Monday, April 9, 2018

വീട്ടിലെ കൊച്ചു കള്ളന്‍മാര്‍

കുട്ടികളില്‍ കാണുന്ന മോഷണ സ്വഭാവം മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. അപമാനം ഭയന്ന് സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സേവനം നല്‍കുന്നതില്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കാറുണ്ട്. കുടുംബാന്തരീക്ഷവും മാതാപിതാക്കളുടെ സമീപന രീതികളും മാറുന്നതിലൂടെ കുട്ടികളിലെ മോഷണ സ്വഭാവ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

കമോണ്‍ പേരന്‍സ്!

കാണുന്നതും കയ്യെത്തുന്നതുമെല്ലാം തനിക്കവകാശപ്പെട്ടതാണെന്ന് ചിന്തിക്കുന്ന നേഴ്സറി പ്രായത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും കൗതുക വസ്തുക്കള്‍ എടുത്താല്‍ കുട്ടിയിലൊരു പെരുങ്കള്ളനുണ്ടെന്ന ധാരണയില്‍ വികാരപ്രകടനങ്ങളും കൊടുംശിക്ഷകളും കൊണ്ട് കുട്ടിയെ ഭയപ്പെടുത്തരുത്. മറ്റുള്ളവരുടെ സാധനങ്ങളോട് ബഹുമാനവും ആഗ്രഹസാക്ഷാത്ക്കാരത്തിന് സാവകാശ വും വേണമെന്നും കുട്ടികളെ പഠിപ്പിക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം സാഹചര്യങ്ങള്‍.
ഉടമസ്ഥാവകാശത്തെപറ്റിയുള്ള ധാരണ കുട്ടിയില്‍ ഉറയ്ക്കുന്നത് നാലുവയസിന് ശേഷമാണ്. കാണുന്നതെല്ലാം എന്‍റേത്, എനിക്കെല്ലാം സ്വന്തമാക്കാമെന്നൊക്കെയുള്ള രണ്ടുവയസ്സുകാരന്‍റെ അപക്വചിന്താഗതിയെ ഗര്‍ജ്ജിച്ചും അടിച്ചും തിരുത്തുവാന്‍ ശ്രമിക്കരുത്. എന്‍റേത്, നിന്‍റേത്, അവരുടേത്, മേരിയുടേത് തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷയില്‍ കുഞ്ഞിനെ പഠിപ്പിക്കണം. ഫാദര്‍ ഡാഡി ഹോട്ടാകരുത്.

മോഷ്ടിച്ച വസ്തുക്കള്‍ കുട്ടിയെകൊണ്ട് ഉടമസ്ഥന് തിരിച്ചേല്‍പിച്ചു മാപ്പു പറയിക്കുമ്പോള്‍ മോഷണം തെറ്റാണെന്ന മൂല്യ ബോധം കുട്ടിയുടെ മനസ്സിലെഴുതപ്പെടുകയാണ്. ആളുകള്‍ എന്തു വിചാരിക്കും, കുട്ടിയുടെ മനസ്സില്‍ മുറിവുണ്ടാകുമോ തുടങ്ങിയ മിഥ്യാഭിമാന ചിന്തകള്‍ മൂലം കൊള്ളമുതല്‍ ഒതുക്കുവാന്‍ കൂട്ടുനില്‍ക്കരുത്. കുട്ടിയെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നത് മോഷണത്തിനുള്ള കഠിന ശിക്ഷയായി ചിത്രീകരിക്കാതെ ചെയ്ത തെറ്റ് തിരുത്തുകയാണെന്ന ധാരണ കുട്ടികളിലുണ്ടാക്കുന്ന വിധമായിരിക്കണം തിരുത്തുന്നത്. അല്ലെങ്കില്‍ കുഞ്ഞു മനസ്സില്‍ പ്രതികാര മനോഭാവം രൂപപ്പെടും.

മാതാപിതാക്കളുമായി ഊഷ്മള വൈകാരിക ബന്ധം പുലര്‍ത്തുന്ന കുട്ടികളില്‍(connected children)ധാര്‍മ്മീക ബോധത്തിന്‍റെയും മനസ്സാക്ഷിയുടെയും അതിര്‍ വരമ്പുകള്‍ ശക്തമായിരിക്കും. തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും വിശ്വസ്തതയും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന നുണ, ചതി, മോഷണം തുടങ്ങിയ സ്വഭാവ ബലഹീനതകള്‍ ഒഴിവാക്കാന്‍ ഈ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുമത്രേ. ഇവര്‍ മാതാപിതാക്കളുടെ തിരുത്തലും ഉപദേശങ്ങളും സ്വീകരിക്കുന്നവരുമായിരിക്കും. കുഞ്ഞുങ്ങളുമായി ഉള്ളുതുറന്ന് ഉള്ളം പങ്കിടുന്ന മാതാപിതാക്കള്‍ക്ക് നല്ല നമസ്കാരം!

എത്ര ഉപദേശിച്ചിട്ടും വീണ്ടും മോഷണ സ്വഭാവം ആവര്‍ത്തിക്കപ്പെടുമ്പോള്‍ മോഷണത്തിനു പിന്നിലെ പ്രേരക ശക്തികള്‍ (triggers) എന്തൊക്കെയാണന്നന്വേഷിക്കണം. ആവശ്യങ്ങള്‍ നേരേ ചൊവ്വേ മാതാപിതാക്കളോട് ചോദിച്ചാല്‍ മുറിവേല്‍പിക്കുന്ന പരുഷമായ മറുപടിയാണ്, മോഷ്ടിക്കാതെ കാര്യം നടത്താന്‍ മറ്റുവഴികളില്ല എന്നതാണോ വീട്ടിലെ സ്ഥിതി? ചോദിക്കുന്നതെല്ലാം കുട്ടിക്കു കൊടുക്കണമെന്നല്ല, എന്തുകൊണ്ടു കൊടുക്കുന്നില്ല, എപ്പോള്‍ കൊടുക്കും തുടങ്ങിയ പ്രസാദാത്മകമായ വാക്കുകളാണ് 'ഇല്ല, സാദ്ധ്യമല്ല' തുടങ്ങിയ അന്ത്യ ശാസനങ്ങളേക്കാള്‍ നല്ലത്. വിവരാവകാശ സ്വാതന്ത്ര്യമുള്ള, ലീഗല്‍ റൈറ്റുള്ള ഇന്ത്യന്‍ പൗരനാണ് വീട്ടിലെ പയ്യനെന്ന ഓര്‍മ്മവേണം.

ഇനിയുമുണ്ട് പ്രേരകഘടകങ്ങള്‍: വികാരനിയന്ത്രണം കുറഞ്ഞവര്‍, കോപിഷ്ട സ്വഭാവക്കാര്‍, മറ്റുള്ളവരുടെ വികാരങ്ങളോട് നിര്‍വ്വികാരത്വമുള്ളവര്‍, വിലപിടിച്ച മോഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആത്മവിശ്വാസം കുറഞ്ഞവര്‍, ആഡംബര ജീവിത ഭ്രമമുള്ളവര്‍, ലഹരി ആസക്തര്‍ തുടങ്ങിയവര്‍ വികാര പ്രസരണത്തിനും കാര്യ സാദ്ധ്യത്തിനും മോഷണത്തിന്‍റെ കുറുക്കുവഴി ചാടാറുണ്ട്.

മാതാപിതാക്കളുടെ കലഹം, ലഹരി ആസക്തി, വിവാഹമോചനം തുടങ്ങിയ സംഘര്‍ഷങ്ങളോട് ചില കുട്ടികള്‍ പ്രതികരിക്കുന്നത് മോഷണം, ദുഷിച്ച സുഹൃദ്ബന്ധം, സമൂഹ്യ വിരുദ്ധപ്രവര്‍ത്തനം തുടങ്ങിയവയിലൂടെയാണ്.  കുടുംബത്തിലെ ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ കഠിന ശിക്ഷയും ആവര്‍ത്തന വിരസതയുമുള്ള ഉപദേശങ്ങളും തുടര്‍ന്നാല്‍ മനസാക്ഷി മരവിച്ച കുറ്റബോധമില്ലാത്ത ലക്ഷണമൊത്ത ക്രിമിനല്‍ വളര്‍ന്നുവരും. കുടുംബം സുഖമായാല്‍ കുട്ടികളും സുഖമാകും.

ജനിതകവൈകല്യങ്ങളും ചില മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വവൈകല്യങ്ങളും മസ്തിഷ്കത്തിലെ സെറോട്ടോണിന്‍, ഡോപമൈന്‍, ഓപ്പിയോയിഡ് സിസ്റ്റം തുടങ്ങിയ രാസപ്രക്രിയകളിലെ അസന്തുലിതാവസ്ഥയും ഈ സ്വഭാവ വൈകല്യങ്ങള്‍ക്കു പിന്നാമ്പുറത്തെ താളം തെറ്റലുകളാണ്. 

അനിയന്ത്രിതമായ മോഷണാഭിരുചിക്കു(kleptomania)പിന്നില്‍ മോഷണവസ്തുക്കളോടുള്ള താല്‍പര്യത്തേക്കാള്‍ മോഷണം എന്ന പ്രവൃത്തിയിലൂടെ ആകാംഷയും ടെന്‍ഷനും ലഘൂകരിക്കപ്പെടുന്നതിനാണ് പ്രാധാന്യം.

മനോ-ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വഭാവവൈകല്യങ്ങളില്‍ ഇടറിവീഴുന്നവര്‍ക്ക് വേണ്ടത് ഇരുമ്പഴികളും 'തേഡ് ഡിഗ്രി' പീഡനങ്ങളും കൈവിലങ്ങുകളും സദാചാര പോലീസ് ക്രിമിനലുകളുടെ നീതി നടപ്പാക്കലുമല്ല, മെഡിക്കല്‍ വിദഗ്ദ്ധരുടെ ഗഹനമായ വിലയിരുത്തലും ചികിത്സയുമാണ്. അനശ്വര കവിയായ അയ്യപ്പപണിക്കരുടെ സാമൂഹ്യനീതിയുടെ വാക്കുകള്‍ ഓര്‍ക്കണം: "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ, നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ?"

സഹസ്രകോടികള്‍ മോഷ്ടിക്കുന്ന വൈറ്റ്കോളര്‍ ക്രിമിനലുകള്‍ മതത്തിലും രാഷ്ട്രീയത്തിലുമുണ്ടാകുന്നതെന്തുകൊണ്ട്?

 മനുഷ്യന്‍റെ ഭക്ഷണത്തിലും മരുന്നിലും മായം ചേര്‍ത്ത് കോടികള്‍ ലാഭമുണ്ടാക്കുന്ന നിഷ്ഠൂരരായ ഫ്രോഡുകളുടെ അധഃപതിച്ച സമൂഹമായി കേരളം മാറിയതെന്തുകൊണ്ടാണ്?
 
ഉത്തരം പറയാമോ നാട്ടുകാരെ?

ലക്ഷണമൊത്ത വ്യാജന്‍മാരായ മതരാഷ്ട്രീയ നേതാക്കന്‍മാരെ പത്രദൃശ്യമാധ്യമങ്ങളിലും നേരിലും കണ്ട് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നതു കൊണ്ട്,
 മോഷ്ടിച്ച് ചതിച്ച് വീട്ടിലേക്ക് കോടികള്‍ കൊണ്ടു വരുന്ന മാതാപിതാക്കളെ ഹീറോ മോഡലുകളായി കണ്ട് കുട്ടികള്‍ വളരുന്നതുകൊണ്ട്,
ഏതു വഴിയിലൂടെയും നാലു തുട്ടുണ്ടാക്കുന്നതാണ് ജീവിത വിജയമെന്നു നമ്മുടെ കുട്ടികളെ  നാം പഠിപ്പിച്ചതുകൊണ്ട്,
അതുകൊണ്ട്??
മനസാക്ഷിയില്‍ സ്റ്റേജ് ഫോര്‍ കാപട്യരോഗം ബാധിച്ച് അത്യാസന്ന നിലയിലായി നമ്മുടെ 'ഗോഡ്സ് ഓണ്‍കണ്‍ട്രി'.

'പിതാവും മാതാവും ചെയ്തു കാണുന്നതുപോലെയല്ലാതെ മക്കള്‍ക്ക് സ്വതവേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. നല്ലവൃക്ഷം ഒക്കെ നല്ല ഫലം കായ്ക്കുന്നു, ആകാത്തവൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. മുള്ളുകളില്‍ നിന്ന് മുന്തിരിപഴങ്ങളും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ?' (കടപ്പാട്: യേശുക്രിസ്തു) 

No comments:

Post a Comment