Thursday, March 19, 2026

സെക്സി സെക്സ്

 

                   'ആഗോള ഭാഷകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന വാക്കാണ് 'സെക്സ്'. സെക്സിന് വലിയ കോമേഴ്‌ഷ്യൽ മൂല്യമുണ്ട്, അത് ക്യാമ്പസ്സുകളിലെ ഇളക്കമാണ്, സിനിമാ തിരക്കഥകളിലെ മുഖ്യ പ്രമേയമാണ്‌, സാഹിത്യ രചനകളിലെ താള ലയങ്ങളാണ്. അനുരാഗ ഗാനത്തിൽ മനസ്സ് മാദക നൃത്തം ചവിട്ടും.


 ബ്രെയിനിന്റെ ബയോകെമിക്കൽ ഉത്സവമാണ് സെക്സ്!ലൈംഗികത യഥാർത്ഥത്തിൽ ആരംഭിക്കുന്നത് കിടപ്പുമുറിയിലല്ല, ബ്രെയിനിലെ 'ലവ് ലബോറട്ടറി'യിലാണ്. ലൈംഗിക ആകർഷണം ബ്രെയിനിലെ റിവാർഡ് സെന്ററുകളെ സജീവമാക്കുന്നുവെന്നാണ് ന്യൂറോ സയന്റിസ്റ്റുകളുടെ കണ്ടെത്തൽ. 'ഇത് അനുഭൂതിദയകമാണ് - വീണ്ടും ചെയ്യുക!' എന്ന് ഡോപാമൈൻ പോലുള്ള രാസവസ്തുക്കൾ മന്ത്രിക്കുമത്രെ!

പിന്നെ വരുന്നത് ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന 'ഓക്സിടോസിൻ' എന്ന ന്യൂറോ ഹോർമോൺ ആണ്. ഇതിനെ പലപ്പോഴും 'ബോണ്ടിംഗ് ഹോർമോൺ' എന്ന് വിളിക്കുന്നു. സ്നേഹപൂർവ്വമായ സ്പർശനം, ആത്മ ബന്ധം, വൈകാരിക അടുപ്പം എന്നിവയ്ക്കിടയിലാണ് ഇത് പുറപ്പെടുന്നത്. 

ദമ്പതികൾക്ക് പരസ്പരം വിശ്വസിക്കാനും വേഗത്തിൽ ക്ഷമിക്കാനും വൈകാരിക സുരക്ഷിതത്വം അനുഭവിക്കാനും നിശബ്ദമായി സഹായിക്കുന്ന മജീഷ്യനാണ് ഓക്സിടോസിൻ.

ലളിതമായി പറഞ്ഞാൽ, ശരീരം രതി സുഖങ്ങളുടെ അടുപ്പവും ആനന്ദവും ആസ്വദിക്കുന്നതിന്റെ പിന്നിലെ രാസപ്രവർത്തനങ്ങൾ ബ്രെയിനിന്റേതാണ്. ആരോഗ്യകരമായ അടുപ്പവും ആഴത്തിലുള്ള വൈകാരിക ബന്ധവും പങ്കിടുവാൻ ദമ്പതികളെ ചേർത്തു നിർത്തുവാനുള്ള പ്രകൃതിയുടെ അമൂല്യ വരദാനങ്ങളാണിതൊക്കെ.

ദാമ്പത്യം നീണ്ടുനിൽക്കുന്നതിന്റെ പിന്നിൽ ബ്രെയിൻ കെമിസ്ട്രിയോടൊപ്പം 'ബോണ്ടിങ് കെമിസ്ട്രിയും' പ്രവർത്തിക്കുന്നുണ്ട്.

അതെന്താണ്?

ആത്മ ബന്ധം, വൈകാരിക സുരക്ഷ, പങ്കിടുന്ന അനുഭൂതിയും നർമ്മവുമൊക്കെയാണ്‌ ബോണ്ടിങ് കെമിസ്ട്രിയുടെ ചേരുവകൾ. ജീവിത സായാഹ്നത്തിൽ പ്രണയത്തിന് രൂപവും ഭാവവും മാറുമെങ്കിലും, അനുരാഗത്തിന്റെ ആത്മഹർഷം തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് ബോണ്ടിങ് കെമിസ്ട്രിയാണ്.

ലൈംഗിക സ്വഭാവത്തിലെ വ്യതിയാനങ്ങളെപ്പറ്റി ആധുനിക മനഃശാസ്ത്രം ശ്രദ്ധേയ പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

 ധാർമിക ബോധമില്ലാത്ത, വഴിതെറ്റിയ ലൈംഗികത മറ്റുള്ളവരുടെ സ്വകാര്യതയിലെ കടന്നുകയറ്റമാണ്. പരസ്പര ബഹുമാനം, ഉത്തരവാദിത്വം, സൗഹൃദം എന്നിവയിൽ അധിഷ്ഠിതമല്ലാത്ത ലൈംഗികത, സ്വയം കേന്ദ്രീകൃതമായ ഉത്തേജനം മാത്രമായിത്തീരുന്നു. ഇത് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ബോണ്ടിംഗ് കെമിസ്ട്രി ദുർബലമാകുന്നു.

വ്യക്തിത്വ വൈകല്യങ്ങളും ചില മനോരോഗങ്ങളും ലൈംഗിക അടുപ്പത്തെ വികലമാക്കും. ആരോഗ്യകരമായ ബന്ധങ്ങൾക്ക് അത്യന്താപേക്ഷിതമായ വൈകാരിക നിയന്ത്രണം, വിശ്വാസം, അടുപ്പം, സെൽഫ് ഇമേജ് എന്നിവയെ രോഗവും വൈകല്യവും വികലമാക്കുന്നതാണ് കാരണം. അനിയന്ത്രിതമായ ലൈംഗിക പെരുമാറ്റം, സെക്സ് ഫോബിയ, സാഡിസം, മിഥ്യാധാരണകൾ, വൈകാരിക അകൽച്ച, ഇണയെ നിയന്ത്രിക്കുവാൻ ലൈംഗികത ഉപയോഗിക്കുക തുടങ്ങിയ അനാരോഗ്യ പെരുമാറ്റങ്ങൾ ഇണക്ക് പ്രതിസന്ധികളാണ്. തൽഫലമായി, ലൈംഗിക പ്രവർത്തനങ്ങൾ സ്നേഹത്തിൻ്റെയും പരസ്പര ബന്ധത്തിൻ്റെയും അനുഭവമാകുന്നതിനു പകരം സ്വാർത്ഥ ആവശ്യങ്ങൾക്കുള്ള ഒരു ഉപാധിയായി തീർന്നേക്കാം .

വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമർപ്പണമായും പരസ്പര ഉടമ്പടി ബന്ധത്തിന്റെ ഒരു വിശുദ്ധ ഭാഷയായും ലൈംഗികതയെ ബൈബിൾ അവതരിപ്പിക്കുന്നു.   

ദാമ്പത്യത്തെ പറ്റിയുള്ള, "ഇരുവരും ഒന്നായിത്തീരുന്നു" എന്ന പുരാതന ആശയം, ആത്മീയ ഉൾക്കാഴ്ചയെയും ആധുനിക ന്യൂറോ സയൻസിന്റെ കണ്ടെത്തലുകളെയും പ്രതിഫലിപ്പിക്കുന്നു. ഇമോഷണൽ ബോണ്ടിംഗ്, ഹോർമോണൽ ട്രിഗറിങ്ങ്, റിലേഷണൽ പ്രതിബദ്ധത എന്നിവയെല്ലാം ഒരേ ദിശയിൽ നീങ്ങുന്ന ദാമ്പത്യ സൗഹൃദം ഭൂമിയിലെ സ്വർഗ്ഗിയ അനുഭവമാണ്. ആ സുകൃതാനുഭവത്തിന്റെ ഹർഷോന്മോദത്തിൽ ശലോമോൻ പടി :

'അത്തിമരം കായ്‌ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌ സുഗന്‌ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്‌ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.

എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്‌; നിന്റെ മുഖം മനോഹരമാണ്‌...'

(ഉത്തമഗീതം 2 : 13-14)

Sex is not merely recreation—it is relation.

ആരോഗ്യകരമായ ദാമ്പത്യത്തിലെ 'ജേർണി ഓഫ് ലവ്' പുരോഗമിക്കുമ്പോൾ, അടുപ്പവും ട്രസ്റ്റും ലൈംഗികതയുടെ അനുബന്ധ സാധ്യതകളായി വളരുന്നു. 'ഞാൻ നിങ്ങൾക്കൊപ്പമുണ്ട്,' ന'മ്മൾ ഒരുമിച്ച് സുരക്ഷിതരാണ്...' തുടങ്ങിയ ബോണ്ടിങ് ഫീലിംഗ് ഉണ്ടാക്കുന്ന മെന്റൽ സെറ്റ് ലൈംഗികതയിൽ നിന്ന് ഉൽഭവിക്കുന്ന സൂപ്പർ പവർ ആണ്‌.

ദാമ്പത്യത്തിൽ പരസ്പരം പങ്കുവയ്ക്കുന്ന നർമ്മം, വൈകാരിക സൗഹൃദം, ക്ഷമ, മാന്യമായ അടുപ്പം എന്നിവ ഏകാന്തതയ്ക്കും സംഘർഷങ്ങൾക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. സൗഹൃദ പങ്കാളികൾ മെച്ചപ്പെട്ട മാനസികാരോഗ്യവും കുറഞ്ഞ ഉത്കണ്ഠയും അനുഭവിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. 

വികാരങ്ങളിൽ പൊതിഞ്ഞ ജീവശാസ്ത്രം, മൂല്യങ്ങളാൽ നയിക്കപ്പെടുന്ന മനഃശാസ്ത്രം, മനുഷ്യബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഒരു ദൈവിക സമ്മാനം... എന്നൊക്കെ സെക്സെന്ന മാന്ത്രിക രസതന്ത്രത്തെ നിർവചിക്കാം.

മസ്തിഷ്ക രസതന്ത്രം, ഉപാധികളില്ലാത്ത സ്നേഹം, ധാർമ്മിക ജ്ഞാനം എന്നിവ സഹകരിക്കുമ്പോൾ, പങ്കാളികൾക്കിടയിലെ അടുപ്പം കേവലം "സെക്സി" ആകുന്നതിന് പകരം ആഴമുള്ള ദിവ്യാനുഭവം ആയിത്തീരുന്നു.

സന്തുഷ്ടരായ ദമ്പതികൾ ഒടുവിൽ കണ്ടെത്തുന്ന ഒരു വിസ്മയ സത്യമുണ്ട് : 

 ആകർഷണത്തിൽ നിന്ന് ആരംഭിക്കുന്ന പ്രണയം, ഉള്ളവും ഉള്ളതും പങ്കുവെക്കുന്ന സ്‌നേഹം, ചിരി, ക്ഷമ എന്നിവയിലൂടെ അടർത്തി മാറ്റാനാവാത്ത ശാശ്വത ആത്മ ബന്ധമായി വളരുന്നു. അതുകൊണ്ട്, കൂടുവിട്ട് ഇണക്കിളി പറന്നുപോകുന്നതും, കടത്തുവള്ളം യാത്രയാകുമ്പോൾ കടവിൽ ഒറ്റക്കാകുന്നതും സഹിക്കാനാവില്ല...

 വിരഹ ദുഃഖത്തിന് ഫാർമക്കോളജി ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല.

Great sex is less about performance and more about presence!

        --ഫാ. ഡോ. ഏ. പി. ജോർജ്








മിറക്കിൾ പ്രെയർ

 

                                ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ക്രിസ്തുവിന്റെ ഉപദേശം അനുസരിക്കുവാൻ അത്ര എളുപ്പമല്ല. ശത്രുവിനോട് തിരിച്ച് പ്രതികരിക്കാതിരിക്കാം, ഒഴിഞ്ഞുമാറാം, ദീർഘ ക്ഷമയോടെ പീഡനങ്ങൾ സഹിക്കാം. പക്ഷേ നിഷേധ ചിന്തകളും വികാരങ്ങളും ഇല്ലാതെ ശത്രുവിന് വേണ്ടി പ്രാർത്ഥിക്കുന്നതാണ് ചലഞ്ച്.

ഉപദ്രവിച്ചവർക്ക് പാപക്ഷമ കൊടുത്തു കൊണ്ടുള്ള ക്രിസ്തുവിന്റെ പ്രാർത്ഥന വ്യക്തമാക്കുന്നത് ഉപാധികളില്ലാത്ത ദൈവസ്നേഹത്തിന്റെ ആഴമാണ്. ലോക മതങ്ങളും മത നേതാക്കന്മാരും ക്രിസ്ത്യാനികളും ഈ പ്രാർത്ഥനയുടെ മുമ്പിൽ ചെറുതായി പോകുന്നു.

മുറിവേൽപ്പിച്ചവരോട് ക്ഷമിക്കുവാൻ സ്വർഗ്ഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സിലെ പ്രതികാര- പ്രതിലോമ വികാരങ്ങൾ ശാന്തമാകുന്നതായി പലരും സാക്ഷ്യം പറഞ്ഞു കേട്ടിട്ടുണ്ട്. ശത്രു ദോഷത്തിനായി നിഷേധ പ്രാർത്ഥനകളും വഴിപാടുകളും കഴിക്കുന്നവരുടെ മനസ്സിലെ വികാര കൊടുങ്കാറ്റും തിരമാലകളും ഒരിക്കലും ശാന്തമാവില്ല. അനുസരണമില്ലാതെ കാട്ടുകുതിരയെ പോലെ കുതിക്കുന്ന ഇവരുടെ മനസ്സ് അക്രമത്തിൽ നിന്നും അക്രമങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കും. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതുവരെ ഇവർക്ക് ആന്തരിക സമാധാനവും ശാന്തിയും ലഭിക്കില്ല.

ശത്രുക്കളെ കീഴ്പ്പെടുത്തുവാനും തിരിച്ചടിക്കുവാനും കൊന്നുകളയുവാനും ആയുധങ്ങളും ആപത്കരമായ സന്നാഹങ്ങളും ഒരുക്കുന്ന ലോകത്തോട് ബൈബിളിന് പറയാനുള്ളത് ക്ഷമയുടെയും ആത്മസമയമനത്തിന്റെയും സന്ദേശമാണ്:

'എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.

അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.'

മത്തായി 5 : 44-45

'എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്‌ദിഹീന രോടും ദുഷ്‌ടരോടും കരുണ കാണിക്കുന്നു.'

ലൂക്കാ 6 : 35

'നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍.

അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.'

മര്‍ക്കോസ്‌ 11 : 25-26

'ഇതാണ്‌ എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.'

യോഹന്നാന്‍ 15 : 12

എന്തിനാണ് ശത്രുക്കളെ സ്നേഹിക്കുവാനും അവർ വരുത്തുന്ന കഷ്ടനഷ്ടങ്ങൾക്ക് പകരം ചോദിക്കാതിരിക്കുവാനും ക്രിസ്തു പഠിപ്പിച്ചത്? മുറിവേറ്റവർ മുട്ടുമടക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്താൽ ശത്രു വെറുതെ ഇരിക്കുമോ? പൗരാവകാശം സംരക്ഷിക്കുവാൻ നിയമവും നിയമപാലകരും ഉള്ള ആധുനിക സംസ്കാരത്തിൽ ക്രൂരതയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത് നിയമവ്യവസ്ഥയോടുള്ള നിസ്സഹകരണമല്ലേ ?

പൗരന് നിയമ വ്യവസ്ഥിതികളോട് സഹകരിക്കാനും വിധേയത്വം നിലനിർത്തുവാനും തീർച്ചയായും ബാധ്യതയുണ്ട്. അതോടൊപ്പം തന്നെ, 'ഞാനൊരു ക്രിസ്ത്യാനിയാണ്, എന്റെ ശത്രുവിന് ഞാൻ മാപ്പ് കൊടുക്കുന്നു' എന്നു പറയുന്നത് ഒരിക്കലും നിയമലംഘനം അല്ല. 

 ഒരാൾ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാകുമ്പോൾ, പ്രതികാരം ഉപേക്ഷിക്കുവാനും ശത്രുക്കൾക്ക് മാപ്പ് കൊടുക്കുവാനും തീരുമാനമെടുക്കുന്നത് എത്ര ഉദാത്തമാണ് അല്ലേ? ഈ ജീവിത സമീപനങ്ങൾ കൊണ്ടാണ് ആദ്യകാല ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സാക്ഷികളായി അണിനിരന്നത്. 

 ശത്രുക്കൾക്ക് വേണ്ടി സ്വർഗ്ഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ, ആശ്വാസപ്രദൻ മുറിവേറ്റവരുടെ ആന്തരിക മുറിവുകളെ സൗഖ്യമാക്കും. മുറിവേൽപ്പിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലൂടെ പ്രതിയോഗിയുടെ ഹൃദയത്തിലേക്കും പരിശുദ്ധാത്മാവ് കടന്നുചെല്ലും.

മുറിവേറ്റവരുടെ പ്രാർത്ഥന കൊണ്ട് കാട്ടാള മനസ്സ് ദിവ്യ ചൈതന്യം കൊണ്ട് നിറഞ്ഞ സാക്ഷ്യങ്ങൾ തിരുവചനത്തിൽ അനവധിയുണ്ട്. കാൽവരി കുരിശിലെ കള്ളനാണ് ഒന്നാം സാക്ഷി. ക്രിസ്തുവിന്റെ ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരിക്കണം തസ്കരന്റെ ഹൃദയത്തിൽ കുറ്റബോധവും പറുദീസയ്ക്ക് വേണ്ടിയുള്ള താൽപര്യവും ഉണർത്തിയത്.

ആഗ്രഹ സാക്ഷാത്കാരത്തിനുള്ള ജനസഹസ്രങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ സ്വർഗ്ഗസ്ഥ പിതാവ് പ്രത്യേകം ശ്രദ്ധിക്കുന്ന പ്രാർത്ഥനയാണ്, ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന. ക്രിസ്തുവിനും സ്റ്റീഫനും ആദ്യകാല ക്രിസ്ത്യാനികൾക്കും ശേഷം വിശ്വാസികൾ വളരെ കുറച്ചു മാത്രം പ്രാർത്ഥിക്കുന്ന ഒരു മിറക്കിൾ പ്രയർ ആണ് ഇത്.

മുറിവേൽപ്പിക്കുന്നവർ വ്യക്തിത്വ വൈകല്യമുള്ള വരും അവഗണനയും അസമത്വവും ചെറുപ്പത്തിൽ അനുഭവിച്ചു വരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായിരിക്കാം. ഹൃദയത്തിൽ പ്രതികാര -നിഷേധ വികാരങ്ങളുടെ കൊടുങ്കാറ്റ് അടിക്കുന്നവരും ചിന്തകളിലും മനോഭാവത്തിലും മൂല്യബോധത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാത്തവരുമാണ് ഇവർ. കഠിന ശിക്ഷകൾ കൊണ്ടൊന്നും അവരിലെ പ്രതികാരദാഹം തീരില്ല. ഹൃദയശൂന്യർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന ചൊല്ലുവാനും ഹൃദയം പങ്കിടുവാനും തയ്യാറുള്ള ക്രിസ്ത്യാനികളിലൂടെ മാത്രമേ ഇവരിൽ ആത്മ നവീകരണം സംഭവിക്കുകയുള്ളൂ.

 മുറിവേൽപ്പിക്കുന്ന വരെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അത്ര എളുപ്പമല്ല. അതിന് സ്വന്തം മുൻവിധിയുടെ മതിലുകൾ ചാടി കടക്കണം. ശത്രുവിന്റെ വികല വ്യക്തിത്വത്തിലെ പൈശാചിക ഭാവത്തിന്റെ പിന്നാമ്പുറത്തേക്ക് കടന്നുചെല്ലണം . അതിന്, ക്രൂശിന്റെ ചുവട്ടിൽ നിന്ന് പരിഹസിക്കുന്ന പൗരോഹിത്യ പടയ്ക്കും പരീശക്കൂട്ടത്തിനും വേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിനോളം നമ്മൾ വളരണം. ഇത്ര ഉയരത്തിൽ വളരാനും വലിയ മനസ്സുള്ളവർ ആകാനും ആർക്കാണ് സാധിക്കുക? മനുഷ്യന് അസാധ്യമായത് ദൈവത്തിന്റെ സാധ്യമാണ്.

 ജീവിത മുൾക്കാടുകളിൽ മുള്ളിലും കല്ലിലും വീണ് മുറിവേറ്റവർ പ്രതികാരദാഹികൾ ആയിരിക്കും. ഇവർക്ക് വേണ്ടി സ്വർഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുന്നവർക്ക് ക്രിസ്തുവോളം വളർന്ന ഒരു പുതിയ ഹൃദയം ദൈവം നൽകും , കൃപ കൊണ്ട് നിറഞ്ഞ വലിയൊരു ഹൃദയം.

ആത്മീയ വേദികളിൽ ആർത്തിരമ്പുന്ന ആരാധകർക്കിടയിൽ ക്രിസ്തു പ്രത്യേകം തിരയുന്നത് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയാണ്. അവരിൽ ഒരാൾ ആകുവാൻ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതാണ് എന്റെ ആത്മീയ പ്രതിസന്ധി.

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, March 7, 2026

വൈകാരിക ബുദ്ധി

                  


വൈകാരിക അപക്വത പലരുടെയും പ്രശ്നമാണ്. ഇമോഷണൽ കോഷ്യന്റ് (E.Q) അഥവാ വൈകാരിക ബുദ്ധിയുടെ ഏറ്റക്കുറച്ചിലാണ് ഇവരുടെ പ്രശ്നം. അനിയന്ത്രിതമായ കോപം, അക്ഷമ, അസൂയ, മറ്റുള്ളവരെ അവഗണിക്കുക, സ്വാർത്ഥത, അവിശ്വാസം, അമിതമായി കുറ്റപ്പെടുത്തുവാനുള്ള പ്രവണത... തുടങ്ങിയവ അമിതമായി കാണപ്പെടുന്നത് വൈകാരിക ബുദ്ധിക്കുറവിന്റെ ലക്ഷണങ്ങളാകാം. യുക്തിപരമായി ചിന്തിക്കുവാൻ കഴിയുന്ന ഉയർന്ന 'ഐക്യൂ' ഉള്ളവരും വൈകാരിക ബുദ്ധി വളരെ കുറവാണെങ്കിൽ പെട്ടെന്ന് വികാരാധീനരാകാറുണ്ട് .


  ആത്മവിശ്വാസം, മറ്റുള്ളവരെ അംഗീകരിക്കൽ, ആത്മനിയന്ത്രണം, ഉറച്ച വിശ്വാസം, ലക്ഷ്യബോധം, വസ്തുനിഷ്ടമായി വിശകലനം ചെയ്യുവാനുള്ള കഴിവ് തുടങ്ങിയവയൊക്കെ ഉയർന്ന വൈകാരിക ബുദ്ധിയുടെ ലക്ഷണങ്ങളാണ്. സഹിഷ്ണുതയും പരസ്പര വിശ്വാസവും ഇവരിൽ പ്രകടമായി കാണാം. കടുംപിടുത്തക്കാരല്ലാത്ത ഇവർ സമ്മർദങ്ങളോട് മല്ലടിക്കുന്നതിന് പകരം അവ നിയന്ത്രിക്കുവാൻ ശ്രദ്ധിക്കുന്നവരായിരിക്കും. സ്വയം കുറ്റപ്പെടുത്തലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവവും ഇത്തരക്കാരിൽ കുറവായിരിക്കും.


 വൈകാരിക ബുദ്ധിയുടെ ഏറ്റക്കുറച്ചിൽ പരിശോധിക്കാൻ വിവിധ ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. 200 ൽ അധികം സ്കോർ ലഭിക്കുന്നവർ 'ഇമോഷണൽ ജീനിയസ്' ആയി കണക്കാക്കപ്പെടുന്നു. 50 മാർക്കും അതിൽ കുറവും ലഭിക്കുന്നവർ വൈകാരിക പക്വത കുറഞ്ഞവർ ആയിരിക്കും. 


I.Q. വർദ്ധിപ്പിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ പ്രത്യേക പരിശീലനങ്ങളിലൂടെ E.Q. വിന്റെ ക്വാളിറ്റി വർധിപ്പിക്കുവാൻ സാധിക്കും. മൂന്നുമാസത്തെ റിലാക്സേഷൻ പരിശീലനം കൊണ്ട് കൗമാരപ്രായക്കാർക്ക് വൈകാരിക ബുദ്ധിയുടെ നിലവാരം വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടിട്ടുണ്ട്.


 സ്വാർത്ഥ ഉദ്ദേശങ്ങൾ ഇല്ലാതെയുള്ള ഈശ്വര വിശ്വാസം വൈകാരിക ഭദ്രതയ്ക്ക് സഹായകമാണ്. സർവ്വശക്തന്റെ ദിവ്യ പരിപാലനത്തിൽ മനസ്സുറപ്പിക്കുമ്പോൾ, ശുഭാപ്തി വിശ്വാസവും പ്രത്യാശയും അനുകൂല ചിന്തകളും രൂപപ്പെടും. വിശ്വസിച്ചാൽ ദൈവ മഹത്വം കാണുവാൻ കഴിയും. നിങ്ങൾക്കും ഒരു ഇമോഷണൽ ജീനിയസ് ആകാം.

-ഫാ. ഡോ. ഏ. പി. ജോർജ്





Friday, February 13, 2026

സിംപ്ലി ലാഫ് പ്ലീസ്!

                      

ലോകത്ത് എവിടെപ്പോയാലും വാക്കുകളില്ലാതെ സംസാരിക്കാൻ കഴിയുന്ന ഭാഷയാണ് ചിരി. സംസ്കാരങ്ങൾക്കിടയിൽ ചിരിയുടെ ശൈലിക്ക് വ്യത്യാസമുണ്ടെങ്കിലും ചിരി ചിരി തന്നെ.

ചിരി സൗഖ്യദായകമാണ്, ബന്ധങ്ങളിലെ ഊഷ്മള ചേരുവയാണ്, ദിവ്യാനുഭവമാണ്. സൗഹൃദങ്ങൾ തുടങ്ങുവാനും നിലനിർത്തുവാനും, സമ്മർദ്ദം കുറയ്ക്കുവാനും, മനസ്സിലെ അസ്വസ്ഥത മറയ്ക്കുവാനും ലേശം ചിരി മേമ്പൊടി ചേർത്താൽ മതി.

ചിരിയുടെ ഹെഡ് ഓഫീസ് ബ്രെയിൻ ആണ്. Prefrontal cortex, limbic system, hypothalamus തുടങ്ങിയ അനേകം ഡിപ്പാർട്ട്മെന്റുകളുടെ  'സർവീസ്  സഹകരണ സംഘ' പെർഫോമൻസ് ആണ് ചിരി.
നർമ്മം വിരിയുന്ന സാഹചര്യങ്ങളിൽ ചിരിയുടെ സ്വിച്ച് ഓണാക്കുവാൻ  ഡോപാമൈൻ, എൻഡോർഫിൻ, സെറോട്ടോണിൻ എന്ന മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളെ ബ്രെയിൻ റിലീസ് ചെയ്യും. ദേ,  പൊട്ടുന്നു ചിരിയുടെ എട്ടു നില അമിട്ട്.

സ്‌ട്രെസ്‌  ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കാനും ചിരിക്കു കഴിയും.  വരിഞ്ഞുമുറുകിയ പേശികളെ റിലാക്സ് ചെയ്യാനും ഹൃദയമിടിപ്പ് സാധാരണഗതിയിൽ ആക്കാനും സുഖപ്രദമായ മൂഡിലേക്ക് മനസ്സിനെ സ്വിച്ച് ചെയ്യാനും ചിരി സഹായകമാണ്. യെവനൊരു പുലിയാണ് കെട്ടോ!

ആകാംക്ഷ, വിഷാദം, നിഷേധ ചിന്തകൾ,   വൈകാരിക മരവിപ്പ് എന്നിവയുടെ കാഠിന്യം കുറയ്ക്കുവാൻ സഹായകമായ മിറക്കിൾ മെഡിസിനാണ് ചിരിയാശാൻ. പ്രശ്നങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടിൽ കാണുവാനുള്ള വൈജ്ഞാനിക വഴക്കം ( cognitive flexibility)  ചിരി നൽകുന്നതുകൊണ്ട്  പ്രശ്നപരിഹാരം എളുപ്പമാക്കുന്നു. സംഘർഷങ്ങൾ,  തിരസ്കരണം,  അനിശ്ചിതത്വം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, കൂടുതൽ ചിരിക്കുന്നവർക്കുണ്ടെന്ന് നിരീക്ഷണം.

ട്രോമാ , ദീർഘകാല രോഗങ്ങൾ,  വേർപാടിന്റെ ദുഃഖം തുടങ്ങിയ പ്രതിസന്ധികളിൽ ആയിരിക്കുന്നവരിൽ   ആത്മഹർഷം ഉണർത്തുവാൻ സൗഹൃദവും പുഞ്ചിരിയും സഹായകമാണ്. ദുഃഖമേഘാവൃതമായ മനസ്സിൽ പ്രകാശം പരത്തുന്ന ഉദയസുരനാണ് ചിരി.

വൈകാരിക പ്രതിസന്ധികൾക്കുള്ള ചികിത്സയിൽ 'ഹ്യൂമർ തെറാപ്പി'  അനുബന്ധ ചികിത്സയായി പ്രയോജനപ്പെടുത്താറുണ്ട്.
'സന്തുഷ്‌ടഹൃദയം ആരോഗ്യദായകമാണ്‌; തളര്‍ന്ന മനസ്‌സ്‌ ആരോഗ്യം കെടുത്തുന്നു'
(സുഭാഷിതങ്ങള്‍ 17 : 22) എന്ന പുരാതന വിജ്ഞാനം മോഡേൺ മെഡിക്കൽ സയൻസ് ശരിവെക്കുന്നു.

ജീവിത സംഘർഷങ്ങൾമൂലം  കഠിനമാകുന്ന മനസ്സിനെ  നർമ്മം മൃദുലമാക്കുന്നു. വ്യക്തിത്വത്തിലെ നിഷേധ- പ്രതിരോധ മനോഭാവം കുറയ്ക്കുവാനും അനുകൂല കാഴ്ചപ്പാട് പുനസ്ഥാപിക്കുവാനും   നിർദോഷമായ ഹാസ്യവും ചിരിയും സഹായകമാണ്.

ജോലിയിലും സ്പോർട്സിലും ചിരി പങ്കുവയ്ക്കുന്ന ടീമിന്റെ  ഹ്യൂമൻ റിസോഴ്സസും പെർഫോമൻസും സൂപ്പർ ആയിരിക്കും.
ഒരുമിച്ച് ചിരിക്കുന്ന കുടുംബത്തിൽ പരിഭവത്തിന്റെ മുറിവുകൾ വളരെ പെട്ടെന്ന് ഉണങ്ങുന്നു.
നോൺ സ്റ്റോപ്പ് ചിരിക്കാരായ ദമ്പതികൾക്ക് വിയോജിപ്പുള്ള വിഷയങ്ങളിൽപ്പോലും ആരോഗ്യകരമായി സംവാദിക്കുവാൻ കഴിയുമത്രേ. ഡിയർ ബാറ്റ്ലിങ് പാർട്ണേഴ്സ്, നോട്ട് ദ പോയിന്റ്!
  അഹങ്കാര സ്വഭാവം മുറിവേൽപ്പിക്കാതെ തിരുത്തുവാൻ അർത്ഥപൂർണമായ ഒരു ചിരി മതി.  സേഫ് ഡിസ്റ്റൻസിൽ നിന്ന് ചിരിക്കുന്നതായിരിക്കും കൂടുതൽ സേഫ്.

സ്വന്തം പരിമിതികളെയും പരാജയങ്ങളെയും നോക്കി ചിരിക്കാനുള്ള കഴിവ് വലിയ സിദ്ധിയാണ്. മറ്റുള്ളവരെ ചിരിപ്പിക്കുന്നവർ ലാഫിങ് ജീനിയസ്സുകളാണ്. വിണ്ടുണങ്ങി വരണ്ട മനസ്സിൽ ചിരിയുടെയും ഊഷ്മളവികാരങ്ങളുടെയും നീരുറവകൾ സൃഷ്ടിക്കുന്ന അനുഗ്രഹീതരായ കോമേഡിയൻസ്  നമ്മളെ എത്രയധികം ചിരിപ്പിച്ച് ഹൃദയം നി റച്ചു. കലാ പ്രേമികൾക്ക് ഫൈവ് കോഴ്സ് ചിരിവിരുന്നൊരുക്കുന്ന സർവ്വ ലോക ഹാസ്യ സാമ്രാട്ടുകൾക്ക് സ്‌നേഹ പ്രണാമം!

ബന്ധങ്ങൾ സജീവമാക്കാനും വൈകാരിക സന്തുലിതാവസ്ഥയും റൊമാന്റിക് മൂഡും സെറ്റ് ചെയ്യാനും സ്പൈസിയായ ചിരി തന്നെ വേണം. മുറിപ്പെടുത്തുന്ന ഹാസ്യവും പരിഹാസ ചിരിയുമൊക്കെ ടോക്സിക്കും
സാഡിസവും മുള്ളും മുറിവുമാണ്. മാനസികാരോഗ്യത്തിന് ഹാനികരം.  മാനിഷാദ!

'സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു'( സങ്കീർത്തനം 2: 4 ) എന്നാണ് ബൈബിൾ വചനം.  ദൈവം മഹാഗൗരവക്കാരനായ  'ഫാദർ ഡാഡി' ആണെന്ന ചിന്ത എങ്ങനെയോ ആത്മീയത്തിൽ കടന്നുകൂടിയിട്ടുണ്ട്. വിശ്വാസികളെ ഭയപ്പെടുത്തി മത നേതൃത്വത്തിന്റെ ചോൽപ്പടിയിൽ നിർത്തുവാനും വഴിപാടുകൾ ഉദാരമാക്കാനും വേണ്ടിയായിരിക്കാം ദൈവത്തിന് രൗദ്രഭാവ പകർച്ച നൽകിയിരിക്കുന്നത്. ദൈവം സ്നേഹമാണെങ്കിൽ എങ്ങനെയാണ് ചിരിക്കാതിരിക്കുവാൻ കഴിയുക? ആഹ്ലാദമില്ലാത്ത ഭക്തിയും ആരാധനയും ആനന്ദമയിയായ ദൈവത്തിന് ചേരുന്നതല്ല.

  ദൈവത്തിന്റെ സ്ഥായിഭാവമായ ദിവ്യാനന്ദത്തിന്റെ ചേരുവയിൽ നിന്നാണ്   മനുഷ്യന് ചിരിക്കുവാനുള്ള കഴിവ് നൽകിയിരിക്കുന്നത്.  അതിജീവന ഉപാധിയും  രോഗശാന്തി ലേപനവും സോഷ്യൽ ബ്രിഡ്ജിങ്ങും ആയിട്ടാണ് മനസ്സിന്റെ ടെക്നീഷ്യനായ ദൈവം വൈകാരിക സോഫ്റ്റ്‌വെയറിൽ ചിരി എഴുതി ചേർത്തിരിക്കുന്നത്. മക്കളുടെ പ്രസന്ന മുഖം കാണുവാനാണ് സർവ്വേശ്വരനിഷ്ടം.

മുറിവുകൾ സൗഖ്യമാക്കുവാനും മനസ്സുകളെ ഇണക്കിച്ചേർക്കുവാനും പ്രത്യാശ നൽകുവാനും സഹായിക്കുന്ന ഹോളിസ്റ്റിക് മെഡിസിനാണ് ചിരി. ജീവിതത്തെ ഗ്രേസ്ഫുൾ  ആയി നേരിടാൻ സഹായിക്കുന്ന വിസ്മയഭാവമാണ് ചിരി.
ആകെ അര നാഴികനേരം മാത്രമുള്ള ഈ ജീവിതത്തിൽ ചിരിക്കൂ സുഹൃത്തേ.
സിംപ്ലി ലാഫ്!
-ഫാ. ഡോ. ഏ. പി. ജോർജ്

Monday, January 26, 2026

ട്രോമ റിലീസ്


           

അമിത മനോഭാരങ്ങളും അടിച്ചമർത്തപ്പെടുന്ന സംഘർഷങ്ങളും മാനസികാരോഗ്യത്തിന് വെല്ലുവിളിയാണ്.

 

 എന്തൊക്കെയാണ് മനോഭാരങ്ങൾ?


 ജോലിയിലും കുടുംബത്തിലും സാമൂഹ്യ ജീവിതത്തിലും വളരെക്കാലം  തുടർന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ, മനസ്സിൽ സൂക്ഷിക്കുന്ന കുറ്റബോധം, പ്രതികാരം,  ഭയം,  ഉണങ്ങാത്ത വൈകാരിക മുറിവുകൾ,  ഉലയുന്ന ബന്ധങ്ങൾ തുടങ്ങിയവയൊക്കെ വൈകാരിക അമിത ഭാരങ്ങളാണ്.   സംഘർഷങ്ങളും പ്രതിസന്ധികളും പരിഹാരമില്ലാതെ ദീർഘകാലം തുടരുമ്പോൾ,  ചുമക്കുവാൻ കഴിയുന്ന ലോഡ് ലിമിറ്റിന്റെ പരിധി കടന്നേക്കാം. അത് ബ്രേക്ക് ടൗണിനുള്ള സാധ്യതകൾ വർദ്ധിക്കും.


   വൈകാരിക  പ്രതികരണ രീതി,  ജീവിത സംഭവങ്ങളെയും വെല്ലുവിളികളെയും വിലയിരുത്തുന്ന രീതി

( cognitive reappraisal) തുടങ്ങിയവയൊക്കെ മനോഭാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് മാനസിക ആരോഗ്യ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  വ്യക്തിത്വ വൈകല്ല്യങ്ങളും മനോരോഗങ്ങളും അതിജീവനശക്തിയെ വികലമാക്കാറുണ്ട്.

 

 അമിത വൈകാരിക ഭാരങ്ങൾ ദീർഘകാലം ചുമക്കേണ്ടി വരുമ്പോൾ ശരീരവും മനസ്സും പലവിധത്തിൽ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കും:

 വിട്ടു മാറാത്ത ക്ഷീണം, കർമ്മ ശേഷി കുറവ്, അപകർഷതാബോധം,  ഉൽക്കണ്ഠയും വിഷാദവും, ഉറക്കസംബന്ധമായ അസ്വസ്ഥതകൾ,  ശമനമില്ലാത്ത വേദനകൾ, തീരുമാനമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധശേഷി കുറവ്... തുടങ്ങിയവയൊക്കെ ഭാരം ചുമന്നു തളരുന്ന ശരീരത്തിന്റെയും മനസ്സിന്റെയും വിലാപങ്ങളാണ്.


 ഒരു ദിവസം കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുവാൻ കഴിയില്ല.   സംഘർഷങ്ങളുടെ വേലിയേറ്റത്തിന്റെ ലോകത്ത് നമുക്ക് ജീവിച്ചേ പറ്റൂ. കുത്തഴിഞ്ഞ നമ്മുടെ ജീവിത പുസ്തകം തുന്നിക്കെട്ടി,  മനോഭാരങ്ങളുടെ വരവ് ചെലവുകൾ എഴുതി,  സന്തുലിതമായ ഒരു ബാലൻസ് ഷീറ്റ് നമ്മൾ തന്നെ ഉണ്ടാക്കണം. ഇതിന്,  'ട്രോമ റിലീസ്' അഥവാ 'Catharsis' എന്നാണ് സൈക്കോ തെറാപ്പിയിൽ പറയുന്നത്. 

അതിന്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:


  അമിത കോപം,  ഭയം,സംശയം തുടങ്ങിയ ടോക്സിക് വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും. നിഷേധ വികാരങ്ങളെ നിരീക്ഷണ വിധേയമാക്കുമ്പോൾ, അവയുടെ  തീവ്രത കുറയ്ക്കാനും  മെച്ചമായി പ്രോസസ് ചെയ്യാനും സാധിക്കും.


  നമ്മുടെ ചുമലിൽ മറ്റുള്ളവർ വയ്ക്കുന്ന എല്ലാ ചുമടുകളും നമ്മൾ ചുമക്കേണ്ട കാര്യമില്ല. 'സാധ്യമല്ല' എന്ന്  മാന്യമായി പ്രതികരിക്കണം.  ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ പഠിക്കണം. നിങ്ങളുടെ  സമാധാനവും സൈക്കിക് എനർജിയും സംരക്ഷിക്കേണ്ടത് നിങ്ങളുടെ വ്യക്തിപരമായ കടമയാണ്.


  വികാര നിയന്ത്രണം ശീലമാക്കുന്നതാണ് മറ്റൊരു  സമീപനം. സാഹചര്യങ്ങളെ യുക്തിപരമായും പോസിറ്റീവായും വിലയിരുത്തണം.   ധ്യാനം, മൈൻഡ് ഫുൾനെസ്സ്, റിലാക്സേഷൻ  തുടങ്ങിയവ പരിശീലിക്കുന്നത്   ഫാസ്റ്റ് ട്രാക്കിൽ ഓടുന്ന മനസ്സിനെ ശാന്തമാക്കുവാനും വൈകാരിക കുതിച്ചുചാട്ടങ്ങൾ കുറയ്ക്കാനും സന്തുലിതാവസ്ഥ പുനസ്ഥാപിക്കുവാനും സഹായിക്കും.


 വിശ്വസ്തരായ സുഹൃത്തുക്കൾ,  കുടുംബാംഗങ്ങൾ,  മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി   പ്രതിസന്ധികൾ പങ്കുവെക്കുന്നത്, ആശ്വാസവും സാന്ത്വനവും ഉൾക്കാഴ്ചയും ലഭിക്കുവാൻ സഹായകമാകും.


 ഉറക്കം, വ്യായാമം,  നല്ല ഭക്ഷണ ശീലം,  ഹോബികൾ തുടങ്ങിയവ വൈകാരിക ഊർജ്ജം പുതുക്കുവാൻ സഹായിക്കുന്ന ജീവിത ശൈലികളാണ്.


  ആത്മീയതയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. ആന്തരിക സമാധാനവും വൈകാരിക സന്തുലിതാവസ്ഥയും പ്രതിരോധശേഷിയും വളർത്തുവാൻ

 ചില ആത്മീയ ശീലങ്ങൾ സഹായകമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാർത്ഥന, ധ്യാനം, ആരാധന, കൂട്ടായ്മ, കടക്കാരോട് ക്ഷമിക്കൽ... തുടങ്ങിയ ആത്മീയ സമീപനങ്ങളുടെ ഔഷധമൂല്യം ശ്രദ്ധേയമാണ്. 


എന്നാൽ,   പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപാധിയായി  ആത്മീയതയെ കാണുന്നത് ആരോഗ്യകരമല്ല. ജീവിത പ്രതിസന്ധികളെ സ്വധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്യുമ്പോൾ മാത്രമേ വ്യക്തിത്വവികാസം സാധ്യമാവുകയുള്ളൂ.  നമ്മുടെ മനോഭാരങ്ങൾ നമ്മുടെ വ്യക്തിപരമായ ബാധ്യതയാണ്.  അത് നമുക്കു മാത്രമേ സൃഷ്ടിപരമായി പ്രോസസ് ചെയ്യുവാൻ കഴിയുകയുള്ളൂ. അതിന് ആൾദൈവങ്ങളുടെ പിറകെ പോയിട്ട് കാര്യമില്ല. 

'കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉണ്ടാക്കുന്നു'  എന്ന സെന്റ് പോളിന്റെ വാക്കുകൾ വ്യക്തിത്വവികാസത്തിന്റെ വിസ്മയ ഫോർമുലയാണ്.


 അമിത വൈകാരിക ഭാരങ്ങൾ മാനസികാരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പ് മുൻകരുതലുകൾ എടുക്കുന്നതിനാണ്, 'ട്രോമ റിലീസ്'  'ഇമോഷണൽ ലോഡ് ഷെഡ്‌ഡിങ്ങ്' എന്നൊക്കെ പറയുന്നത്. ഇതിന് വ്യക്തിപരമായി നമുക്ക് പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും:


 ഭൗതിക നേട്ടങ്ങളും ആധിപത്യങ്ങളും അധികാരങ്ങളും പിടിച്ചടക്കാനുള്ള പടയോട്ടത്തിന് വലിയ വില കൊടുക്കേണ്ടി വരും.  പടയോട്ടത്തിൽ ശരീര- മനസ്സുകൾ തമ്മിലുള്ള ബാലൻസ്

ശിഥിലമായി പോകുന്നത് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.


 സർവ്വം ഭരിക്കുന്ന സർവ്വേശ്വരനിൽ മനസ്സുറപ്പിച്ചും   ജീവിതത്തിന് ആവശ്യമുള്ളത് മാത്രം ആഗ്രഹിച്ചും മനസ്സിനെ വിഷലിപ്തമാക്കുന്ന മീഡിയ, അവിശുദ്ധ സൗഹൃദം, ലഹരി തുടങ്ങിയവയിൽ നിന്നും 'സേഫ് ഡിസ്റ്റൻസ്'  പാലിച്ചും ജീവിക്കുമ്പോൾ, സമാധാനവും സന്തോഷവും സംതൃപ്തിയും മനസ്സിൽ വിരുന്നുകാരായി എത്തും.


 എല്ലാ മനോഭാരങ്ങളും ജീവിതകാലം മുഴുവൻ ചുമക്കുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.  മറന്നും മാപ്പ് കൊടുത്തും മനോഭാരങ്ങൾ ഒഴിവാക്കുമ്പോൾ ആത്മാവിന് ശ്വസിക്കുവാൻ ഇടം കിട്ടും. ചിലതൊക്കെ വിട്ടുകളയുവാനും അതിന്റെ നഷ്ടം സഹിക്കുവാനും  തയ്യാറാകുന്നതിലൂടെയാണ് ഹോളിസ്റ്റിക് ഹീലിംഗ് സാധ്യമാകുന്നത്.  വൈകാരിക ഭാരങ്ങളുടെ 'ലോഡ് ഷെഡ്‌ഡിങ്ങ് 'ഹൃദയത്തോട് കാണിക്കുന്ന കരുണയാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്

Friday, January 16, 2026

അപ്പന്റെ ഇഷ്ടം

ഗെത്സമനിലെ ദുഃഖം പലതായിരുന്നു. മനുഷ്യവർഗ്ഗത്തിന്റെ പാപം ചുമക്കുന്ന ക്രിസ്തുവിനെ ക്രൂശിൽ കാണുമ്പോൾ വിശുദ്ധനായ പിതാവ് മുഖം തിരിക്കുന്നതും താൽക്കാലികമായി പിതാവുമായി ഉള്ള ബന്ധം മുറിഞ്ഞു പോകുന്നതും ആയിരുന്നു ക്രിസ്തുവിന്റെ ഏറ്റവും വലിയ വേദന. ആ വേദനയുടെ ആഴക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ ദൈവപുത്രൻ പൊട്ടിക്കരഞ്ഞു: 'ഏലി, ഏലി, ലമ്മാ ശബക്താനി'


 നമ്മുടെ ജീവിതത്തിലും ദുഃഖങ്ങൾ അനവധിയുണ്ട്. നമുക്കും അപ്പനും ഇടയിൽ പാപത്തിന്റെ കറുത്ത കാർമേഘങ്ങൾ ഇരുട്ട് പരത്തുമ്പോൾ ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവപ്പെടുന്നതാണ് അതിൽ ഏറ്റവും വലിയ ദുഃഖം. അപ്പനുമായുള്ള അകലത്തിന്റെ കഥയറിയാതെ നമ്മൾ മറ്റു പല കാരണങ്ങൾ പറയും. ശൂന്യതാ ബോധത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വഴിതെറ്റും. ഭൗതിക നഷ്ടത്തിന്റെ അളവുകോൽ കൊണ്ട് ദൈവബന്ധത്തിന്റെ തകർച്ചയുടെ ഗ്രാവിറ്റി അളക്കുവാൻ കഴിയില്ല. 


 ദൈവമേൽപ്പിച്ച നിയോഗങ്ങൾക്കായി സഹനങ്ങളുടെ കഷ്ട നഷ്ട ശോധനകൾ അനുഭവിക്കേണ്ടിവരുമ്പോൾ നിരാശപ്പെടരുത്. നമ്മുടെ സഹനത്തിനു പിന്നിലെ ദൈവ ഉദ്ദേശം മനസ്സിലാക്കാത്തവർ ദുഷിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും പരദൂഷണം പറയുകയും ചെയ്തേക്കാം. അതൊന്നും നമ്മൾ കാര്യമായി എടുക്കരുത്. അപ്പന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെടുന്ന ചുരുക്കം ചില മക്കളിൽ ഒരാൾ ആകുവാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കണം. 


'പത്രോസും അപ്പോസ്തോലന്മാരും, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട്‌ സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.' പ്രവൃ. 5 : 41


 ഇയ്യോബിന്റെ സഹനത്തിന്റെ തനിയാവർത്തനം നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മൾ അപ്പനോട് ചേർന്ന് നിൽക്കണം. കഷ്ടതകളുടെ കുരിശുമായി നടക്കുമ്പോൾ അപ്പൻ നമ്മോടൊപ്പം ഉണ്ടാകും. 'ഞാൻ നിങ്ങളെ ഒരു നാളും കൈവിടില്ല' എന്ന കർത്താവിന്റെ വാക്കുകളിൽ മനസ്സുറപ്പിക്കണം.


 പ്രതിസന്ധികൾക്ക് പരിഹാരം തേടി ആൾദൈവങ്ങളുടെ പിറകെ പോകരുത്. 'വരു, കടന്നു വരു, എല്ലാം ശരിയാക്കാം' എന്ന ആത്മീയ കൊമേഴ്സ്യൽ പരസ്യങ്ങളിൽ വീണുപോകരുത്. അവർ നമ്മുടെ മനസ്സ് കലക്കും, ആശയക്കുഴപ്പത്തിലാക്കും. നിത്യതയെ ലക്ഷ്യമാക്കിയുള്ള ആത്മീയ യാത്രയുടെ ലക്ഷ്യം തെറ്റിക്കും. ജീവന്റെ വചനം നൽകുന്ന പ്രത്യാശയിൽ, സുബോധത്തിന്റെ ആത്മാവ് നൽകുന്ന ദിശാബോധത്തിൽ ചുവടുറപ്പിച്ച് പതറാതെ മുന്നോട്ടുപോകണം. 


 അപ്പന്റെ ഇഷ്ടത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച ദാവീദ് പറഞ്ഞു : 'യഹോവ എനിക്ക് വേണ്ടി സമാപ്തി വരുത്തും.' സങ്കി. 138:8. 

ഈ ആശയം കടമെടുത്തായിരിക്കാം പൗലോസ് പറഞ്ഞത്: 'ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.'


 ഭൗതിക അനുഗ്രഹങ്ങളിൽ മനസ്സുറച്ചുപോയ ലോത്തിന്റെ ഭാര്യയെ പോലുള്ളവർ, 'എന്തിനാണ് ഈ സഹന ജീവിതം, ഭക്തി ഉപേക്ഷിച്ച് ജീവിതം ആസ്വദിക്കു ' എന്നൊക്കെ ദുഷ്പ്രേരണ നൽകും.

ദുഃഖത്തിന്റെ പാനപാത്രം അപ്പൻ കയ്യിൽ തരുമ്പോൾ, സന്തോഷത്തോടെ വാങ്ങി കുടിക്കുവാൻ നമുക്കൊരു യുക്തി വേണം. സഹനത്തിന് രക്തസാക്ഷികൾ കണ്ടെത്തിയ 'അപ്പന്റെ ഇഷ്ടം' എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ യുക്തി. കരാഗ്രഹത്തിൽ കിടന്നപ്പോഴും പ്രത്യാശ നഷ്ടപ്പെടാതിരിക്കുവാൻ പഴയ നിയമത്തിലെ ജോസഫും പൗലോസ് അപ്പോസ്‌തോലനും നെൽസൺ മണ്ടേലയും മനസ്സിൽ സൂക്ഷിച്ച യുക്തി:

'Thy kingdom, Thy will'


ഇത് ലോകത്തിന് മനസ്സിലാകാത്ത വിശുദ്ധ യുക്തിയാണ്.

ഭൗതിക സമൃദ്ധി മാത്രമാണ് ദൈവാനുഗ്രഹത്തിന്റെ ലക്ഷണങ്ങൾ എന്ന് ചിന്തിക്കുന്ന ജഡീക മനുഷ്യൻ പുച്ഛിച്ചു തള്ളുന്ന യുക്തിയാണിത്.


 പ്രിയ സുഹൃത്തേ, ദൈവം ഏൽപ്പിച്ച കുടുംബ-ദാമ്പത്യ- ഇടയത്വ നിയോഗങ്ങളുടെ തീച്ചൂളയിൽ എരിയാതെ എരിഞ്ഞു കത്തുവാൻ നിങ്ങൾക്കും ഈ യുക്തിമാത്രം മതി:

' അപ്പന്റെ ഇഷ്ടം '

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, January 3, 2026

കവലൈപ്പെടാതേ, മനം തളരാതേ!

                

              

പഴയ നിയമത്തിലെ യാക്കോബ്   തന്റെ മകൻ ജോസഫിനെ അനുഗ്രഹിച്ചപ്പോൾ  ശ്രദ്ധേയമായ ഒരു ഇമേജറി കണ്ടു: 'മതിലിനു മുകളിൽ വളരുന്ന ശാഖകളുള്ള ഒരു ഫലഭൂയിഷ്ഠ വൃക്ഷം. '

'നീരുറവയ്‌ക്കരികേ നില്‍ക്കുന്ന ഫലസമൃദ്‌ധമായ വൃക്‌ഷമാണു ജോസഫ്‌. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു.'  ഉല്‍പത്തി 49 : 22

  ജോസഫിന്റെ ജീവിതത്തിൽ പൊട്ടക്കുഴി,  കാരാഗ്രഹം, അടിമത്വം തുടങ്ങിയ  അനേകം മതിൽക്കെട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധികളുടെ മതിൽക്കെട്ടുകൾ ജോസഫിനെ തടഞ്ഞപ്പോൾ,  ദൈവം അവനെ മതിലുകളെക്കാൾ ഉയരത്തിൽ വളർത്തി.

  ജോസഫിന്റെ ജീവിതത്തിലെ ആദ്യത്തെ മതിൽ സ്വന്തം കുടുംബത്തിനുള്ളിൽ നിന്നുള്ള  വെറുപ്പായിരുന്നു. അവന്റെ സഹോദരന്മാർ അവനെ പുച്ഛിച്ചു, അവന്റെ സ്വപ്നങ്ങളെ തെറ്റുദ്ധരിച്ചു, അവനെ ഒരു അടിമയായി വിറ്റു.
ഊഷര ഭൂമിയിൽ   ആഴത്തിൽ കുഴിച്ചിട്ട ഒരു വിത്ത് പോലെ, യോസേഫ്  നീണ്ട 13 വർഷങ്ങൾ മറഞ്ഞിരുന്നു.

കഷ്ടതകളിലൂടെ  തന്റെ സ്വഭാവത്തെ രൂപപ്പെടുത്താൻ അവൻ ദൈവത്തെ അനുവദിച്ചു.  ജീവിതത്തിലെ തിരസ്കരണം  ക്രിയാത്മകമായി പ്രോസസ്സ് ചെയ്യുമ്പോൾ, വൈകാരിക പ്രതിരോധശേഷിയും ആന്തരിക ശക്തിയും വളർത്തിയെടുക്കാൻ കഴിയുമെന്ന മനശാസ്ത്ര തത്വം ജോസഫിന്റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടു.

ജീവിതത്തിലെ മുറിവുകളും പ്രതികൂലതകളും ചിലരിൽ തകർച്ചയും മറ്റു ചിലരിൽ വളർച്ചയും  ഉണ്ടാക്കാറുണ്ട്. ഇത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് രൂപപ്പെടുന്നത്.   ജീവിത ദുരന്തങ്ങളിൽ വെറുപ്പിനും പ്രതികാരത്തിനും പകരം ജോസഫ്  അനുരഞ്ജനത്തിന്റെ  സമീപനം സ്വീകരിച്ചു.  ആഘാതങ്ങൾക്ക് ശേഷമുള്ള അതിജീവനത്തിന് (post-traumatic growth) സഹായകങ്ങളായ ഔഷധ ചേരുവകളാണ്  മാപ്പു കൊടുക്കലും  മറക്കലും.

പോത്തിഫറിന്റെ ഭാര്യയുടെത്  ദുരാരോപണമായിരുന്നു  എന്ന് കാലം തെളിയിച്ചു. പക്ഷേ അതിന്റെ പേരിൽ കരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടത് ജോസഫിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ രണ്ടാമത്തെ മതിലായിരുന്നു. 

ജോസഫിന്റെ ജീവിതത്തിലെ ഏറ്റവും നീളമുള്ള മതിൽ ജയിലായിരുന്നു—വർഷങ്ങളുടെ നിശബ്ദത, കാലതാമസം, അനീതി എന്നിവയുടെ ദുരന്ത കാലഘട്ടമായിരുന്നു. 
നമ്മൾ ആഗ്രഹിക്കാത്ത സ്ഥലങ്ങളിൽ വച്ചാണ് ദൈവം പലപ്പോഴും വലിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. അതുണ്ടാക്കുന്ന കാലതാമസം ഒരിക്കലും നഷ്ടമല്ല, അനുഗ്രഹ നിഷേധമല്ല; അത് ദിവ്യമായ ഒരുക്ക സമയമാണ്.

  കഷ്ടപ്പാട് ദീർഘകാലം തുടരുമ്പോൾ,  പലരുടെയും പ്രത്യാശ മങ്ങിപ്പോകാറുണ്ട്. എന്നാൽ ജോസഫ് അപ്പോഴും സന്തുലിത മനോഭാവത്തോടെ തുടർന്നു. തടവിലായിരുന്നപ്പോഴും അദ്ദേഹം മറ്റുള്ളവരെ സേവിച്ചു. ദൈവത്തിന്റെ സമയമായപ്പോൾ, ഒറ്റ ദിവസം കൊണ്ട്  ജോസഫിനെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് ഉയർത്തി.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.' യശയ്യാ 55 : 8
ദൈവത്തിന്റെ വിസ്മയ ചിന്തകൾ വിവേചിച്ചറിയുവാൻ മനുഷ്യബുദ്ധിക്കും നിർമ്മിത ബുദ്ധിക്കും കഴിയില്ല.

ഉയരത്തിൽ വളരുവാനുള്ള വൃക്ഷങ്ങളുടെ വേരുകൾ ആദ്യം   ആഴത്തിലേക്ക് വളരും. പിന്നെ മുകളിലേക്ക് ഒരു വലിയൊരു കുതിപ്പാണ്. കരാഗ്രഹ ജീവിതകാലങ്ങളിൽ ദൈവത്തിലുള്ള പ്രത്യാശയിൽ ജോസഫിന്റെ ഹൃദയം ആഴത്തിൽ നങ്കൂരം ഉറപ്പിച്ചു. അതുകൊണ്ട്,  ദൈവാശ്രയത്തോടെയുള്ള ജോസഫിന്റെ ഔദ്യോഗിക ജീവിതം വൻ വിജയമായി.

തന്നെ ഉപദ്രവിച്ചവരോടുള്ള സമീപനം ആയിരുന്നു ജോസഫിന്റെ അവസാന പരീക്ഷണം. മുറിവേൽപ്പിച്ച സഹോദരന്മാരെ ജോസഫ് ഉപാധികളില്ലാതെ സ്വീകരിച്ചു, മാപ്പു കൊടുത്തു.  അങ്ങനെ  ആ മതിലും ജോസഫ് വിജയകരമായി ചാടി കടന്നു.

ക്ഷമ ബലഹീനതയല്ല, അത് വൈകാരികവും ആത്മീയവുമായ സ്വാതന്ത്ര്യമാണ്.  മാനസിക ഭാരം ഇറക്കി വയ്ക്കുവാനും ആന്തരിക സമാധാനം പുനഃസ്ഥാപിക്കുവാനും ക്ഷമ സഹായകരമാണെന്ന്  മനഃശാസ്ത്രം സ്ഥിരീകരിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് പരമോന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ ജോസഫ് കടക്കാർക്ക് മാപ്പ് കൊടുത്ത്, മനസ്സിലെ പ്രതികാരത്തിന്റെ ഫയലുകൾ ഡിലീറ്റ് ചെയ്തു.  ദൈവം നൽകിയ ശ്രേഷ്ഠ നിയോഗങ്ങളിൽ സമഗ്രതയോടെ പ്രവർത്തിക്കുവാൻ അത് സഹായകമായി.

ശുഭപ്രതീക്ഷകളുമായി കഴിഞ്ഞവർഷം ജീവിതത്തിലേക്ക് ചുവട് വച്ച പലർക്കും അതു പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല.  ജീവിതദുരന്തങ്ങളും ചില മനുഷ്യരും മതിൽ കെട്ടി അവരെ തടഞ്ഞു. ഉന്നത ലക്ഷ്യത്തിലേക്ക് ദൈവം നമ്മെ വഴിതിരിച്ചുവിടുന്നതാണ് അടഞ്ഞ വാതിലുകൾ എന്ന  ആത്മിയ സത്യം  തിരിച്ചറിയണം.
'മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്‌ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌ കര്‍ത്താവാണ്‌.'
സദൃശ്യവാക്യങ്ങൾ 16 : 9

വാതിൽ അടച്ചതിനും തുറന്നതിനും ദൈവത്തിന് നന്ദി പറയണം.
നമ്മൾ ഏത് വഴിയേ പോകണമെന്നും നമ്മുടെ 'ഡെഡ് എൻഡ്' എവിടെയാണെന്നും  തീരുമാനിക്കുന്നത് ഡിവൈൻ നാവിഗേഷൻ സിസ്റ്റമാണ്.

ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, കഴിഞ്ഞ വർഷം നേരിട്ട  വെറുപ്പ്, നമുക്ക് മുൻപിൽ അടച്ച വാതിലുകൾ, അപമാനം, കാലതാമസം, നഷ്ടങ്ങൾ തുടങ്ങിയ മതിലുകളെ പരാജയങ്ങളായി ഒരിക്കലും കാണരുത്.  മറിച്ച്,  സ്വർഗ്ഗസ്ഥ പിതാവിന്റെ ദിവ്യ പരിപാലനങ്ങളായി കാണുന്ന മെന്റൽ സെറ്റ്, റീ സെറ്റ് ചെയ്യണം.  അപ്പോൾ നിങ്ങൾക്ക് മുമ്പിലെ യറീഹോ മതിലുകൾ  കാൽ ചുവട്ടിൽ തകർന്നു വീഴും!

നിങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികൾ അന്തിമമല്ല. ഏതോ വിസ്മയ നിയോഗങ്ങൾക്കുള്ള ശാക്തീകരണത്തിനായി തീച്ചുളയിലെ അനുഭവങ്ങളിലൂടെ ദൈവം  നിങ്ങളെ നടത്തുകയാണ്. നിങ്ങളുടെ പ്രത്യാശയുടെ വേരുകൾ ജീവജല ഉറവകളിലേക്ക്  വളർന്നുകൊണ്ടിരിക്കുകയാണ്. മതിലുകൾക്കു മുകളിലേക്കു   സർവ്വശക്തൻ നിങ്ങളെ വളർത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളെ തടയുവാനും പ്രതിരോധിക്കുവാനും ശ്രമിച്ചവരൊക്കെ വാസ്തവത്തിൽ നിങ്ങളെ ശക്തരാക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ അപമാനത്തിന്റെ കാരാഗ്രഹത്തിൽ നിന്നുള്ള  ഉയർച്ച അധികം വൈകാതെ സാധ്യമാകും. നിങ്ങളെ തടഞ്ഞവരുടെയും പരിഹസിച്ചവരുടെയും നടുവിലൂടെ വിജയോത്സവമായി  കർത്താവ് കൈപിടിച്ച് മുന്നോട്ട് നടത്തും.

അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ് നിങ്ങളുടെ    ശുഭ ഭാവിയുടെ തിരക്കഥ എഴുതിതുടങ്ങിയ ഡിവൈൻ ഡയറക്ടർ,  ജീവിത ക്യാൻവാസിൽ കഥയെഴുത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്.
നൻബരേ, കവലൈപ്പെടാതേ, മനം തളരാതേ!
ശുഭാശംസകൾ 🌱
          -ഫാ. ഡോ. ഏ. പി. ജോർജ്