Tuesday, May 9, 2023

സമയമായി

 ദാമ്പത്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് ഒരു ദിവസം കൊണ്ടല്ല. നിരന്തരം അവഗണിക്കപ്പെടുന്ന പരാതികളും പരിഭവങ്ങളും ക്രമേണ ഗുരുതര പ്രശ്നങ്ങളായി തീർന്നേക്കാം. ദാമ്പത്യത്തിന്റെ തുടക്കത്തിലും ജീവിത സായാഹ്നത്തിലും  പ്രതിസന്ധികൾ ഉണ്ടാകാം. ആത്മബന്ധം, ആശയവിനിമയം, വിശ്വസ്തത തുടങ്ങിയവയിലെ പൊരുത്തക്കേടുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധരുടെ 'റിലേഷൻഷിപ് ഗൈഡൻസ്' സഹായകമാകും.


വിദഗ്ധസഹായം ആവശ്യമുണ്ടെന്ന് സമ്മതിക്കാൻ പലപ്പോഴും ദമ്പതികൾ തയ്യാറാകാറില്ല. പീഡനങ്ങളും ഭീഷണികളും നിസ്സഹകരണവും ഒക്കെ ഇണയെ  നിയന്ത്രിക്കുവാനും തോൽപ്പിച്ച് കീഴടക്കാനുമുള്ള മാർഗ്ഗങ്ങളായി പലരും സ്വീകരിക്കാറുണ്ട്. അതൊക്കെ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ആഡംബോർലാൻഡ് ദാമ്പത്യ പ്രതിസന്ധികൾ നേരിടുന്ന ദമ്പതികൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്.

'മാര്യേജ് കൗൺസിലിംഗ്'  ഉപദേശം നൽകലാണെന്ന തെറ്റുദ്ധാരണ പലർക്കും ഉണ്ട്. അതുകൊണ്ട് പ്രതിസന്ധികളിലായ ദമ്പതികളെ എല്ലാവരും ഉപദേശിക്കുവാൻ തുടങ്ങും. പ്രശ്നങ്ങളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാതെയുള്ള ഉപദേശങ്ങൾ ദമ്പതികളിൽ നിരാശയും വിരസതയും  ഉണ്ടാക്കും.
ബന്ധുക്കളുടെയും വീട്ടുകാരുടെയും ഇടപെടൽ പ്രശ്നം സങ്കീർണമാക്കും.
ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതുകൊണ്ട്, ഇനി ആരോഗ്യകരമായ ബന്ധം സാധ്യമല്ലെന്ന വിധിയെഴുത്ത് ശരിയല്ല. പ്രശ്നങ്ങൾ ലഘുകരിക്കാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കും.

മാര്യേജ് കൗൺസിലിംങ്ങിനുള്ള സമയമായി എന്ന് തീരുമാനിക്കാനുള്ള 5 ലക്ഷണങ്ങളെപ്പറ്റി ആഡം ബോർലൻഡ് പറയുന്നത് നമുക്ക് ശ്രദ്ധിക്കാം :

1. ആശയവിനിമയം തടസ്സപ്പെടുക/ you struggle to communicate
വീട്ടിൽ ബഹളം ഉണ്ടാക്കുന്നതും നിശബ്ദത തുടരുന്നതുമൊക്കെ ആശയവിനിമയ തകരാറിന്റെ ലക്ഷണങ്ങളാണ്.
ആശയവിനിമയത്തിലെ വൈകല്യങ്ങളും  പ്രസാദാത്മകമായ സംസാരശൈലിയും ഏതൊക്കെയെന്ന്‌ മാര്യേജ് കൗൺസിലർ വ്യക്തമാക്കിത്തരും.
ആശയ വിനിമയത്തിൽ തുടർച്ചയായി ഇടർച്ചകൾ ഉണ്ടാകുമ്പോൾ വിദഗ്ധസഹായം നേടുവാനുള്ള സമയമായി എന്ന് അറിയണം.

2. ശാരീരികവും വൈകാരികവുമായ അടുപ്പക്കുറവ് രണ്ടാമത്തെ മുന്നറിയിപ്പാണ്/ lack of physical or emotional intimacy.

സ്നേഹ വികാരങ്ങൾ കൊണ്ട് നിറയേണ്ടതാണ് ദാമ്പത്യ സൗഹൃദം. സെക്ഷ്വൽ കെമിസ്ട്രിയും മാനസിക അടുപ്പവും വറ്റിവരണ്ടുണങ്ങിപ്പോയ, വെറും സഹവാസി ബന്ധം അപകട സിഗ്നൽ ആണ്.

3.വിശ്വസ്തതയുടെ തകർച്ച/ the trust has been broken

ദാമ്പത്യ ബന്ധത്തിൽ വഞ്ചന പലവിധത്തിൽ കടന്നു വരാറുണ്ട്. അത് ലൈംഗിക മേഖലയിൽ മാത്രമാണെന്ന തെറ്റുദ്ധാരണ പല ദമ്പതികൾക്കും ഉണ്ട്. സൈബർ അഡിക്ഷനും  നുണ പറയുന്നതും ഒക്കെ പരസ്പര വിശ്വസ്തതയുടെ അടിത്തറ ഇളക്കാറുണ്ട്. മാര്യേജ് കൗൺസിലുകളിൽ ഇത്തരം ട്രസ്റ്റ് ഇഷ്യൂസ് ചർച്ച ചെയ്യുന്നത് പരിഹാരം കണ്ടെത്തുവാൻ സഹായകമാകും.

4. ജീവിതത്തിലെ പ്രതികൂല സംഭവങ്ങളും മാറ്റങ്ങളും ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകാറുണ്ട് / major life changes

കുട്ടിയുടെ ജനനം,  പ്രിയപ്പെട്ടവരുടെ വേർപാട്,  വീട് മാറ്റം, പുതിയ ജോലിയുടെ തയ്യാറെടുപ്പ് തുടങ്ങിയവയൊക്കെ ദാമ്പത്യ ബന്ധത്തിൽ വലിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കാറുണ്ട്.
പ്രതിസന്ധിയുടെ ഓളങ്ങൾ മുറിച്ച് മുന്നേറുവാൻ രണ്ടുപേരും ഒരുമിച്ച് ഒരേ ദിശയിലേക്ക് തുഴയണം. ദുരന്താനുഭവങ്ങളും പ്രതിസന്ധികളും ഇളക്കി മറിച്ച ജീവിതത്തെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാൻ സ്വീകരിക്കേണ്ട സമീപന മാർഗങ്ങൾ മെഡിക്കൽ ടീം നിർദ്ദേശിക്കും. മറ്റു കുടുംബാംഗങ്ങളുടെ അസ്വസ്ഥതകൾ പരിഹരിക്കുവാൻ ഫാമിലി കൗൺസിലിംങ്ങും സഹായകമാണ്.

5. ആരെങ്കിലും ഒരാൾ ആസക്തിയിൽ വീഴുമ്പോൾ മുൻകരുതലകൾ എടുക്കണം/ one of you has an addiction

മദ്യം, ലഹരി മരുന്നുകൾ, ചൂതു കളി, പോർണോഗ്രാഫി, സാമ്പത്തിക മിതത്വമില്ലായ്മ തുടങ്ങിയവയൊക്ക ദാമ്പത്യ  പ്രതിസന്ധികളുണ്ടാക്കും. ഇത്തരം സമയങ്ങളിൽ രോഗബാധിതരായ  ജീവിതാപങ്കാളികളോട് വെറുപ്പും വിദ്വേഷവും തോന്നുക സ്വാഭാവികമാണ്. ആസക്തികൾ രോഗാവസ്ഥയും വ്യക്തിത്വ വൈകല്യങ്ങളുടെ അനന്തരഫലവുമാണ്. വൈകാരിക പ്രതിസന്ധികളും അവയ്ക്ക് പിന്നിലെ കാരണങ്ങളാകാം. ഇവരുടെ മാനസികാരോഗ്യം സന്തുലിതാവസ്ഥയിൽ ആക്കാൻ  മെഡിക്കൽ ടീമിന് കഴിയും.

75 ശതമാനം ദാമ്പത്യ പ്രതിസന്ധികളിലും മാരേജ് കൗൺസിലിംഗ് പ്രയോജനകരമാണെന്നാണ് അമേരിക്കൻ സൈക്കോളജി അസോസിയേഷന്റെ അഭിപ്രായം. പ്രതിസന്ധികൾക്ക് പൂർണ്ണമായ പരിഹാരമായില്ലെങ്കിലും, ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ കൗൺസിലിങ് സഹായിക്കും.
പങ്കാളി കൗൺസിലിങ്ങിന് സഹകരിക്കുവാൻ തയ്യാറില്ലാത്ത സാഹചര്യത്തിൽ ഒരാൾ മാത്രം പോകുന്നതുകൊണ്ടും പ്രയോജനം ഉണ്ട്. സഹനത്തിന്റെ വഴിയിലൂടെ യാത്ര തുടരാനും പങ്കാളിയുടെ സ്വഭാവ ബലഹീനതകളുമായി പൊരുത്തപ്പെട്ട് 'വർക്കിംഗ് റിലേഷൻ' നിലനിർത്തുവാനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മെഡിക്കൽ ടീം നൽകും.

അനേകം വർഷങ്ങളിലെ മുറിവുകൾ മൂലം തകർന്ന ദാമ്പത്യ ബന്ധം പ്രവർത്തനക്ഷമമാക്കുവാൻ കൗൺസിലറുമായി കുറെ സമയം ചെലവഴിക്കേണ്ടി വരും.
ഒറ്റ സിറ്റിങ്ങ് കൊണ്ട് കൗൺസിലിംഗ് നിഷ്പ്രയോജനമാണെന്ന് വിധിയെഴുതരുത്. അനുകൂല മാറ്റങ്ങൾ കണ്ടു തുടങ്ങാൻ കുറഞ്ഞത് നാല് സെക്ഷൻ എങ്കിലും വേണ്ടിവരും.

പ്രിയ ദമ്പതികളെ,
നസറേത്തിൽനിന്ന് നന്മയുണ്ടാകില്ലെന്ന ചിന്താഗതി തെറ്റായിരുന്നു. ലോകത്തിന്റെ രക്ഷിതാവിനെ ദൈവം വളർത്തിക്കൊണ്ടുവന്നത് നസ്രത്തിൽ നിന്നാണ്. ജീവിതാപങ്കാളിയെ വ്യത്യസ്ത വ്യക്തിയായി അംഗീകരിക്കുകയും ഞാൻ ആഗ്രഹിക്കുന്നത് പോലെ ആക്കി തീർക്കണമെന്ന നിർബന്ധം ഉപേക്ഷിക്കുകയും ചെയ്താൽ, അവരുടെ വ്യക്തിത്വ പ്രത്യേകതകളെ ഉൾക്കൊള്ളുവാൻ വിശാല മനസ്സ് ഉണ്ടാവുകയും ചെയ്താൽ ഇപ്പോഴത്തെ ദാമ്പത്യ പ്രതിസന്ധികൾക്ക് പരിഹാരമാകും.
ജീവിതപങ്കാളി മാറണമെന്നും അവരെ മാറ്റിയെടുക്കണമെന്നും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് ആദ്യം മാറേണ്ടത്.
സ്നേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. കാരണം,  ദൈവിക ഭാവമാണ് സ്നേഹം. സ്നേഹത്തിൽ തിരുത്തുകയും പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുമെങ്കിൽ  അല്പം വൈകിയാണെങ്കിലും ബന്ധങ്ങൾ സൗഹൃദ പൂർണമാകും.
ജീവിതപങ്കാളിയുടെ ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത നിർമ്മല സ്നേഹം ഒന്ന് പരീക്ഷിച്ചു നോക്കൂ. വിജയം സുനിശ്ചിതമാണ്.
'എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം.
പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും.'
1 കോറിന്തോസ്‌ 7 : 2-5

സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.
ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.
എഫേ. 4 : 31-32

ക്രിസ്തു അവരോട് മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
മത്തായി 19 : 4-6
Fr. Dr. A. P. George

,

No comments:

Post a Comment