദയകാംക്ഷികൾ നൽകുന്ന പോസിറ്റീവ് ഫീഡ്ബാക്ക് സ്വീകരിക്കാനുള്ള വിമുഖത തുടങ്ങിയവയൊക്കെ ആത്മവിശ്വാസക്കുറവിന്റെ ആന്തരിയ കെട്ടുകൾ ആണ്. തന്മൂലം സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇവർക്ക് ധൈര്യമുണ്ടാവില്ല. സ്വന്തം പോസ്റ്റിലേക്ക് നിരന്തരം ഗോൾ അടിക്കുന്ന ലൂസേഴ്സ് ആണ് ഇവർ.


എന്നാൽ പോസിറ്റീവ് സെൽഫ് എസ്റ്റീം  സ്വന്തം കഴിവുകളെയും പരിമിതികളെയും യാഥാർഥ്യബോധത്തോടെ കാണുവാൻ സഹായിക്കും. ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന്‌ പിൻമാറാതെയും ഒളിച്ചോടാതെയും ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യം നൽകും. സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും ആവശ്യങ്ങളും തുറന്നു പറയുവാനുള്ള ധൈര്യവും സ്വയം തീരുമാനമെടുക്കുവാനുള്ള ആത്മവിശ്വാസവും ഇവർക്കുണ്ടാകും. നല്ല സുഹൃത്ത് ബന്ധങ്ങളിൽ ഉറച്ചു നിൽക്കാനും അല്ലാത്തവയിൽ നിന്ന് പിന്മാറാനുമുള്ള ആർജ്ജവത്വവും ഇവരുടെ പ്രത്യേകതയാണ്‌. യാഥാർത്ഥ്യബോധത്തോടെ ഗോൾ സെറ്റ് ചെയ്യുന്ന സ്ഥിരോത്സാഹ ക്കാരാണിവർ.  അമിത ആത്മവിമർശനവും  മറ്റുള്ളവരെ എപ്പോഴും വിമർശിക്കുന്ന സ്വഭാവവും ഇവരിൽ കുറവായിരിക്കും. പ്രതിസന്ധികളിൽ മുന്നേറുവാനുള്ള  അതിജീവന ശക്തി ഇവരിൽ സജീവമായിരിക്കും.


എന്നാൽ പൊള്ളായായ അമിത ആത്മവിശ്വാസ പ്രകടനം    വ്യക്തിത്വ വൈകല്യമാണ്. ഉള്ളത്തിലധികം ഭവിക്കുന്നത് ആത്മവിശ്വാസക്കുറവ്, അപകർഷതാ ബോധം,സുരക്ഷിത ബോധമില്ലായ്മ എന്നിവയുടെ ലക്ഷണങ്ങളാകാം. 


ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന വ്യക്തിത്വത്തിലെ പ്രധാന ഘടകമാണ് ആത്മവിശ്വാസം.  സ്വന്തം വ്യക്തിത്വത്തിലെ നന്മകളെയും പരിമിതികളെയും തുറന്ന മനസ്സോടെ അംഗീകരിക്കുകയും പരിപോഷണത്തിന് ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിച്ചുകൊണ്ടിരിക്കും. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപ്പെടുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസകുറവിന്റെ പ്രതിസന്ധികളിൽ നിന്ന് വിമുക്തരാകാൻ കഴിയും.


എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി 4 : 13


ആത്മവിശ്വാസത്തിന്റെ പ്രതിസന്ധികലുള്ളവർക്ക് ആത്മധൈര്യം പകരുന്ന അനേകം വാഗ്ദത്തങ്ങളാൽ സമ്പന്നമാണ് ബൈബിൾ :

അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

സങ്കീര്‍ത്തനങ്ങള്‍ 139 : 13-14


ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

ഏശയ്യാ 40 : 31


അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

2 കോറിന്ത്യർ 12 : 9

- ഫാ. ഡോ. ഏ. പി. ജോർജ് 



Saturday, May 29, 2021

വിഷാദത്തിന്റെ ലോഡ് ഷെഡ്ഡിംഗ്

 

വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ  ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന  സംഘർഷ സാഹചര്യങ്ങളിൽ വളരെക്കാലം തുടരുന്നതും വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിതത്തിലെ അനുകൂല- പ്രതികൂല സാഹചര്യങ്ങളോട്  ശരീരമനസ്സുകളുടെ അമിത പ്രതികരണ രീതിയെയാണ് സ്‌ട്രെസ് അഥവാ പിരിമുറുക്കം എന്ന് പറയുന്നത്. പുതിയ ജോലിയും പ്രിയപ്പെട്ടവരുടെ വേർപാടും സംഘർഷങ്ങൾ ഉണ്ടാക്കാം.

സംഘർഷ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അധികംപേരും പരിഹാരങ്ങളും പോംവഴികളും കണ്ടെത്തി പ്രശ്ന സാഹചര്യങ്ങളുമായി പിരിമുറുക്കമില്ലാതെ അഡ്ജസ്റ്റ് ചെയ്യുവാൻ സാധിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധികളുമായി മൽപ്പിടുത്തം നടത്തി, നീക്കുപോക്കുകൾക്കു തയ്യാറാകാതെ, നിർബന്ധബുദ്ധിയോടെ ചെറുത്തു നിന്ന് യുദ്ധം ചെയ്യും.  ഇങ്ങനെ നിരന്തരം പടവെട്ടുന്ന ഇവരുടെ മനസ്സ് വൈകാരിക പ്രതിസന്ധികൾ മൂലം ബ്രേക്ക്ഡൗൺ ആകാനിടയുണ്ട്.

  എപ്പോഴും പിരിമുറുക്കം അനുഭവിക്കുന്നവർക്ക് മോശമായ വൈകാരിക സ്ഥിതി അഥവാ ബാഡ് മൂഡ്, ഉറക്കക്കുറവ്,  ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയ മനോ- ശരീരിക പ്രതിസന്ധികൾ ഉണ്ടാകും.

ധ്യാനം, പ്രാർത്ഥന, വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി, നല്ല ഉറക്കം, മാപ്പ് കൊടുക്കൽ. ക്രിയാത്മകമായ ടൈം മാനേജ്മെന്റ്, അനാവശ്യമായ അമിത ഭാരങ്ങളും ചുമതലകളും ഒഴിവാക്കുക എന്നിവയൊക്കെ പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സ്‌ട്രെസ് മാനേജ്മെന്റ് സമീപനങ്ങളാണ്.ഇതു കൊണ്ട് വിഷാദാവസ്ഥ കുറയുന്നില്ലെങ്കിൽ  മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.

ജീവിതത്തിലെ എല്ലാ ഭാരങ്ങളും സംഘർഷങ്ങളും എന്നും എപ്പോഴും ചുമക്കാൻ നമുക്ക് ആവില്ല. അങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുമില്ല. വാർദ്ധക്യം, രോഗങ്ങൾ, ഏകാന്തത, ലഹരി ആസക്തി തുടങ്ങിയ പ്രതികൂല തകൾ സ്‌ട്രെസ് ടോളറൻസ് കുറയ്ക്കുകയും വൈകാരിക വേലിയേറ്റങ്ങളിൽ മനസ്സ് ആടിയുലയുകയും ചെയ്യും.

അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അത്താണിയായ കർത്താവിന്റെ മുമ്പിൽ  വികാരങ്ങളുടെ ലോഡ്ഷെഡ്ഡിങ്   പിരിമുറുക്കം കുറക്കുവാൻ സഹായിക്കും. ഇതിന് അത്ഭുത രോഗശാന്തി കേന്ദ്രങ്ങൾ തേടി അലയേണ്ട കാര്യമില്ല. ഇടനിലക്കാരുടെ ആവശ്യവുമില്ല. മനസ്സിന്റെ ടെക്നീഷ്യനായ ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനും ആശ്രയിക്കാനും സമർപ്പിക്കാനും തയ്യാറായാൽ ദൈവത്തിന്റെ മഹത്വവും സൗഖ്യവും കാണുവാനും അനുഭവിക്കുവാനും നമുക്ക് കഴിയും.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7

Wednesday, May 5, 2021

 ജീവിതത്തിൽ നമ്മെ മുറിവേൽപ്പിച്ചവർ പലരാണ്, പലതരത്തിലുമാണ്. എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ,  അസൂയാലുവായ അയൽക്കാരൻ, നിഷേധ വികാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിതപങ്കാളി, പരിഭവക്കാരായ മക്കൾ... അങ്ങനെ ക്ഷതമേൽപ്പിക്കുന്നവർ അനവധിയുണ്ട്.

ഇതിനും പുറമേ മനുഷ്യത്വമില്ലാത്ത കരാളമനസ്കരായ  വേട്ടക്കാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ വേറെയുമുണ്ട്.
 ശാരീരികവും വൈകാരികവുമായ പീഡനങ്ങളുടെ മുറിവുകൾ ഒരിക്കലും  ഉണങ്ങാത്തതും ഉറക്കംകെടുത്തുന്നതുമാണ്. ഇത് മനസ്സിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കും.
 ശത്രുക്കളോട് ക്ഷമിക്കാനും മാപ്പ് കൊടുക്കാനും തയ്യാറില്ലെങ്കിൽ മുറിവുകളുടെ വേദനയോടൊപ്പം മനസ്സിലെ നിഷേധ വികാരങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ സംഘർഷവും അനുഭവിക്കേണ്ടിവരും.

 മാപ്പുകൊടുക്കുകയും മറക്കുകയും ചെയ്യുമ്പോൾ അഡീഷണൽ ബോണസായി കിട്ടുന്ന അനുഗ്രഹങ്ങളാണ് സമാധാനം, പ്രത്യാശ,  ആനന്ദം, ദൈവത്തിന്റെ പാപക്ഷമ തുടങ്ങിയവയൊക്കെ.

  മാപ്പ് കൊടുക്കൽ  പലർക്കും പലതാണ്.  പൊതുവേ പറഞ്ഞാൽ മനസ്സിലെ വെറുപ്പിന്റെയും പ്രതികാര ചിന്തകളുടെയും ഫയലുകൾ ഡീ- ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന അനുഭവമാണ് 
 മാപ്പ് കൊടുക്കൽ.

  മറ്റുള്ളവരിൽ നിന്ന്  ഏറ്റ മുറിവുകളെ നിസ്സാരമായി കാണുകയോ  മറക്കുകയോ ചെയ്യലല്ല മാപ്പുകൊടുക്കൽ. മുറിവുകളേറ്റ മനസ്സുമായി സമാധാനത്തിന്റെ വഴിയിലൂടെയുള്ള പുതിയൊരു ജൈത്രയാത്രയുടെ തുടക്കമാണത്. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും നേർവീഥിയിലൂടെയുള്ള വിജയോത്സവ യാത്രയാണത്. പക്ഷേ ഇതൊരു ചലഞ്ച് ആണ്.

 മാപ്പ് കൊടുക്കുമ്പോൾ ആത്മ ശരീര മനസ്സുകളിലും വികാരങ്ങളിലും  പെയ്തിറങ്ങുന്ന സാന്ത്വനാനുഭവങ്ങൾ അനവധി ആണ്:

ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും, മാനസിക ആരോഗ്യം വർധിക്കും, പിരിമുറുക്കവും ആകാംക്ഷയും വെറുപ്പും ലഘൂകരിക്കപ്പെടും. രക്തസമ്മർദ്ദം കുറയും,മനസ്സിലെ വിഷാദ മേഘങ്ങൾ മാഞ്ഞുപോകും.  ഇമ്മ്യൂൺ സിസ്റ്റം കൂടുതൽ ശക്തമാകും.  ഹൃദയത്തിന്റെ ആരോഗ്യം വർധിക്കും. ആത്മവിശ്വാസത്തിന്റെ സൂചിക ഉയരും. അങ്ങനെ പോകുന്നു മാപ്പു കൊടുക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട  ലിസ്റ്റ്.

 ചിലർ സ്വതവേ മുറിവേൽപ്പിച്ചവർക്ക് മാപ്പ് കൊടുക്കുന്ന പ്രകൃതക്കാരാണ്. എന്നാൽ മറ്റുചിലർ 'Eternal grudge holders 'ആണ്. മരിച്ചാലും മാപ്പു കൊടുക്കില്ലെന്ന കടുംപിടുത്തക്കാർ. ദൈവകൃപയും  പരിശ്രമവും കൊണ്ട് ഇവർക്കും ക്ഷമാശീലരും മാപ്പു കൊടുക്കുന്നവരുമായി തീരുവാൻ സാധിക്കും.

 മനസ്സിൽ സൂക്ഷിക്കുന്ന വെറുപ്പും വിദ്വേഷവും സ്വന്തം മനശാന്തിക്കും സന്തോഷത്തിനും  തടസ്സമാണ്.  വെറുപ്പും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ചിലർ വൈകാരിക പ്രതിസന്ധിയുള്ള ക്ഷിപ്രകോപികളായി തീരാറുണ്ട്. ഇവർ എല്ലാ  ബന്ധങ്ങളെയും നിരപരാധികളെയും മുറിവേൽപ്പിക്കും.  കടക്കാരോട് ക്ഷമിക്കാൻ കഴിയാത്തവർ  പ്രതികാര ദാഹികളും  ഉൾവലിയുന്നവരും സന്തോഷം ആസ്വദിക്കാൻ കഴിയാത്തവരും ആയേക്കാം.  ഇവർ ലഹരി ചുഴിയിൽ കാലിടറി വീഴാനുള്ള സാധ്യത  വളരെ അധികമാണ്. വൈകാരിക  വേലിയേറ്റയിറക്കങ്ങൾ അവരുടെ മനസ്സിലെ നിത്യ പ്രതിസന്ധികൾ ആയിരിക്കും.  മനസ്സിലെ നിരർത്ഥക ചിന്തകളും ശുന്യതാബോധവും ആത്മീയ മരവിപ്പും ഇവരിൽ നിരാശയും നിസ്സഹായതയും മനം മടുപ്പുമുണ്ടാക്കും. ഇവരുടെ സോഷ്യലൈസേഷൻ തടസ്സപ്പെടുകയും ആൾക്കൂട്ടത്തിൽ തനിയെയാണെന്ന ചിന്തയും ഉണ്ടായേക്കാം.

 പരസ്പരം വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇന്നത്തെ സിനിക്ക് സംസ്കാരത്തിൽ മാപ്പു കൊടുക്കുന്നത് കീഴടങ്ങലായിട്ടാണ് മിഥ്യഭിമാനികൾ കാണുന്നത്. വെറുപ്പിന്റെ സഹനങ്ങളിൽ നിന്ന് ഫോർഗീവനെസ്സിന്റെ സ്വാതന്ത്രത്തിലേക്കുള്ള ചുവടുവെപ്പ് അത്ര എളുപ്പമല്ല. വേട്ടക്കാരന് മാപ്പ് കൊടുക്കാനും പ്രതികാര ചിന്തകളെ നിയന്ത്രണ വിധേയമാക്കുവാനും ദൈവകൃപ  നിറഞ്ഞ  വലിയ മനസ്സുള്ളവർക്കേ സാധിക്കൂ.   മനുഷ്യനിലെ ദൈവത്തിന്റെ വിസ്മയ ഭാവമാണ് മാപ്പ് കൊടുക്കൽ.

ഫോർഗിവ്നെസ് മാനസികാരോഗ്യത്തിന്റെ ഔഷധ ചേരുവയാണ്  . സ്വന്തം മനസ്സാക്ഷി കോടതി  ജീവപര്യന്തം ശിക്ഷക്ക് വിധിച്ചവരെ സ്വതന്ത്രരാക്കി വെറുതെ വിടുമ്പോൾ അനാവശ്യമായ ജാഗ്രതയും ഭയവുമൊക്കെ ഒഴിവാക്കുവാൻ കഴിയും. വേട്ടക്കാരനെ പറ്റിയുള്ള മനസ്സിലെ ഭീതിയും കീഴടക്കപ്പെട്ട ഇരയാണെന്ന പരാജയബോധവുമൊ ക്കെ മാപ്പുകൊടുത്തു കഴിയുമ്പോൾ പരിഹരിക്കപ്പെടുന്ന  പ്രശ്നങ്ങളാണ് .

 മുറിവേൽപ്പിച്ചവരുടെ ജീവിതസാഹചര്യങ്ങളും അവരുടെ അപക്വ കാഴ്ചപ്പാടുകളും മനോ-ശാരീരിക വൈകല്യങ്ങളും രോഗങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ ശത്രുവിന് നേരെയുള്ള സംഹാര മനോഭാവം സഹാനുഭൂതിയായി മാറിയേക്കാം.

 നമ്മൾ മറ്റുള്ളവരെ മുറിവേൽപ്പിച്ച സാഹചര്യങ്ങളും അത് അവരുടെ മനസ്സിലുണ്ടാക്കിയ മുറിവുകളും അവരിൽ പലരും നമ്മോട് ക്ഷമിച്ചതുമൊക്കെ വിലയിരുത്തുമ്പോൾ കടക്കാരോട് ക്ഷമിക്കാനെ ളുപ്പമാകും.

 ക്ഷമയുടെ തമ്പുരാനായ ദൈവത്തോട് ക്ഷമിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നതും 
 ആത്മീയ നൽവരമുള്ളവരുമായി മനസ് തുറക്കുന്നതും അനുരഞ്ജന മനോഭാവം ശക്തിപ്പെടാൻ സഹായിക്കും.

 എല്ലാ മാപ്പ് കൊടുക്കലും അനുരഞ്ജനത്തിലേക്ക് നയിക്കപ്പെടണമെന്നില്ല. നമ്മൾ ഔദാര്യ പൂർവ്വം നൽകുന്ന ക്ഷമ സ്വീകരിക്കാൻ തയ്യാറില്ലാത്ത ക്രിമിനൽ മനസ്സുള്ളവർ അനുരഞ്ജനത്തിന് തയ്യാറായില്ലെന്ന് വരും.  അത്തരം  സാഹചര്യങ്ങളിലും മാപ്പ് കൊടുക്കലിന് പ്രസക്തിയുണ്ട്. മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാനും പിരിമുറുക്കം കുറയ്ക്കാനും മുറിവുണങ്ങാനും  കടക്കാരോട് ക്ഷമിക്കുന്നത്  സഹായകമാകും. മാപ്പു കൊടുക്കുന്നവരാണ് എപ്പോഴും നേട്ടം കൊയ്യുന്നത്.

 മാപ്പ് കൊടുത്തിട്ടും പീഡകരിൽ മനം മാറ്റമു ണ്ടാകുന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. അത് അവരുടെ പ്രശ്നമാണ്. ക്ഷമിക്കുമ്പോൾ ലഭിക്കുന്ന സമാധാനവും സന്തോഷവും വൈകാരികവും ആത്മീയവുമായ സൗഖ്യവും നേട്ടങ്ങളായി കണക്കാക്കണം. മാത്രവുമല്ല പീഡകർക്ക് മാപ്പ് കൊടുക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ മേൽ ഉണ്ടായിരുന്ന മാനസിക നിയന്ത്രണം അവസാനിക്കുകയാണ്. കടച്ചീട്ടുകൾ അസാധുവാക്കപ്പെടുകയാണ്, മനസ്സ് ഫ്രീ ആവുകയാണ്.

 മാപ്പ് കൊടുക്കുന്നതു പോലെ തന്നെ മാപ്പ് ചോദിക്കേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണ് .  സ്വയം ന്യായീകരിക്കാതെ  തെറ്റ് സമ്മതിക്കുകയും ഖേദം അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കട ഭാരങ്ങൾ ലഘൂകരിക്കുവാൻ സഹായിക്കും. ഒന്നിന്  നാലുവീതം മടക്കി കൊടുത്ത സക്കായിക്കു കുറ്റബോധത്തിൽ നിന്ന് വിടുതൽ ലഭിച്ചു. മാത്രമല്ല അവന്റെ വീടിനും രക്ഷയുണ്ടായി.

 ഇരയുടെ മാപ്പ് നിർബന്ധിച്ച് പിടിച്ചുവാങ്ങാൻ കുറ്റവാളിക്ക് കഴിയില്ല. ഒരു പക്ഷേ അവർക്ക് ക്ഷമിക്കാൻ കുറേസമയം ആവശ്യമായിരിക്കാം, അതുവരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

 മാപ്പ് കൊടുക്കുന്നവർക്കും മാപ്പ് ചോദിക്കുന്നവർക്കും വേണ്ട മൂന്നു സാത്വിക ഗുണങ്ങൾ :compassion, empathy, respect എന്നിവയാണ്.

കുരിശിൻ ചുവട്ടിൽ പൈശാചിക അട്ടഹാസ ത്തിലായിരുന്ന ശാസ്ത്രി പരീശ പുരോഹിതരുടെ കടങ്ങൾ കൂടി ഇളെച്ചു കൊടുത്തു കഴിഞ്ഞപ്പോഴാണ് സകലവും നിവർത്തിയായെന്നു
 കർത്താവ് പറഞ്ഞത്. കടക്കാരുടെ  കടങ്ങൾ കൊടുത്തും പറഞ്ഞു തീർക്കുന്നതുവരെ നിവൃത്തിയും  പൂർത്തിയുമാകാത്തതിന്റെ സംഘർഷം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കും.

മാപ്പ് ചോദിക്കാനും കൊടുക്കുവാനും തയ്യാറാകുമ്പോൾ ആണ് നമ്മുടെ ക്രിസ്തീയജീവിതം നിവൃത്തിയാക്കുന്നത്. കടക്കാ രുമായി കടങ്ങൾ സെറ്റിൽ ചെയ്ത്  അവസാനിപ്പിക്കുന്ന ജീവിതം സമുന്നതമാണ്. ക്രിസ്തുവിൽ ജീവിക്കുന്നതും മരിക്കുന്നതും ഇവരാണെന്നാണ് വെളിപാടു പുസ്തകത്തിൽ കർത്താവ് പറയുന്നത് :

വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.