Tuesday, August 18, 2026

സ്വപ്നങ്ങളും മനസ്സിന്റെ വൈകാരിക സൗഖ്യവും



നാം ഉറങ്ങുമ്പോൾ ശരീരം വിശ്രമിക്കുന്നു, എന്നാൽ മനസ്സ് പൂർണ്ണമായി നിശ്ചലമാകുന്നില്ല. പ്രത്യേകിച്ച് REM sleep( Rappid Eye Movement ) ഘട്ടത്തിൽ  മസ്തിഷ്കം ഓർമ്മകളോടും വികാരങ്ങളോടും സജീവമായി സംവദിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ സ്വപ്നങ്ങൾ  രാത്രിയിലെ വെറും ചിത്രങ്ങളല്ല,  നമ്മുടെ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും തമ്മിൽ മസ്തിഷ്കം നടത്തുന്ന സങ്കീർണ്ണ പ്രവർത്തനത്തിന്റെ പ്രതിഫലനമായിരിക്കാം. സ്വപ്നങ്ങളുടെ കൃത്യമായ ഉദ്ദേശ്യം ശാസ്ത്രം ഇതുവരെ പൂർണ്ണമായി വിലയിരുത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും  വൈകാരിക  ഏകീകരണം (emotional memory consolidation) വികാര നിയന്ത്രണം (emotion regulation) എന്നിവയ്ക്ക്‌ ഉറക്കം സഹായിക്കുന്നുവെന്നതിന് ശക്തമായ ഗവേഷണ തെളിവുകളുണ്ട്.

പകൽ അടിച്ചമർത്തപ്പെട്ടത് രാത്രിയിൽ തുറക്കുമ്പോൾ...🔑

നമുക്ക് ചില അനുഭവങ്ങൾ മറക്കാൻ കഴിയില്ല. എന്നാൽ അവയെക്കുറിച്ച് സംസാരിക്കാനും എപ്പോഴും കഴിയാറില്ല. ജീവിതത്തിലെ നഷ്ടം, അപമാനം, വേർപാട്, പരാജയം, ഭയം, പൂർത്തിയാകാത്ത ബന്ധം—ഇവയെല്ലാം മനസ്സിൽ വൈകാരിക അടയാളങ്ങളായി (emotional traces)  നിലനിൽക്കാം. ഉറക്കത്തിൽ, പ്രത്യേകിച്ച് REM ഘട്ടത്തിൽ, വൈകാരികമായി പ്രാധാന്യമുള്ള ഓർമ്മകളുമായി മസ്തിഷ്കം  പ്രവർത്തിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വപ്നങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന  ജീവിതത്തിലെ അനുഭവങ്ങളും അതുമായി ബന്ധപ്പെട്ട വികാരങ്ങളും   emotional processing-ന്റെ ഭാഗമായിരിക്കാം.
അതുകൊണ്ട് വർഷങ്ങളായി കാണാത്ത ഒരാൾ പെട്ടെന്ന് സ്വപ്നത്തിൽ വരുന്നതും, മറന്നുവെന്ന് കരുതിയ ഒരു സംഭവത്തിന്റെ വികാരം വീണ്ടും അനുഭവപ്പെടുന്നതും അസാധാരണമല്ല. സ്വപ്നം പഴയ സംഭവത്തെ ആവർത്തിക്കുന്നത് ആയിരിക്കണമെന്നില്ല, അതുമായി ബന്ധപ്പെട്ട വൈകാരിക അനുരണനം മനസ്സ് വീണ്ടും കൈകാര്യം ചെയ്യുന്നതാകാം.

സ്വപ്നം ജീവിത പ്രശ്നത്തിന് ഉത്തരം നൽകണമെന്നില്ല, പക്ഷേ പ്രശ്നത്തിലേക്ക് വെളിച്ചം പകർന്നേക്കാം. സ്വപ്നങ്ങളിലെ കഥാപാത്രങ്ങളുടെയും പശ്ചാത്തലങ്ങളുടെയും  അർത്ഥങ്ങളുടെ 'സ്ഥിര നിഘണ്ടു' ഉണ്ടെന്ന ചിന്താഗതി പലർക്കും ഉണ്ട്.   “വെള്ളം കണ്ടാൽ ഇതാണ് അർത്ഥം, പാമ്പ് കണ്ടാൽ അതാണ് അർത്ഥം” എന്ന രീതിയിലുള്ള സ്വപ്ന വ്യാഖ്യാനത്തിന്  ശാസ്ത്രീയ അടിത്തറയില്ല.

“ഈ സ്വപ്നം എന്നിൽ ഏത് വികാരമാണ് ഉണർത്തിയത്?” എന്നാണ് ചോദിക്കേണ്ടത്.  ഒരു വ്യക്തി നിരന്തരം ഭയന്നോടുന്നതായി സ്വപ്നം കാണുന്നുവെങ്കിൽ, അത് നിർബന്ധമായും ഏതെങ്കിലും അപകടത്തിന്റെ സൂചനയാകണമെന്നില്ല. പക്ഷേ “എന്റെ ജീവിതത്തിൽ ഞാൻ എന്തിൽനിന്നാണ് ഓടുന്നത്?” എന്ന ആത്മപരിശോധന അഭിലക്ഷണീയമാണ്.  സ്വപ്നത്തിന്റെ പ്രതീകാത്മകതയെക്കാൾ അതിൽ അനുഭവപ്പെട്ട വികാരങ്ങൾക്കാണ് കൂടുതൽ പ്രസക്തി.

പേടിസ്വപ്നങ്ങൾ 😳
ദുരന്തങ്ങൾ അനുഭവിച്ചവരിൽ പേടി സ്വപ്‌നങ്ങൾ ആവർത്തിച്ച് വരാം. PTSD പോലുള്ള അവസ്ഥകളിൽ,  REM sleep disturbances, nightmares, emotional dysregulation എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇവിടെ മനശ്ശാസ്ത്രചികിത്സയ്ക്ക് വലിയ സാധ്യതയുണ്ട്. 'Imagery Rehearsal Therapy' പോലുള്ള ചികിത്സാരീതികളിൽ,   പേടി സ്വപ്നത്തിന്റെ  കഥ സുരക്ഷിതമായ കൗൺസിലിംഗ്  സമയത്ത് വ്യക്തി പുനർരചിക്കുകയും വൈകാരിക ബാലൻസിങ് നിലനിർത്തുവാൻ  മാനസികമായി പരിശീലിക്കുകയും ചെയ്യുന്നു. പേടിസ്വപ്നങ്ങളുടെ ആവർത്തനം കുറയ്ക്കുന്നതിനും ഉറക്ക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും   ഇത്തരം സമീപനങ്ങൾ പ്രയോജനമാണെന്ന് ഗവേഷണ അവലോകനങ്ങൾ സ്ഥിരീകരിക്കുന്നു. ഇതുകൊണ്ട്  മനസ്സിലെ ദുരനുഭവങ്ങളുടെ ഓർമ്മകളും ആഘാതങ്ങളും പൂർണ്ണമായി തുടച്ചു മാറ്റുവാൻ കഴിയില്ലെങ്കിലും അവയോടുള്ള മനസ്സിന്റെ പ്രതികരണ രീതിയെ കുറെയൊക്കെ മാറ്റുവാൻ സാധിക്കും.

സ്വപ്നം,  വികാര പ്രവാഹങ്ങളുടെ നേർക്കാഴ്ച⚡

ഒരു സ്വപ്നം കാണുമ്പോൾ “ഇനി എന്ത് സംഭവിക്കും?” എന്ന് ഭയപ്പെടുന്നതിനു പകരം, “ഇപ്പോൾ എന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്?” എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. രാവിലെ ഓർമ്മയിൽ നിൽക്കുന്ന സ്വപ്നം കുറിച്ചുവയ്ക്കാം. അതിനൊപ്പം മൂന്ന് കാര്യങ്ങൾ രേഖപ്പെടുത്തുന്നതും നല്ലതാണ് :
എന്തൊക്കെയാണ് സ്വപ്നത്തിൽ സംഭവിച്ചത്?
അത് എന്തെല്ലാം വൈകാരിക അനുഭവങ്ങളാണ് ഉണ്ടാക്കിയത് ?
ഇപ്പോഴത്തെ ജീവിതത്തിൽ ഇതിന് സമാനമായ വികാരം എവിടെയാണ്?
ഇത് സ്വപ്നത്തെ അന്ധവിശ്വാസത്തിൽ നിന്ന് ആത്മബോധത്തിലേക്ക് മാറ്റുവാൻ സഹായിക്കും.

സ്വപ്നങ്ങളെ സ്വയം രോഗനിർണ്ണയത്തിനുള്ള ഉപകരണമാക്കരുത്. ആവർത്തിക്കുന്ന പേടി സ്വപ്നങ്ങൾ, trauma-related dreams, ഉറക്കക്കുറവ്, പകൽ സമയത്തെ അമിതമായ ഭയം എന്നിവ സാധാരണ ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം സ്വീകരിക്കേണ്ടതാണ്.

നമ്മുടെ ബോധ മനസ്സിന് ചില വേദനകളുടെ ആശയവിനിമയത്തിന് ഭാഷയില്ലായിരിക്കാം. അതുകൊണ്ട് സ്വപ്നങ്ങളിൽ അവ ചിലപ്പോൾ പ്രതീക ചിത്രങ്ങളായി, കഥകളായി,  പരിചിത മുഖങ്ങളായി,  ഭയമായി പ്രത്യക്ഷപ്പെട്ടേക്കാം. അതുകൊണ്ട് സ്വപ്നത്തെ ഭാവി പ്രവചനമായി കാണേണ്ടതില്ല, ആത്മപരിശോധനയ്ക്കുള്ള ഒരു ജാലകമായി കാണേണ്ടതാണ്.
ഉറങ്ങുമ്പോൾ നമ്മുടെ ബോധത്തിന്റെ വാതിൽ അടയ്ക്കുന്നു.  പക്ഷേ മനസ്സിന്റെ ആഴങ്ങളിൽ ചില വിളക്കുകൾ അപ്പോഴും അണയുന്നില്ല. അവിടെ ഓർമ്മകളും വികാരങ്ങളും അനുഭവങ്ങളും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം.

സ്വപ്നത്തിന്റെ ഏറ്റവും വലിയ ഔഷധ മൂല്യം അതിന്റെ “അർത്ഥം” കണ്ടെത്തുന്നതിലല്ല—അതിലൂടെ നമ്മുടെ മനസ്സിലെ പറയപ്പെടാത്ത വികാരങ്ങളെ തിരിച്ചറിയുന്നതാണ്.
ഞാൻ എന്ത് സ്വപ്നമാണ് കണ്ടത് എന്നതിനേക്കാൾ പ്രസക്തമായ ചോദ്യം, എന്റെ മനസ്സ് എന്ത് തരം വികാരങ്ങളാണ്  അനുഭവിക്കാനും സംസ്കരിക്കാനും  വിട്ടുകളയാനും ശ്രമിച്ചുകൊണ്ടിരുന്നത് എന്നതാണ്.

ഉറക്കത്തിൽ കണ്ണുകൾ അടയുമ്പോഴും ആത്മാവിന്റെ ചില വാതിലുകൾ തുറന്നുകിടക്കുന്നു.   ആ നിശ്ശബ്ദ ആഴങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളായിരിക്കാം സ്വപ്നങ്ങൾ. അവയുടെ അർത്ഥം തേടുന്നതിനേക്കാൾ, അവ നമ്മെ ഏത് സത്യത്തിലേക്കാണ് ഉണർത്തുന്നതെന്ന് ദൈവസന്നിധിയിൽ അന്വേഷിക്കുമ്പോഴാണ് സ്വപ്നം ആത്മീയ യാത്രയാകുന്നത്.

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

References:
1. Walker, M. P., & van der Helm, E. (2009).
Overnight therapy? The role of sleep in emotional brain processing.
Psychological Bulletin, 135(5), 731–748.
DOI: 10.1037/a0016570

2. Wamsley, E. J. (2014).
Dreaming and Offline Memory Consolidation.
Current Neurology and Neuroscience Reports, 14(3), 433.
DOI: 10.1007/s11910-013-0433-5

3. Stickgold, R., & Wamsley, E. J. (2010).
Memory, Sleep and Dreaming: Experiencing Consolidation.
Sleep Medicine Clinics, 5(1), 97–112.

4. Walker, M. P. (2009).
The Role of Sleep in Cognition and Emotion.
Annals of the New York Academy of Sciences, 1156, 168–197.
DOI: 10.1111/j.1749-6632.2009.04416.x

5. Casement, M. D., & Swanson, L. M. (2012).
A Meta-analysis of Imagery Rehearsal for Post-trauma Nightmares: Effects on Nightmare Frequency, Sleep Quality, and Posttraumatic Stress.
6. Yücel, D. E., van Emmerik, A. A. P., Souama, C., & Lancee, J. (2020).
Comparative efficacy of imagery rehearsal therapy and prazosin in the treatment of trauma-related nightmares in adults: A meta-analysis of randomized controlled trials.
Sleep Medicine Reviews, 50, 101248.


Monday, August 10, 2026

ഡിജിറ്റൽ ജീവിതവും മാനസികാരോഗ്യവും

 


സാങ്കേതികവിദ്യയുടെ അനുഗ്രഹവും വെല്ലുവിളിയും മെഡിക്കൽ സയൻസ് പഠന വിഷയമാക്കി കൊണ്ടിരിക്കുകയാണ്.
സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അറിവ് നേടാനും ജോലി ചെയ്യാനും പഠിക്കാനും ആശയവിനിമയം നടത്താനും വിനോദം കണ്ടെത്താനും ഡിജിറ്റൽ ലോകം വലിയ സഹായമാണ്. എന്നാൽ അതേ സമയം, നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നത് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഒരു ദിവസം എത്ര പ്രാവശ്യം നമ്മൾ ഫോൺ പരിശോധിക്കുന്നു? പലർക്കും അതിന്റെ കണക്ക് പോലും അറിയില്ല. ചെറിയൊരു നോട്ടിഫിക്കേഷൻ വന്നാലുടൻ ഫോൺ എടുക്കുന്ന ശീലം തലച്ചോറിലെ "പ്രതിഫല വ്യവസ്ഥ" (reward system) ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വീണ്ടും വീണ്ടും ഫോൺ നോക്കാനുള്ള പ്രവണത വർധിക്കുന്നു. കാലക്രമേണ ഇത് ശ്രദ്ധക്കുറവ്, ജോലികളിൽ ഏകാഗ്രത നഷ്ടപ്പെടൽ, മാനസിക ക്ഷീണം എന്നിവയ്ക്ക് കാരണമാകാം.

സാമൂഹിക മാധ്യമങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. മറ്റുള്ളവരുടെ സന്തോഷനിമിഷങ്ങൾ മാത്രം കാണുമ്പോൾ, സ്വന്തം ജീവിതം അത്ര മികച്ചതല്ലെന്ന തോന്നൽ പലർക്കും ഉണ്ടാകുന്നു. ഇതിനെ മനഃശാസ്ത്രത്തിൽ Social Comparison (സാമൂഹിക താരതമ്യം) എന്ന് വിളിക്കുന്നു. നിരന്തരമായ താരതമ്യം ആത്മവിശ്വാസക്കുറവ്, അസംതൃപ്തി, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് വഴിവെക്കാം.

ഉറക്കവും ഡിജിറ്റൽ ജീവിതവും തമ്മിൽ അടുത്ത ബന്ധമുണ്ട്. രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നത് തലച്ചോറിനെ ഉണർന്ന നിലയിൽ നിലനിർത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. മോശം ഉറക്കം അടുത്ത ദിവസത്തെ ഓർമ്മശക്തിയെയും വികാരനിയന്ത്രണത്തെയും ജോലിശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.

എന്നിരുന്നാലും, ഡിജിറ്റൽ ലോകം അപകടകരമാണെന്ന് പറയുവാൻ പറ്റില്ല. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന കാര്യം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താനും, പുതിയ കഴിവുകൾ പഠിക്കാനും, ഓൺലൈൻ കൗൺസിലിംഗ് സ്വീകരിക്കാനും, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാനും സാങ്കേതികവിദ്യ വലിയ സഹായമാണ്.

അതുകൊണ്ട് ഡിജിറ്റൽ ജീവിതത്തിൽ ചില ആരോഗ്യകരമായ ശീലങ്ങൾ വളർത്തേണ്ടതുണ്ട്. ഭക്ഷണസമയത്തും കുടുംബ സംഭാഷണത്തിനിടയിലും ഫോൺ മാറ്റിവയ്ക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക. ദിവസത്തിൽ ചില സമയങ്ങൾ "ഡിജിറ്റൽ ഇടവേള" (Digital Break) ആയി നിശ്ചയിക്കുക. ആ സമയം നടക്കുക, വായിക്കുക, പ്രാർത്ഥിക്കുക, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക, കുടുംബവുമായി സംസാരിക്കുക.

ആത്മീയമായ കാഴ്ചപ്പാടിലും ഇത് പ്രസക്തമാണ്. നിശ്ശബ്ദതയിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ പഠിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. നിരന്തരം സ്ക്രീനുകളാൽ നിറഞ്ഞ ജീവിതത്തിൽ മനസ്സിന് വിശ്രമവും ആത്മാവിന് നിശ്ശബ്ദതയും ആവശ്യമാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത് മനുഷ്യനാണ്; മനുഷ്യനെ സാങ്കേതികവിദ്യ നിയന്ത്രിക്കാൻ അനുവദിക്കരുത്.

ഫോൺ "സ്മാർട്ട്" ആകുന്നതുകൊണ്ട് മാത്രം ജീവിതം സ്മാർട്ട് ആകുന്നില്ല. ശരിയായ സമയത്ത് ഫോൺ മാറ്റിവെച്ച്, പ്രിയപ്പെട്ടവരോട് സംസാരിക്കാനും, പ്രകൃതിയെ ആസ്വദിക്കാനും, ദൈവസാന്നിധ്യത്തിൽ ചില നിമിഷങ്ങൾ ചെലവഴിക്കാനും കഴിയുമ്പോഴാണ് മനസ്സും ജീവിതവും യഥാർത്ഥത്തിൽ ആരോഗ്യമാകുന്നത്.

"എല്ലാം എനിക്ക് അനുവദനീയമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല." (1 കൊരിന്ത്യർ 6:12)

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

Thursday, August 6, 2026

ആത്മീയതയും മാനസികാരോഗ്യവും



മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്ന് ലോകമെമ്പാടും വർധിച്ചുവരികയാണ്. അതോടൊപ്പം, ആത്മീയത മനസ്സിനെ യഥാർത്ഥത്തിൽ ശക്തിപ്പെടുത്തുമോ എന്ന ഒരു പ്രധാന ചോദ്യവും ഉയരുന്നു

ആധുനിക മനഃശാസ്ത്രവും വൈദ്യശാസ്ത്രവും പറയുന്നത്, ആത്മീയവിശ്വാസം ശരിയായ രീതിയിൽ ജീവിതത്തിൽ ഉൾക്കൊള്ളുന്നവർക്ക് സമ്മർദ്ദം, ഭയം, ഏകാന്തത, നിരാശ എന്നിവയെ കൂടുതൽ ആരോഗ്യകരമായി നേരിടാൻ സാധിക്കുമെന്നാണ്.

ആത്മീയത എന്നത് മതാചാരങ്ങൾ പാലിക്കുന്നത് മാത്രമല്ല. ജീവിതത്തിന് അർഥമുണ്ടെന്നും ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെ ജീവിതത്തിന് ഒരു ദൈവിക ലക്ഷ്യമുണ്ടെന്നും ഉള്ള ആന്തരിക ബോധമാണ് ആത്മീയതയുടെ ഹൃദയം. ഇത്തരത്തിലുള്ള വിശ്വാസം പ്രതിസന്ധികളിൽ പോലും പ്രത്യാശ നിലനിർത്താൻ സഹായിക്കുന്നു.


പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്, സ്ഥിരമായ പ്രാർത്ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ വായന, ആരാധന, നന്ദിയുള്ള മനോഭാവം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്. ക്ഷമിക്കുന്ന മനോഭാവം കോപവും പ്രതികാരചിന്തയും കുറയ്ക്കുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ ഉപധികളില്ലാതെ സ്നേഹിക്കുന്ന സ്വഭാവഗുണം ഏകാന്തത കുറച്ച് ജീവിത സന്തോഷം വർധിപ്പിക്കുന്നു.


എന്നാൽ ആത്മീയതയെ തെറ്റായി മനസ്സിലാക്കുമ്പോൾ പ്രശ്നങ്ങളും ഉണ്ടാകാം. "എനിക്ക് വിശ്വാസം കുറവായതുകൊണ്ടാണ് എന്റെ ജീവിത പ്രതിസന്ധികൾ", "ജീവിത ദുരന്തങ്ങൾ എല്ലാം ദൈവ ശിക്ഷയാണ് ", "വഴിപാടുകൾ കൊടുത്തില്ലെങ്കിൽ ദൈവം കോപിക്കും", "പ്രാർത്ഥിച്ചാൽ എല്ലാ മാനസികപ്രശ്നങ്ങളും മാറും" എന്നൊക്കെയുള്ള ചിന്തകൾ അപകടകരമാണ്. വിഷാദരോഗം, ഉത്കണ്ഠാരോഗം, ട്രോമ തുടങ്ങിയ മാനസികപ്രശ്നങ്ങൾ വൈദ്യസഹായവും മനഃശാസ്ത്ര ചികിത്സയും ആവശ്യപ്പെടുന്ന അവസ്ഥകളാണ്. ആത്മീയത ചികിത്സയ്ക്ക് പകരമല്ല; മറിച്ച് ചികിത്സയ്ക്ക് ശക്തമായ ഒരു പിന്തുണയാണ്.


ബൈബിൾ മനുഷ്യന്റെ വികാരങ്ങളെ നിഷേധിക്കുന്നില്ല. ദാവീദ് തന്റെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞു. ഏലിയാവ് നിരാശ അനുഭവിച്ചു. യേശുക്രിസ്തു പോലും ഗെത്സെമനെയിൽ ആഴത്തിലുള്ള മാനസികവേദന പ്രകടിപ്പിച്ചു. എന്നാൽ അവർ ദൈവസാന്നിധ്യത്തിൽ പ്രത്യാശ കണ്ടെത്തി. വികാരങ്ങളെ മറച്ചുവയ്ക്കുകയല്ല, ദൈവസന്നിധിയിൽ സത്യസന്ധമായി സമർപ്പിക്കുകയാണ് ആത്മീയതയുടെ വഴി എന്ന് മനസ്സിലാക്കേണ്ടതാണ്.


ആരോഗ്യകരമായ ആത്മീയ ജീവിതത്തിന് ചില ലളിതമായ ശീലങ്ങൾ അഭിക്ഷണീയമാണ് : ദിവസവും കുറച്ച് സമയം പ്രാർത്ഥനയ്ക്കും നിശ്ശബ്ദ ധ്യാനത്തിനും മാറ്റിവയ്ക്കുക, വിശുദ്ധഗ്രന്ഥം വായിക്കുക, ദൈവത്തിനും മനുഷ്യർക്കും നന്ദി പറയേണ്ട മൂന്ന് കാര്യങ്ങളെങ്കിലും ഓരോ ദിവസവും ഓർക്കുക, വിശ്വാസ സമൂഹവുമായി ബന്ധം നിലനിർത്തുക, ആവശ്യമുള്ളപ്പോൾ മടിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.


ഓർമ്മിക്കുക: മനസ്സിന്റെ ആരോഗ്യവും ആത്മാവിന്റെ പരിപോഷണവും സന്തുലിതമായി തുടരുമ്പോഴാണ് മനുഷ്യൻ സമഗ്രമായ സൗഖ്യം അനുഭവിക്കുന്നത്. ഈശ്വര വിശ്വാസം ജീവിതത്തിന് അർഥം നൽകുന്നു; ശാസ്ത്രീയ ചികിത്സ മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇവ രണ്ടും കൈകോർക്കുമ്പോൾ പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിത മുന്നേറ്റം സാധ്യമാകും. 


"ഹൃദയം തകർന്നിരിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നു." (സങ്കീർത്തനം 34:18)

-ഫാ. ഡോ. ഏ. പി. ജോർജ്

(കടപ്പാട് )


Tuesday, July 21, 2026

സില നേരംഗളിൽ സില മനിതർകൾ..


  നമ്മൾ പലപ്പോഴും ഒരാളെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ പെരുമാറ്റത്തിന്റെ പേരിലാണ്. പെരുമാറ്റവും (Behavior) സ്വഭാവവും (Character) ഒരേ കാര്യമല്ല എന്നതാണ് മനശാസ്ത്ര വീക്ഷണം. പെരുമാറ്റം പലപ്പോഴും സാഹചര്യങ്ങളുടെയും വൈകാരിക സംഘർഷങ്ങളുടെയും സമ്മർദ്ദങ്ങളുടെയും  അനന്തര ഫലമാണ്. എന്നാൽ  ഒരു വ്യക്തിയുടെ ആന്തരിക മൂല്യങ്ങളും ധാർമ്മിക ബോധവും ജീവിതത്തെ നയിക്കുന്ന അടിസ്ഥാന തത്വങ്ങളുമാണ് സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.


ഒരു വ്യക്തി അമിത സമ്മർദ്ദത്തിലോ ദുഃഖത്തിലോ ഭയത്തിലോ ആയിരിക്കുമ്പോൾ അസ്വസ്ഥമായി പ്രതികരിച്ചേക്കാം. ഉറക്കക്കുറവ്, മാനസിക ക്ഷീണം, ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ, പഴയ മുറിവുകളുടെ ഓർമ്മകൾ—ഇവയെല്ലാം താൽക്കാലികമായി പെരുമാറ്റത്തെ സ്വാധീനിക്കും. അതുകൊണ്ടാണ് സാധാരണ സൗമ്യനായ ഒരാൾ ചിലപ്പോൾ വൈകാരികമായി പ്രതികരിക്കുന്നത്. അത് തെറ്റായ പെരുമാറ്റമായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നതല്ല.


 സാധാരണക്കാരോട് എങ്ങനെ പെരുമാറുന്നു, സ്വന്തം തെറ്റ് സമ്മതിക്കുന്നുണ്ടോ, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ, കടക്കാർക്ക് മാപ്പ് കൊടുക്കുവാൻ തയ്യാറാണോ, സത്യസന്ധതയും കരുണയും കാത്തുസൂക്ഷിക്കുന്നുണ്ടോ—ഇവയാണ് യഥാർത്ഥ സ്വഭാവത്തിന്റെ അടയാളങ്ങൾ. നല്ല സ്വഭാവമുള്ളവർക്ക് പോലും ചിലപ്പോൾ, ചില നേരങ്ങളിൽ പെരുമാറ്റത്തിൽ വീഴ്ചകൾ സംഭവിക്കാം. എന്നാൽ  തെറ്റ് തിരിച്ചറിയുകയും തിരുത്താൻ തയ്യാറാകുകയും ചെയ്യുന്നതാണ് വ്യക്തിത്വത്തിന്റെ മഹത്വം.


മനഃശാസ്ത്രപരമായി , പെരുമാറ്റം മാറ്റാൻ താരതമ്യേന എളുപ്പമാണ്. പരിശീലനവും ബോധവൽക്കരണവും ആത്മനിയന്ത്രണവും കൊണ്ട് അതിൽ പുരോഗതി ഉണ്ടാകും.

എന്നാൽ സ്വഭാവം രൂപപ്പെടുന്നത് ദീർഘകാല ജീവിതാനുഭവങ്ങളിലൂടെയും മൂല്യബോധത്തിലൂടെയും  നല്ല തിരഞ്ഞെടുപ്പുകളിലൂടെയുമാണ്.  സത്യസന്ധമായ തീരുമാനങ്ങൾ,  കാരുണ്യ പ്രവൃത്തികൾ, ആത്മനിയന്ത്രണം തുടങ്ങിയവ നമ്മുടെ സ്വഭാവത്തെ കൂടുതൽ ശക്തമാക്കുന്നു.


ആളുകളുടെ മുൻപിൽ 'പീപ്പിൾ പ്ളീസിങ്' ആയി അഭിനയിക്കുന്നതല്ല, വിശ്വസ്ഥരായിരിക്കുന്നതാണ് വ്യക്തിത്വത്തിന്റെ ശ്രേഷ്ഠത. സാഹചര്യങ്ങൾ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ സ്വഭാവമാണ് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.


സ്വഭാവരൂപീകരണത്തിൽ നിർണായകം പാരമ്പര്യമോ (Heredity), പരിസ്ഥിതിയോ (Environment) എന്ന ഡിബേറ്റ് ഇപ്പോഴും തുടരുകയാണ്. മനഃശാസ്ത്ര കാഴ്ചപ്പാടിൽ, പാരമ്പര്യവും പരിസ്ഥിതിയും സ്വഭാവരൂപീകരണത്തിൽ വളരെ പ്രധാനമാണ്. പക്വതയുള്ള വ്യക്തിത്വവും ഉത്തമ സ്വഭാവവും രൂപപ്പെടുന്നതിൽ ജീവിത സാഹചര്യങ്ങളും അതിനോടുള്ള വ്യക്തിയുടെ ബോധപൂർവമായ പ്രതികരണവുമാണ് കൂടുതൽ നിർണ്ണായകമാകുന്നത്.


വ്യക്തിത്വത്തിന്റെ അനുകൂല പരിണാമത്തിന്റെ പിന്നിലെ സ്പിരിച്വാലിറ്റിയുടെ സ്വാധീനത്തെപറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്.  മനഃശാസ്ത്ര രംഗത്തെ പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും ആത്മീയതയെ വ്യക്തിത്വവികാസത്തിന്റെയും മാനസിക പക്വതയുടെയും അവിഭാജ്യഘടകമായി കണക്കാക്കുന്നു. അബ്രഹാം മാസ്ലോ തന്റെ 'Self-Actualization' സിദ്ധാന്തത്തിലൂടെ മനുഷ്യന്റെ പരമോന്നത വളർച്ച ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കാൾ യൂങ് ആത്മീയതയെ മനുഷ്യന്റെ ആന്തരിക സൗഖ്യത്തിന്റെയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിന്റെയും പ്രധാന വഴിയായി കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തിന്റെ രണ്ടാം പകുതിയിലെ പല മാനസിക സംഘർഷങ്ങൾക്കും പിന്നിലെ  കാരണങ്ങളിൽ ഒന്ന് ആത്മീയ ശൂന്യതയാണ്. സമകാലിക മനഃശാസ്ത്രജ്ഞയായ ലിസ മില്ലർ നടത്തിയ ഗവേഷണങ്ങൾ, ആരോഗ്യകരമായ ആത്മീയജീവിതം മാനസിക പ്രതിരോധശേഷി വർധിപ്പിക്കുമെന്നും വിഷാദം, ഉത്കണ്ഠ, ലഹരി ആശ്രിതത്വം എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നും സൂചിപ്പിക്കുന്നു. അതിനാൽ യഥാർത്ഥ ആത്മീയത മതാചാരങ്ങളുടെ പരിധിയിൽ ഒതുങ്ങുന്നതല്ല,  മറിച്ച് അത് മനുഷ്യനെ പ്രത്യാശയിലേക്കും സ്നേഹത്തിലേക്കും ധാർമ്മികതയിലേക്കും ജീവിതലക്ഷ്യത്തിലേക്കും നയിക്കുന്ന ആന്തരിക ശക്തിയും റഗുലേറ്ററും ആണ്‌.


ചുരുക്കത്തിൽ:

പാരമ്പര്യം നമുക്ക് പ്രവണത/  ആഭിമുഖ്യം നൽകുന്നു.

ജീവിത സാഹചര്യങ്ങൾ നമ്മുടെ ശീലങ്ങളെ രൂപപ്പെടുത്തുന്നു.

നമ്മുടെ തുടർച്ചയായ തിരഞ്ഞെടുപ്പുകൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു.

ഈശ്വര ചൈതന്യം ആ സ്വഭാവത്തെ ഉദാത്തവും ഉൺമയുള്ളതും ആയി രൂപാന്തരപ്പെടുത്തുന്നു.

*

'നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങൾക്കറിയാമോ?'

-കടമ്മനിട്ട

🔅

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, July 4, 2026

സമ്മർദ്ദം: മനസ്സിന്റെ നിശ്ശബ്ദ ശത്രു

 'രോഗങ്ങളിൽ പലതിന്റെയും വേരുകൾ മനുഷ്യന്റെ മനസ്സിലാണുള്ളത്' എന്ന നിരീക്ഷണം നിരവധി ക്രൈസ്തവ ഡോക്ടർമാരും മനഃശാസ്ത്രജ്ഞരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ദീർഘകാലമായുള്ള ഭയം, ഉത്കണ്ഠ, കോപം, കുറ്റബോധം, പ്രതികാരം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ക്ഷയിപ്പിക്കുമെന്ന് തന്റെ രചനകളിലൂടെ, ക്രൈസ്തവ വൈദ്യനും എഴുത്തുകാരനുമായ ഡോ. എസ്. ഐ. മക്‌മില്ലൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആശയങ്ങൾ ആധുനിക മാനസികാരോഗ്യ ഗവേഷണ ഫലങ്ങളുമായി യോജിക്കുന്നു. ദീർഘകാല സമ്മർദ്ദം (Stress) മനോ-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് ഡോ. മക്‌മില്ലന്റെ നിഗമനം.


സമ്മർദ്ദം ജീവിത തിരക്കുകളുടെ പ്രതികരണം മാത്രമല്ല, മനസ്സും ശരീരവും അപകടസൂചനയായി വ്യാഖ്യാനിക്കുന്ന ഒരു അവസ്ഥയാണെന്നാണ് ഡോ. മക്‌മില്ലൻ പറയുന്നത്. ചെറിയ അളവിലുള്ള സമ്മർദ്ദം നമ്മെ ജാഗ്രതയുള്ളവരാക്കും. എന്നാൽ അത് മാസങ്ങളോളം തുടർന്നാൽ, ശരീരം നിരന്തരം "അപകടം അടുത്തിരിക്കുന്നു" എന്ന സന്ദേശത്തിലായിരിക്കും പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി ഉറക്കം നഷ്ടപ്പെടുന്നു, ശ്രദ്ധ കുറയുന്നു, ഓർമ്മ ക്ഷയിക്കുന്നു, ചെറിയ കാര്യങ്ങൾ പോലും വലിയ ഭാരമായി അനുഭവപ്പെടുന്നു. മാത്രവുമല്ല, ഉത്കണ്ഠ, വിഷാദം, ക്ഷീണം, ദേഷ്യം, ബന്ധങ്ങളിലെ പ്രതിസന്ധികൾ തുടങ്ങിയ വൈകാരിക സംഘർഷങ്ങൾക്കും കാരണമാകും.  


ദൈവവിശ്വാസം എന്നത് പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല; പ്രശ്നങ്ങളുടെ നടുവിലും ഹൃദയത്തിന് ഒരു സുരക്ഷിത ആശ്രയം ലഭിക്കുന്നതാണ്. പ്രാർത്ഥന, ദൈവവചന ധ്യാനം, കടക്കാരോട് ക്ഷമിക്കൽ, നന്ദിയുള്ള മനോഭാവം, ആരോഗ്യകരമായ വിശ്രമം, സ്നേഹപൂർണ്ണമായ ബന്ധങ്ങൾ എന്നിവ സമ്മർദ്ദത്തിന്റെ ശക്തിയെ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിത സമീപനങ്ങൾ ആണെന്ന ആത്മിയ സത്യം, മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഡോ. മക്‌മില്ലൻ ലോകത്തോട് പറഞ്ഞു.


ബൈബിൾ ഇതേ സത്യം നൂറ്റാണ്ടുകൾക്കു മുമ്പേ പ്രഖ്യാപിച്ചു. "ഹൃദയത്തിലെ ശാന്തത ശരീരത്തിന് ജീവൻ ആകുന്നു" (സദൃശ്യവാക്യങ്ങൾ 14:30).

"നിങ്ങളുടെ സകല ചിന്തകളും അവന്റെമേൽ ഇട്ടുകൊൾവിൻ; അവൻ നിങ്ങളെക്കുറിച്ച് കരുതുന്നു" (1 പത്രോസ് 5:7).

"ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ... നിങ്ങളുടെ അപേക്ഷകൾ ദൈവത്തോടു അറിയിപ്പിൻ; അപ്പോൾ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും കാത്തുകൊള്ളും" (ഫിലിപ്പിയർ 4:6–7).


ഭൗതിക നേട്ടങ്ങൾ കയ്യെത്തിപിടിക്കുവാനുള്ള തിടുക്കത്തിൽ, മനസ്സിനെ സംരക്ഷിക്കാൻ പലപ്പോഴും മനുഷ്യൻ മറന്നുപോകാറുണ്ട്. മനസ്സ് തകരുമ്പോൾ ശരീരം, ബന്ധങ്ങൾ, ആത്മീയജീവിതം തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക്‌ വലിയ വില നൽകേണ്ടിവരും. അതുകൊണ്ട് വിശ്രമം അഥവാ ശാബത് ആഡംബരവും അനുഷ്ടാനവുമല്ല, ദൈവം നൽകിയ അനുഗ്രഹമാണ്. യേശു തന്റെ ശിഷ്യന്മാരോട് , "നിങ്ങൾ ഒരു ഏകാന്തസ്ഥലത്തേക്കു മാറിപ്പോയി അൽപം വിശ്രമിക്കുവിൻ" (മർക്കോസ് 6:31) എന്നു പറഞ്ഞത്, ജീവിതത്തിന്റെ ഫാസ്റ്റ് ട്രാക്കിൽ ഓടിത്തളരുന്നവർ ശ്രദ്ധയോടെ ആവർത്തിച്ചു വായിക്കേണ്ട സുവിശേഷമാണ്.


സമ്മർദ്ദത്തെ പറ്റിയുള്ള ഡോ. മക്‌മില്ലന്റെ നിരീക്ഷണം വളരെയധികം തെറാപ്യുട്ടിക് വാല്യുയുള്ളതാണ്: സ്‌ട്രെസ് ഒരിക്കലും അവഗണിക്കരുത്, നിസ്സാരമായി കാണരുത്. അത് നിങ്ങളുടെ ശത്രുവല്ല; നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയോ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് അറിയിക്കുന്ന മുന്നറിയിപ്പും ശ്രദ്ധക്ഷണിക്കലും ആണ്. ദൈവത്തിൽ ആശ്രയിക്കുക, ഹൃദയം തുറന്ന് പ്രാർത്ഥിക്കുക, തിരുവചനത്തിൽ മനസ്സുറപ്പിക്കുക, മറക്കു- മാപ്പുകൊടുക്കുക, ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായം തേടുക ... ഇമോഷണൽ റിസൈലൻസിലേക്കുള്ള വഴികളാണിതൊക്കെ.


ആരോഗ്യമുള്ള മനസ്സാണ് സന്തോഷകരമായ ജീവിതത്തിന്റെയും ഫലപ്രദമായ നിയോഗ ശുശ്രൂഷയുടെയും അടിത്തറ.

-ഫാ. ഡോ. ഏ. പി. ജോർജ്


Friday, July 3, 2026

സൃഷ്ടിപരമായ ജീവിതം: ആരോഗ്യം, സന്തോഷം, ദൈവമഹത്വം

 ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചപ്പോൾ അവനിൽ ഒരു സൃഷ്ടിപരമായ മനസ്സും നിക്ഷേപിച്ചു. അതുകൊണ്ട് സൃഷ്ടാവായ ദൈവത്തിന്റെ മക്കളായ നമുക്ക് പുതുതായി ചിന്തിക്കാനും സൃഷ്ടിക്കാനും സൗന്ദര്യം ആസ്വദിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും കഴിയുന്നു. അതുകൊണ്ട് സർഗ്ഗാത്മകത ഒരു വിനോദം മാത്രമല്ല, അത് ദൈവത്തിന്റെ ഒരു സമ്മാനവുമാണ്.


സർഗ്ഗാത്മകമായ ജീവിതശൈലി നമ്മുടെ മസ്തിഷ്ക്കത്തെ സജീവമായി നിലനിർത്തുകയും സമ്മർദം കുറയ്ക്കുകയും വാർദ്ധക്യത്തിലും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിരീക്ഷണം.


 ദൈവം നമുക്ക് നൽകിയ കഴിവുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോൾ നമ്മുടെ ജീവിതം ഫലപ്രദവും സന്തോഷപൂർണ്ണവുമാകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. 

'ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.'

1 പത്രോസ് 4 : 10

ചിത്രരചന, കൈവേലകൾ, എഴുത്ത്, സംഗീതം, പൂന്തോട്ടപരിപാലനം, പുതിയ കാര്യങ്ങൾ പഠിക്കൽ—ഇവയെല്ലാം ദൈവം നൽകിയ കഴിവുകളെ വികസിപ്പിക്കാനുള്ള വഴികളാണ്. ഇവയിലൂടെ മനസ്സിന് ശാന്തിയും പ്രത്യാശയും ലഭിക്കുന്നു. പ്രതിസന്ധികളാൽ തളർന്ന മനസ്സ് വീണ്ടും ഉണരുന്നു. "സന്തോഷമുള്ള ഹൃദയം നല്ല ഔഷധം" (സദൃശവാക്യങ്ങൾ 17:22) എന്ന വചനം ഇതിന്റെ മനോഹരമായ സാക്ഷ്യമാണ്.


ബൈബിളിൽ ദൈവം പ്രത്യേക കഴിവുകൾ നൽകി അനുഗ്രഹിച്ച അനേകരെ കാണുവാൻ കഴിയും. തിരുനിവാസത്തിന്റെ പണിക്കായി ദൈവം ബേസലേലിനെയും ഒഹൊലീയാബിനെയും "ജ്ഞാനവും ബുദ്ധിയും സകലവിധ പണികളിലും നൈപുണ്യവും" നൽകി നിറച്ചു. ദാവീദ് സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി. അവന്റെ സംഗീതം ശൗലിന് ആശ്വാസമായി. സങ്കീർത്തനങ്ങൾ ഇന്നും കോടിക്കണക്കിന് ഹൃദയങ്ങൾക്ക് പ്രത്യാശ പകരുന്നു. ദൈവ മഹത്വത്തിനായി അനേകർ സമർപ്പിച്ച സൃഷ്ടിപരമായ കഴിവുകൾ തലമുറകൾക്ക് അനുഗ്രഹമായി തുടരുന്നു.


സർഗ്ഗാത്മകത മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ദൈവം നൽകുന്ന ദാനമാണ്. ഒരു കവിത അനേകർക്ക് പ്രത്യാശ പകരാം. ഒരു പാട്ട് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാം. ഒരു ചെറിയ കലാസൃഷ്ടിപോലും സ്നേഹത്തിന്റെ സന്ദേശമാകാം. നമ്മുടെ സൃഷ്ടികൾ ദൈവ സ്നേഹത്തിന്റെ ഒരു ഭാഷയായിത്തീരാം.


ആയുസ്സ് ദൈവത്തിന്റെ ദാനമാണ്. അത്‌ എത്ര നാളത്തേക്കേന്നത് ആയുസ്സിന്റെ തമ്പുരാന്റെ തീരുമാനമാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് അർത്ഥപൂർണ്ണമായി ജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അത്‌ മനസ്സിന് ഉണർവ്വും സന്തോഷവും ലക്ഷ്യബോധവും നൽകുന്നതാണ്. നമ്മുടെ കഴിവുകളും ചിന്തകളും സൃഷ്ടികളും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും സമർപ്പിക്കുമ്പോൾ ജീവിതം സഫലമാകും. നമ്മൾ അനുഗ്രഹ വിഷയമാകും.


'...അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികം ചോദിക്കും.'

ലൂക്കാ 12 : 48

-ഫാ. ഡോ. ഏ. പി. ജോർജ്







Tuesday, June 30, 2026

വിചിത്ര സ്വഭാവങ്ങളുടെ പിന്നാമ്പുറം

 

എല്ലാം തികഞ്ഞവരായിരിക്കുമ്പോഴല്ല, അപൂർണ്ണതകളുള്ള യഥാർത്ഥ നിങ്ങളായിരിക്കുമ്പോഴാണ് നിങ്ങളുടെ ജീവിതം പ്രകാശ പൂർണ്ണമാകുന്നത്.


ഇന്നത്തെ ലോകം അനുരൂപതക്ക്‌ (conformity) ശക്തമായ പ്രേരണ ഉണ്ടാക്കാറുണ്ട്. "മറ്റുള്ളവരെപ്പോലെയാകണം" എന്ന സമ്മർദ്ദത്തിൽ അനേകർ തങ്ങളുടെ വ്യക്തിത്വവും പ്രത്യേകതകളും മറച്ചുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേകതകളാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നാണ് മനഃശാസ്‌ത്ര വീക്ഷണം.


ഒരാളുടെ 'വിചിത്ര പെരുമാറ്റം' അല്ലെങ്കിൽ 'സ്വഭാവ വൈചിത്ര്യം' (Quirk) ഒരു കുറവല്ല, ബലഹീനതയും അല്ല. അത്‌ ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ തനിമയാണ്. ചിലർ വളരെ സൂക്ഷ്മമായി കാര്യങ്ങൾ ശ്രദ്ധിക്കും. ചിലർ അസാധാരണമായ ചോദ്യങ്ങൾ ചോദിക്കും. ചിലരിൽ സൃഷ്ടിപരമായ ചിന്തകളുടെ ഒഴുക്ക് വളരെ ശക്തമാണ്. ചിലർ ഏകാന്തതയിൽ ഊർജം കണ്ടെത്തും. ചിലർ അതിയായ സഹാനുഭൂതിയുള്ളവരാണ്. ഇതൊന്നും ദൗർബല്യങ്ങളല്ല, അവരുടെ മനസ്സിലെ ദൈവദത്തമായ കയ്യൊപ്പുകളാണ്.


യഥാർത്ഥ വ്യക്തിത്വ പ്രത്യേകതകളോടെ ജീവിക്കുന്നവർക്ക് (Authenticity) കൂടുതൽ മാനസികാരോഗ്യവും ആത്മവിശ്വാസവും സന്തോഷവും സൃഷ്ടിപരതയും ഉണ്ടെന്നാണ് ആധുനിക മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

 എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ, സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനോ വേണ്ടി മുഖംമൂടി ധരിക്കുന്നവർ ക്രമേണ മാനസികമായി ക്ഷീണിച്ചുപോകുന്നു. കാരണം, 'ഭാവാഭിനയ ജീവിതം' മനസ്സിന് വലിയ ഭാരമാണ്. അതിന് മാനസികമായും വൈകാരികമായും വലിയ വില നൽകേണ്ടിവരും.


ചരിത്രത്തിന്റെ ഏടുകളിൽ വിസ്മയം സൃഷ്ടിച്ച പലരും വിചിത്ര ചിന്താഗതിക്കാരായിരുന്നു. ലോകത്തെ മാറ്റിമറിച്ച നിരവധി ശാസ്ത്രജ്ഞരും കലാകാരന്മാരും നേതാക്കളും അവരുടെ കാലത്ത് "വിചിത്ര മനുഷ്യർ" എന്ന് വിളിക്കപ്പെട്ടവരായിരുന്നു. പിന്നീട് അവരുടെ അതേ വിചിത്രമായ, വ്യത്യസ്ത ചിന്തകളാണ് ലോകത്തിന് അനുഗ്രഹമായത്.


 എല്ലാ സ്വഭാവ പ്രത്യേകതകളും നല്ലതാണെന്നല്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ സ്വയം നശിപ്പിക്കുന്നതോ ആയ ശീലങ്ങൾ തിരുത്തേണ്ടതാണ്. എന്നാൽ ഒരു പ്രധാന വ്യത്യാസം നാം മനസ്സിലാക്കണം. എല്ലാ വ്യത്യസ്ത സ്വഭാവങ്ങളും വിചിത്രമല്ല. അതുപോലെ എല്ലാ അസാധാരണ പെരുമാറ്റങ്ങളും മനോരോഗവുമല്ല. വിചിത്ര സ്വാഭാവം ഒരു വ്യക്തിയുടെ തനതായ സ്വഭാവവിശേഷമാണ്. അത് ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയും ഗുരുതരമായി ബാധിക്കാറില്ല.


 എന്നാൽ, മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങൾ (Psychiatric Disorders) വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, സാമൂഹികജീവിതം എന്നിവയെ തകരാറിലാക്കുകയും കഠിനമായ മാനസിക പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ വ്യത്യസ്തനായ ഒരാളെ പെട്ടെന്ന് "രോഗിയാണെന്ന്" മുദ്രകുത്തുന്നതും, യഥാർത്ഥ മാനസികരോഗത്തെ "അത് അവന്റെ സ്വഭാവമാണ്" എന്ന് പറഞ്ഞ് അവഗണിക്കുന്നതും ഒരുപോലെ തെറ്റാണ്. പ്രത്യേകതയെ ആദരിക്കുകയും, ആവശ്യമായപ്പോൾ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ സമീപനം. 


 ഒരാളുടെ ദോഷകരമല്ലാത്ത വ്യക്തിത്വ വ്യത്യാസങ്ങളെ കുറവായി കാണരുത്. അതാണ് ആ വ്യക്തിയുടെ സവിശേഷത.


 താരതമ്യപ്പെടുത്തുന്ന പ്രവണത വളരെ അപകടകരമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത്, മറ്റുള്ളവരുടെ ജീവിതം മാത്രം കണ്ടുകൊണ്ട് സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന പ്രവണത അഭിലക്ഷണീയമല്ല. താരതമ്യപ്പെടുത്തൽ പലപ്പോഴും സന്തോഷം കവർന്നെടുക്കാറുണ്ട്. കാരണം, ദൈവം ഓരോ വ്യക്തിയെയും ഓരോ ലക്ഷ്യത്തിനായി, വ്യത്യസ്തമായി രൂപപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ആകുവാൻ കഴിയില്ല. ഡാലിയ ഡാലിയായും ലില്ലി ലില്ലിയായും വളരട്ടെ. അതൊക്കെ സൃഷ്ടാവിന്റെ മാസ്റ്റർ പീസ് ക്രിയേഷൻസ് ആണ്. അതിനെ പരിഹസിക്കരുത്, മറ്റൊന്നാക്കുവാൻ ശ്രമിക്കരുത്. 


ക്രിസ്തീയ വിശ്വാസം ഈ സത്യത്തിന് കൂടുതൽ ആഴം നൽകുന്നു. "ഞാൻ ഭയങ്കരവും അത്ഭുതകരവുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു" (സങ്കീർത്തനം 139:14) എന്ന് ദൈവവചനം പറയുന്നു. ദൈവം ഒരോ വ്യക്തിയെയും അതുല്യമായാണ് സൃഷ്ടിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ദാനങ്ങളും വ്യക്തിത്വങ്ങളും ദൗത്യങ്ങളും ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രത്യേകത യാദൃശ്ചികമല്ല; അത് ദൈവത്തിന്റെ സൃഷ്ടിപരമായ ജ്ഞാനത്തിന്റെ ഭാഗമാണ്.


യഥാർത്ഥ ആത്മസ്വീകാരം അഹങ്കാരമല്ല. "എനിക്ക് ശക്തികളുണ്ട്, ബലഹീനതകളുമുണ്ട്; എങ്കിലും ദൈവം സൃഷ്ടിച്ച എന്നെ ഞാൻ സ്വീകരിക്കുന്നു" എന്ന ഉറച്ച ആത്മവിശ്വാസമാണ് അത്. പരിപൂർണരെയല്ല, ആത്മാർത്ഥതയുള്ളവരെയാണ് ആളുകൾ കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.


 അതുകൊണ്ട്, " മറ്റുള്ളവരിൽ നിന്ന് ഞാൻ വ്യത്യസ്തനായിരിക്കുന്നത് എന്തുകൊണ്ട്?" എന്ന് ചോദിക്കരുത്.

"ദൈവം എനിക്ക് നൽകിയ ഈ പ്രത്യേകതകളിലൂടെ എനിക്ക് എങ്ങനെ മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയും?" എന്നാണ് സ്വയം ചോദിക്കേണ്ടത്. ആ ചോദ്യം നിങ്ങളുടെ അപകർഷതാബോധത്തെ ലക്ഷ്യബോധമാക്കി മാറ്റും.


 ദൈവം സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയായി, ധൈര്യത്തോടെ ജീവിക്കുവാൻ തയ്യാറാകുമ്പോഴാണ് നിങ്ങളിലെ സൂപ്പർ പവർ പ്രവർത്തനക്ഷമമാകുന്നത്. ആ ഡ്രൈവിംഗ് ഫോഴ്സിനെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.

-fr. dr. a. p. george