Monday, January 26, 2026

ട്രോമ റിലീസ്


           

അമിത മനോഭാരങ്ങളും അടിച്ചമർത്തപ്പെടുന്ന സംഘർഷങ്ങളും മാനസികാരോഗ്യത്തിന് വെല്ലുവിളിയാണ്.

 

 എന്തൊക്കെയാണ് മനോഭാരങ്ങൾ?


 ജോലിയിലും കുടുംബത്തിലും സാമൂഹ്യ ജീവിതത്തിലും വളരെക്കാലം  തുടർന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ, മനസ്സിൽ സൂക്ഷിക്കുന്ന കുറ്റബോധം, പ്രതികാരം,  ഭയം,  ഉണങ്ങാത്ത വൈകാരിക മുറിവുകൾ,  ഉലയുന്ന ബന്ധങ്ങൾ തുടങ്ങിയവയൊക്കെ വൈകാരിക അമിത ഭാരങ്ങളാണ്.   സംഘർഷങ്ങളും പ്രതിസന്ധികളും പരിഹാരമില്ലാതെ ദീർഘകാലം തുടരുമ്പോൾ,  ചുമക്കുവാൻ കഴിയുന്ന ലോഡ് ലിമിറ്റിന്റെ പരിധി കടന്നേക്കാം. അത് ബ്രേക്ക് ടൗണിനുള്ള സാധ്യതകൾ വർദ്ധിക്കും.


   വൈകാരിക  പ്രതികരണ രീതി,  ജീവിത സംഭവങ്ങളെയും വെല്ലുവിളികളെയും വിലയിരുത്തുന്ന രീതി

( cognitive reappraisal) തുടങ്ങിയവയൊക്കെ മനോഭാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് മാനസിക ആരോഗ്യ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  വ്യക്തിത്വ വൈകല്ല്യങ്ങളും മനോരോഗങ്ങളും അതിജീവനശക്തിയെ വികലമാക്കാറുണ്ട്.

 

 അമിത വൈകാരിക ഭാരങ്ങൾ ദീർഘകാലം ചുമക്കേണ്ടി വരുമ്പോൾ ശരീരവും മനസ്സും പലവിധത്തിൽ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കും:

 വിട്ടു മാറാത്ത ക്ഷീണം, കർമ്മ ശേഷി കുറവ്, അപകർഷതാബോധം,  ഉൽക്കണ്ഠയും വിഷാദവും, ഉറക്കസംബന്ധമായ അസ്വസ്ഥതകൾ,  ശമനമില്ലാത്ത വേദനകൾ, തീരുമാനമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധശേഷി കുറവ്... തുടങ്ങിയവയൊക്കെ ഭാരം ചുമന്നു തളരുന്ന ശരീരത്തിന്റെയും മനസ്സിന്റെയും വിലാപങ്ങളാണ്.


 ഒരു ദിവസം കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുവാൻ കഴിയില്ല.   സംഘർഷങ്ങളുടെ വേലിയേറ്റത്തിന്റെ ലോകത്ത് നമുക്ക് ജീവിച്ചേ പറ്റൂ. കുത്തഴിഞ്ഞ നമ്മുടെ ജീവിത പുസ്തകം തുന്നിക്കെട്ടി,  മനോഭാരങ്ങളുടെ വരവ് ചെലവുകൾ എഴുതി,  സന്തുലിതമായ ഒരു ബാലൻസ് ഷീറ്റ് നമ്മൾ തന്നെ ഉണ്ടാക്കണം. ഇതിന്,  'ട്രോമ റിലീസ്' അഥവാ 'Catharsis' എന്നാണ് സൈക്കോ തെറാപ്പിയിൽ പറയുന്നത്. 

അതിന്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:


  അമിത കോപം,  ഭയം,സംശയം തുടങ്ങിയ ടോക്സിക് വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും. നിഷേധ വികാരങ്ങളെ നിരീക്ഷണ വിധേയമാക്കുമ്പോൾ, അവയുടെ  തീവ്രത കുറയ്ക്കാനും  മെച്ചമായി പ്രോസസ് ചെയ്യാനും സാധിക്കും.


  നമ്മുടെ ചുമലിൽ മറ്റുള്ളവർ വയ്ക്കുന്ന എല്ലാ ചുമടുകളും നമ്മൾ ചുമക്കേണ്ട കാര്യമില്ല. 'സാധ്യമല്ല' എന്ന്  മാന്യമായി പ്രതികരിക്കണം.  ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ പഠിക്കണം. നിങ്ങളുടെ  സമാധാനവും സൈക്കിക് എനർജിയും സംരക്ഷിക്കേണ്ടത് നിങ്ങളുടെ വ്യക്തിപരമായ കടമയാണ്.


  വികാര നിയന്ത്രണം ശീലമാക്കുന്നതാണ് മറ്റൊരു  സമീപനം. സാഹചര്യങ്ങളെ യുക്തിപരമായും പോസിറ്റീവായും വിലയിരുത്തണം.   ധ്യാനം, മൈൻഡ് ഫുൾനെസ്സ്, റിലാക്സേഷൻ  തുടങ്ങിയവ പരിശീലിക്കുന്നത്   ഫാസ്റ്റ് ട്രാക്കിൽ ഓടുന്ന മനസ്സിനെ ശാന്തമാക്കുവാനും വൈകാരിക കുതിച്ചുചാട്ടങ്ങൾ കുറയ്ക്കാനും സന്തുലിതാവസ്ഥ പുനസ്ഥാപിക്കുവാനും സഹായിക്കും.


 വിശ്വസ്തരായ സുഹൃത്തുക്കൾ,  കുടുംബാംഗങ്ങൾ,  മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി   പ്രതിസന്ധികൾ പങ്കുവെക്കുന്നത്, ആശ്വാസവും സാന്ത്വനവും ഉൾക്കാഴ്ചയും ലഭിക്കുവാൻ സഹായകമാകും.


 ഉറക്കം, വ്യായാമം,  നല്ല ഭക്ഷണ ശീലം,  ഹോബികൾ തുടങ്ങിയവ വൈകാരിക ഊർജ്ജം പുതുക്കുവാൻ സഹായിക്കുന്ന ജീവിത ശൈലികളാണ്.


  ആത്മീയതയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. ആന്തരിക സമാധാനവും വൈകാരിക സന്തുലിതാവസ്ഥയും പ്രതിരോധശേഷിയും വളർത്തുവാൻ

 ചില ആത്മീയ ശീലങ്ങൾ സഹായകമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാർത്ഥന, ധ്യാനം, ആരാധന, കൂട്ടായ്മ, കടക്കാരോട് ക്ഷമിക്കൽ... തുടങ്ങിയ ആത്മീയ സമീപനങ്ങളുടെ ഔഷധമൂല്യം ശ്രദ്ധേയമാണ്. 


എന്നാൽ,   പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപാധിയായി  ആത്മീയതയെ കാണുന്നത് ആരോഗ്യകരമല്ല. ജീവിത പ്രതിസന്ധികളെ സ്വധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്യുമ്പോൾ മാത്രമേ വ്യക്തിത്വവികാസം സാധ്യമാവുകയുള്ളൂ.  നമ്മുടെ മനോഭാരങ്ങൾ നമ്മുടെ വ്യക്തിപരമായ ബാധ്യതയാണ്.  അത് നമുക്കു മാത്രമേ സൃഷ്ടിപരമായി പ്രോസസ് ചെയ്യുവാൻ കഴിയുകയുള്ളൂ. അതിന് ആൾദൈവങ്ങളുടെ പിറകെ പോയിട്ട് കാര്യമില്ല. 

'കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉണ്ടാക്കുന്നു'  എന്ന സെന്റ് പോളിന്റെ വാക്കുകൾ വ്യക്തിത്വവികാസത്തിന്റെ വിസ്മയ ഫോർമുലയാണ്.


 അമിത വൈകാരിക ഭാരങ്ങൾ മാനസികാരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പ് മുൻകരുതലുകൾ എടുക്കുന്നതിനാണ്, 'ട്രോമ റിലീസ്'  'ഇമോഷണൽ ലോഡ് ഷെഡ്‌ഡിങ്ങ്' എന്നൊക്കെ പറയുന്നത്. ഇതിന് വ്യക്തിപരമായി നമുക്ക് പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും:


 ഭൗതിക നേട്ടങ്ങളും ആധിപത്യങ്ങളും അധികാരങ്ങളും പിടിച്ചടക്കാനുള്ള പടയോട്ടത്തിന് വലിയ വില കൊടുക്കേണ്ടി വരും.  പടയോട്ടത്തിൽ ശരീര- മനസ്സുകൾ തമ്മിലുള്ള ബാലൻസ്

ശിഥിലമായി പോകുന്നത് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.


 സർവ്വം ഭരിക്കുന്ന സർവ്വേശ്വരനിൽ മനസ്സുറപ്പിച്ചും   ജീവിതത്തിന് ആവശ്യമുള്ളത് മാത്രം ആഗ്രഹിച്ചും മനസ്സിനെ വിഷലിപ്തമാക്കുന്ന മീഡിയ, അവിശുദ്ധ സൗഹൃദം, ലഹരി തുടങ്ങിയവയിൽ നിന്നും 'സേഫ് ഡിസ്റ്റൻസ്'  പാലിച്ചും ജീവിക്കുമ്പോൾ, സമാധാനവും സന്തോഷവും സംതൃപ്തിയും മനസ്സിൽ വിരുന്നുകാരായി എത്തും.


 എല്ലാ മനോഭാരങ്ങളും ജീവിതകാലം മുഴുവൻ ചുമക്കുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.  മറന്നും മാപ്പ് കൊടുത്തും മനോഭാരങ്ങൾ ഒഴിവാക്കുമ്പോൾ ആത്മാവിന് ശ്വസിക്കുവാൻ ഇടം കിട്ടും. ചിലതൊക്കെ വിട്ടുകളയുവാനും അതിന്റെ നഷ്ടം സഹിക്കുവാനും  തയ്യാറാകുന്നതിലൂടെയാണ് ഹോളിസ്റ്റിക് ഹീലിംഗ് സാധ്യമാകുന്നത്.  വൈകാരിക ഭാരങ്ങളുടെ 'ലോഡ് ഷെഡ്‌ഡിങ്ങ് 'ഹൃദയത്തോട് കാണിക്കുന്ന കരുണയാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്

Friday, January 16, 2026

അപ്പന്റെ ഇഷ്ടം

ഗെത്സമനിലെ ദുഃഖം പലതായിരുന്നു. മനുഷ്യവർഗ്ഗത്തിന്റെ പാപം ചുമക്കുന്ന ക്രിസ്തുവിനെ ക്രൂശിൽ കാണുമ്പോൾ വിശുദ്ധനായ പിതാവ് മുഖം തിരിക്കുന്നതും താൽക്കാലികമായി പിതാവുമായി ഉള്ള ബന്ധം മുറിഞ്ഞു പോകുന്നതും ആയിരുന്നു ക്രിസ്തുവിന്റെ ഏറ്റവും വലിയ വേദന. ആ വേദനയുടെ ആഴക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ ദൈവപുത്രൻ പൊട്ടിക്കരഞ്ഞു: 'ഏലി, ഏലി, ലമ്മാ ശബക്താനി'


 നമ്മുടെ ജീവിതത്തിലും ദുഃഖങ്ങൾ അനവധിയുണ്ട്. നമുക്കും അപ്പനും ഇടയിൽ പാപത്തിന്റെ കറുത്ത കാർമേഘങ്ങൾ ഇരുട്ട് പരത്തുമ്പോൾ ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവപ്പെടുന്നതാണ് അതിൽ ഏറ്റവും വലിയ ദുഃഖം. അപ്പനുമായുള്ള അകലത്തിന്റെ കഥയറിയാതെ നമ്മൾ മറ്റു പല കാരണങ്ങൾ പറയും. ശൂന്യതാ ബോധത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വഴിതെറ്റും. ഭൗതിക നഷ്ടത്തിന്റെ അളവുകോൽ കൊണ്ട് ദൈവബന്ധത്തിന്റെ തകർച്ചയുടെ ഗ്രാവിറ്റി അളക്കുവാൻ കഴിയില്ല. 


 ദൈവമേൽപ്പിച്ച നിയോഗങ്ങൾക്കായി സഹനങ്ങളുടെ കഷ്ട നഷ്ട ശോധനകൾ അനുഭവിക്കേണ്ടിവരുമ്പോൾ നിരാശപ്പെടരുത്. നമ്മുടെ സഹനത്തിനു പിന്നിലെ ദൈവ ഉദ്ദേശം മനസ്സിലാക്കാത്തവർ ദുഷിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും പരദൂഷണം പറയുകയും ചെയ്തേക്കാം. അതൊന്നും നമ്മൾ കാര്യമായി എടുക്കരുത്. അപ്പന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെടുന്ന ചുരുക്കം ചില മക്കളിൽ ഒരാൾ ആകുവാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കണം. 


'പത്രോസും അപ്പോസ്തോലന്മാരും, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട്‌ സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.' പ്രവൃ. 5 : 41


 ഇയ്യോബിന്റെ സഹനത്തിന്റെ തനിയാവർത്തനം നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മൾ അപ്പനോട് ചേർന്ന് നിൽക്കണം. കഷ്ടതകളുടെ കുരിശുമായി നടക്കുമ്പോൾ അപ്പൻ നമ്മോടൊപ്പം ഉണ്ടാകും. 'ഞാൻ നിങ്ങളെ ഒരു നാളും കൈവിടില്ല' എന്ന കർത്താവിന്റെ വാക്കുകളിൽ മനസ്സുറപ്പിക്കണം.


 പ്രതിസന്ധികൾക്ക് പരിഹാരം തേടി ആൾദൈവങ്ങളുടെ പിറകെ പോകരുത്. 'വരു, കടന്നു വരു, എല്ലാം ശരിയാക്കാം' എന്ന ആത്മീയ കൊമേഴ്സ്യൽ പരസ്യങ്ങളിൽ വീണുപോകരുത്. അവർ നമ്മുടെ മനസ്സ് കലക്കും, ആശയക്കുഴപ്പത്തിലാക്കും. നിത്യതയെ ലക്ഷ്യമാക്കിയുള്ള ആത്മീയ യാത്രയുടെ ലക്ഷ്യം തെറ്റിക്കും. ജീവന്റെ വചനം നൽകുന്ന പ്രത്യാശയിൽ, സുബോധത്തിന്റെ ആത്മാവ് നൽകുന്ന ദിശാബോധത്തിൽ ചുവടുറപ്പിച്ച് പതറാതെ മുന്നോട്ടുപോകണം. 


 അപ്പന്റെ ഇഷ്ടത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച ദാവീദ് പറഞ്ഞു : 'യഹോവ എനിക്ക് വേണ്ടി സമാപ്തി വരുത്തും.' സങ്കി. 138:8. 

ഈ ആശയം കടമെടുത്തായിരിക്കാം പൗലോസ് പറഞ്ഞത്: 'ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.'


 ഭൗതിക അനുഗ്രഹങ്ങളിൽ മനസ്സുറച്ചുപോയ ലോത്തിന്റെ ഭാര്യയെ പോലുള്ളവർ, 'എന്തിനാണ് ഈ സഹന ജീവിതം, ഭക്തി ഉപേക്ഷിച്ച് ജീവിതം ആസ്വദിക്കു ' എന്നൊക്കെ ദുഷ്പ്രേരണ നൽകും.

ദുഃഖത്തിന്റെ പാനപാത്രം അപ്പൻ കയ്യിൽ തരുമ്പോൾ, സന്തോഷത്തോടെ വാങ്ങി കുടിക്കുവാൻ നമുക്കൊരു യുക്തി വേണം. സഹനത്തിന് രക്തസാക്ഷികൾ കണ്ടെത്തിയ 'അപ്പന്റെ ഇഷ്ടം' എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ യുക്തി. കരാഗ്രഹത്തിൽ കിടന്നപ്പോഴും പ്രത്യാശ നഷ്ടപ്പെടാതിരിക്കുവാൻ പഴയ നിയമത്തിലെ ജോസഫും പൗലോസ് അപ്പോസ്‌തോലനും നെൽസൺ മണ്ടേലയും മനസ്സിൽ സൂക്ഷിച്ച യുക്തി:

'Thy kingdom, Thy will'


ഇത് ലോകത്തിന് മനസ്സിലാകാത്ത വിശുദ്ധ യുക്തിയാണ്.

ഭൗതിക സമൃദ്ധി മാത്രമാണ് ദൈവാനുഗ്രഹത്തിന്റെ ലക്ഷണങ്ങൾ എന്ന് ചിന്തിക്കുന്ന ജഡീക മനുഷ്യൻ പുച്ഛിച്ചു തള്ളുന്ന യുക്തിയാണിത്.


 പ്രിയ സുഹൃത്തേ, ദൈവം ഏൽപ്പിച്ച കുടുംബ-ദാമ്പത്യ- ഇടയത്വ നിയോഗങ്ങളുടെ തീച്ചൂളയിൽ എരിയാതെ എരിഞ്ഞു കത്തുവാൻ നിങ്ങൾക്കും ഈ യുക്തിമാത്രം മതി:

' അപ്പന്റെ ഇഷ്ടം '

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, January 3, 2026

കവലൈപ്പെടാതേ, മനം തളരാതേ!

                

              

പഴയ നിയമത്തിലെ യാക്കോബ്   തന്റെ മകൻ ജോസഫിനെ അനുഗ്രഹിച്ചപ്പോൾ  ശ്രദ്ധേയമായ ഒരു ഇമേജറി കണ്ടു: 'മതിലിനു മുകളിൽ വളരുന്ന ശാഖകളുള്ള ഒരു ഫലഭൂയിഷ്ഠ വൃക്ഷം. '

'നീരുറവയ്‌ക്കരികേ നില്‍ക്കുന്ന ഫലസമൃദ്‌ധമായ വൃക്‌ഷമാണു ജോസഫ്‌. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു.'  ഉല്‍പത്തി 49 : 22

  ജോസഫിന്റെ ജീവിതത്തിൽ പൊട്ടക്കുഴി,  കാരാഗ്രഹം, അടിമത്വം തുടങ്ങിയ  അനേകം മതിൽക്കെട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധികളുടെ മതിൽക്കെട്ടുകൾ ജോസഫിനെ തടഞ്ഞപ്പോൾ,  ദൈവം അവനെ മതിലുകളെക്കാൾ ഉയരത്തിൽ വളർത്തി.

  ജോസഫിന്റെ ജീവിതത്തിലെ ആദ്യത്തെ മതിൽ സ്വന്തം കുടുംബത്തിനുള്ളിൽ നിന്നുള്ള  വെറുപ്പായിരുന്നു. അവന്റെ സഹോദരന്മാർ അവനെ പുച്ഛിച്ചു, അവന്റെ സ്വപ്നങ്ങളെ തെറ്റുദ്ധരിച്ചു, അവനെ ഒരു അടിമയായി വിറ്റു.
ഊഷര ഭൂമിയിൽ   ആഴത്തിൽ കുഴിച്ചിട്ട ഒരു വിത്ത് പോലെ, യോസേഫ്  നീണ്ട 13 വർഷങ്ങൾ മറഞ്ഞിരുന്നു.

കഷ്ടതകളിലൂടെ  തന്റെ സ്വഭാവത്തെ രൂപപ്പെടുത്താൻ അവൻ ദൈവത്തെ അനുവദിച്ചു.  ജീവിതത്തിലെ തിരസ്കരണം  ക്രിയാത്മകമായി പ്രോസസ്സ് ചെയ്യുമ്പോൾ, വൈകാരിക പ്രതിരോധശേഷിയും ആന്തരിക ശക്തിയും വളർത്തിയെടുക്കാൻ കഴിയുമെന്ന മനശാസ്ത്ര തത്വം ജോസഫിന്റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടു.

ജീവിതത്തിലെ മുറിവുകളും പ്രതികൂലതകളും ചിലരിൽ തകർച്ചയും മറ്റു ചിലരിൽ വളർച്ചയും  ഉണ്ടാക്കാറുണ്ട്. ഇത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് രൂപപ്പെടുന്നത്.   ജീവിത ദുരന്തങ്ങളിൽ വെറുപ്പിനും പ്രതികാരത്തിനും പകരം ജോസഫ്  അനുരഞ്ജനത്തിന്റെ  സമീപനം സ്വീകരിച്ചു.  ആഘാതങ്ങൾക്ക് ശേഷമുള്ള അതിജീവനത്തിന് (post-traumatic growth) സഹായകങ്ങളായ ഔഷധ ചേരുവകളാണ്  മാപ്പു കൊടുക്കലും  മറക്കലും.

പോത്തിഫറിന്റെ ഭാര്യയുടെത്  ദുരാരോപണമായിരുന്നു  എന്ന് കാലം തെളിയിച്ചു. പക്ഷേ അതിന്റെ പേരിൽ കരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടത് ജോസഫിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ രണ്ടാമത്തെ മതിലായിരുന്നു. 

ജോസഫിന്റെ ജീവിതത്തിലെ ഏറ്റവും നീളമുള്ള മതിൽ ജയിലായിരുന്നു—വർഷങ്ങളുടെ നിശബ്ദത, കാലതാമസം, അനീതി എന്നിവയുടെ ദുരന്ത കാലഘട്ടമായിരുന്നു. 
നമ്മൾ ആഗ്രഹിക്കാത്ത സ്ഥലങ്ങളിൽ വച്ചാണ് ദൈവം പലപ്പോഴും വലിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. അതുണ്ടാക്കുന്ന കാലതാമസം ഒരിക്കലും നഷ്ടമല്ല, അനുഗ്രഹ നിഷേധമല്ല; അത് ദിവ്യമായ ഒരുക്ക സമയമാണ്.

  കഷ്ടപ്പാട് ദീർഘകാലം തുടരുമ്പോൾ,  പലരുടെയും പ്രത്യാശ മങ്ങിപ്പോകാറുണ്ട്. എന്നാൽ ജോസഫ് അപ്പോഴും സന്തുലിത മനോഭാവത്തോടെ തുടർന്നു. തടവിലായിരുന്നപ്പോഴും അദ്ദേഹം മറ്റുള്ളവരെ സേവിച്ചു. ദൈവത്തിന്റെ സമയമായപ്പോൾ, ഒറ്റ ദിവസം കൊണ്ട്  ജോസഫിനെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് ഉയർത്തി.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.' യശയ്യാ 55 : 8
ദൈവത്തിന്റെ വിസ്മയ ചിന്തകൾ വിവേചിച്ചറിയുവാൻ മനുഷ്യബുദ്ധിക്കും നിർമ്മിത ബുദ്ധിക്കും കഴിയില്ല.

ഉയരത്തിൽ വളരുവാനുള്ള വൃക്ഷങ്ങളുടെ വേരുകൾ ആദ്യം   ആഴത്തിലേക്ക് വളരും. പിന്നെ മുകളിലേക്ക് ഒരു വലിയൊരു കുതിപ്പാണ്. കരാഗ്രഹ ജീവിതകാലങ്ങളിൽ ദൈവത്തിലുള്ള പ്രത്യാശയിൽ ജോസഫിന്റെ ഹൃദയം ആഴത്തിൽ നങ്കൂരം ഉറപ്പിച്ചു. അതുകൊണ്ട്,  ദൈവാശ്രയത്തോടെയുള്ള ജോസഫിന്റെ ഔദ്യോഗിക ജീവിതം വൻ വിജയമായി.

തന്നെ ഉപദ്രവിച്ചവരോടുള്ള സമീപനം ആയിരുന്നു ജോസഫിന്റെ അവസാന പരീക്ഷണം. മുറിവേൽപ്പിച്ച സഹോദരന്മാരെ ജോസഫ് ഉപാധികളില്ലാതെ സ്വീകരിച്ചു, മാപ്പു കൊടുത്തു.  അങ്ങനെ  ആ മതിലും ജോസഫ് വിജയകരമായി ചാടി കടന്നു.

ക്ഷമ ബലഹീനതയല്ല, അത് വൈകാരികവും ആത്മീയവുമായ സ്വാതന്ത്ര്യമാണ്.  മാനസിക ഭാരം ഇറക്കി വയ്ക്കുവാനും ആന്തരിക സമാധാനം പുനഃസ്ഥാപിക്കുവാനും ക്ഷമ സഹായകരമാണെന്ന്  മനഃശാസ്ത്രം സ്ഥിരീകരിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് പരമോന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ ജോസഫ് കടക്കാർക്ക് മാപ്പ് കൊടുത്ത്, മനസ്സിലെ പ്രതികാരത്തിന്റെ ഫയലുകൾ ഡിലീറ്റ് ചെയ്തു.  ദൈവം നൽകിയ ശ്രേഷ്ഠ നിയോഗങ്ങളിൽ സമഗ്രതയോടെ പ്രവർത്തിക്കുവാൻ അത് സഹായകമായി.

ശുഭപ്രതീക്ഷകളുമായി കഴിഞ്ഞവർഷം ജീവിതത്തിലേക്ക് ചുവട് വച്ച പലർക്കും അതു പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല.  ജീവിതദുരന്തങ്ങളും ചില മനുഷ്യരും മതിൽ കെട്ടി അവരെ തടഞ്ഞു. ഉന്നത ലക്ഷ്യത്തിലേക്ക് ദൈവം നമ്മെ വഴിതിരിച്ചുവിടുന്നതാണ് അടഞ്ഞ വാതിലുകൾ എന്ന  ആത്മിയ സത്യം  തിരിച്ചറിയണം.
'മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്‌ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌ കര്‍ത്താവാണ്‌.'
സദൃശ്യവാക്യങ്ങൾ 16 : 9

വാതിൽ അടച്ചതിനും തുറന്നതിനും ദൈവത്തിന് നന്ദി പറയണം.
നമ്മൾ ഏത് വഴിയേ പോകണമെന്നും നമ്മുടെ 'ഡെഡ് എൻഡ്' എവിടെയാണെന്നും  തീരുമാനിക്കുന്നത് ഡിവൈൻ നാവിഗേഷൻ സിസ്റ്റമാണ്.

ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, കഴിഞ്ഞ വർഷം നേരിട്ട  വെറുപ്പ്, നമുക്ക് മുൻപിൽ അടച്ച വാതിലുകൾ, അപമാനം, കാലതാമസം, നഷ്ടങ്ങൾ തുടങ്ങിയ മതിലുകളെ പരാജയങ്ങളായി ഒരിക്കലും കാണരുത്.  മറിച്ച്,  സ്വർഗ്ഗസ്ഥ പിതാവിന്റെ ദിവ്യ പരിപാലനങ്ങളായി കാണുന്ന മെന്റൽ സെറ്റ്, റീ സെറ്റ് ചെയ്യണം.  അപ്പോൾ നിങ്ങൾക്ക് മുമ്പിലെ യറീഹോ മതിലുകൾ  കാൽ ചുവട്ടിൽ തകർന്നു വീഴും!

നിങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികൾ അന്തിമമല്ല. ഏതോ വിസ്മയ നിയോഗങ്ങൾക്കുള്ള ശാക്തീകരണത്തിനായി തീച്ചുളയിലെ അനുഭവങ്ങളിലൂടെ ദൈവം  നിങ്ങളെ നടത്തുകയാണ്. നിങ്ങളുടെ പ്രത്യാശയുടെ വേരുകൾ ജീവജല ഉറവകളിലേക്ക്  വളർന്നുകൊണ്ടിരിക്കുകയാണ്. മതിലുകൾക്കു മുകളിലേക്കു   സർവ്വശക്തൻ നിങ്ങളെ വളർത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളെ തടയുവാനും പ്രതിരോധിക്കുവാനും ശ്രമിച്ചവരൊക്കെ വാസ്തവത്തിൽ നിങ്ങളെ ശക്തരാക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ അപമാനത്തിന്റെ കാരാഗ്രഹത്തിൽ നിന്നുള്ള  ഉയർച്ച അധികം വൈകാതെ സാധ്യമാകും. നിങ്ങളെ തടഞ്ഞവരുടെയും പരിഹസിച്ചവരുടെയും നടുവിലൂടെ വിജയോത്സവമായി  കർത്താവ് കൈപിടിച്ച് മുന്നോട്ട് നടത്തും.

അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ് നിങ്ങളുടെ    ശുഭ ഭാവിയുടെ തിരക്കഥ എഴുതിതുടങ്ങിയ ഡിവൈൻ ഡയറക്ടർ,  ജീവിത ക്യാൻവാസിൽ കഥയെഴുത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്.
നൻബരേ, കവലൈപ്പെടാതേ, മനം തളരാതേ!
ശുഭാശംസകൾ 🌱
          -ഫാ. ഡോ. ഏ. പി. ജോർജ്

Monday, December 22, 2025

ദൈവത്തിന്റെ ഭാഷ

 സ്നേഹം, അനുകമ്പ, കൃതജ്ഞത തുടങ്ങിയ അനുകൂല വികാരങ്ങളുടെ ഔഷധമൂല്യങ്ങളെപ്പറ്റി അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്. ബൈബിൾ പരിചയപ്പെടുത്തുന്ന 'Agape' (അഗാപെ)  പരിവർത്തന ശേഷിയുള്ള വിസ്മയ സ്നേഹമാണ്. മറ്റുള്ളവരുടെ നന്മക്കും ശ്രേയസ്സിനും പ്രാധാന്യം കൊടുക്കുന്ന,  ഉപാധികളില്ലാത്ത നിസ്വാർത്ഥ  സ്നേഹമാണ് അഗാപെ. ഇത് ഒരു വികാരം മാത്രമല്ല, ബോധപൂർവമായ തീരുമാനം കൂടിയാണ്.


ഭൗതിക ആകർഷണത്തെയോ  മറ്റുള്ളവരുടെ പെരുമാറ്റത്തെയോ ആശ്രയിച്ചുള്ള സ്‌നേഹമല്ല അഗാപെ.   'നിബന്ധനകളില്ലാത്ത അംഗീകാരം' (unconditional positive regard) എന്ന ഹ്യുമനിസ്റ്റിക് സൈക്കോളജിയുടെ ആശയത്തോടാണ് അഗാപെക്ക്‌ സാമ്യം.   എല്ലാവരെയും ആദരപൂർവം കാണുന്ന, തുറവിയുള്ള ഹൃദയത്തിന്റെ ആർദ്രഭാവമാണ് അഗാപെ.

അഗാപെ സ്നേഹം   മനുഷ്യനിലെ നന്മയെ  കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,  പ്രതികാര - പ്രതിരോധ പ്രവണതകളെ ശാന്തമാക്കുന്നു.  

സുരക്ഷയും അംഗീകാരവും സാന്ത്വനവും ലഭിക്കുന്ന സാഹചര്യങ്ങളിലാണ് മുറിവേറ്റ മനസ്സ് സുഖപ്പെടുന്നത്.  ഈ മൂന്നു ചേരുവകളുമുള്ള 'മിറക്കിൾ മെഡിസിൻ'  ആണ്‌ അഗാപെ. അഗാപെ ജീവിത ശൈലിയാക്കുമ്പോൾ  മസ്തിഷ്കത്തിലെ ഭീഷണി സംവിധാനം (threat system) ശാന്തമാകും സ്‌ട്രെസ് ഹോർമോൺ കുറയും വൈകാരിക നിയന്ത്രണം മെച്ചപ്പെടും പിരിമുറുക്കം ലഘൂകരിക്കപ്പെടും.  സ്വയം കുറ്റപ്പെടുത്തലിന്റെ  ആന്തരിക കൊടുങ്കാറ്റുകൾ ശാന്തമാകും. 

വിഷാദം, ഉത്കണ്ഠ, ട്രോമയുമായി ബന്ധപ്പെട്ട മുറിവുകൾ, വെറുപ്പ്, പ്രതികാരം എന്നിവയുടെ കാഠിന്യം ലഘുകരിക്കുവാൻ അഗാപെ ശീലമാക്കുന്നത് സഹായകമാണെന്നാണ് നിരീക്ഷണം. 

പല മാനസിക മുറിവുകളുടെയും അടിസ്ഥാനം അവഗണനയും തിരസ്കരണവും സ്നേഹിക്കപ്പെടാതിരിക്കലും ആണ്‌. അഗാപെ ഈ അടിസ്ഥാന മുറിവുകളെയാണ് നേരിട്ട് സ്പർശിക്കുന്നത്. ജീവിത ദുരന്തങ്ങളുടെയും വീഴ്ചകളുടെയും
പേരിൽ  സ്വന്തം അസ്തിത്വവും മൂല്യവും തെറ്റായി വിലയിരുത്തുന്ന നിഷേധ ചിന്താഗതികളെ അഗാപെ തിരുത്തുന്നു. അനുകൂല ചിന്തകളിലേക്ക് മനസ്സിനെ കൈപിടിച്ച് നടത്തുന്നു.

അഗാപെയുടെ  പ്രധാന ഘടകമായ മാപ്പ് ചോദിക്കലും മാപ്പുകൊടുക്കലും  സംഘർഷം കുറയ് ക്കുവാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാണെന്ന്  ദൈവശാസ്ത്രവും മനശ്ശാസ്ത്രവും  സ്ഥിരീകരിക്കുന്നു. മാപ്പുകൊടുക്കൽ  ദുരന്തങ്ങളെ മറക്കലല്ല, ആ സംഭവവുമായി ബന്ധപ്പെട്ട നിഷേധ ചിന്തകളിൽ നിന്നുള്ള വിമുക്തി നേടലാണ്.

പ്രതിരോധിക്കുന്നതിന് പകരം  മുൻവിധികളില്ലാതെ മറ്റുള്ളവരെ ക്ഷമയോടെ കേൾക്കുന്നതാണ് അഗാപെ.
സ്വന്തം പരാജയങ്ങളിൽ   കുറ്റപ്പെടുത്താതെ സ്വയം കരുണ കാണിക്കുന്നതാണ് അഗാപെ.
പ്രതിഫലം പ്രതീക്ഷിക്കാത്ത നിർമ്മല സ്നേഹമാണ് അഗാപെ.
പരിശ്രമത്തിലൂടെ ഈ സാത്വീക സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കുവാൻ കഴിയും.

വിശ്വാസപരമായ കാഴ്ച്ചപ്പാടിൽ അഗാപെയുടെ ഉറവിടം ദൈവമാണ് — മനുഷ്യനെ നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന ദൈവം. മനഃശാസ്ത്രപരമായി,  വ്യക്തിത്വത്തിന്റെ  ഉദാത്തമായ സമഗ്രതാ ശേഷിയും പക്വതയും പ്രതിഫലിപ്പിക്കുന്നതാണ് അഗാപെ. ഈ രണ്ടു കാഴ്ച്ചപ്പാടുകളും ഒന്നിക്കുമ്പോൾ,  ചിന്തകളെയും വികാരങ്ങളെയും ബന്ധങ്ങളെയും ജീവിതലക്ഷ്യത്തെയും സ്പർശിക്കുന്ന സമ്പുർണ്ണ സൗഖ്യം
( holistic healing) അഗാപെയിലൂടെ സാധ്യമാകും.

അഗാപെ ഒരാളെ ദുർബലനാക്കുന്നില്ല; അത് സങ്കുചിത തടവറയിൽ നിന്നും സ്വതന്ത്രനാക്കും.  സാഹചര്യങ്ങൾ മാറ്റികൊണ്ടല്ല, സ്വഭാവ ശൈലിയിൽ പരിവർത്തനം വരുത്തിയാണ് അഗാപെ സുഖപ്പെടുത്തുന്നത്. അഗാപെ ശീലമാക്കുമ്പോൾ, മനസ്സ് അതിന്റെ ആദിമ രൂപകൽപ്പനയിലേക്ക് (default setting) മടങ്ങുന്നു. 
മനുഷ്യ ജീവിതങ്ങളിലൂടെ ദൈവം സംസാരിക്കുന്ന ഭാഷയാണ് അഗാപെ.

പുതുവർഷത്തിൽ ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?
-ഫാ. ഡോ. ഏ. പി. ജോർജ്

Tuesday, August 19, 2025

ഇമോഷണൽ ലോഡ്ഷെഡ്‌ഡിങ്

          

പ്രിയ സുഹൃത്തേ,

നമുക്ക് ഈ നിശബ്ദതയിൽ അൽപ്പ സമയം ഇരിക്കാം.  ആശങ്ക, നിരാശ, നഷ്ടങ്ങൾ, പരാജയം തുടങ്ങിയ  നിഷേധ ചിന്തകളുടെ തിരമാലകളാൽ പ്രക്ഷുബ്ദമാണ്  നിങ്ങളുടെ മനസ്സ്. മനോഭാരങ്ങളുടെ ഒരു ലോഡ് ഷെഡിങ് ആണ് ഇപ്പോൾ നിങ്ങൾക്ക് ആവശ്യം.


"എല്ലാം ഞാൻ തന്നെ ചുമക്കുന്നതായി തോന്നുന്നു" എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വാക്കുകളിലെ ഭാരം വ്യക്തമാണ്.  നമുക്ക് വഹിക്കുവാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ജീവിതം ചിലപ്പോൾ നമ്മുടെ മേൽ ഭാരങ്ങൾ ഇറക്കിവയ്ക്കും. മനഃശാസ്ത്രജ്ഞർ ഇതിനെ വൈകാരിക അമിതഭാരം (emotional overload) എന്ന് വിളിക്കുന്നു. ഇത്തരം സംഘർഷ സാഹചര്യങ്ങളിൽ ബ്രെയിൻ  വളരെ നേരം 'അതിജീവന മോഡി'ൽ പ്രവർത്തിക്കേണ്ടിവരും.

 അത് ക്ഷീണവും നിരാശയും ഉണ്ടാക്കും. വളരെ   ചെറിയ പ്രശ്നങ്ങൾ പോലും വലിയ വെല്ലുവിളിയായി തോന്നും.  ശരീരം അനാരോഗ്യകരമായി  പ്രതികരിക്കും. പേശികളിൽ പിരിമുറുക്കവും ടെൻഷനും അനുഭവപ്പെടും. ഉറക്കം തടസ്സപ്പെടും.


ഇതിനർത്ഥം നമ്മൾ ദുർബലരാണെന്നല്ല, മനുഷ്യരാണെന്നാണ്.  വൻ ഭാരങ്ങൾ  ഒറ്റയ്ക്ക് വഹിക്കാൻ  രൂപകൽപ്പന ചെയ്തിരിക്കുന്നതല്ല മനുഷ്യ മനസ്സ്. ഇവിടെയാണ് സ്‌നേഹ ബന്ധങ്ങളുടെ പ്രസക്തി.  പ്രിയപ്പെട്ടവരുമായി  വേദനയും സംഘർഷങ്ങളും പങ്കുവയ്ക്കുമ്പോൾ ആശ്വാസം ലഭിക്കും. പങ്കുവയ്ക്കുന്ന വികാരങ്ങൾക്ക് പാതി ഘനമായിരിക്കും.


ഭാരങ്ങൾ പങ്കിടുന്നത് കോൺഫ്ളിക്ടുകൾ പ്രോസസ്സ് ചെയ്യാൻ  ബ്രയിനിന് പ്രചോദനമാകും. മനസ്സിന്റെ സാക്ഷയിട്ട് ഒറ്റപ്പെടുമ്പോൾ മനോഭാരങ്ങളുടെ സാന്ദ്രത വർദ്ധിക്കും. അത് ക്രമേണ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

 പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിലൂടെ വികാരങ്ങൾ പങ്കിടുന്നത് വൈകാരിക സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായകമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 

 പ്രതിസന്ധികളും ആത്മസംഘർഷങ്ങളും  പങ്കുവയ്ക്കുമ്പോൾ, ബ്രെയിൻ വൈകാരികമായി പ്രതികരിക്കുന്നതിന് പകരം കോൺഫ്ലിക്റ്റുകളെ യുക്തിപൂർവ്വം പ്രോസസ് ചെയ്യുവാൻ തുടങ്ങും. അത് സുതാര്യതയ്ക്കും ആന്തരിക സമാധാനത്തിനും പ്രശ്നപരിഹാരത്തിനും സഹായകമാകും.


 പ്രിയപ്പെട്ടവരുമായി മനസ്സ് പങ്കിടുമ്പോൾ പുതിയ വൈകാരിക ബന്ധം സ്ഥാപിക്കപ്പെടുകയാണ്.  അവർ നൽകുന്ന സഹാനുഭൂതി, പുതിയ കാഴ്ചപ്പാട്, വൈകാരിക പിന്തുണ തുടങ്ങിയ സാന്ത്വനങ്ങൾ  ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായകമാകും.  വിശ്വസ്തരുമായി മനസ്സ് പങ്കിടുന്നവരിൽ വിഷാദവും  ആകാംക്ഷയും കുറവാണെന്നും നിരീക്ഷണങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 


 കരുതലുള്ള കേൾവിക്കാർ  കണ്ണാടി പോലെയാണ്. അവരിലൂടെ നമ്മെ വ്യക്തമായി നമുക്ക്  കാണുവാൻ കഴിയും. മുറിവേൽപ്പിക്കുന്നവർക്കിടയിലെ കാരുണ്യത്തിന്റെ മരുപ്പച്ചകളാണിവർ.  


 മനശാസ്ത്ര ചികിത്സയിൽ സൈക്കോതെറാപ്പിസ്റ്റും ആയുള്ള  ചികിത്സാ ബന്ധം ( therapeutic relationship) സുരക്ഷിതവും കുറ്റപ്പെടുത്താത്തതും ഉപധികളില്ലാത്തതുമായ 'കംഫോർട്ടിങ് സ്പേസ്' ആണ്. അവിടെ വ്യക്തികളെ മുൻവിധിയില്ലാതെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.  ഇത് വൈകാരിക ക്ലേശം കുറയ്ക്കുവാൻ സഹായിക്കുന്നു.  വേദനാജനകമായ അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും നിർഭയമായി പങ്കുവെക്കുവാനും തെറാപ്പിസ്റ്റിലുള്ള വിശ്വാസം പ്രോത്സാഹനം നൽകും.  ഇത് രോഗശാന്തിയും സ്വയം സ്വീകാര്യതയും വളർത്തുന്ന ബന്ധമാണ്.

 

  അനാരോഗ്യ പെരുമാറ്റരീതികൾ  തിരിച്ചറിയാനും അനുകൂല  മാറ്റങ്ങൾ വരുത്താനും പ്രതിരോധശേഷി കെട്ടിപ്പടുക്കാനും ആരോഗ്യകരമായ അതിജീവനത്തിനുള്ള  കഴിവ് വർധിപ്പിക്കുവാനും തെറാപ്പിസ്റ്റുമായുള്ള സഖ്യം വളരെ സഹായകമാണ്.  മൊത്തത്തിൽ,  ട്രസ്റ്റ്, പ്രതീക്ഷ, ശാക്തീകരണം എന്നിവയുടെ ഉറവിടമായി മാറുന്ന ചികിത്സാ ബന്ധം മാനസികാരോഗ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നു.


എല്ലാവരിൽ നിന്നുമുള്ള ഒറ്റപ്പെടൽ വേദനയുടെയും ശൂന്യതാ ബോധത്തിന്റെയും ഗ്രാവിറ്റി വർദ്ധിപ്പിക്കും. മനോഭാരങ്ങൾ ലഘൂകരിക്കുവാൻ ഊഷ്മള ബന്ധങ്ങൾ കൂടിയേ തീരൂ. എല്ലാ ഭാരങ്ങളും സ്വയം ചുമക്കുന്നത് ധീരതയും ചങ്കൂറ്റവുമായി  കാണരുത്.  അത് കുറെയൊക്കെ  മിഥ്യാഭിമാനമാണേ!


നല്ല സുഹൃത്തുക്കളെ കൂടെ കൂട്ടുവാൻ മടിക്കരുത്. 

ഉള്ളം പങ്കുവെക്കുവാൻ തിരഞ്ഞെടുക്കുന്നവർ വിശ്വസ്തരും വൃണപ്പെടുത്താത്തവരും വൈകാരിക പക്വതയുള്ളവരും ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നവരും ഒക്കെ ആയിരിക്കുവാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

അതുകൊണ്ട് സുഹൃത്തുക്കൾ എല്ലാം തികഞ്ഞവർ ആയിരിക്കണമെന്നില്ല. ചില സുഹൃത്തുക്കളുടെ വളരെ 'ടോക്സിക്' അല്ലാത്ത വ്യക്തിത്വ ബലഹീനതകളോട് സമദൂരമനോഭാവം പുലർത്താൻ കഴിഞ്ഞാൽ, നമ്മുടെ അതിജീവനത്തിന് അവരും അഭ്യുദയകാംഷികൾ ആയേക്കാം.

സുഗന്ധം പരത്തുന്ന  റോസാച്ചെടിയിൽ മുള്ളുകളും ഉണ്ടല്ലോ.  ചിലപ്പോൾ ആന്തരിക സൗഖ്യം ആരംഭിക്കുന്നത് അവരുടെ ഒരു വാക്കിലൂടെ ആയിരിക്കാം.


'രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്‌. കാരണം അവര്‍ക്ക്‌ ഒരുമിച്ച്‌ കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും.

അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്‌ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്‌ടമാണ്‌.' സഭാപ്രസംഗകന്‍ 4 : 9-10

-ഫാ. ഡോ. ഏ. പി. ജോർജ്


Tuesday, August 5, 2025

Neuroplastic pain

 Neuroplastic pain (also known as centralized pain or nociplastic pain) is pain that comes from changes in the nervous system—not from injury or damage in the body tissues.


Neuroplastic pain occurs when the brain learns to produce pain, even after the original injury or cause has healed. The nervous system becomes hypersensitive due to stress, trauma, or long-term pain, and starts sending pain signals unnecessarily. The brain rewires itself in a way that pain becomes chronic—even when there is no ongoing physical problem.


Key Features:

There is no clear physical cause for the pain (like a wound or inflammation).

The pain can move around the body or change in intensity.

Common in conditions like fibromyalgia, tension headaches, chronic back pain, and some forms of pelvic pain.

Often linked with emotional stress, anxiety, trauma, or past painful experiences.

Good News:

Because this pain is due to brain and nerve "wiring," the brain can also "unlearn" it. Through education, emotional healing, therapy, and brain retraining (like somatic tracking, mindfulness, or cognitive-behavioral therapy), many people experience real relief.

A Biblical-Spiritual Touch:

Just as the brain can form patterns of pain, it can also form patterns of healing. As Romans 12:2 says, “Be transformed by the renewing of your mind.” Faith, truth, and peace can help rewire us for restoration—body, soul, and spirit.

     ☆

-Fr. Dr. A. P. George

     (Courtesy)




Friday, August 1, 2025

നിങ്ങൾ വിസ്മയമാണ്

 

പ്രിയ സുഹൃത്തേ,

ഞാൻ നിസ്സാരനും എല്ലാവരെക്കാളും ചെറുതാണെന്നുമുള്ള ചിന്തയാണ് നിങ്ങളുടെ പ്രശ്നം. മറ്റുള്ളവരെല്ലാം എന്നേക്കാൾ പ്രതിഭാശാലികളും ശ്രേഷ്ഠരും ആണെന്ന, താരതമ്യപ്പെടുത്തുന്ന ചിന്തകൾ നിന്റെ മനസ്സിൽ നിരന്തരം ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാണ്. നിന്റെ സങ്കല്പത്തിലെ പരിമിതികൾ കൊണ്ട് നീ കെട്ടിപ്പൊക്കിയ ബൗണ്ടറിക്ക് പുറത്ത് കടക്കാൻ നിനക്ക് കഴിയുന്നില്ല. സ്വയം ശീലിച്ച നിസ്സഹായതാ ബോധം നിങ്ങളുടെ തടവറയാണ്.

 

 മറ്റുള്ളവരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടുവാൻ എത്രയോ പരിശ്രമിച്ചു അല്ലേ? പക്ഷേ അതൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ദുഃഖവും നിരാശയും കുറച്ചൊന്നുമല്ല.

 എന്തുകൊണ്ടാണ് ഞാൻ പിന്തള്ളപ്പെട്ടുപോകുന്നത്? 

ജീവിത സാഹചര്യങ്ങൾ എനിക്ക് അനുകൂലമല്ലാതെ വരുന്നത് എന്തുകൊണ്ടാണ് ? എനിക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ...? ഇത്തരം നിഷേധ ചിന്തകളുടെ കൊടുങ്കാറ്റും തിരമാലകളും മനസ്സിലാഞ്ഞടിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ എത്രയായി അല്ലേ?

സുഹൃത്തേ, 

 ഇല്ല, നിങ്ങൾക്ക് ഒരു തകരാറുമില്ല . ദൈവം നല്ലതെന്ന് സർട്ടിഫൈ ചെയ്ത, സമാനതകളില്ലാത്ത അമൂല്യ സൃഷ്ടിയാണ് നിങ്ങൾ. സമസൃഷ്ട സ്നേഹവും ആദരവും ഇല്ലാത്തവർ പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ട് ഉള്ളം കലങ്ങരുത്.


 ശ്രദ്ധിക്കപ്പെടാനും വിജയിക്കുവാനും മുൻനിരയിൽ എത്തുവാനും ലോകം പലതും പറഞ്ഞേക്കാം: ജീവിതശൈലി മാറ്റണം, അഭിരുചികളും സംസാരരീതിയും മാറ്റണം, ഫാഷൻ ട്രെൻഡ് കീപ്പ് ചെയ്യണം... പക്ഷേ അതിലൊന്നും കാര്യമില്ല സുഹൃത്തെ. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ പഴയ 'കഴുതച്ചുമടി'ന്റെ കഥയുടെ തനിയാവർത്തനമാകും.


പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടി സ്നേഹത്തോടും കരുതലോടും ദൈവം സൃഷ്ടിച്ച സമുന്നത സൃഷ്ടിയാണ് നിങ്ങൾ. അവൻ നിങ്ങൾക്ക് വശ്യവും അതുല്യവുമായ പുഞ്ചിരിയും, ശബ്ദവും, ഹൃദയവുമാണ് നൽകിയിട്ടുള്ളത്. 'ഡിഫക്ടീവ് ക്രിയേഷൻ' എന്ന് പലരും ഗോസിപ്പ് പറഞ്ഞേക്കാം. പക്ഷേ ദൈവത്തിന് ഒരിക്കലും തെറ്റ് സംഭവിക്കാറില്ല.   


 ശരീര ശാസ്ത്രവും മനശാസ്ത്രവും ഉണ്ടാകുന്നതിനു വളരെ മുമ്പ് ദാവീദ് മനുഷ്യ സൃഷ്ടിയെപ്പറ്റി പറഞ്ഞു:

 "ഭയങ്കരവും അതിശയകരവുമായി ഞാൻ സൃഷ്ടിക്കപ്പെട്ടതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു." (സങ്കീർത്തനം 139:14)


 ശ്രേഷ്ഠനാകുവാൻ നിങ്ങൾ മറ്റൊരാളെപ്പോലെ ആകേണ്ട കാര്യമില്ല. നിങ്ങൾ ഇതിനകം തന്നെ ദൈവത്തിന്റെ സമുന്നത സൃഷ്ടിയാണ്. എല്ലാ സൃഷ്ടികളിലും അപൂർണ്ണതയും പരിമിതികളും ഉണ്ട്. അത് അവരെ വ്യത്യസ്തരാക്കുന്ന ഘടകങ്ങളാണ്. 


 നിങ്ങൾ ദുർബലനല്ല. സർവ്വശക്തന്റെ സമുന്നത സൃഷ്ടിയാണ്. 

 നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞാണ്. അവൻ നിങ്ങളുടെ കണ്ണുനീരും, നിശബ്ദ പ്രാർത്ഥനകളും, ക്ഷീണിച്ച ഹൃദയവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്.  


“ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പ്, ദൈവം നിന്നെ അറിഞ്ഞിരുന്നു, ഇപ്പോഴും അറിയുന്നു എന്ന സത്യം മറക്കരുത് (യിരെമ്യാവ് 1:5)


 പരിമിതികളിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും ദൈവം നിന്നെ സുഖപ്പെടുത്തും. എല്ലാ പ്രതിസന്ധികളും ഒരു ദിവസം കൊണ്ട് തീരില്ല. രോഗശാന്തി സാവധാനത്തിലും സൗമ്യമായും ആണ് സംഭവിക്കുന്നത്- ഒരു നീണ്ട രാത്രിക്കു ശേഷം വരുന്ന പ്രഭാത സൂര്യനെപ്പോലെ.


 ചില വിസ്മയ സത്യങ്ങൾ അംഗീകരിക്കുവാൻ നീ മനസ്സിനെ ട്രെയിൻ ചെയ്യണം:

• ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ട അമൂല്യ സൃഷ്ടിയാണ്.  

• ദൈവത്തിന് എന്നെക്കൊണ്ട് ചില നിയോഗങ്ങൾ 

  പൂർത്തിയാക്കുവാനുണ്ട്.

• മറ്റുള്ളവരുമായി ഞാൻ എന്നെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. അവർ അവരും ഞാൻ ഞാനുമാണ്. 


 ഈ അനുകൂല ചിന്തകൾ രോഗശാന്തിയിലേക്കുള്ള അൽഭുത ചുവടുവെപ്പുകളാണ്. വ്യക്തിത്വവികാസത്തിന്റെ പടവുകളാണ്. അനന്ത സാദ്ധ്യതയിലേക്കുള്ള പറക്കുവാനുള്ള ആത്മവിശ്വാസത്തിന്റെ ചിറകുകളാണ്. 


സുഹൃത്തേ, ഒരു ചെറിയ സംഭവം പറയട്ടെ? 

ഒരു കൊച്ചുകുട്ടി ഒരു ലളിത ചിത്രം വരച്ച് അച്ഛന് കൊടുത്തിട്ട് പറഞ്ഞു: "ഇത് ഞാൻ വരച്ചതാണ്. അത്ര നല്ലതൊന്നുമല്ല."

അച്ഛൻ പറഞ്ഞു:

 'കുഞ്ഞേ, എനിക്ക് ഇത് വളരെ ഇഷ്ടമായി, കാരണം നീയാണ് ഇത് വരച്ചത്.'

അദ്ദേഹം അത് ഫ്രെയിം ചെയ്ത്, ഭിത്തിയിൽ ഉറപ്പിച്ചു.  


സ്വർഗ്ഗത്തിലെ അപ്പൻ നിങ്ങളെക്കുറിച്ചും അങ്ങനെയാണ് ചിന്തിക്കുന്നത്. അപ്പൻ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങൾ പൂർണ്ണനായതുകൊണ്ടല്ല, നിങ്ങൾ അപ്പന്റെ സ്വന്തമായതുകൊണ്ടാണ്. നിങ്ങളെ നിങ്ങളായി അംഗീകരിക്കുക, സ്നേഹിക്കുക. 


നിങ്ങളിൽ ഒരു അത്ഭുത ശക്തിയുണ്ട്. അതിന്റെ അനന്ത സാധ്യതകൾ അനവധിയാണ്. കമോൺ, വിസ്മയ പ്രതിഭാസമായി പ്രകാശിക്കൂ സുഹൃത്തേ!

-ഫാ. ഡോ. ഏ. പി. ജോർജ്