Tuesday, June 30, 2026

വിചിത്ര സ്വഭാവങ്ങളുടെ പിന്നാമ്പുറം

 

എല്ലാം തികഞ്ഞവരായിരിക്കുമ്പോഴല്ല, അപൂർണ്ണതകളുള്ള യഥാർത്ഥ നിങ്ങളായിരിക്കുമ്പോഴാണ് നിങ്ങളുടെ ജീവിതം പ്രകാശ പൂർണ്ണമാകുന്നത്.


ഇന്നത്തെ ലോകം അനുരൂപതക്ക്‌ (conformity) ശക്തമായ പ്രേരണ ഉണ്ടാക്കാറുണ്ട്. "മറ്റുള്ളവരെപ്പോലെയാകണം" എന്ന സമ്മർദ്ദത്തിൽ അനേകർ തങ്ങളുടെ വ്യക്തിത്വവും പ്രത്യേകതകളും മറച്ചുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേകതകളാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നാണ് മനഃശാസ്‌ത്ര വീക്ഷണം.


ഒരാളുടെ 'വിചിത്ര പെരുമാറ്റം' അല്ലെങ്കിൽ 'സ്വഭാവ വൈചിത്ര്യം' (Quirk) ഒരു കുറവല്ല, ബലഹീനതയും അല്ല. അത്‌ ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ തനിമയാണ്. ചിലർ വളരെ സൂക്ഷ്മമായി കാര്യങ്ങൾ ശ്രദ്ധിക്കും. ചിലർ അസാധാരണമായ ചോദ്യങ്ങൾ ചോദിക്കും. ചിലരിൽ സൃഷ്ടിപരമായ ചിന്തകളുടെ ഒഴുക്ക് വളരെ ശക്തമാണ്. ചിലർ ഏകാന്തതയിൽ ഊർജം കണ്ടെത്തും. ചിലർ അതിയായ സഹാനുഭൂതിയുള്ളവരാണ്. ഇതൊന്നും ദൗർബല്യങ്ങളല്ല, അവരുടെ മനസ്സിലെ ദൈവദത്തമായ കയ്യൊപ്പുകളാണ്.


യഥാർത്ഥ വ്യക്തിത്വ പ്രത്യേകതകളോടെ ജീവിക്കുന്നവർക്ക് (Authenticity) കൂടുതൽ മാനസികാരോഗ്യവും ആത്മവിശ്വാസവും സന്തോഷവും സൃഷ്ടിപരതയും ഉണ്ടെന്നാണ് ആധുനിക മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

 എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ, സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനോ വേണ്ടി മുഖംമൂടി ധരിക്കുന്നവർ ക്രമേണ മാനസികമായി ക്ഷീണിച്ചുപോകുന്നു. കാരണം, 'ഭാവാഭിനയ ജീവിതം' മനസ്സിന് വലിയ ഭാരമാണ്. അതിന് മാനസികമായും വൈകാരികമായും വലിയ വില നൽകേണ്ടിവരും.


ചരിത്രത്തിന്റെ ഏടുകളിൽ വിസ്മയം സൃഷ്ടിച്ച പലരും വിചിത്ര ചിന്താഗതിക്കാരായിരുന്നു. ലോകത്തെ മാറ്റിമറിച്ച നിരവധി ശാസ്ത്രജ്ഞരും കലാകാരന്മാരും നേതാക്കളും അവരുടെ കാലത്ത് "വിചിത്ര മനുഷ്യർ" എന്ന് വിളിക്കപ്പെട്ടവരായിരുന്നു. പിന്നീട് അവരുടെ അതേ വിചിത്രമായ, വ്യത്യസ്ത ചിന്തകളാണ് ലോകത്തിന് അനുഗ്രഹമായത്.


 എല്ലാ സ്വഭാവ പ്രത്യേകതകളും നല്ലതാണെന്നല്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ സ്വയം നശിപ്പിക്കുന്നതോ ആയ ശീലങ്ങൾ തിരുത്തേണ്ടതാണ്. എന്നാൽ ഒരു പ്രധാന വ്യത്യാസം നാം മനസ്സിലാക്കണം. എല്ലാ വ്യത്യസ്ത സ്വഭാവങ്ങളും വിചിത്രമല്ല. അതുപോലെ എല്ലാ അസാധാരണ പെരുമാറ്റങ്ങളും മനോരോഗവുമല്ല. വിചിത്ര സ്വാഭാവം ഒരു വ്യക്തിയുടെ തനതായ സ്വഭാവവിശേഷമാണ്. അത് ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയും ഗുരുതരമായി ബാധിക്കാറില്ല.


 എന്നാൽ, മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങൾ (Psychiatric Disorders) വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, സാമൂഹികജീവിതം എന്നിവയെ തകരാറിലാക്കുകയും കഠിനമായ മാനസിക പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ വ്യത്യസ്തനായ ഒരാളെ പെട്ടെന്ന് "രോഗിയാണെന്ന്" മുദ്രകുത്തുന്നതും, യഥാർത്ഥ മാനസികരോഗത്തെ "അത് അവന്റെ സ്വഭാവമാണ്" എന്ന് പറഞ്ഞ് അവഗണിക്കുന്നതും ഒരുപോലെ തെറ്റാണ്. പ്രത്യേകതയെ ആദരിക്കുകയും, ആവശ്യമായപ്പോൾ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ സമീപനം. 


 ഒരാളുടെ ദോഷകരമല്ലാത്ത വ്യക്തിത്വ വ്യത്യാസങ്ങളെ കുറവായി കാണരുത്. അതാണ് ആ വ്യക്തിയുടെ സവിശേഷത.


 താരതമ്യപ്പെടുത്തുന്ന പ്രവണത വളരെ അപകടകരമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത്, മറ്റുള്ളവരുടെ ജീവിതം മാത്രം കണ്ടുകൊണ്ട് സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന പ്രവണത അഭിലക്ഷണീയമല്ല. താരതമ്യപ്പെടുത്തൽ പലപ്പോഴും സന്തോഷം കവർന്നെടുക്കാറുണ്ട്. കാരണം, ദൈവം ഓരോ വ്യക്തിയെയും ഓരോ ലക്ഷ്യത്തിനായി, വ്യത്യസ്തമായി രൂപപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ആകുവാൻ കഴിയില്ല. ഡാലിയ ഡാലിയായും ലില്ലി ലില്ലിയായും വളരട്ടെ. അതൊക്കെ സൃഷ്ടാവിന്റെ മാസ്റ്റർ പീസ് ക്രിയേഷൻസ് ആണ്. അതിനെ പരിഹസിക്കരുത്, മറ്റൊന്നാക്കുവാൻ ശ്രമിക്കരുത്. 


ക്രിസ്തീയ വിശ്വാസം ഈ സത്യത്തിന് കൂടുതൽ ആഴം നൽകുന്നു. "ഞാൻ ഭയങ്കരവും അത്ഭുതകരവുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു" (സങ്കീർത്തനം 139:14) എന്ന് ദൈവവചനം പറയുന്നു. ദൈവം ഒരോ വ്യക്തിയെയും അതുല്യമായാണ് സൃഷ്ടിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ദാനങ്ങളും വ്യക്തിത്വങ്ങളും ദൗത്യങ്ങളും ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രത്യേകത യാദൃശ്ചികമല്ല; അത് ദൈവത്തിന്റെ സൃഷ്ടിപരമായ ജ്ഞാനത്തിന്റെ ഭാഗമാണ്.


യഥാർത്ഥ ആത്മസ്വീകാരം അഹങ്കാരമല്ല. "എനിക്ക് ശക്തികളുണ്ട്, ബലഹീനതകളുമുണ്ട്; എങ്കിലും ദൈവം സൃഷ്ടിച്ച എന്നെ ഞാൻ സ്വീകരിക്കുന്നു" എന്ന ഉറച്ച ആത്മവിശ്വാസമാണ് അത്. പരിപൂർണരെയല്ല, ആത്മാർത്ഥതയുള്ളവരെയാണ് ആളുകൾ കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.


 അതുകൊണ്ട്, " മറ്റുള്ളവരിൽ നിന്ന് ഞാൻ വ്യത്യസ്തനായിരിക്കുന്നത് എന്തുകൊണ്ട്?" എന്ന് ചോദിക്കരുത്.

"ദൈവം എനിക്ക് നൽകിയ ഈ പ്രത്യേകതകളിലൂടെ എനിക്ക് എങ്ങനെ മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയും?" എന്നാണ് സ്വയം ചോദിക്കേണ്ടത്. ആ ചോദ്യം നിങ്ങളുടെ അപകർഷതാബോധത്തെ ലക്ഷ്യബോധമാക്കി മാറ്റും.


 ദൈവം സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയായി, ധൈര്യത്തോടെ ജീവിക്കുവാൻ തയ്യാറാകുമ്പോഴാണ് നിങ്ങളിലെ സൂപ്പർ പവർ പ്രവർത്തനക്ഷമമാകുന്നത്. ആ ഡ്രൈവിംഗ് ഫോഴ്സിനെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.

-fr. dr. a. p. george






Saturday, June 20, 2026

Leonardo da Vinci – A Mind Inspired to Explore God's Wonders

 Among the gifted individuals who left a lasting mark on human history, Leonardo da Vinci stands as a remarkable example of creative talent. Known for masterpieces such as the Mona Lisa and The Last Supper, Leonardo was not only a painter but also an inventor, engineer, anatomist, architect, and scientist. His insatiable curiosity led him to study nature, the human body, flight, water, and mechanics with extraordinary detail.


 "Great are the works of the LORD; they are pondered by all who delight in them." — Psalm 111:2


Leonardo's life reminds us that creativity is not merely the ability to produce beautiful things; it is the gift of seeing God's world with wonder. While Scripture does not mention Leonardo, it repeatedly teaches that wisdom, skill, and artistic ability are gifts from God. Just as God filled Bezalel with wisdom and craftsmanship to build the Tabernacle (Exodus 31:1-5), He also grants unique talents to individuals in every generation.


What made Leonardo exceptional was his willingness to ask questions. He looked beyond the surface and sought deeper understanding. Christians are called to cultivate the same attitude—not merely curiosity for knowledge's sake, but wonder that leads to worship. Every flower, every human face, every law of nature reflects the wisdom of the Creator.


Leonardo teaches us that talent grows through observation, discipline, and perseverance. God-given gifts become fruitful when they are diligently developed and faithfully used. The Lord is glorified when artists create beauty, scientists pursue truth, teachers share wisdom, and believers dedicate their abilities to His service.


Reflection: God has entrusted each of us with creative potential. We may never paint a Mona Lisa or design inventions centuries ahead of our time, but we can use our gifts to reveal something of God's beauty, truth, and goodness to the world.

🙏

Lord, the source of all wisdom and creativity, help us to develop the gifts You have placed within us. Give us minds that wonder, hearts that worship, and hands that serve. May every talent we possess bring glory to Your name and blessing to others. Through Christ our Lord. Amen.

-fr. dr. a. p. george

(Courtesy)

Friday, June 19, 2026

പേരെന്റിങ്ങിന് റിട്ടയർമെന്റ് ഇല്ല

 

പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് അകന്നുപോകുന്നു. അപരിചിതരാകുന്നു. സ്വന്തം ജീവിതം ആരംഭിച്ചാൽ അവർക്ക് പഴയ ബന്ധം ആവശ്യമില്ലാതാകുന്നു. എന്നാൽ മനുഷ്യനിൽ മാത്രം വ്യത്യസ്തമായ ഒരു ദൈവിക ക്രമീകരണമുണ്ട്. മക്കൾ എത്ര വളർന്നാലും, എത്ര ദൂരെയായാലും, എത്ര തിരക്കിലായാലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ മാതാപിതാക്കളുമായുള്ള ഒരു മങ്ങിയ കനൽപോലുള്ള ആത്മബന്ധം നിലനിൽക്കും. അതുകൊണ്ടാണ് പേരെന്റിങ്ങിന് റിട്ടയർമെന്റ് ഇല്ലാത്തത്.


കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ സുരക്ഷിത അഭയകേന്ദ്രം മാതാപിതാക്കളാണെന്നാണ് മനശാസ്ത്ര കാഴ്ചപ്പാട്. ജനനം മുതൽ രൂപപ്പെടുന്ന ഈ 'attachment bond' വൈകാരിക തലങ്ങളിൽ ആഴത്തിൽ പതിയുന്നു. കാലം കടന്നുപോകുമ്പോൾ ബന്ധത്തിന്റെ പ്രകടനം കുറയാം; ദിവസേനയുള്ള സംഭാഷണങ്ങൾ കുറയാം; ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ പോലും ഉണ്ടാകാം. എന്നാൽ ബാല്യത്തിൽ ലഭിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മള അനുഭവങ്ങൾ അവരുടെ ഓർമ്മകളിലെ സജീവ ഫയലുകളായി നിലനിൽക്കുന്നു. അതുകൊണ്ടാണ് പ്രതിസന്ധികളിലും രോഗങ്ങളിലും ഏകാന്തതയിലും പലരും മനസ്സിൽ ആദ്യം മാതാപിതാക്കളെ ഓർക്കുന്നത്.


 ദൈവ ശാസ്ത്ര കാഴ്ചപ്പാടിൽ, കുടുംബ ബന്ധം വെറും ജൈവബന്ധമല്ല; അത് ദൈവം സ്ഥാപിച്ച ഒരു വിശുദ്ധ ഉടമ്പടി ബന്ധമാണ്. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” (പുറപ്പാട് 20:12) എന്ന കല്പന കുട്ടിക്കാലത്തിനുള്ളതല്ല, ജീവിതകാലം മുഴുവനുമുള്ളതാണ്. ദൈവം മനുഷ്യനെ 'ബന്ധങ്ങളുടെ ജീവിയായി' സൃഷ്ടിച്ചു. മാതാപിതാക്കളുടെ സ്നേഹത്തിലൂടെ ദൈവത്തിന്റെ കരുതലും വിശ്വസ്തതയും മക്കൾ അനുഭവിക്കുന്നു. അതിനാൽ പ്രായം കൂടുമ്പോൾ ബന്ധത്തിന്റെ രൂപം മാറിയാലും അതിന്റെ ആത്മീയ വേരുകൾ ഉണങ്ങിപ്പോകുന്നില്ല.


പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും വെറുതെയാവില്ല. ചിലപ്പോൾ മക്കൾ മനസ്സിൽ നിന്ന് അകലെയാണെന്ന് തോന്നാം. എങ്കിലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങൾ വിതച്ച സ്നേഹത്തിന്റെ വിത്തുകൾ ഇപ്പോഴും സജീവമാണ്. ദൈവം തന്നെയാണ് ആ ബന്ധത്തിന്റെ കാവൽക്കാരൻ. അതുകൊണ്ട് പേരെന്റിങ് ഒരു ജോലി അല്ല; അത് മരണം വരെയും തുടരുന്ന ഒരു വിശുദ്ധ വിളിയാണ്. 


മറ്റെല്ലാ ബന്ധങ്ങൾക്കും മറവിയും മരണവും ഉണ്ട്. എന്നാൽ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന് മരണമില്ല. മക്കളെ കുറിച്ചുള്ള ബയോഡേറ്റയും പ്രൊഫൈലും മറവി രോഗം കാർന്നുതിന്നാലും, 'എന്റെ മക്കൾ' എന്ന അവബോധം ആത്മാവിൽ നിന്ന് മാഞ്ഞു പോകില്ല. അതു തുടച്ചു മാറ്റുവാൻ രോഗത്തിനും മരണത്തിനും കഴിയില്ല. ദുഃഖങ്ങളും നെടുവീർപ്പുകളും ഇല്ലാത്ത ദൈവ ഭവനത്തിൽ എത്തിച്ചേർന്നാലും മാതാപിതാക്കൾക്ക് മക്കളെ മറക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് ആത്മ ശരീര മനസ്സുകളിൽ സൃഷ്ടാവ് എഴുതി ചേർത്ത വിസ്മയ ബന്ധമാണ്.


മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം രക്തത്തിൽ ആരംഭിക്കുന്നതാണെങ്കിലും, സ്നേഹത്താലും പ്രാർത്ഥനയാലും ദൈവകൃപയാലും പരിപോഷിപ്പിക്കപ്പെട്ട്, അനന്തമായി തുടരുന്ന വിശുദ്ധ ഉടമ്പടി ബന്ധമാണ്. മക്കളും മാതാപിതാക്കളും ആകുവാൻ കഴിയുന്നത് മനുഷ്യ ജീവിതത്തിന്റെ പുണ്യവും സുകൃതവുമാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്



Thursday, June 18, 2026

അതിജീവനത്തിന്റെ അടിയൊഴുക്കുകൾ

       

         ജീവിതം ഒരു നദിപോലെയാണ്. അതിന്റെ പ്രയാണത്തിൽ അവസ്ഥാന്തരങ്ങളുണ്ട്. ചിലപ്പോൾ ശാന്തമായി, ചിലപ്പോൾ പ്രക്ഷുബ്ധമായി, ചിലപ്പോൾ പാറകളെ തട്ടി വഴിമാറി, ചിലപ്പോൾ പുതിയ പാതകൾ കണ്ടെത്തി... അത് മുന്നോട്ട് പോകുന്നു. നദിയുടെ യഥാർത്ഥ ശക്തി മേൽപ്പരപ്പിലല്ല, അതിന്റെ അടിയൊഴുക്കിലാണ്. അതാണ് നദിയെ മുന്നോട്ട് നയിക്കുന്നത്.

  മനുഷ്യജീവിതവും അങ്ങനെ തന്നെയാണ്. പുറമേ കാണുന്നത് നമ്മുടെ വിജയങ്ങളും പരാജയങ്ങളും ചിരികളും കണ്ണുനീരും മാത്രമാണ്. എന്നാൽ അതിജീവനത്തിന്റെ അടിയൊഴുക്കും ഉള്ളൊഴുക്കുമായി അജ്ഞാത തലങ്ങളിൽ ഒരു അദൃശ്യ ശക്തി ഒഴുകുന്നുണ്ട്. 


ജീവിതത്തിന്റെ അടിസ്ഥാനവിളി വളർച്ചയാണ്. ഒരു ശിശു വളർന്ന് പ്രായപൂർത്തിയാകുന്നതുപോലെ, നമ്മുടെ മനസ്സും ആത്മാവും അനുഭവങ്ങളിലൂടെ വളരേണ്ടതാണ്. നാം മാറാനും പഠിക്കാനും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സൃഷ്ടിപരമായി പ്രതികരിക്കാനും വിളിക്കപ്പെട്ടവരാണ്. എന്നാൽ ജീവിതത്തിന്റെ ഈ സ്വാഭാവിക വളർച്ച ഏതെങ്കിലും ഘട്ടത്തിൽ തടസ്സപ്പെടുമ്പോഴാണ് സംഘർഷം തുടങ്ങുന്നത്. നഷ്ടങ്ങൾ, നിരാശകൾ, രോഗങ്ങൾ, ബന്ധങ്ങളിലെ തകർച്ചകൾ, വാർദ്ധക്യത്തിന്റെ പരിമിതികൾ – ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒഴുക്ക് തടയുന്ന അണക്കെട്ടുകളായി മാറാം.


 വേദന ജീവിതത്തിന്റെ ശത്രുവാണെന്നാണ് പലരും കരുതുന്നത്. എന്നാൽ വേദന അതിജീവന പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനാണ്. സുഖസൗകര്യങ്ങൾ നമുക്ക് കംഫർട്ട് സോൺ ഒരുക്കിയേക്കാം. പക്ഷേ പ്രതിസന്ധികളാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഒരു മൺപാത്രം തീയിൽ വെന്തു പാകമാകുമ്പോഴാണ് ഉറപ്പ് ലഭിക്കുന്നത്. കൽക്കരി അമിതമായ സമ്മർദ്ദം സഹിക്കുമ്പോഴാണ് വജ്രമാകുന്നത്. മനുഷ്യ മനസ്സും അതുപോലെയാണ്. ചില ജീവിത സത്യങ്ങൾ സഹനങ്ങളിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ. മഹാന്മാരുടെ മഹത്വത്തിന്റെ പിന്നിൽ ഈ അഗ്നി ശോധനയുടെ പൊള്ളുന്ന അനുഭവങ്ങൾ ഏറെയുണ്ട്.


അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ വളർച്ചകൾ പലപ്പോഴും ഏറ്റവും വലിയ നഷ്ടങ്ങൾക്ക് ശേഷമാകാം സംഭവിക്കുന്നത്. ജീവിത പങ്കാളിയുടെ വേർപാടിനുശേഷം ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നു. രോഗത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആരോഗ്യമെന്ന അനുഗ്രഹത്തെ പുതിയ കാഴ്ച്ചപ്പാടിൽ കാണുന്നു. പരാജയങ്ങൾക്കുശേഷം സ്വന്തം പരിമിതികളെ അംഗീകരിക്കാനും മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കാനും പഠിക്കുന്നു. അതെ, ദുരന്ത മുറിവുകൾ പലപ്പോഴും നമ്മുടെ മനസ്സിനെ കഠിനമാക്കുന്നതിനു പകരം കൂടുതൽ മനുഷ്യത്വം നിറഞ്ഞതാക്കാറുമുണ്ട്.


മനഃശാസ്ത്രത്തിൽ "Post-Traumatic Growth" എന്നൊരു ആശയമുണ്ട്. ചിലർ ദുരന്തങ്ങൾക്കുശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങുക മാത്രമല്ല ചെയ്യുന്നത്. അവർ കൂടുതൽ സമഗ്രതയുള്ള വ്യക്തിത്വമായി വളരാറുണ്ട്. ജീവിത സമസ്യയെപ്പറ്റിയുള്ള പുതിയ ബോധ്യം, ബന്ധങ്ങളുടെ വില, ആത്മീയതയുടെ ഔഷധ ശക്തി, അതിജീവന ശക്തിയെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ്... ഇവയെല്ലാം വേദനയുടെ മണ്ണിൽ വിടരുന്ന പുണ്യ കുസുമങ്ങളാണ് .


ഇവിടെ ഒരു വലിയ വിരോധാഭാസമുണ്ട്. ജീവിതം പൂർണ്ണമായും സ്വന്ത നിയന്ത്രണത്തിൽ ആയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്ന നിമിഷങ്ങളിലാണ് അനുകൂല വളർച്ച സംഭവിക്കുന്നത്. കാരണം അത്തരം നിമിഷങ്ങളിലാണ് അഹങ്കാരത്തിന്റെ അർത്ഥമില്ലായ്‌മ തിരിച്ചറിയുന്നത്. ജീവിതം ഒരു വിസ്മയ രഹസ്യമാണെന്ന് മനസ്സിലാക്കുന്നത്. അപ്പോൾ പലരും കൂടുതൽ വിനയവും മനുഷ്യത്വവും ഉള്ളവരായേക്കാം. അതിജീവനത്തിന്റെ പിന്നിലെ ചാലക ശക്തിയെ തിരിച്ചറിയും.


അതിജീവനം എന്നത് കഷ്ടതകൾ അനുഭവിച്ചു തീർക്കൽ മാത്രമല്ല. വേദനയുടെ നടുവിൽ അർത്ഥം കണ്ടെത്താനുള്ള കഴിവും കൂടിയാണ്. ഇരുട്ട് ഇല്ലാതാകുന്നതുവരെ കാത്തിരിക്കാതെ, ഇരുട്ടിനുള്ളിൽ തന്നെ ഒരു പ്രകാശം തെളിയിക്കാനുള്ള ധൈര്യമാണത്. ജീവിതം പഴയതുപോലെ ആയില്ലെങ്കിലും പുതിയൊരു അർത്ഥം കണ്ടെത്താം എന്ന പ്രത്യാശയാണ് അതിജീവനം.


 മനസ്സിന്റെ ആഴങ്ങളിൽ ഒരു വിസ്മയ ശക്തിയുണ്ട്. ആ ശക്തിയാണ് ഓരോ വീഴ്ചയ്ക്കുശേഷവും വീണ്ടും എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് നഷ്ടങ്ങൾക്കു ശേഷവും സ്നേഹിക്കാൻ പഠിപ്പിക്കുന്നത്. അതാണ് ദുരന്തങ്ങൾക്ക് ശേഷവും ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നത്. 


 മനുഷ്യ ജീവിതത്തിന്റെ മഹത്വം, ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീണിട്ടും വീണ്ടും എഴുന്നേൽക്കുന്നതിലാണ്. മുറിവുകളില്ലാത്ത ജീവിതമല്ല, മുറിവുകളെ ജ്ഞാനമായും കരുണയായും പ്രത്യാശയായും മാറ്റുന്ന ജീവിതമാണ് ഏറ്റവും മനോഹരം. അതാണ് അതിജീവനത്തിന്റെ യഥാർത്ഥ അടിയൊഴുക്ക് — ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അദൃശ്യശക്തി.

ഭൂതകാലത്തിന്റെ മുറിവുകളിലും ഭാവിയുടെ ആശങ്കകളിലും കുടുങ്ങാതെ, ഇപ്പോഴത്തെ അനുഭവങ്ങളെ ബോധപൂർവം സ്വീകരിക്കാൻ പരിശീലിപ്പിക്കുന്ന മനശ്ശാസ്‌ത്ര ചികിത്സാ സമീപനമാണ് 'Gestalt Therapy'. സ്വന്തം വികാരങ്ങളെയും ചിന്തകളെയും അംഗീകരിക്കുവാനും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിക്കുമ്പോൾ അതിജീവന ശക്തിയും ആത്മ വിശ്വാസവും വർദ്ധിക്കുന്നു. അത്‌ ജീവിതപ്രതിസന്ധികളെ നേരിടുവാനുള്ള മാനസിക പ്രതിരോധശേഷി (Resilience) വർധിപ്പിക്കും.


ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വേദനകളും ഒഴിവാക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഓരോ സഹനങ്ങളിലും ഉള്ളുണർത്തുന്ന അതിജീവനശക്തിയിലുള്ള വിശ്വാസം ജീവിത മുന്നേറ്റത്തിന് സഹായകമാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്



Tuesday, June 16, 2026

പ്രോബ്ലം സോൾവിങ് മൈൻഡ്

 

മനുഷ്യ മസ്തിഷ്കത്തിൽ വികാരങ്ങളുടെ അടിയന്തര അലാറം സംവിധാനമായി പ്രവർത്തിക്കുന്ന ഭാഗമാണ് അമിഗ്‌ഡാല (Amygdala). ഭീഷണി, അപമാനം, നഷ്ടം, വിമർശനം എന്നിവ അനുഭവപ്പെടുമ്പോൾ അത് ഉടൻ തന്നെ "പോരാടുക അല്ലെങ്കിൽ ഓടിരക്ഷപ്പെടുക" എന്ന പ്രതികരണം ഉണർത്തുന്നു. അതുകൊണ്ടാണ് പ്രകോപന സാഹചര്യങ്ങളിൽ  പലരും മുറിവേൽപ്പിക്കുന്ന  വാക്കുകളും കടുത്ത തീരുമാനങ്ങളും എടുക്കുന്നത്.
എന്നാൽ ദൈവം മനുഷ്യന് മറ്റൊരു അത്ഭുതകരമായ വരദാനവും നൽകിയിട്ടുണ്ട്. അതാണ് പ്രിഫ്രോണ്ടൽ കോർട്ടെക്സ് (Prefrontal Cortex) — ചിന്തിക്കാനും വിലയിരുത്താനും ദീർഘവീക്ഷണത്തോടെ തീരുമാനമെടുക്കാനും സഹായിക്കുന്ന ബ്രെയിനിന്റെ ഭാഗം. ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദത, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, പ്രാർത്ഥന, ധ്യാനം, സഹാനുഭൂതിയോടെയുള്ള കേൾക്കൽ എന്നിവ ഈ ഭാഗത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും വികാര കൊടുങ്കാറ്റിനെ ശമിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ശാന്തമായ മനസ്സ് കൂടുതൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നു.

ആധ്യാത്മിക ചിന്തകർ  ഈ സത്യം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ പഠിപ്പിച്ചിരുന്നു. വിശുദ്ധ യാക്കോബ് എഴുതുന്നു:
"ഓരോരുത്തനും കേൾക്കുന്നതിൽ വേഗതയുള്ളവനും, സംസാരിക്കുന്നതിൽ താമസമുള്ളവനും, കോപിക്കുന്നതിൽ താമസമുള്ളവനും ആയിരിക്കട്ടെ" (യാക്കോബ് 1:19).
ഇത് ഒരു ധാർമ്മിക ഉപദേശം മാത്രമല്ല; മനഃശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം കൂടിയാണ്. ക്ഷമയോടെ കേൾക്കുന്നത് മസ്തിഷ്കത്തെ പ്രതിരോധാവസ്ഥയിൽ നിന്ന് ഉൾക്കാഴ്ച്ചയിലേക്കും തിരിച്ചറിവിലേക്കും  നയിക്കുന്നു. അപ്പോൾ സാഗരം ശാന്തമാകും.

ജീവിത സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന മനസ്സിന്റെ സമീപനങ്ങളെ പറ്റിയുള്ള പഠനങ്ങൾ മറ്റൊരു വസ്തുത കൂടി വെളിപ്പെടുത്തുന്നു. മറ്റൊരാളുടെ വേദന മനസ്സിലാക്കാൻ  ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ ബ്രയിനിലെ സഹാനുഭൂതി ശൃംഖലകൾ സജീവമാകുന്നു. അതുകൊണ്ട് യഥാർത്ഥ സമാധാനം വാദപ്രതിവാദത്തിൽ  ജയിക്കുന്നതിലല്ല, മറ്റൊരാളുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിലാണ്.

ക്ഷമയുടെ അത്ഭുത ശക്തിയെക്കുറിച്ചുള്ള ഗവേഷണങ്ങളും ശ്രദ്ധേയമാണ്. ദീർഘകാല കോപവും വിദ്വേഷവും ശരീരത്തിൽ സമ്മർദ്ദ ഹോർമോണുകളെ ഉയർത്തുകയും ഹൃദയത്തെയും മസ്തിഷ്ക്കത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ, ക്ഷമാശീലം മാനസിക സമ്മർദ്ദം കുറയ്ക്കുകയും ആന്തരിക സമാധാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആത്മീയ വീക്ഷണത്തിൽ ക്ഷമ എന്നത് തെറ്റിനെ ന്യായീകരിക്കലല്ല; മറിച്ച്  പ്രതികാര ചിന്തകളുടെ അടിമത്വത്തിൽ നിന്ന് സ്വന്തം മനസ്സിനെ മോചിപ്പിക്കലാണ്.

പ്രശ്നപരിഹാരത്തിന് മിസ്റ്റിക് തലങ്ങളിൽ നിന്നുള്ള സ്വാധീനം മനസ്സിൽ ഉണ്ടാകുന്നുണ്ടെന്ന ചിന്ത ബൈബിളിൽ കാണുന്നുണ്ട് :
ഇതിനെ ബൈബിൾ "ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം" എന്ന് വിളിക്കുന്നു.
'ഉന്നതത്തില്‍നിന്നുള്ള ജ്‌ഞാനം ഒന്നാമത്‌ ശുദ്‌ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്‌ഫലങ്ങളും നിറഞ്ഞതും ആണ്‌. അത്‌ അനിശ്‌ചിതമോ ആത്‌മാര്‍ ഥതയില്ലാത്തതോ അല്ല.' യാക്കോബ്‌ 3 : 17
ജ്ഞാനം വെറും ബുദ്ധിശക്തിയല്ല; വികാരവും യുക്തിയും ആത്മീയതയും സമന്വയിപ്പിക്കുന്ന ദൈവിക വെളിച്ചമാണ്.

അതുകൊണ്ട്, ഒരു പ്രശ്നത്തോട്  ഉടനെ വൈകാരികമായി പ്രതികരിക്കാതിരിക്കുന്നതാണ് ശ്രേഷ്ടം. മനസ്സിനെ ശാന്തമാക്കുവാനായി പ്രാർത്ഥിക്കുക, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അനുഭാവപൂർവം കേൾക്കുക, സ്വന്തം വികാരങ്ങളെ നിരീക്ഷിക്കുക, യുക്തിപൂർവ്വം ചിന്തിക്കുക... തുടങ്ങിയ സമീപനങ്ങൾ അഭിലക്ഷണീയമാണ്.  ബ്രെയിൻ  അതിജീവനത്തിനത്തിനു മാത്രമല്ല, പരിവർത്തനത്തിനും പുനഃസംവിധാനത്തിനും സമാധാന സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനും വേണ്ടിയും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് .

പ്രശ്നങ്ങൾ ജീവിതത്തിലെ അനിവാര്യതയും പരീക്ഷണ ഘട്ടങ്ങളുമാണ്.  എന്നാൽ പ്രാർത്ഥനയാൽ പ്രകാശിതമായ മനസ്സും, സ്നേഹത്താൽ നയിക്കപ്പെടുന്ന ഹൃദയവും, ദൈവജ്ഞാനത്താൽ നിയന്ത്രിക്കപ്പെടുന്ന മസ്തിഷ്കവും ഒത്തു ചേർന്നാൽ, ഓരോ സംഘർഷവും വ്യക്തിത്വ വികാസത്തിനുള്ള പുതിയ അവസരമായി മാറും.

-fr. dr. a. p. george
(Courtesy)

Sunday, June 14, 2026

A Pastor’s Son – When Calling Becomes Personal

 

One of the most inspiring Christian films of recent years is A Pastor’s Son, directed by Alan Adeleke. The movie tells the story of a pastor’s son who reluctantly steps into his father's ministry and gradually discovers that God's calling is not merely inherited—it must be personally embraced. The film centers on faith, community, responsibility, and spiritual transformation. 


The director deserves appreciation for presenting ministry not as a glamorous platform but as a sacred burden. Like Moses, Jeremiah, and Timothy, the central character initially hesitates to accept God's assignment. Yet God often calls the unwilling and shapes them into willing servants. The film beautifully echoes the truth of 1 Timothy 4:12: “Let no one despise your youth, but be an example to the believers.”


The story itself carries a powerful biblical message. Many children of spiritual leaders struggle with the expectations placed upon them. The movie reminds us that faith cannot be inherited like family property; every generation must encounter God personally. Just as Jacob moved from the God of Abraham and Isaac to “my God” (Genesis 28:21), the pastor's son must move from his father's faith to his own living relationship with Christ.


Special appreciation must also be given to Quenton Alexander, whose portrayal of the young man wrestling with duty, doubt, and destiny feels authentic and relatable. His character reflects many believers who hear God's call yet fear their inadequacy. Like Gideon, he learns that God does not call the qualified; He qualifies the called. 


Ultimately, A Pastor’s Son reminds us of a timeless spiritual truth: our greatest inheritance is not a church building, a ministry title, or a family reputation. It is the opportunity to hear Christ's voice and respond, “Here am I, Lord; send me” (Isaiah 6:8). Creative talents reach their highest purpose when they lead hearts back to God's calling and community. 

-fr. dr. a. p. george

(Courtesy)

Saturday, June 13, 2026

റവ. നിർമ്മലൻ

   

                                             

തട്ടേമ്മേൽ പള്ളിയുടെ കിഴക്കുഭാഗത്ത് ഒരു 'തെമ്മാടി കോളനി' ഉണ്ട്. 
അതിൽ മുഴുവനും പാപികളാണ് താമസിക്കുന്നത്- കള്ളവാറ്റുകാർ, പിടിച്ചുപറിക്കാർ, മോഷ്ടാക്കൾ, അധർമ്മികൾ... അങ്ങനെ ഒരു പാരമ്പര്യ  സത്യ ക്രിസ്ത്യാനിക്ക് കടന്നു ചെല്ലാൻ കൊള്ളാത്ത,  'സിൻഫുൾ സിന്നേഴ്സ്' കോളനി.

കോടമ്പാക്കം റിട്ടേൺഡ് മരിയ ചേച്ചിയാണ് കോളനിയുടെ വായും തൂണും. അവരുടെ കൊളോണിയൽ വാഴ്ചയുടെ മഹത്തായ 18 വർഷം പിന്നിട്ടു കഴിഞ്ഞു. കോളനിയിലെ അധോലോക നായകരും കവല ചട്ടമ്പികളും വാടക ഗുണ്ടകളും മരിയ ചേച്ചിയുടെ മുൻപിൽ വിനീത ദാസരാണ്. ഘാതക ധിക്കാരികളെ  വരച്ചവരയിൽ നിർത്തുവാൻ തക്ക മാഗ്നെറ്റിക് പവറാണ് അവരുടെ കണ്ണുകൾക്ക്.

മധുര പത്തൊൻപതിന്റെ  ഉൾത്തിരയിൽ പെട്ട്,  വെള്ളിത്തിരയിൽ ആടിപ്പാടാൻ മരിയ  കോടമ്പാക്കത്തേക്ക് ഒളിച്ചോടി. അഭ്രപാളികളിൽ രണ്ടുമൂന്നു തവണ മിന്നി മറഞ്ഞപ്പോഴേക്കും വന്‍സ്രാവുകൾ വെട്ടി ഇരയാക്കി. പിന്നെ  ഈ കോളനിയിൽ വന്നടിയുകയായിരുന്നു.

ഒരു ക്രിസ്തീയ കുടുംബത്തിൽ,  പ്രാർത്ഥനാശീലമുള്ള മാതാപിതാക്കളുടെ മകളായി വളർന്നവളായിരുന്നു  മരിയ. ശ്രുതിഭംഗം വന്ന തന്റെ ജീവിതത്തെ ഒന്ന് ചിട്ടപ്പെടുത്തണമെന്ന  മോഹം മരിയയുടെ മനസ്സിൽ  ശക്തമായി തുടങ്ങിയിട്ട് കുറച്ചുകാലമായി. കോടമ്പാക്കം തെരുവിൽ അനാഥ ബാലനായി അലഞ്ഞു നടന്ന നിർമ്മലനാണ് മരിയ ചേച്ചിക്ക് ഇപ്പോൾ കൂട്ട് . ഇപ്പോഴവന് പ്രായം പതിനാറ്. വൈകിട്ട് മരിയ ചേച്ചിയും നിർമ്മലനും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കും,  ബൈബിൾ വായിക്കും. നസ്രായൻ പാർക്കുന്ന മനസ്സാണ്  നിർമ്മലന്റേത്.

ഒരു ഞായറാഴ്ച  കോളനിയിലെ എല്ലാ ക്രിസ്തിയ കുടുംബങ്ങളെയും മരിയ ചേച്ചി വീട്ടിൽ പ്രാർത്ഥനയ്ക്ക്  ക്ഷണിച്ചു. ചേച്ചി എല്ലാവരോടുമായി പറഞ്ഞു:
' നമുക്ക് ഇങ്ങനെ പോയാൽ മതിയോ? ജീവിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന അതിക്രമങ്ങൾക്ക് ദൈവ മുമ്പാകെ ഒരിക്കൽ സമാധാനം പറയേണ്ടിവരും. നമ്മളോ ഇങ്ങനെ വഴി തെറ്റിപ്പോയി. നമ്മുടെ കുട്ടികളും ഇതുപോലെ നശിച്ചുപോയാൽ അതിന്റെ കുറ്റം നമുക്കായിരിക്കും.  പള്ളിയും പട്ടക്കാരുമായി ജീവിക്കേണ്ടവരാണ് നമ്മൾ.  കൂടിയാൽ എഴുപത്, അല്ലെങ്കിൽ ഒരു പത്തും കൂടെ. അതും കഴിഞ്ഞാലോ?'

'ഇപ്പൊ എന്തു ചെയ്യണമെന്നാ ചേച്ചി പറയുന്നത്?' അധോലോക പ്രജയായ പാപ്പച്ചൻ ചോദിച്ചു.

'നമ്മൾ  ഇടവക ചേരണം. കുട്ടികളെ സൺഡേ സ്കൂളിൽ വിടണം. വീടുകളിൽ  രണ്ടുനേരം  പ്രാർത്ഥിക്കണം. കട്ടും മോഷ്ടിച്ചുള്ള ജീവിതം നിർത്തണം. ജോലിയെടുത്ത് ജീവിക്കണം.  പാപ്പച്ചൻ തട്ടേമ്മേൽ പള്ളിയിൽ ചെന്ന് വികാരിയച്ചനോട്  നമുക്ക് ഇടവക ചേരണമെന്ന്  പറയ് '

വാറ്റു ലോബി നേതാവായ ശീമോൻ പിറുപിറുക്കുന്നത് മരിയ ചേച്ചി ശ്രദ്ധിച്ചു. ശീമോന്റെ മക്കളെ അടുത്ത് വിളിച്ച് തലയിൽ കൈ വെച്ച് ചേച്ചി പറഞ്ഞു: 'ശീമോനെ, നോക്ക് ഇവർക്ക് വേണ്ടത് ചതിച്ചും കൊള്ളയടിച്ചും വാരിക്കൂട്ടുന്ന പണമല്ല,  ദരിദ്രനാണെങ്കിലും അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കുന്ന  ഒരു അപ്പനെയാണ്. അരുതാത്ത വഴികളിലൂടെ, തീ പിടിക്കുന്ന മുതൽ വാരിക്കൂട്ടിയിട്ട് എന്താ ശീമോനെ ഫലം? എല്ലാം കത്തി പോവില്ലേ? എന്റെ ഈ പ്രായത്തിനിടയ്ക്ക് ഞാനിത് ഒരുപാട്  കണ്ടതാണ്. നമ്മളൊന്ന് നേരെയായിട്ട് വേണം, കർത്താവിനെ അറിയാത്ത ഈ കോളനിയിലെ സഹോദരങ്ങൾക്ക് തിരു വചനം പറഞ്ഞു കൊടുക്കാൻ'

ശീമോൻ ഒന്നും മിണ്ടാതെ തലകുമ്പിട്ടിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം കൂടിയ യോഗത്തിൽ പാപ്പച്ചൻ തന്റെ മിഷൻ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു:

കോളനിക്കാരെ ഇടവക ചേർക്കുവാൻ തട്ടേമ്മേൽ പള്ളിക്കാർക്ക്‌ സമ്മതമല്ല. നമ്മളൊന്നും ഗുണം പിടിക്കാൻ പോകുന്നില്ലെന്നാണ് പള്ളിക്കാർ പറയുന്നത്.  മന്ത്രിയും എംഎൽഎയും വലിയ ഉദ്യോഗസ്ഥരും പണക്കാരും വരുന്ന 'വലിയ' പള്ളിയാണ്. കോളനിക്കാർ ചെന്നാൽ പിന്നെ അവർ വരില്ലാത്രെ!  പള്ളിയും കക്കൂസുമൊക്കെ കോളനിക്കാർ വൃത്തികേടാക്കും എന്നാണ് അവരുടെ പേടി. കോളനിയിലെ പിള്ളേർ പള്ളിയിൽ വരുന്നവരുടെ ചെരുപ്പ് മോഷ്ടിക്കും എന്നാണ് ട്രസ്റ്റിയുടെ ഭയം. എന്തായാലും ആളുകളുടെ എതിർപ്പൊന്നും നോക്കാതെ,  വികാരി ജോണച്ചൻ  തിരുമേനിക്ക് കത്ത്  തന്നു .

കത്തുമായി തിരുമേനിയെ കാണാൻ ചെന്നപ്പോൾ,  കൈലി മുണ്ടുടുത്ത് തിരുമേനിയെ കാണാൻ പറ്റില്ലെന്നായി ഓഫീസ് സെക്രട്ടറി. 'എന്നാൽ വഴിയിൽ വച്ച് കാണേണ്ടി വരും' എന്നു പറഞ്ഞപ്പോൾ  കത്ത് വാങ്ങി.  രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു.

  അപേക്ഷ ഭദ്രാസന കൗൺസിലിന്റെ പരിഗണനക്കയച്ചു.  പരിപൂർണ്ണ വിയോജനക്കുറിപ്പോടെ കൗൺസിൽ അത്‌ ഹെഡ് ഓഫീസിലേക്ക്  തള്ളി. 'കോളനിക്കാർ ഒരു പള്ളി പണിത്, അച്ചന് ശമ്പളം കൊടുക്കുവാനുള്ള തുക സ്ഥിര നിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്ത്, രസീത് അരമന ഓഫീസിൽ ഏൽപ്പിക്കുന്ന മുറയ്ക്ക്, ആണ്ടിൽ രണ്ടോ മൂന്നോ തവണ, ഏതെങ്കിലും റിട്ടയർ ചെയ്ത അച്ചനെ അയച്ചുതരാൻ ആലോചിക്കാം'  എന്ന് തിരുമനസ്സായി!

പാലും കമ്പ്ളിയും കിട്ടപ്പോരില്ലാത്ത  പള്ളാടുകളെ മേയ്ക്കാൻ ഇടയന്മാരെ കിട്ടാതെ കോളനിക്കാർ നിരാശരായി. എന്നാലും മരിയ ചേച്ചി പ്രത്യാശ കൈവെടിഞ്ഞില്ല. അവരുടെ വീട്ടിൽ  പ്രാർത്ഥനാ കൂട്ടായ്‌മ തുടർന്നു.

ഒരു ബുധനാഴ്ച രാത്രി, എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ,  തോളിൽ ഒരു സഞ്ചിയും തൂക്കി,  മുടിയും താടിയും നീട്ടിയ ഒരു നാൽപതുകാരൻ അവർക്കിടയിലേക്ക് കടന്നുവന്നു.

' നീ ഏതാ മോനെ? ' മരിയ ചേച്ചി ചോദിച്ചു.

അയാൾ സ്വയം പരിചയപ്പെടുത്തി: ഞാൻ അടുത്ത പള്ളിയിലെ ജോണച്ചനാണ്.  ഇടവക മെമ്പർഷിപ്പ് നിഷേധിക്കപ്പെട്ട നിങ്ങളെ നേരിൽ കാണാനാണ് രാത്രിയിൽ രഹസ്യമായി  ഞാൻ വന്നത്.
എന്റെ പള്ളിക്കാർക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇടയനെ അന്വേഷിക്കുന്ന ഈ ചെറിയ ആട്ടിൻ കൂട്ടത്തോട് എനിക്ക് ചിലത് പറയാനുണ്ട്:
ഞാനും നിങ്ങളും  ഒരേ കുടുംബാഗങ്ങളാണ്. ചില പ്രത്യേക ജീവിത സാഹചര്യങ്ങളിൽ നമ്മളിൽ ചിലർ നേർ വഴിയിലും മറ്റു ചിലർ പെരുവഴിയിലും ഒക്കെ ആയെന്നുമാത്രം. നിങ്ങളെക്കുറിച്ചോർത്ത് വ്യസനിക്കുന്ന ഒരു പിതാവ്  സ്വർഗ്ഗത്തിൽ നിങ്ങൾക്കുണ്ട്.
സകല ജനങ്ങൾക്കുമുള്ള മഹാ സന്തോഷമായി ഭൂമിയിൽ ജനിച്ച, മേരിയുടെ മകനായ യേശു ക്രിസ്തു നിങ്ങളെക്കാൾ ദരിദ്രനായിരുന്നു. പള്ളിപ്രമാണികളും പുരോഹിത ശ്രെഷ്ഠരും അവനെ ഭൂതഗ്രസ്ഥൻ, തച്ചൻ, ദൈവദൂഷകൻ എന്ന് വിളിച്ചു പരിഹസിച്ചു.
അവന്റെ അടുത്തു വന്നവരെയെല്ലാം അവൻ  കരുണയുടെ കരങ്ങളിൽ ചേർത്തു നിർത്തി. തൊണ്ണൂറ്റിയോൻപതിനെയും വിട്ടിട്ട്,  നഷ്ടപെട്ട ഒന്നിനെ തേടി  മുൾക്കാടുകളിൽ അലയുന്നത് അവന്റെ നിർബന്ധ ശീലമായിരുന്നു. തൊട്ടുകൂടാത്തവരെയും പാളയത്തിന്  പുറത്താക്കപെട്ടവരെയും അവൻ സ്നേഹപൂർവ്വം സ്വീകരിച്ചു. പഠിപ്പില്ലാത്ത മുക്കുവരായിരുന്നു  അവന്റെ ഉറ്റ ചങ്ങാതിമാർ.

ആത്മ ശരീര മനസ്സുകളിൽ രോഗം ബാധിച്ചവരും  പാപവഴിയിൽ വഴിതെറ്റിപോയവരും നിറമിഴികളോടെ അവന്റെ മുൻപിൽ നിന്ന് തേങ്ങി. അവരെയൊക്കെ അവൻ ഹൃദയത്തിൽ ചേർത്തു നിർത്തി. അവരോട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പങ്കുവെച്ചു.
'ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല, നിങ്ങൾ ഇവനെ കൊണ്ടുപോയി ക്രൂശിക്കു...' എന്നായിരുന്നു അവനെതിരായ പീലാത്തോസിന്റെ തലതിരിഞ്ഞ വിധി. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് നമുക്കെല്ലാവർക്കും വേണ്ടി കാൽവരിക്കുരിശിൽ പാപ പരിഹാര ബലിയായി തീർന്നു.
ഇപ്പോൾ സ്വർഗ്ഗത്തിൽ നമ്മുടെ മധ്യസ്ഥനായി വാഴുന്ന  കർത്താവിന്റെ  പ്രിയ സുഹൃത്തുക്കളാണ് നിങ്ങൾ. സ്വർഗ്ഗത്തിലെ അപ്പന്റെ സ്വന്തം മക്കളാണ് നിങ്ങൾ...
'ആമ്മീൻ ഹല്ലേലുയ്യ, സ്തോത്രം ' - ജനം അത്യുച്ചത്തിൽ അട്ടഹസിച്ചു.
അച്ചൻ മുന്ന്  രാത്രി തിരുവചന ശുശ്രുഷ നടത്തി. എല്ലാവർക്കും ബൈബിൾ വിതരണം ചെയ്തു.  പശ്ചാത്താപത്തിന്റെ  കണ്ണുനീരിൽ ആദ്രവാനായ നസറായൻ ആത്മഹർഷത്തോടെ അവർക്ക് നടുവിലിരുന്നു.
ഒരു രാത്രികൊണ്ട് മരിയ ചേച്ചിയുടെ വീടിനു മുൻപിൽ ഒരു ഓലപ്പള്ളി ഉയർന്നു. അവിടെ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. എല്ലാവരും കർത്താവിന്റെ തിരുശരീര രക്തങ്ങളുടെ പങ്കാളികളായി. വിണ്ടുണങ്ങി വരണ്ട ഹൃദയങ്ങളിലേക്ക് ക്രൂശിലെ സ്നേഹം ജീവജല നദിയായി ഒഴുകി. സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമായി! ക്രൂശിൽ നിവൃത്തിയായത് അവിടെ പൂർത്തിയായി!

തിരിച്ചു പോകുമ്പോൾ അച്ചൻ പറഞ്ഞു : ഇനി നിങ്ങൾ പ്രാർത്ഥനാ കൂട്ടായ്മ  തുടരണം. കർത്താവിനോട് ചേർന്നിരുന്ന് ആരാധിക്കണം.
പ്രിയ സഹോദരങ്ങളെ, നിങ്ങൾ അന്യരും അനാഥരുമല്ല, സ്വർഗ്ഗത്തിലെ അപ്പന്റെ  സ്വന്തം മക്കളാണ്.

' ഇനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആരുണ്ടച്ചാ?' മരിയ ചേച്ചി വിതുമ്പി.

നിർമ്മലനെ അടുത്ത് വിളിച്ച്, തലയിൽ കൈവച്ച് പ്രാർത്ഥിച്ച്, അച്ഛൻ പറഞ്ഞു:
'ഇവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞാൻ ഇവനെ പഠിപ്പിക്കും. ഈ ചെറിയ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന റവ. നിർമ്മലനാകും.
ഈ തെമ്മാടി കോളനി ക്രിസ്തുവിന്റെ സാക്ഷികളുടെ വിശുദ്ധ സംഘമാകും'
-fr. dr. a. p. george