Sunday, July 18, 2021

സങ്കടക്കടലിൽ മുങ്ങിപ്പോയവർക്ക്‌

 പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല. ഈ സങ്കീർണമായ  വിയോഗദുഃഖത്തെ  കോംപ്ലികേറ്റഡ് ഗ്രീഫ് / പെർസിസ്റ്റന്റ് കോംപ്ലക്സ് ബിറീവ്മെന്റ് ഡിസോർഡർ എന്നാണ് പറയുക. സാധാരണ ജീവിതത്തിൽ വൈകാരിക പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥയാണിത്.

വേർപാടിന്റെ ദുഃഖത്തിൽ നിന്ന് സാധാരണ നാല് സമീപനങ്ങളിലൂടെ ആണ് അധികംപേരും കരകയറുന്നത്:നഷ്ടം യാഥാർത്ഥ്യമാണെന്ന സത്യം ക്രമേണ അംഗീകരിക്കും.നഷ്ട ബോധത്തിന്റെ വേദനയും സംഘർഷവുംഅതിജീവിക്കുവാനുള്ള മനക്കരുത്ത് സാവധാനം നേടിയെടുക്കും. നഷ്ടപ്പെട്ട വ്യക്തിയില്ലാത്ത ജീവിതത്തെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് നേടും. സാമൂഹ്യ ഇടപെടലുകളിലൂടെ സാധാരണ ജീവിതശൈലി സ്വായത്തമാക്കും.

ഇത്തരം ആരോഗ്യകരമായ  ചുവടുവയ്പ്പുകളിലൂടെയാണ്‌ അധികം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്.

എന്നാൽ വളരെക്കാലം  കഴിഞ്ഞിട്ടും മനസ്സിലെ വൈകാരിക മരവിപ്പും നിസ്സഹായതയുമായി ഉൾവലിഞ്ഞു കഴിയുന്നവരുണ്ട്. ഇത് രോഗബാധിതമായ വിരഹാവസ്ഥയുടെ ലക്ഷണങ്ങളാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന വിയോഗ ദുഃഖത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം :

നഷ്ടത്തെപറ്റിയുള്ള  ചിന്തകളുടെ ശക്തമായ അടിയൊഴുക്ക് മനസ്സിനെ സദാ വിഷാദ പൂർണമാക്കും. വേർപെട്ടുപോയ വ്യക്തിയെയും മരണ സാഹചര്യങ്ങളെയുംപറ്റിയുള്ള ചിന്തകളായിരിക്കും എപ്പോഴും മനസ്സിൽ. വേർപാട് യാഥാർത്ഥ്യമായി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് നഷ്ടപ്പെട്ട വ്യക്തിയുമായി ആത്മബന്ധത്തിനുള്ള ശക്തമായ ആഗ്രഹം തുടർന്നു കൊണ്ടിരിക്കും. വൈകാരിക മരവിപ്പും സാമൂഹ്യ ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ ഏകാന്തത സൃഷ്ടിക്കും. 

ജീവിതത്തിലെ സന്തോഷവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും ആസ്വദിക്കാൻ കഴിയാതെ വരും.

ദൈനംദിന കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യക്കുറവ്, അമിത വിഷാദം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മനോ-ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടിരിക്കും.

ദുരന്തം സംഭവിച്ചത് തന്റെ ശ്രദ്ധക്കുറവു കൊണ്ടാണെന്നകുറ്റബോധവും ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലും ശക്തമാകും. 

വേർപാടിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാവർക്കും തന്നെ അനുഭവപ്പെടുന്ന പ്രതിസന്ധികളാണ് ഇതൊക്കെ. ക്രമേണ  ഇവയുടെ  കാഠിന്യം കുറയുകയും സാധാരണ അവസ്ഥയിലേക്ക് അധികംപേരും തിരിച്ചു വരികയും ചെയ്യും.

എന്നാൽ ഒരു വർഷത്തിനു ശേഷവും വിയോഗ ദുഃഖവും നിസ്സഹായതയും ആത്മഹത്യാപ്രവണതയും ഒക്കെ തുടരുന്നുണ്ടെങ്കിൽ അടിയന്തര മെഡിക്കൽ കെയർ നൽകേണ്ടതുണ്ട്.

ജീവിത ദുരന്തങ്ങളിൽ  അടിപതറി വീഴുന്നവരിൽ ചിലർക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വരുന്നതിന്റെ പിന്നിൽ പല കാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് :

വേർപാട് ഉണ്ടാക്കുന്ന ആഘാതത്തിന്റെ കാഠിന്യം, നിലവിലുള്ള മനോരോഗങ്ങൾ,  ലഹരി ആസക്തി,  വ്യക്തിത്വ വൈകല്യങ്ങൾ, സംഘർഷ സാഹചര്യങ്ങളോടുള്ള അനാരോഗ്യകരമായ പ്രതികരണ രീതി, അത്യാഹിത മരണം,  കുട്ടികളുടെ വേർപാട്, സാമ്പത്തികപ്രതിസന്ധി,  വാർദ്ധക്യം തുടങ്ങിയവയൊക്കെ ചിലരെ നിത്യ ദുഃഖതിലാക്കുന്ന ഘടകങ്ങളാണ്.

വിയോഗ ദുഃഖത്തിലായിരിക്കുന്ന വ്യക്തിയെ സാന്ത്വനിപ്പിക്കാൻ   വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇടയന്മാർക്കും പലതും ചെയ്യുവാൻ കഴിയും :

നഷ്ടബോധവും നിരാശയും  പങ്കുവെക്കാനും  കരയുവാനും രോഗിയെ  അനുവദിക്കുക. പറയുന്ന വികാരങ്ങൾക്ക് പാതി ഘനമേ ഉള്ളൂ എന്നതാണ് സത്യം. വളരെയധികം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.

ദുരന്തങ്ങളിൽ തട്ടിവീണ് ചിതറിപ്പോയ ജീവിതം കൂട്ടി ചേർക്കുവാൻ സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുവാൻ ഫെയ്ത് കമ്മ്യൂണിറ്റിയും അയൽക്കാരും സുഹൃത്തുക്കൾക്കും തയ്യാറാകുന്നത് ദുഃഖത്തിൻറെ കാഠിന്യം ലഘൂകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും  സഹായിക്കും.

ബിറീവ്മെന്റ് കൗൺസിലിങ്ങിനും മെഡിക്കൽ കെയറിനുമായി ആരോഗ്യ വിദഗ്ധരും പരിശീലനം ലഭിച്ച ക്രിസ്ത്യൻ കൗൺസിലേഴ്സുമായി  ബന്ധപ്പെടുന്നത് വളരെ  സഹായകമാണ്.

തീച്ചൂളയിൽ ഡാനിയേലിന്റെ കൂട്ടുകാരോടൊപ്പം നടന്ന ദൈവത്തിൽ പ്രത്യാശ ഉറപ്പിക്കാൻ സ്നേഹപൂർവ്വം തിരുവചനം പങ്കുവെക്കുന്നത് സാന്ത്വന പ്രദവും സൗഖ്യദായകവുമാണ്. ദൈവകോപം, ശാപദോഷം, പാപത്തിന്റെ ദുരന്തഫലം തുടങ്ങിയ വാക്ക് മിസൈലുകൾ കൊണ്ട് തകർന്ന മനസ്സിനെ വീണ്ടും ചിതറിച്ചു കളയാതെ, കണ്ണുനീരിലും കഷ്ടതയിലും കൈവിടാത്ത കർത്താവിലുള്ള പ്രത്യാശയിൽ സ്നേഹപൂർവ്വം മനസ്സിന്റെ അടിസ്ഥാനമുറപ്പിക്കണം .

യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. -ആവർത്തനം 31:8

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ  രക്ഷിക്കുന്നു.-സങ്കീർത്തനങ്ങൾ 34:18

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും -യോഹന്നാൻ14:1-3





Thursday, June 17, 2021

നിങ്ങൾ ഒരത്ഭുതമാണ്

 ജീവിത വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിത്വത്തിലെ അമൂല്യ ചേരുവയാണ് ആത്മാഭിമാനം അഥവാ സെൽഫ് എസ്റ്റീം.


സ്വയം അനുകൂലമായി ചിന്തിക്കുകയും മറ്റുള്ളവരുടെ പ്രതികരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്യുന്നത് പോസിറ്റീവ് സെൽഫ് എസ്റ്റീമും, സ്വയം പരാജിതരും കഴിവില്ലാത്തവരുമെന്ന് ചിന്തിക്കുന്നത് നെഗറ്റീവ് സെൽഫ് എസ്റ്റീമുമാണ്.


ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളിലൂടെയാണ്‌ സെൽഫ് എസ്റ്റീം രൂപപ്പെടുന്നത്.  ചെറുപ്പത്തിലെ ചിന്തകൾ, കാഴ്ചപ്പാടുകൾ, കുടുംബം, മറ്റുള്ളവരുടെ പ്രതികരണങ്ങൾ,  രോഗം, വൈകല്യം, അപകടം,  മീഡിയ മെസ്സേജ് തുടങ്ങിയവയൊക്കെ ആത്മവിശ്വാസത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


വളരെ അടുത്തിടപഴകുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, അധ്യാപകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നുണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങൾ ആത്മവിശ്വാസത്തിന്റെ  വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തും.


ജീവിതാനുഭവങ്ങളെ അനുകൂല-പ്രതികൂല കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തുന്ന ബഹിർമുഖ - അന്തർമുഖ വ്യക്തിത്വ ശൈലി ഇക്കാര്യത്തിൽ പ്രധാനമാണ്. വൈകാരിക മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന മനോരോഗങ്ങളും വാർധക്യത്തിന്റെ ബലഹീനതകളും ആത്മവിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ആഘാതങ്ങളാണ്.  മെഡിക്കൽ സപ്പോർട്ട് കൊണ്ട് ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയും.


അമിത കുറ്റബോധം അടിച്ചേൽപ്പിക്കുന്നതും സെൽഫ് റെസ്പെക്ട് നഷ്ടപ്പെടുത്തുന്നതുമായ വൈകാരിക തീഷ്ണതയുള്ള ആത്മീയ ശൈലി ആത്മവിശ്വാസത്തിന്റെ സമഗ്രതക്കു ഭംഗമുണ്ടാക്കാറുണ്ട്. ആത്മവിശ്വാസത്തിന്റെ സൂചിക സീറോ പോയിന്റിൽ എത്തുമ്പോൾ പലരിലും ആത്മഹത്യാപ്രവണത പ്രകടമാകുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


ചെറുപ്പകാലത്തിലെ  സുദൃഢ ബന്ധങ്ങളിൽ നിന്ന്‌ ലഭിച്ച അനുകൂല പ്രോത്സാഹനങ്ങൾ ആരോഗ്യകരമായ സെൽഫ് എസ്റ്റീം രൂപപ്പെടാൻ സഹായകമാകും. അമിത വിമർശനം, പരിഹാസം, അപമാനം തുടങ്ങിയ നിരന്തര പ്രതികൂല പ്രതികരണങ്ങളിൽ വളർന്നവരുടെ സെൽഫ് എസ്റ്റീം  വികലമാകാൻ സാധ്യതയുണ്ട്. 'വിത്തുകളിൽ ചിലത് മുള്ളിന്നിടയിൽ വീണു, മുള്ളതിനെ ഞെരുക്കിക്കളഞ്ഞു' എന്ന കർത്താവിന്റെ വാക്കുകളുടെ മർമ്മമിതാണ്.


  കഴിഞ്ഞ കാലത്തിലെ ദുരന്താനുഭവങ്ങൾക്കനുസരിച്ചായിരിക്കും ഒരാളുടെ  ഭാവിയുടെ ഭാഗധേയം അഥവാ ഡെസ്റ്റിനി എന്ന കാഴ്ചപ്പാട് പൂർണ്ണമായും ശരിയല്ല. ദുരന്താനുഭവങ്ങളുടെ മുള്ളും മുറിവുമേറ്റു വളർന്ന അനേകർ സ്വന്തം പരിശ്രമം കൊണ്ട് ആത്മവിശ്വാസത്തിന്റെ ചിറകടിച്ച് ഉയരങ്ങളിലേക്ക് പറന്നുയർന്നിട്ടുണ്ട്.


കഴിഞ്ഞ കാലത്തിന്റെ മുറിവുകളും അപമാനങ്ങളും നഷ്ടബോധങ്ങളും മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച്‌, എന്നും എപ്പോഴും സ്വയ ദീനാനുകമ്പ പ്രകടിപ്പിക്കുമ്പോൾ ആത്മവിശ്വാസം ദുർബലമാകും. ഇന്നലെകളിലെ മുറിവുകൾക്ക് ഇന്ന് ബാൻഡേജ് കെട്ടേണ്ട കാര്യമില്ല. കാലവും സാഹചര്യങ്ങളും മാറിക്കഴിയുമ്പോൾ മുറിവുകൾ ഉണങ്ങും, അതിന്റെ വൈകാരിക പ്രസക്തി കുറയുകയും ചെയ്യും. അതൊക്കെ മറന്നേക്കു. അനുഗ്രഹത്തിന്റെ പച്ചപ്പുൽപ്പുറത്തേക്കും സ്വച്ഛജലപ്രവാഹത്തിലേക്കും ദൈവം കൊണ്ടുവണ്ണുകഴിഞ്ഞിട്ടും പഴയ ദുഃഖ സങ്കീർത്തനങ്ങൾ വായിച്ച് വിലപിക്കുന്നത് ആത്മവിശ്വാസം തകർക്കുവാൻ മാത്രമേ ഉപകരിക്കൂ.


ഇന്നലെകളിൽ ജീവിക്കാതെ ഇന്നത്തെ അനുഗ്രഹങ്ങളിൽ മനസ്സുറപ്പിച്ച് പോസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുമ്പോൾ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിച്ചുകൊണ്ടേയിരിക്കും.


ജീവിതയാത്രയിലെ സുഖദുഃഖ അനുഭവങ്ങൾക്കനുസരിച്ച്   സെൽഫ് എസ്റ്റീം പെൻഡുലം മുന്നോട്ടും പിറകോട്ടും ചലിക്കുന്നത്  സ്വാഭാവികവും താൽക്കാലികവുമാണ്. ദൈവോൻമുഖമായ പോസിറ്റീവ് സെൽഫ് എസ്റ്റീമിൽ  മനസ്സിന്റെ അടിസ്ഥാനം ഉറപ്പിച്ചവർക്ക് ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കഴിയും. 'മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.'

മത്തായി 7 : 25


എന്തൊക്കെയാണ് നെഗറ്റീവ് സെൽഫ് എസ്റ്റീമിന്റെ ലക്ഷണങ്ങൾ?


സ്വന്തം കഴിവില്ലായ്മ, തെറ്റുകൾ, പരാജയങ്ങൾ എന്നിവയെപ്പറ്റിയുള്ള അപകർഷതാബോധ ചിന്തകൾ, മറ്റുള്ളവരെല്ലാം തന്നെക്കാൾ ശ്രേഷ്ഠരും കഴിവുള്ളവരും ആണെന്ന  ചിന്താഗതി, അഭിപ്രായ പ്രകടനത്തിനുള്ള മടി,  പരാജയഭയം മൂലം മത്സരവേദികളിൽ നിന്നുള്ള പിന്മാറ്റം,  അഭ്യുദയകാംക്ഷികൾ നൽകുന്ന പോസിറ്റീവ് ഫീഡ്ബാക്ക് സ്വീകരിക്കാനുള്ള വിമുഖത തുടങ്ങിയവയൊക്കെ ആത്മവിശ്വാസക്കുറവിന്റെ ആന്തരിയ കെട്ടുകൾ ആണ്. തന്മൂലം സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇവർക്ക് ധൈര്യമുണ്ടാവില്ല. സ്വന്തം പോസ്റ്റിലേക്ക് നിരന്തരം ഗോൾ അടിക്കുന്ന ലൂസേഴ്സ് ആണ് ഇവർ.


എന്നാൽ പോസിറ്റീവ് സെൽഫ് എസ്റ്റീം  സ്വന്തം കഴിവുകളെയും പരിമിതികളെയും യാഥാർഥ്യബോധത്തോടെ കാണുവാൻ സഹായിക്കും. ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന്‌ പിൻമാറാതെയും ഒളിച്ചോടാതെയും ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യം നൽകും. സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും ആവശ്യങ്ങളും തുറന്നു പറയുവാനുള്ള ധൈര്യവും സ്വയം തീരുമാനമെടുക്കുവാനുള്ള ആത്മവിശ്വാസവും ഇവർക്കുണ്ടാകും. നല്ല സുഹൃത്ത് ബന്ധങ്ങളിൽ ഉറച്ചു നിൽക്കാനും അല്ലാത്തവയിൽ നിന്ന് പിന്മാറാനുമുള്ള ആർജ്ജവത്വവും ഇവരുടെ പ്രത്യേകതയാണ്‌. യാഥാർത്ഥ്യബോധത്തോടെ ഗോൾ സെറ്റ് ചെയ്യുന്ന സ്ഥിരോത്സാഹ ക്കാരാണിവർ.  അമിത ആത്മവിമർശനവും  മറ്റുള്ളവരെ എപ്പോഴും വിമർശിക്കുന്ന സ്വഭാവവും ഇവരിൽ കുറവായിരിക്കും. പ്രതിസന്ധികളിൽ മുന്നേറുവാനുള്ള  അതിജീവന ശക്തി ഇവരിൽ സജീവമായിരിക്കും.


എന്നാൽ പൊള്ളായായ അമിത ആത്മവിശ്വാസ പ്രകടനം    വ്യക്തിത്വ വൈകല്യമാണ്. ഉള്ളത്തിലധികം ഭവിക്കുന്നത് ആത്മവിശ്വാസക്കുറവ്, അപകർഷതാ ബോധം,സുരക്ഷിത ബോധമില്ലായ്മ എന്നിവയുടെ ലക്ഷണങ്ങളാകാം. 


ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന വ്യക്തിത്വത്തിലെ പ്രധാന ഘടകമാണ് ആത്മവിശ്വാസം.  സ്വന്തം വ്യക്തിത്വത്തിലെ നന്മകളെയും പരിമിതികളെയും തുറന്ന മനസ്സോടെ അംഗീകരിക്കുകയും പരിപോഷണത്തിന് ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിച്ചുകൊണ്ടിരിക്കും. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപ്പെടുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസകുറവിന്റെ പ്രതിസന്ധികളിൽ നിന്ന് വിമുക്തരാകാൻ കഴിയും.


എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി 4 : 13


ആത്മവിശ്വാസത്തിന്റെ പ്രതിസന്ധികലുള്ളവർക്ക് ആത്മധൈര്യം പകരുന്ന അനേകം വാഗ്ദത്തങ്ങളാൽ സമ്പന്നമാണ് ബൈബിൾ :

അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

സങ്കീര്‍ത്തനങ്ങള്‍ 139 : 13-14


ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

ഏശയ്യാ 40 : 31


അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

2 കോറിന്ത്യർ 12 : 9

- ഫാ. ഡോ. ഏ. പി. ജോർജ് 



Saturday, May 29, 2021

വിഷാദത്തിന്റെ ലോഡ് ഷെഡ്ഡിംഗ്

 

വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ  ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന  സംഘർഷ സാഹചര്യങ്ങളിൽ വളരെക്കാലം തുടരുന്നതും വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിതത്തിലെ അനുകൂല- പ്രതികൂല സാഹചര്യങ്ങളോട്  ശരീരമനസ്സുകളുടെ അമിത പ്രതികരണ രീതിയെയാണ് സ്‌ട്രെസ് അഥവാ പിരിമുറുക്കം എന്ന് പറയുന്നത്. പുതിയ ജോലിയും പ്രിയപ്പെട്ടവരുടെ വേർപാടും സംഘർഷങ്ങൾ ഉണ്ടാക്കാം.

സംഘർഷ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അധികംപേരും പരിഹാരങ്ങളും പോംവഴികളും കണ്ടെത്തി പ്രശ്ന സാഹചര്യങ്ങളുമായി പിരിമുറുക്കമില്ലാതെ അഡ്ജസ്റ്റ് ചെയ്യുവാൻ സാധിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധികളുമായി മൽപ്പിടുത്തം നടത്തി, നീക്കുപോക്കുകൾക്കു തയ്യാറാകാതെ, നിർബന്ധബുദ്ധിയോടെ ചെറുത്തു നിന്ന് യുദ്ധം ചെയ്യും.  ഇങ്ങനെ നിരന്തരം പടവെട്ടുന്ന ഇവരുടെ മനസ്സ് വൈകാരിക പ്രതിസന്ധികൾ മൂലം ബ്രേക്ക്ഡൗൺ ആകാനിടയുണ്ട്.

  എപ്പോഴും പിരിമുറുക്കം അനുഭവിക്കുന്നവർക്ക് മോശമായ വൈകാരിക സ്ഥിതി അഥവാ ബാഡ് മൂഡ്, ഉറക്കക്കുറവ്,  ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയ മനോ- ശരീരിക പ്രതിസന്ധികൾ ഉണ്ടാകും.

ധ്യാനം, പ്രാർത്ഥന, വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി, നല്ല ഉറക്കം, മാപ്പ് കൊടുക്കൽ. ക്രിയാത്മകമായ ടൈം മാനേജ്മെന്റ്, അനാവശ്യമായ അമിത ഭാരങ്ങളും ചുമതലകളും ഒഴിവാക്കുക എന്നിവയൊക്കെ പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സ്‌ട്രെസ് മാനേജ്മെന്റ് സമീപനങ്ങളാണ്.ഇതു കൊണ്ട് വിഷാദാവസ്ഥ കുറയുന്നില്ലെങ്കിൽ  മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.

ജീവിതത്തിലെ എല്ലാ ഭാരങ്ങളും സംഘർഷങ്ങളും എന്നും എപ്പോഴും ചുമക്കാൻ നമുക്ക് ആവില്ല. അങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുമില്ല. വാർദ്ധക്യം, രോഗങ്ങൾ, ഏകാന്തത, ലഹരി ആസക്തി തുടങ്ങിയ പ്രതികൂല തകൾ സ്‌ട്രെസ് ടോളറൻസ് കുറയ്ക്കുകയും വൈകാരിക വേലിയേറ്റങ്ങളിൽ മനസ്സ് ആടിയുലയുകയും ചെയ്യും.

അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അത്താണിയായ കർത്താവിന്റെ മുമ്പിൽ  വികാരങ്ങളുടെ ലോഡ്ഷെഡ്ഡിങ്   പിരിമുറുക്കം കുറക്കുവാൻ സഹായിക്കും. ഇതിന് അത്ഭുത രോഗശാന്തി കേന്ദ്രങ്ങൾ തേടി അലയേണ്ട കാര്യമില്ല. ഇടനിലക്കാരുടെ ആവശ്യവുമില്ല. മനസ്സിന്റെ ടെക്നീഷ്യനായ ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനും ആശ്രയിക്കാനും സമർപ്പിക്കാനും തയ്യാറായാൽ ദൈവത്തിന്റെ മഹത്വവും സൗഖ്യവും കാണുവാനും അനുഭവിക്കുവാനും നമുക്ക് കഴിയും.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7

Wednesday, May 5, 2021

 ജീവിതത്തിൽ നമ്മെ മുറിവേൽപ്പിച്ചവർ പലരാണ്, പലതരത്തിലുമാണ്. എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ,  അസൂയാലുവായ അയൽക്കാരൻ, നിഷേധ വികാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിതപങ്കാളി, പരിഭവക്കാരായ മക്കൾ... അങ്ങനെ ക്ഷതമേൽപ്പിക്കുന്നവർ അനവധിയുണ്ട്.

ഇതിനും പുറമേ മനുഷ്യത്വമില്ലാത്ത കരാളമനസ്കരായ  വേട്ടക്കാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ വേറെയുമുണ്ട്.
 ശാരീരികവും വൈകാരികവുമായ പീഡനങ്ങളുടെ മുറിവുകൾ ഒരിക്കലും  ഉണങ്ങാത്തതും ഉറക്കംകെടുത്തുന്നതുമാണ്. ഇത് മനസ്സിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കും.
 ശത്രുക്കളോട് ക്ഷമിക്കാനും മാപ്പ് കൊടുക്കാനും തയ്യാറില്ലെങ്കിൽ മുറിവുകളുടെ വേദനയോടൊപ്പം മനസ്സിലെ നിഷേധ വികാരങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ സംഘർഷവും അനുഭവിക്കേണ്ടിവരും.

 മാപ്പുകൊടുക്കുകയും മറക്കുകയും ചെയ്യുമ്പോൾ അഡീഷണൽ ബോണസായി കിട്ടുന്ന അനുഗ്രഹങ്ങളാണ് സമാധാനം, പ്രത്യാശ,  ആനന്ദം, ദൈവത്തിന്റെ പാപക്ഷമ തുടങ്ങിയവയൊക്കെ.

  മാപ്പ് കൊടുക്കൽ  പലർക്കും പലതാണ്.  പൊതുവേ പറഞ്ഞാൽ മനസ്സിലെ വെറുപ്പിന്റെയും പ്രതികാര ചിന്തകളുടെയും ഫയലുകൾ ഡീ- ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന അനുഭവമാണ് 
 മാപ്പ് കൊടുക്കൽ.

  മറ്റുള്ളവരിൽ നിന്ന്  ഏറ്റ മുറിവുകളെ നിസ്സാരമായി കാണുകയോ  മറക്കുകയോ ചെയ്യലല്ല മാപ്പുകൊടുക്കൽ. മുറിവുകളേറ്റ മനസ്സുമായി സമാധാനത്തിന്റെ വഴിയിലൂടെയുള്ള പുതിയൊരു ജൈത്രയാത്രയുടെ തുടക്കമാണത്. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും നേർവീഥിയിലൂടെയുള്ള വിജയോത്സവ യാത്രയാണത്. പക്ഷേ ഇതൊരു ചലഞ്ച് ആണ്.

 മാപ്പ് കൊടുക്കുമ്പോൾ ആത്മ ശരീര മനസ്സുകളിലും വികാരങ്ങളിലും  പെയ്തിറങ്ങുന്ന സാന്ത്വനാനുഭവങ്ങൾ അനവധി ആണ്:

ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും, മാനസിക ആരോഗ്യം വർധിക്കും, പിരിമുറുക്കവും ആകാംക്ഷയും വെറുപ്പും ലഘൂകരിക്കപ്പെടും. രക്തസമ്മർദ്ദം കുറയും,മനസ്സിലെ വിഷാദ മേഘങ്ങൾ മാഞ്ഞുപോകും.  ഇമ്മ്യൂൺ സിസ്റ്റം കൂടുതൽ ശക്തമാകും.  ഹൃദയത്തിന്റെ ആരോഗ്യം വർധിക്കും. ആത്മവിശ്വാസത്തിന്റെ സൂചിക ഉയരും. അങ്ങനെ പോകുന്നു മാപ്പു കൊടുക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട  ലിസ്റ്റ്.

 ചിലർ സ്വതവേ മുറിവേൽപ്പിച്ചവർക്ക് മാപ്പ് കൊടുക്കുന്ന പ്രകൃതക്കാരാണ്. എന്നാൽ മറ്റുചിലർ 'Eternal grudge holders 'ആണ്. മരിച്ചാലും മാപ്പു കൊടുക്കില്ലെന്ന കടുംപിടുത്തക്കാർ. ദൈവകൃപയും  പരിശ്രമവും കൊണ്ട് ഇവർക്കും ക്ഷമാശീലരും മാപ്പു കൊടുക്കുന്നവരുമായി തീരുവാൻ സാധിക്കും.

 മനസ്സിൽ സൂക്ഷിക്കുന്ന വെറുപ്പും വിദ്വേഷവും സ്വന്തം മനശാന്തിക്കും സന്തോഷത്തിനും  തടസ്സമാണ്.  വെറുപ്പും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ചിലർ വൈകാരിക പ്രതിസന്ധിയുള്ള ക്ഷിപ്രകോപികളായി തീരാറുണ്ട്. ഇവർ എല്ലാ  ബന്ധങ്ങളെയും നിരപരാധികളെയും മുറിവേൽപ്പിക്കും.  കടക്കാരോട് ക്ഷമിക്കാൻ കഴിയാത്തവർ  പ്രതികാര ദാഹികളും  ഉൾവലിയുന്നവരും സന്തോഷം ആസ്വദിക്കാൻ കഴിയാത്തവരും ആയേക്കാം.  ഇവർ ലഹരി ചുഴിയിൽ കാലിടറി വീഴാനുള്ള സാധ്യത  വളരെ അധികമാണ്. വൈകാരിക  വേലിയേറ്റയിറക്കങ്ങൾ അവരുടെ മനസ്സിലെ നിത്യ പ്രതിസന്ധികൾ ആയിരിക്കും.  മനസ്സിലെ നിരർത്ഥക ചിന്തകളും ശുന്യതാബോധവും ആത്മീയ മരവിപ്പും ഇവരിൽ നിരാശയും നിസ്സഹായതയും മനം മടുപ്പുമുണ്ടാക്കും. ഇവരുടെ സോഷ്യലൈസേഷൻ തടസ്സപ്പെടുകയും ആൾക്കൂട്ടത്തിൽ തനിയെയാണെന്ന ചിന്തയും ഉണ്ടായേക്കാം.

 പരസ്പരം വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇന്നത്തെ സിനിക്ക് സംസ്കാരത്തിൽ മാപ്പു കൊടുക്കുന്നത് കീഴടങ്ങലായിട്ടാണ് മിഥ്യഭിമാനികൾ കാണുന്നത്. വെറുപ്പിന്റെ സഹനങ്ങളിൽ നിന്ന് ഫോർഗീവനെസ്സിന്റെ സ്വാതന്ത്രത്തിലേക്കുള്ള ചുവടുവെപ്പ് അത്ര എളുപ്പമല്ല. വേട്ടക്കാരന് മാപ്പ് കൊടുക്കാനും പ്രതികാര ചിന്തകളെ നിയന്ത്രണ വിധേയമാക്കുവാനും ദൈവകൃപ  നിറഞ്ഞ  വലിയ മനസ്സുള്ളവർക്കേ സാധിക്കൂ.   മനുഷ്യനിലെ ദൈവത്തിന്റെ വിസ്മയ ഭാവമാണ് മാപ്പ് കൊടുക്കൽ.

ഫോർഗിവ്നെസ് മാനസികാരോഗ്യത്തിന്റെ ഔഷധ ചേരുവയാണ്  . സ്വന്തം മനസ്സാക്ഷി കോടതി  ജീവപര്യന്തം ശിക്ഷക്ക് വിധിച്ചവരെ സ്വതന്ത്രരാക്കി വെറുതെ വിടുമ്പോൾ അനാവശ്യമായ ജാഗ്രതയും ഭയവുമൊക്കെ ഒഴിവാക്കുവാൻ കഴിയും. വേട്ടക്കാരനെ പറ്റിയുള്ള മനസ്സിലെ ഭീതിയും കീഴടക്കപ്പെട്ട ഇരയാണെന്ന പരാജയബോധവുമൊ ക്കെ മാപ്പുകൊടുത്തു കഴിയുമ്പോൾ പരിഹരിക്കപ്പെടുന്ന  പ്രശ്നങ്ങളാണ് .

 മുറിവേൽപ്പിച്ചവരുടെ ജീവിതസാഹചര്യങ്ങളും അവരുടെ അപക്വ കാഴ്ചപ്പാടുകളും മനോ-ശാരീരിക വൈകല്യങ്ങളും രോഗങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ ശത്രുവിന് നേരെയുള്ള സംഹാര മനോഭാവം സഹാനുഭൂതിയായി മാറിയേക്കാം.

 നമ്മൾ മറ്റുള്ളവരെ മുറിവേൽപ്പിച്ച സാഹചര്യങ്ങളും അത് അവരുടെ മനസ്സിലുണ്ടാക്കിയ മുറിവുകളും അവരിൽ പലരും നമ്മോട് ക്ഷമിച്ചതുമൊക്കെ വിലയിരുത്തുമ്പോൾ കടക്കാരോട് ക്ഷമിക്കാനെ ളുപ്പമാകും.

 ക്ഷമയുടെ തമ്പുരാനായ ദൈവത്തോട് ക്ഷമിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നതും 
 ആത്മീയ നൽവരമുള്ളവരുമായി മനസ് തുറക്കുന്നതും അനുരഞ്ജന മനോഭാവം ശക്തിപ്പെടാൻ സഹായിക്കും.

 എല്ലാ മാപ്പ് കൊടുക്കലും അനുരഞ്ജനത്തിലേക്ക് നയിക്കപ്പെടണമെന്നില്ല. നമ്മൾ ഔദാര്യ പൂർവ്വം നൽകുന്ന ക്ഷമ സ്വീകരിക്കാൻ തയ്യാറില്ലാത്ത ക്രിമിനൽ മനസ്സുള്ളവർ അനുരഞ്ജനത്തിന് തയ്യാറായില്ലെന്ന് വരും.  അത്തരം  സാഹചര്യങ്ങളിലും മാപ്പ് കൊടുക്കലിന് പ്രസക്തിയുണ്ട്. മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാനും പിരിമുറുക്കം കുറയ്ക്കാനും മുറിവുണങ്ങാനും  കടക്കാരോട് ക്ഷമിക്കുന്നത്  സഹായകമാകും. മാപ്പു കൊടുക്കുന്നവരാണ് എപ്പോഴും നേട്ടം കൊയ്യുന്നത്.

 മാപ്പ് കൊടുത്തിട്ടും പീഡകരിൽ മനം മാറ്റമു ണ്ടാകുന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. അത് അവരുടെ പ്രശ്നമാണ്. ക്ഷമിക്കുമ്പോൾ ലഭിക്കുന്ന സമാധാനവും സന്തോഷവും വൈകാരികവും ആത്മീയവുമായ സൗഖ്യവും നേട്ടങ്ങളായി കണക്കാക്കണം. മാത്രവുമല്ല പീഡകർക്ക് മാപ്പ് കൊടുക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ മേൽ ഉണ്ടായിരുന്ന മാനസിക നിയന്ത്രണം അവസാനിക്കുകയാണ്. കടച്ചീട്ടുകൾ അസാധുവാക്കപ്പെടുകയാണ്, മനസ്സ് ഫ്രീ ആവുകയാണ്.

 മാപ്പ് കൊടുക്കുന്നതു പോലെ തന്നെ മാപ്പ് ചോദിക്കേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണ് .  സ്വയം ന്യായീകരിക്കാതെ  തെറ്റ് സമ്മതിക്കുകയും ഖേദം അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കട ഭാരങ്ങൾ ലഘൂകരിക്കുവാൻ സഹായിക്കും. ഒന്നിന്  നാലുവീതം മടക്കി കൊടുത്ത സക്കായിക്കു കുറ്റബോധത്തിൽ നിന്ന് വിടുതൽ ലഭിച്ചു. മാത്രമല്ല അവന്റെ വീടിനും രക്ഷയുണ്ടായി.

 ഇരയുടെ മാപ്പ് നിർബന്ധിച്ച് പിടിച്ചുവാങ്ങാൻ കുറ്റവാളിക്ക് കഴിയില്ല. ഒരു പക്ഷേ അവർക്ക് ക്ഷമിക്കാൻ കുറേസമയം ആവശ്യമായിരിക്കാം, അതുവരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

 മാപ്പ് കൊടുക്കുന്നവർക്കും മാപ്പ് ചോദിക്കുന്നവർക്കും വേണ്ട മൂന്നു സാത്വിക ഗുണങ്ങൾ :compassion, empathy, respect എന്നിവയാണ്.

കുരിശിൻ ചുവട്ടിൽ പൈശാചിക അട്ടഹാസ ത്തിലായിരുന്ന ശാസ്ത്രി പരീശ പുരോഹിതരുടെ കടങ്ങൾ കൂടി ഇളെച്ചു കൊടുത്തു കഴിഞ്ഞപ്പോഴാണ് സകലവും നിവർത്തിയായെന്നു
 കർത്താവ് പറഞ്ഞത്. കടക്കാരുടെ  കടങ്ങൾ കൊടുത്തും പറഞ്ഞു തീർക്കുന്നതുവരെ നിവൃത്തിയും  പൂർത്തിയുമാകാത്തതിന്റെ സംഘർഷം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കും.

മാപ്പ് ചോദിക്കാനും കൊടുക്കുവാനും തയ്യാറാകുമ്പോൾ ആണ് നമ്മുടെ ക്രിസ്തീയജീവിതം നിവൃത്തിയാക്കുന്നത്. കടക്കാ രുമായി കടങ്ങൾ സെറ്റിൽ ചെയ്ത്  അവസാനിപ്പിക്കുന്ന ജീവിതം സമുന്നതമാണ്. ക്രിസ്തുവിൽ ജീവിക്കുന്നതും മരിക്കുന്നതും ഇവരാണെന്നാണ് വെളിപാടു പുസ്തകത്തിൽ കർത്താവ് പറയുന്നത് :

വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

Thursday, October 1, 2020

Mighty Patience

 ദൈവത്തിന്റെ കൃപാവരങ്ങളിൽ വളരെ വിശിഷ്ടവും ശ്രേഷ്ഠവുമാണ്‌ സൗമ്യതയും   ദീർഘക്ഷമയുമൊക്കെ. ഈ വിശിഷ്ടതാലന്ത് രണ്ടും അഞ്ചും കിട്ടിയവരോട്  അത്യാദരവാണെനിക്കുള്ളത്. ഒരുപക്ഷേ ക്ഷമാശീലത്തിൽ ഞാൻ വളരെ ദുർബലനായതുകൊണ്ടായിരിക്കാം ധന്യരായ ക്ഷമാശീലരോട്  ബഹുമാനതോന്നുന്നത്.

ജനഹൃദയങ്ങളെ സ്വാധീനിക്കാനും ഹൃദയ കാഠിന്യമുള്ള കുടുംബാംഗങ്ങളുടെ മനോഭാവത്തിൽ അനുകൂല മാറ്റമുണ്ടാക്കാനും ക്ഷമാശീലർക്ക് സാധിക്കും.

അതിസങ്കീർണമായ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ക്ഷമ കൈവിടാതെ ആത്മ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നവർക്ക് സുഹൃത്തുക്കളെ നേടുവാനും ശത്രുക്കളുടെപോലും സ്നേഹം പിടിച്ചുപറ്റാനും സാധിക്കും.

അനന്ത സാധ്യതകളും മാസ്മര ശക്തിയുമുള്ള പരിശുദ്ധാത്മാവിന്റെ  വരദാനമാണ് ക്ഷമ.

ക്ഷമാശീലം ഒരു മിറക്കിൾ പവർ ആണെന്ന് പറയാൻ പല കാരണങ്ങളുണ്ട്:

1.  പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നിയന്ത്രണം കൈവിട്ടുപോകാതെ ചുമതലകൾ നിറവേറ്റാൻ ക്ഷമാശീലർക്ക് സാധിക്കും.

പല സങ്കീർണ സാഹചര്യങ്ങളെയും വിജയകരമായി അഭിമുഖീകരിക്കാൻ നമുക്കു കഴിഞ്ഞത് ദീർഘക്ഷമയോടെയുള്ള  സമീപനം കൊണ്ടാണ്. അതുപോലെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യങ്ങളിലാണ് നമ്മുടെ സാക്ഷ്യവും മാന്യതയും വിശ്വസ്തതയുമൊക്കെ നഷ്ടപ്പെട്ടുള്ളത്.

'മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു' എന്ന സദൃശ്യവാക്യത്തിലെ ഉപദേശം ശ്രദ്ധേയമാണ്. (സദൃശ്യവാക്യങ്ങൾ  15 :18).

2. ദീർഘക്ഷമയുള്ള ലീഡേഴ്സ് ജനപ്രിയ നായകരാകും. അവർക്കു  ജനഹൃദയങ്ങളിൽ മതിപ്പും വിശ്വാസ്യതയുമുണ്ടായിരിക്കും. നേതൃത്വം വളരെ വിഷമം പിടിച്ച നിയോഗമാണ്. അറിവും അതിസാഹസികതയുമല്ല,  ശാന്തതയും സൗമ്യതയും

കരുണയും പൊസീറ്റിവ് മനോഭാവങ്ങളുമാണ് നേതൃത്വ വിജയത്തിന്റെ രഹസ്യം.

'ക്‌ഷമകൊണ്ട്‌ ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന്‌ കടുത്തഅസ്‌ഥിയെപ്പോലും ഉടയ്‌ക്കുവാനുള്ള കരുത്തുണ്ട്‌.'

(സുഭാഷിതങ്ങള്‍ 25:15).

3. ശത്രുക്കൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ക്ഷമ.

ജോലിയിലും ഇടയത്വ  ശുശ്രൂഷയിലും രാഷ്ട്രീയത്തിലുമൊക്കെ എത്രനല്ല നേതാവായാലും കുറെ ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമുന്നത നേതാക്കളായിരുന്ന മോശയും ക്രിസ്തുവുമൊക്കെ ഈ എതിർപ്പിനെ ക്ഷമയോടെ നേരിട്ടവരാണ്. വ്യക്തിത്വ വൈകല്യമുള്ള സിനിക് മനോഭാവക്കാരുടെ വിമർശനത്തിനും പരാതിക്കുമൊക്കെ പ്രതികരിക്കാൻ പോയാൽ ദൈവം ഏൽപ്പിച്ച നമ്മുടെ നിയോഗം പ്രതിസന്ധിയിലാകും. നെഹമ്യാവിനെപ്പോലെ ആളുകളുടെ ഗോസിപ്പുകൾ ശ്രദ്ധിക്കാതെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന നിയോഗങ്ങളിൽ മനസ്സുറപ്പിച്ച് മുന്നോട്ടു പോകുമ്പോൾ ശത്രുക്കൾ നിശ്ശബ്ധരായി പിന്മാറും.

പരിശുദ്ധാത്മാവിന്റെ  സാക്ഷ്യമുള്ള സാന്നിധ്യം വെളിപ്പെടുത്തുന്ന സൽഗുണമാണ് ദീർഘക്ഷമയെന്നാണ് പൗലോസ് അപ്പോസ്തോലന്റെ അഭിപ്രായം:

'ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌'- (ഗലാത്യർ  5 : 22-23)

ലോകം ഇളകി മറിയുമ്പോഴും ജനക്കൂട്ടം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുമ്പോഴും ജഡരക്തങ്ങളുമായുള്ള യുദ്ധം തുടരുമ്പോഴും ക്ഷമാശീലർ ശാന്തരായി,  സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ദൈവത്തിന്റെ ദീർഘക്ഷമ മുഖാമുഖമായി ലോകം കണ്ടത് ക്രിസ്തുവിന്റെ ക്രൂശ് ചുമന്നുള്ള സഹന യാത്രയിലാണ്. പരിഹാസവും പീഡനങ്ങളും മുഖത്ത് തുപ്പലും മുൾക്കിരീടവും ചുമലിലെ ഭാരമേറിയ കുരിശും ദൈവത്തിന്റെ ദീർഘക്ഷമയുടെ മുമ്പിൽ അപ്രസക്തവും  നിഷ്പ്രഭവുമായി.  ശത്രുക്കൾക്ക് പാപക്ഷമ നൽകിയ ക്രൂശിലെ പ്രാർത്ഥന ദൈവത്തിന്റെ  ദീർഘക്ഷമയുടെ  അനന്ത സാധ്യതയാണ്.

രാoഷ്ട്രീയത്തിലും സഭയിലും കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും സമുന്നത നിയോഗങ്ങൾ നിറവേറ്റുവാൻ ദൈവം തിരയുന്നത്  വിവേകികളെയും ജ്ഞാനികളെയുമല്ല,  ക്ഷമാശീലരേയാണ്, ആത്മാവിന്റെ  ഫലങ്ങൾ വിളയുന്ന സൗമ്യക്ഷമാശീലരെ.

 ലഹരിആസക്തരും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായി വാഗ്വാദവും   ഏറ്റുമുട്ടലും നടത്തുന്നത്  അപകടമാണ്. ആത്മനിയന്ത്രണമില്ലാത്ത  മനസ്സാണിവരുടേത്. അവരോട് ഇടപെടുമ്പോൾ ക്ഷമ കൈവിടാതെ സൂക്ഷിക്കണമെന്നാണ് ക്രിസ്തുവിന്റെ ഉപദേശം:

'നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.'-( ലൂക്കോസ് 21:19).

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും. ഭൂമിയെ മാത്രമല്ല   നിത്യസൗഹൃദങ്ങളും ദൈവത്തിന്റെ പ്രത്യേക വാത്സല്യവും  നിത്യയും അവർ  അവകാശമാക്കും.

Thursday, August 13, 2020

കല്ലെറിയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌

 

They kept demanding an answer, so he stood up again and said, “All right, but let the one who has never sinned throw the first stone!” — John 8:7 


This is a significant statement about judging others. Because Jesus upheld the legal penalty for adultery, stoning, he could not be accused of being against the law. But by saying that only a sinless person could throw the first stone, he highlighted the importance of compassion and forgiveness.
🙏
കുറ്റവാളികളെ മീഡിയയിലും പൊതുവേദികളിലും വികാരവിചാരണ നടത്തുന്ന സദാചാര പരീശന്മാരുടെ കൂട്ടത്തിൽ ചേർന്ന് കല്ലെറിയരുതെന്നാണ് കർത്താവിന്റെ മുന്നറിയിപ്പ്. കല്ലെറിയാൻ ക്വാളിഫൈഡ് ആയ പാപം ചെയ്യാത്ത,  ഒരു പുണ്യവാനും  ഈ ലോകത്തിലില്ല. ദൈവത്തിന്റെ കോടതിയിൽനിന്ന് ഏഴ്‌ ഏഴുപതുവട്ടം നിരുപാധികം വിട്ടയക്കപ്പെട്ടവരും, 'കടക്കാരോട് ക്ഷമിച്ചതു  പോലെ' എന്ന കർത്തൃപ്രാർത്ഥന നൂറുവട്ടം ചൊല്ലിക്കൂട്ടുന്നവരുമൊക്കെ ക്ഷമ കൈവിടരുത്, കരുണയില്ലാത്ത കഠിനഹൃദയരാകരുത്.
മക്കൾക്കും ജീവിത പങ്കാളിക്കും അയൽക്കാർക്കും അവരുടെ വീഴ്ചകളിൽ മാപ്പു കൊടുക്കണം, അനുകമ്പയും ആർദ്രതയും പ്രകടിപ്പിക്കണം.
ഹൃദയത്തിൽ കനിവിന്റെ  കണ്ണു തുറക്കാൻ ആദ്യം  പ്രതികാരത്തിന്റെ കല്ല് താഴെ ഇടണം.
     ☆
(Tyndale)

Wednesday, August 12, 2020

പുതിയ ആകാശവും പുതിയ ഭൂമിയും

അനീതിക്കും അക്രമത്തിനുമെതിരെ വൈലന്റായി പ്രതികരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്.  ഇത് ആദർശധീരത കൊണ്ടൊന്നുമല്ല,  തികച്ചും നിവൃത്തികേടുകൊണ്ടു മാത്രമാണ്. 

ഗവണ്മെന്റ്നെതിരെ പ്രതിപക്ഷം,  ആത്മീയ നേതൃത്വത്തിനെതിരെ അൽമായ സംഘo, പോലീസിനെതിരെ ജനങ്ങൾ, മാതാപിതാക്കൾക്കെതിരെ മക്കൾ... പരസ്പരം അടിപിടികൂടുന്ന സമൂഹമായി തീർന്നിരിക്കുകയാണ്  ദൈവത്തിന്റെ നാട്.  

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? 

വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കുറ്റത്തിന്റെയും  അഴിമതിയുടെയും പേരിൽ ആരും തെരുവിലിറങ്ങി ധർണയും ജാഥയും അക്രമങ്ങളും നടത്തുന്നില്ല. സദാചാര പോലീസുകാർ നിയമം കയ്യിലെടുക്കുന്നതുമില്ല. കാരണം, അവിടെ നിയമവാഴ്ച്ചയുണ്ട്.  അധികാരികളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കാനും സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു നീതിന്യായപീഠം അവിടെയുണ്ട്. ആ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവുമുണ്ട്. അതിൽ മത-രാഷ്ട്രിയ നേതാക്കന്മാർ അനാവശ്യമായി ഇടപെടാറുമില്ല.

മത-രാഷ്ട്രിയ നേതൃത്വത്തിലും നിയമപാലകരിലും ജുഡിഷ്യറിയിലുമുള്ള  വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതു തന്നെയാണ് വൈകാരിക നിഷേധപ്രതികരണങ്ങൾക്കുള്ള പ്രധാന കാരണം.  സംഘടിക്കാതെ, പ്രതിരോധിക്കാതെ ഒന്നും നടക്കില്ലെന്ന് ജനം പഠിച്ചു. 

ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കിൽപോലും ടാക്സ് കൊടുക്കുന്ന ജനങ്ങൾ വഴി തടയണം,  അല്ലെങ്കിൽ വണ്ടി തല്ലിപ്പൊളിക്കണം.

                       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പേരുണ്ടെങ്കിലും മത- രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും ആധിപത്യവും  അധീശത്വവുമാണിവിടെ നടക്കുന്നത്.

                   പ്രതിപക്ഷം ബഹളം വയ്ക്കുന്നത് രാജ്യസ്നേഹംകൊണ്ടോ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. കസേരയിൽ കയറി പറ്റാനും നാലുതുട്ടുണ്ടാക്കാനുള്ള അത്യാർത്തികൊണ്ടു  മാത്രമാണ്. ഉച്ചിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കളെ ചട്ടം പഠിപ്പിക്കാൻ എത്രവിദഗദ്ധനായ  ഡോഗ് ട്രെയ്നർവിചാരിച്ചാലും നടക്കില്ല. സെമിനാറുകളും ചാനൽചർച്ചകളും യൂസ് ലെസ്സ് സമയംകൊല്ലി പരിപാടികൾ.

ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണകക്ഷിയാകുമ്പോൾ കാര്യങ്ങൾ വീണ്ടും തഥൈവ. മതവും രാഷ്ട്രീയവും ജനകോടികളുടെ വയറ്റിപ്പിഴപ്പാണ് മാഷേ... അതിലെ ഇത്തിൾകണ്ണികളും എർത്തുകളും വലിയൊരു അധോലോക ഗൂഡസംഘമണിഷ്ടാ... 

എന്റീശ്വരാ, എല്ലാം സഹിക്കാൻ  പാവം, പാവം  ജനങ്ങൾ !

കിടിലൻഫ്രോഡുകളുടെ സ്വന്തം നാടായിത്തീർന്നിരിക്കുന്ന ഈനാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയും പ്രതികരണശേഷിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ  പാരനോയിഡ് കൾച്ചറിൽ ആർക്കും സുരക്ഷിതബോധമില്ല.

എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന  മുട്ടാപ്പോക്ക് ഫിലോസഫിയും തന്റേടവും കൊണ്ട് സാധാരണക്കാരെ  അധികാരികൾ ചവിട്ടിമെതിച്ച് ഞെരിച്ചമർത്തിയിരിക്കുകയാണ്. 

ജനങ്ങളുടെ കണ്ണുനീരും സ്വപ്നങ്ങളും സഹനങ്ങളും ഓഡിയോ-വിഷ്വലായി വിറ്റ് മീഡിയ മുതലാളിമാർ സഹസ്രകോടികളുടെ സമ്പന്നരായിത്തീരുന്നു. 

മനോരോഗവും വ്യക്തിത്വ വൈകല്യവും ബാധിച്ചിരിക്കുന്ന അധികാരികളുടെ ഊഷരമനസ്സിൽ നന്മയും  ദൈവീകമനോഭാവവും മുളക്കില്ല.  മനുഷ്യമനസ്സും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വിഷലിപ്തവും രോഗബാധിതവുമായിക്കഴിഞ്ഞു. പഴയ തുരുത്തിയിൽ വീണ്ടും വീണ്ടും പുതിയ വീഞ്ഞു നിറച്ചിട്ട് യാതൊരുകാര്യവുമില്ല.

ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുമാറ്റി, ശുദ്ധികലശം നടത്തി, പുതിയ ആകാശവും പുതിയ ഭൂമിയും സെറ്റ് ചെയ്ത്, ജീവന്റെ പുതിയ വിത്തുകൾ വിതയ്ക്കപ്പെടണം.

അതെ, അതിനുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു...