Tuesday, August 19, 2025

ഇമോഷണൽ ലോഡ്ഷെഡ്‌ഡിങ്

          

പ്രിയ സുഹൃത്തേ,

നമുക്ക് ഈ നിശബ്ദതയിൽ അൽപ്പ സമയം ഇരിക്കാം.  ആശങ്ക, നിരാശ, നഷ്ടങ്ങൾ, പരാജയം തുടങ്ങിയ  നിഷേധ ചിന്തകളുടെ തിരമാലകളാൽ പ്രക്ഷുബ്ദമാണ്  നിങ്ങളുടെ മനസ്സ്. മനോഭാരങ്ങളുടെ ഒരു ലോഡ് ഷെഡിങ് ആണ് ഇപ്പോൾ നിങ്ങൾക്ക് ആവശ്യം.


"എല്ലാം ഞാൻ തന്നെ ചുമക്കുന്നതായി തോന്നുന്നു" എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വാക്കുകളിലെ ഭാരം വ്യക്തമാണ്.  നമുക്ക് വഹിക്കുവാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ജീവിതം ചിലപ്പോൾ നമ്മുടെ മേൽ ഭാരങ്ങൾ ഇറക്കിവയ്ക്കും. മനഃശാസ്ത്രജ്ഞർ ഇതിനെ വൈകാരിക അമിതഭാരം (emotional overload) എന്ന് വിളിക്കുന്നു. ഇത്തരം സംഘർഷ സാഹചര്യങ്ങളിൽ ബ്രെയിൻ  വളരെ നേരം 'അതിജീവന മോഡി'ൽ പ്രവർത്തിക്കേണ്ടിവരും.

 അത് ക്ഷീണവും നിരാശയും ഉണ്ടാക്കും. വളരെ   ചെറിയ പ്രശ്നങ്ങൾ പോലും വലിയ വെല്ലുവിളിയായി തോന്നും.  ശരീരം അനാരോഗ്യകരമായി  പ്രതികരിക്കും. പേശികളിൽ പിരിമുറുക്കവും ടെൻഷനും അനുഭവപ്പെടും. ഉറക്കം തടസ്സപ്പെടും.


ഇതിനർത്ഥം നമ്മൾ ദുർബലരാണെന്നല്ല, മനുഷ്യരാണെന്നാണ്.  വൻ ഭാരങ്ങൾ  ഒറ്റയ്ക്ക് വഹിക്കാൻ  രൂപകൽപ്പന ചെയ്തിരിക്കുന്നതല്ല മനുഷ്യ മനസ്സ്. ഇവിടെയാണ് സ്‌നേഹ ബന്ധങ്ങളുടെ പ്രസക്തി.  പ്രിയപ്പെട്ടവരുമായി  വേദനയും സംഘർഷങ്ങളും പങ്കുവയ്ക്കുമ്പോൾ ആശ്വാസം ലഭിക്കും. പങ്കുവയ്ക്കുന്ന വികാരങ്ങൾക്ക് പാതി ഘനമായിരിക്കും.


ഭാരങ്ങൾ പങ്കിടുന്നത് കോൺഫ്ളിക്ടുകൾ പ്രോസസ്സ് ചെയ്യാൻ  ബ്രയിനിന് പ്രചോദനമാകും. മനസ്സിന്റെ സാക്ഷയിട്ട് ഒറ്റപ്പെടുമ്പോൾ മനോഭാരങ്ങളുടെ സാന്ദ്രത വർദ്ധിക്കും. അത് ക്രമേണ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

 പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിലൂടെ വികാരങ്ങൾ പങ്കിടുന്നത് വൈകാരിക സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായകമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 

 പ്രതിസന്ധികളും ആത്മസംഘർഷങ്ങളും  പങ്കുവയ്ക്കുമ്പോൾ, ബ്രെയിൻ വൈകാരികമായി പ്രതികരിക്കുന്നതിന് പകരം കോൺഫ്ലിക്റ്റുകളെ യുക്തിപൂർവ്വം പ്രോസസ് ചെയ്യുവാൻ തുടങ്ങും. അത് സുതാര്യതയ്ക്കും ആന്തരിക സമാധാനത്തിനും പ്രശ്നപരിഹാരത്തിനും സഹായകമാകും.


 പ്രിയപ്പെട്ടവരുമായി മനസ്സ് പങ്കിടുമ്പോൾ പുതിയ വൈകാരിക ബന്ധം സ്ഥാപിക്കപ്പെടുകയാണ്.  അവർ നൽകുന്ന സഹാനുഭൂതി, പുതിയ കാഴ്ചപ്പാട്, വൈകാരിക പിന്തുണ തുടങ്ങിയ സാന്ത്വനങ്ങൾ  ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായകമാകും.  വിശ്വസ്തരുമായി മനസ്സ് പങ്കിടുന്നവരിൽ വിഷാദവും  ആകാംക്ഷയും കുറവാണെന്നും നിരീക്ഷണങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 


 കരുതലുള്ള കേൾവിക്കാർ  കണ്ണാടി പോലെയാണ്. അവരിലൂടെ നമ്മെ വ്യക്തമായി നമുക്ക്  കാണുവാൻ കഴിയും. മുറിവേൽപ്പിക്കുന്നവർക്കിടയിലെ കാരുണ്യത്തിന്റെ മരുപ്പച്ചകളാണിവർ.  


 മനശാസ്ത്ര ചികിത്സയിൽ സൈക്കോതെറാപ്പിസ്റ്റും ആയുള്ള  ചികിത്സാ ബന്ധം ( therapeutic relationship) സുരക്ഷിതവും കുറ്റപ്പെടുത്താത്തതും ഉപധികളില്ലാത്തതുമായ 'കംഫോർട്ടിങ് സ്പേസ്' ആണ്. അവിടെ വ്യക്തികളെ മുൻവിധിയില്ലാതെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.  ഇത് വൈകാരിക ക്ലേശം കുറയ്ക്കുവാൻ സഹായിക്കുന്നു.  വേദനാജനകമായ അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും നിർഭയമായി പങ്കുവെക്കുവാനും തെറാപ്പിസ്റ്റിലുള്ള വിശ്വാസം പ്രോത്സാഹനം നൽകും.  ഇത് രോഗശാന്തിയും സ്വയം സ്വീകാര്യതയും വളർത്തുന്ന ബന്ധമാണ്.

 

  അനാരോഗ്യ പെരുമാറ്റരീതികൾ  തിരിച്ചറിയാനും അനുകൂല  മാറ്റങ്ങൾ വരുത്താനും പ്രതിരോധശേഷി കെട്ടിപ്പടുക്കാനും ആരോഗ്യകരമായ അതിജീവനത്തിനുള്ള  കഴിവ് വർധിപ്പിക്കുവാനും തെറാപ്പിസ്റ്റുമായുള്ള സഖ്യം വളരെ സഹായകമാണ്.  മൊത്തത്തിൽ,  ട്രസ്റ്റ്, പ്രതീക്ഷ, ശാക്തീകരണം എന്നിവയുടെ ഉറവിടമായി മാറുന്ന ചികിത്സാ ബന്ധം മാനസികാരോഗ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നു.


എല്ലാവരിൽ നിന്നുമുള്ള ഒറ്റപ്പെടൽ വേദനയുടെയും ശൂന്യതാ ബോധത്തിന്റെയും ഗ്രാവിറ്റി വർദ്ധിപ്പിക്കും. മനോഭാരങ്ങൾ ലഘൂകരിക്കുവാൻ ഊഷ്മള ബന്ധങ്ങൾ കൂടിയേ തീരൂ. എല്ലാ ഭാരങ്ങളും സ്വയം ചുമക്കുന്നത് ധീരതയും ചങ്കൂറ്റവുമായി  കാണരുത്.  അത് കുറെയൊക്കെ  മിഥ്യാഭിമാനമാണേ!


നല്ല സുഹൃത്തുക്കളെ കൂടെ കൂട്ടുവാൻ മടിക്കരുത്. 

ഉള്ളം പങ്കുവെക്കുവാൻ തിരഞ്ഞെടുക്കുന്നവർ വിശ്വസ്തരും വൃണപ്പെടുത്താത്തവരും വൈകാരിക പക്വതയുള്ളവരും ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നവരും ഒക്കെ ആയിരിക്കുവാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

അതുകൊണ്ട് സുഹൃത്തുക്കൾ എല്ലാം തികഞ്ഞവർ ആയിരിക്കണമെന്നില്ല. ചില സുഹൃത്തുക്കളുടെ വളരെ 'ടോക്സിക്' അല്ലാത്ത വ്യക്തിത്വ ബലഹീനതകളോട് സമദൂരമനോഭാവം പുലർത്താൻ കഴിഞ്ഞാൽ, നമ്മുടെ അതിജീവനത്തിന് അവരും അഭ്യുദയകാംഷികൾ ആയേക്കാം.

സുഗന്ധം പരത്തുന്ന  റോസാച്ചെടിയിൽ മുള്ളുകളും ഉണ്ടല്ലോ.  ചിലപ്പോൾ ആന്തരിക സൗഖ്യം ആരംഭിക്കുന്നത് അവരുടെ ഒരു വാക്കിലൂടെ ആയിരിക്കാം.


'രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്‌. കാരണം അവര്‍ക്ക്‌ ഒരുമിച്ച്‌ കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും.

അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്‌ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്‌ടമാണ്‌.' സഭാപ്രസംഗകന്‍ 4 : 9-10

-ഫാ. ഡോ. ഏ. പി. ജോർജ്


Tuesday, August 5, 2025

Neuroplastic pain

 Neuroplastic pain (also known as centralized pain or nociplastic pain) is pain that comes from changes in the nervous system—not from injury or damage in the body tissues.


Neuroplastic pain occurs when the brain learns to produce pain, even after the original injury or cause has healed. The nervous system becomes hypersensitive due to stress, trauma, or long-term pain, and starts sending pain signals unnecessarily. The brain rewires itself in a way that pain becomes chronic—even when there is no ongoing physical problem.


Key Features:

There is no clear physical cause for the pain (like a wound or inflammation).

The pain can move around the body or change in intensity.

Common in conditions like fibromyalgia, tension headaches, chronic back pain, and some forms of pelvic pain.

Often linked with emotional stress, anxiety, trauma, or past painful experiences.

Good News:

Because this pain is due to brain and nerve "wiring," the brain can also "unlearn" it. Through education, emotional healing, therapy, and brain retraining (like somatic tracking, mindfulness, or cognitive-behavioral therapy), many people experience real relief.

A Biblical-Spiritual Touch:

Just as the brain can form patterns of pain, it can also form patterns of healing. As Romans 12:2 says, “Be transformed by the renewing of your mind.” Faith, truth, and peace can help rewire us for restoration—body, soul, and spirit.

     ☆

-Fr. Dr. A. P. George

     (Courtesy)




Friday, August 1, 2025

നിങ്ങൾ വിസ്മയമാണ്

 

പ്രിയ സുഹൃത്തേ,

ഞാൻ നിസ്സാരനും എല്ലാവരെക്കാളും ചെറുതാണെന്നുമുള്ള ചിന്തയാണ് നിങ്ങളുടെ പ്രശ്നം. മറ്റുള്ളവരെല്ലാം എന്നേക്കാൾ പ്രതിഭാശാലികളും ശ്രേഷ്ഠരും ആണെന്ന, താരതമ്യപ്പെടുത്തുന്ന ചിന്തകൾ നിന്റെ മനസ്സിൽ നിരന്തരം ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാണ്. നിന്റെ സങ്കല്പത്തിലെ പരിമിതികൾ കൊണ്ട് നീ കെട്ടിപ്പൊക്കിയ ബൗണ്ടറിക്ക് പുറത്ത് കടക്കാൻ നിനക്ക് കഴിയുന്നില്ല. സ്വയം ശീലിച്ച നിസ്സഹായതാ ബോധം നിങ്ങളുടെ തടവറയാണ്.

 

 മറ്റുള്ളവരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടുവാൻ എത്രയോ പരിശ്രമിച്ചു അല്ലേ? പക്ഷേ അതൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ദുഃഖവും നിരാശയും കുറച്ചൊന്നുമല്ല.

 എന്തുകൊണ്ടാണ് ഞാൻ പിന്തള്ളപ്പെട്ടുപോകുന്നത്? 

ജീവിത സാഹചര്യങ്ങൾ എനിക്ക് അനുകൂലമല്ലാതെ വരുന്നത് എന്തുകൊണ്ടാണ് ? എനിക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ...? ഇത്തരം നിഷേധ ചിന്തകളുടെ കൊടുങ്കാറ്റും തിരമാലകളും മനസ്സിലാഞ്ഞടിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ എത്രയായി അല്ലേ?

സുഹൃത്തേ, 

 ഇല്ല, നിങ്ങൾക്ക് ഒരു തകരാറുമില്ല . ദൈവം നല്ലതെന്ന് സർട്ടിഫൈ ചെയ്ത, സമാനതകളില്ലാത്ത അമൂല്യ സൃഷ്ടിയാണ് നിങ്ങൾ. സമസൃഷ്ട സ്നേഹവും ആദരവും ഇല്ലാത്തവർ പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ട് ഉള്ളം കലങ്ങരുത്.


 ശ്രദ്ധിക്കപ്പെടാനും വിജയിക്കുവാനും മുൻനിരയിൽ എത്തുവാനും ലോകം പലതും പറഞ്ഞേക്കാം: ജീവിതശൈലി മാറ്റണം, അഭിരുചികളും സംസാരരീതിയും മാറ്റണം, ഫാഷൻ ട്രെൻഡ് കീപ്പ് ചെയ്യണം... പക്ഷേ അതിലൊന്നും കാര്യമില്ല സുഹൃത്തെ. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ പഴയ 'കഴുതച്ചുമടി'ന്റെ കഥയുടെ തനിയാവർത്തനമാകും.


പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടി സ്നേഹത്തോടും കരുതലോടും ദൈവം സൃഷ്ടിച്ച സമുന്നത സൃഷ്ടിയാണ് നിങ്ങൾ. അവൻ നിങ്ങൾക്ക് വശ്യവും അതുല്യവുമായ പുഞ്ചിരിയും, ശബ്ദവും, ഹൃദയവുമാണ് നൽകിയിട്ടുള്ളത്. 'ഡിഫക്ടീവ് ക്രിയേഷൻ' എന്ന് പലരും ഗോസിപ്പ് പറഞ്ഞേക്കാം. പക്ഷേ ദൈവത്തിന് ഒരിക്കലും തെറ്റ് സംഭവിക്കാറില്ല.   


 ശരീര ശാസ്ത്രവും മനശാസ്ത്രവും ഉണ്ടാകുന്നതിനു വളരെ മുമ്പ് ദാവീദ് മനുഷ്യ സൃഷ്ടിയെപ്പറ്റി പറഞ്ഞു:

 "ഭയങ്കരവും അതിശയകരവുമായി ഞാൻ സൃഷ്ടിക്കപ്പെട്ടതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു." (സങ്കീർത്തനം 139:14)


 ശ്രേഷ്ഠനാകുവാൻ നിങ്ങൾ മറ്റൊരാളെപ്പോലെ ആകേണ്ട കാര്യമില്ല. നിങ്ങൾ ഇതിനകം തന്നെ ദൈവത്തിന്റെ സമുന്നത സൃഷ്ടിയാണ്. എല്ലാ സൃഷ്ടികളിലും അപൂർണ്ണതയും പരിമിതികളും ഉണ്ട്. അത് അവരെ വ്യത്യസ്തരാക്കുന്ന ഘടകങ്ങളാണ്. 


 നിങ്ങൾ ദുർബലനല്ല. സർവ്വശക്തന്റെ സമുന്നത സൃഷ്ടിയാണ്. 

 നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞാണ്. അവൻ നിങ്ങളുടെ കണ്ണുനീരും, നിശബ്ദ പ്രാർത്ഥനകളും, ക്ഷീണിച്ച ഹൃദയവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്.  


“ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പ്, ദൈവം നിന്നെ അറിഞ്ഞിരുന്നു, ഇപ്പോഴും അറിയുന്നു എന്ന സത്യം മറക്കരുത് (യിരെമ്യാവ് 1:5)


 പരിമിതികളിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും ദൈവം നിന്നെ സുഖപ്പെടുത്തും. എല്ലാ പ്രതിസന്ധികളും ഒരു ദിവസം കൊണ്ട് തീരില്ല. രോഗശാന്തി സാവധാനത്തിലും സൗമ്യമായും ആണ് സംഭവിക്കുന്നത്- ഒരു നീണ്ട രാത്രിക്കു ശേഷം വരുന്ന പ്രഭാത സൂര്യനെപ്പോലെ.


 ചില വിസ്മയ സത്യങ്ങൾ അംഗീകരിക്കുവാൻ നീ മനസ്സിനെ ട്രെയിൻ ചെയ്യണം:

• ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ട അമൂല്യ സൃഷ്ടിയാണ്.  

• ദൈവത്തിന് എന്നെക്കൊണ്ട് ചില നിയോഗങ്ങൾ 

  പൂർത്തിയാക്കുവാനുണ്ട്.

• മറ്റുള്ളവരുമായി ഞാൻ എന്നെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. അവർ അവരും ഞാൻ ഞാനുമാണ്. 


 ഈ അനുകൂല ചിന്തകൾ രോഗശാന്തിയിലേക്കുള്ള അൽഭുത ചുവടുവെപ്പുകളാണ്. വ്യക്തിത്വവികാസത്തിന്റെ പടവുകളാണ്. അനന്ത സാദ്ധ്യതയിലേക്കുള്ള പറക്കുവാനുള്ള ആത്മവിശ്വാസത്തിന്റെ ചിറകുകളാണ്. 


സുഹൃത്തേ, ഒരു ചെറിയ സംഭവം പറയട്ടെ? 

ഒരു കൊച്ചുകുട്ടി ഒരു ലളിത ചിത്രം വരച്ച് അച്ഛന് കൊടുത്തിട്ട് പറഞ്ഞു: "ഇത് ഞാൻ വരച്ചതാണ്. അത്ര നല്ലതൊന്നുമല്ല."

അച്ഛൻ പറഞ്ഞു:

 'കുഞ്ഞേ, എനിക്ക് ഇത് വളരെ ഇഷ്ടമായി, കാരണം നീയാണ് ഇത് വരച്ചത്.'

അദ്ദേഹം അത് ഫ്രെയിം ചെയ്ത്, ഭിത്തിയിൽ ഉറപ്പിച്ചു.  


സ്വർഗ്ഗത്തിലെ അപ്പൻ നിങ്ങളെക്കുറിച്ചും അങ്ങനെയാണ് ചിന്തിക്കുന്നത്. അപ്പൻ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങൾ പൂർണ്ണനായതുകൊണ്ടല്ല, നിങ്ങൾ അപ്പന്റെ സ്വന്തമായതുകൊണ്ടാണ്. നിങ്ങളെ നിങ്ങളായി അംഗീകരിക്കുക, സ്നേഹിക്കുക. 


നിങ്ങളിൽ ഒരു അത്ഭുത ശക്തിയുണ്ട്. അതിന്റെ അനന്ത സാധ്യതകൾ അനവധിയാണ്. കമോൺ, വിസ്മയ പ്രതിഭാസമായി പ്രകാശിക്കൂ സുഹൃത്തേ!

-ഫാ. ഡോ. ഏ. പി. ജോർജ്


Thursday, July 31, 2025

രാത്രി സൺഗ്ലാസ് ധരിക്കുന്ന ആൾ


'ലൗ ഗ്രീൻ' റസിഡൻസ് കോളനിയിലെ രണ്ടാം സ്ട്രീറ്റിലെ താമസക്കാരിൽ ഭൂരിഭാഗവും റിട്ടയേർഡ് കമ്മ്യൂണിറ്റി യാണ്. എല്ലാവരും നല്ല ആത്മബന്ധത്തിൽ കഴിയുന്നവരാണ്.
അവിടെ ഒരു പുതിയ താമസക്കാരൻ വന്നു. ആർക്കും മുഖം കൊടുക്കാത്ത മനുഷ്യൻ.  രാത്രിയിൽ സൺഗ്ലാസും വലിയ തൊപ്പിയും ധരിച്ച് നടക്കുന്ന ഒരു എട്ടടി ഉയരക്കാരൻ.
അദ്ദേഹം കമ്മ്യൂണിറ്റി മീറ്റിങ്ങിൽ വരാറില്ല.  ആരെയും വിഷ് ചെയ്യാറില്ല. എല്ലാദിവസവും വൈകിട്ട്  കൃത്യം 6:03 ന് ചെടി നനക്കുവാൻ മാത്രം വെളിയിൽ വരുമായിരുന്നു. നനച്ചു കഴിഞ്ഞാൽ ഉടനെ അകത്തുകയറും.

മേരി ആന്റി ആണ് ആദ്യം അദ്ദേഹത്തെ പറ്റി കമന്റ് പറഞ്ഞത്:
'സിഐഡി ആയിരിക്കും, ഏതോ കേസ് അന്വേഷിക്കാൻ രഹസ്യമായി വന്ന താമസിക്കുന്നതാ'.
മജീഷ്യൻ ആണെന്നാണ് റോയിയുടെ അഭിപ്രായം.
'Agent 99' എന്നാണ് കോളനിയിലെ കുട്ടികൾ അയാൾക്ക് പേരിട്ടത്.

അയാൾ എല്ലാവർക്കും വിസ്മയമായി.  എല്ലാവരും അസ്വസ്ഥരായി. ആള് എന്തിനമാണെന്ന് അറിയുവാനുള്ള ജിജ്ഞാസയിലായി എല്ലാവരും.

പൊതുവേ അല്പം സംശയക്കാരനായ ചന്ദ്രൻപിള്ള വീടിന് മുമ്പിലും പിറകിലും ക്യാമറ ഫിറ്റ് ചെയ്തു. മിക്ക വീട്ടുകാരും രാത്രിയിൽ പുറത്തെ ലൈറ്റ് ഓഫ് ചെയ്യാതായി. സതീശന്റെ പട്ടി രാത്രി കുരയോടു കുര. അദ്ദേഹത്തിന്റെ ഓരോ നീക്കവും കോളനി നിവാസികൾ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

ഒരു ശനിയാഴ്ച,  തികച്ചും അപ്രതീക്ഷിതമായി മേരി ആന്റിയുടെ വീടിന്റെ ഗേറ്റ് തുറന്ന് അയാൾ കടന്നുവന്നു. അയാളുടെ കയ്യിൽ ബൈബിളും ഒരു വലിയ കേക്കും ഉണ്ടായിരുന്നു.

   അപരിചിതനെ കണ്ടപ്പോൾ, മേരി ആന്റി  ആശ്ചര്യ ചിഹ്നമായി നിന്നുപോയി. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കോളനി നിവാസികൾ വീടിനു മുമ്പിൽ തടിച്ചുകൂടി.

അയാൾ  ചിരിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു: 'പ്രിയപ്പെട്ട അയൽക്കാരെ, ക്ഷമിക്കണം. എന്റെ പേര് ജസ്റ്റിൻ ബേബി. എനിക്ക് ഇതുവരെ നിങ്ങളെ പരിചയപ്പെടാൻ സമയം കിട്ടിയില്ല. എനിക്ക് ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ്  ആണ് ജോലി. പകൽ മുഴുവനും ഉറക്കമായിരിക്കും.'

മേരി ആന്റി പറഞ്ഞു: 'എന്റെ കർത്താവേ, ആശ്വാസമായി! രഹസ്യ പോലീസ് ആണെന്നാ ഞങ്ങൾ കരുതീത്.'
അത് കേട്ട്,  ബലം പിടിച്ചുനിന്ന എല്ലാവരും ഉറക്കെ ചിരിച്ചു.

  അയാൾ പറഞ്ഞു:  'അയ്യോ ഞാൻ പോലീസും പട്ടാളവും ഒന്നുമല്ല, ഒരു പാവം നേഴ്സ് ആണ്. സുഹൃത്തുക്കളെ,  എല്ലാവരും കടന്നുവരിൻ,  നമുക്ക് ഈ കേക്ക് മുറിച്ച് മധുരം പങ്കിടാം.'

എല്ലാവരും മേരി ആന്റിയുടെ മുറ്റത്തിരുന്ന് മധുരം പങ്കുവെച്ച്, പരിചയപ്പെട്ടു.

സഹദേവൻ പറഞ്ഞു: 'ഈ കോളനിയിലെ പുതിയ താമസക്കാരനായ അങ്ങയെ സ്വാഗതം ചെയ്യാത്തത് ഞങ്ങളുടെ തെറ്റാണ്.  പരിചയപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം ദുരൂഹതകളും തെറ്റുദ്ധാരണകളും ഉണ്ടാകുമായിരുന്നില്ല. ചന്ദ്രൻപിള്ളേ,  ഇനിയിപ്പോൾ  ക്യാമറയെല്ലാം അഴിച്ചു വയ്ക്കാം.'
കൂട്ടച്ചിരി ഉയർന്നു.
' എന്താ കയ്യിൽ ബൈബിൾ, ഉപദേശിയാണോ?' - മേരി ആന്റി ചോദിച്ചു.
'ഇതെന്റെ സ്ഥിരം കമ്പാനിയൻ ആണ്. താല്പര്യ മുള്ളവരുമായി  ബൈബിൾ ഷെയർ ചെയ്യുന്നത് എന്റെ ശീലമാണ്. എന്റെ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം! വരുന്നവർക്കൊക്കെ ബൈബിൾ  ഫ്രീയായി നൽകുന്നതാണ്.'
കയ്യിലിരുന്ന ബൈബിൾ ചന്ദ്രൻപിള്ളക്ക് സമ്മാനിച്ചുകൊണ്ട് ജസ്റ്റിൻ പറഞ്ഞു : 'ബ്രദർ, ജീസസ് ലൗവ്സ് യൂ!'

പലപ്പോഴും നമ്മുടെ നിഗമനങ്ങൾ പഴത്തൊലിയിൽ ചവിട്ടുന്നത് പോലെയാണ് .  തെന്നി വീഴാൻ സാധ്യത വളരെ കൂടുതലാണ്. സുരക്ഷിത ബോധമില്ലാത്ത ലോകത്തിൽ എല്ലാവരും എല്ലാവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 'പാരനോയിഡ് ' കൾച്ചറിൽ നമുക്ക് പരസ്പര വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുകയാണ്.  നമ്മുടെ മനസ്സിൽ ദുരൂഹതയുടെയും ഭയത്തിന്റെയും തെറ്റുദ്ധാരണയുടെയും വൻ മതിലുകളുണ്ട്. അതുകൊണ്ട് മറ്റുള്ളവരെപ്പറ്റി മനസ്സ് പറയുന്നതെല്ലാം ശരിയാകണമെന്നില്ല.

  വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യത്യസ്തരായി കാണപ്പെടുന്ന വ്യക്തികളെ അപകടകാരികളായി സംശയ മനസ്സ് ലേബൽ ചെയ്യും. രാത്രിയിൽ സൺഗ്ലാസ് ധരിക്കുന്ന അയൽക്കാരൻ അപകടകാരിയായിരിക്കണമെന്നില്ല.

'...സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.'
യാക്കോബ്‌ 1 : 6

-ഫാ. ഡോ. ഏ. പി. ജോർജ്

Wednesday, July 9, 2025

സംതൃപ്തിയുടെ പിന്നാമ്പുറങ്ങൾ

 

 അൽപ്പത്തിൽ സംതൃപ്തരും വളരെയധികം ഉണ്ടായിട്ടും അസംതൃപ്തരും ആയ ധാരാളം മനുഷ്യരുണ്ട്. മിതത്വം, നന്ദി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ വ്യക്തിത്വ സവിശേഷതകളുടെ സമന്വയ ഭാവമാണ് സംതൃപ്തി. 

 സമൃദ്ധിയിൽ നിന്നു മാത്രം ഉണ്ടാകുന്നതല്ല സംതൃപ്തി. മസ്തിഷ്ക്കത്തിലെ രസതന്ത്രം, വ്യക്തിത്വ സവിശേഷതകള്‍, ജീവിതാനുഭവങ്ങള്‍, ആത്മീയ അടിത്തറ എന്നിവ സംതൃപ്തിക്ക് പിന്നിലെ സങ്കീര്‍ണ്ണമായ അടിയൊഴുക്കുകളാണ്.


അതിജീവനത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന മനുഷ്യ മസ്തിഷ്കം വിസ്മയ പ്രതിഭാസമാണ്. നേട്ടങ്ങളും പുതുമയും തേടാൻ പ്രേരിപ്പിക്കുന്നതാണ് ബ്രെയിനിലെ ഡോപാമിൻ സംവിധാനം. ജീവിതം ആവേശഭരിതമാക്കുവാൻ പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും പിന്തുടരുന്ന രസതന്ത്രം.

സന്തുലിതമായ സെറോടോണിൻ അളവ് സംതൃപ്തിക്കും വൈകാരിക നിയന്ത്രണത്തിനും സഹായകമാണെന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്.


വ്യക്തിത്വ സവിശേഷതകളെ അടിസ്ഥാനമാക്കി സംതൃപ്തിയും വ്യത്യാസപ്പെടുമെന്നാണ് മറ്റൊരു നിരീക്ഷണം. അന്തർമുഖർ ഏകാന്തതയിലും ധ്യാനത്തിലും സംതൃപ്തി കണ്ടെത്തുന്നു. സാമൂഹത്തിന്റെ അംഗീകാരത്തിനു മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ട്, സംതൃപ്തിയിലേക്കും അസംതൃപ്തിയിലേക്കും ചാഞ്ചാടുന്ന മനസ്സാണ് ബഹുമുഖ പ്രകൃതിക്കാരുടേതെന്ന അഭിപ്രായമുണ്ട്.

സംശുദ്ധമായ ആത്‍മിയത സംതൃപ്തിക്ക് സഹായകമാണെന്ന വസ്തുത നിരീക്ഷിക്കപെട്ടിട്ടുണ്ട്. 

സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടമാണെന്നാണ് ബൈബിളിൾ വചനം. ഏത് സാഹചര്യത്തിലും സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തലന്റെ കാരഗൃഹ ലേഖനത്തിലെ പ്രഖ്യാപനം.  

ഇല്ലായ്മയും പ്രതിസന്ധികളുമൊക്കെ ആത്മീയ വളർച്ചക്കും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനുമുള്ള അനുകൂല സാഹചര്യങ്ങളായി കാണുന്നവർ, പ്രതികൂല സാഹചര്യങ്ങളിലും സംതൃപ്തരായിരിക്കും.

നാസി തടങ്കൽപ്പാളയങ്ങളിലെ പീഡനങ്ങളെ അതിജീവിച്ച 'കോറി ടെൻ ബൂം' എന്ന ധീരവനിത, വിശ്വാസത്തിൽ മനസ്സിന്റെ നങ്കൂരം ഉറപ്പിച്ച്, സഹ തടവുകാരെ ആശ്വസിപ്പിച്ചു. സംശുദ്ധമായ ആത്മീയത, മാനസിക പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ധീര വനിത.

നമ്മുടെ പ്രതീക്ഷകളെയും "മതി" എന്ന ധാരണകളെയും ആധുനിക സംസ്കാരം വ്യത്യസ്തമായി എഡിറ്റ്‌ ചെയ്തു കൊണ്ടിരിക്കുന്നു. സമ്പത്തും അധികാരസ്ഥാനങ്ങളും മാന്യതയുടെ ഐഡന്റിറ്റി ആയി കണക്കാക്കപ്പെടുന്ന ഉപഭോക്തൃ സംസ്കാരത്തിൽ, സംതൃപ്തി നിലനിർത്താൻ പ്രയാസമാണ്. പരസ്യങ്ങളിലും സോഷ്യൽ മീഡിയയിലും നിരന്തരം സമ്പർക്കം പുലർത്തുന്നത് സാമൂഹിക താരതമ്യത്തിനുള്ള പ്രേരണയും അസംതൃപ്തിയും ഉണ്ടാക്കുന്നു എന്നാണ് കോർണൽ സർവകലാശാലയിലെ ഡോ. തോമസ് ഗിലോവിച്ചിന്റെ ഗവേഷണം വെളിപ്പെടുത്തുന്നത്. 

ഇതിനു വിപരീതമായി, ബന്ധങ്ങൾക്കും ലാളിത്യത്തിനും പ്രാധാന്യം നൽകുന്ന കൂട്ടായ്മയുള്ള സംസ്കാരങ്ങളിലെ താഴ്ന്ന വരുമാനക്കാർ പോലും ഉയർന്ന സംതൃപ്തി അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഒരു ചെറിയ ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ, പരിമിതമായ സാമ്പത്തിക വികസനം മാത്രമായിരുന്നിട്ടും, ശക്തമായ സമൂഹ്യ ബന്ധങ്ങൾ, സംശുദ്ധമായ സാംസ്കാരിക- ആത്മീയ പാരമ്പര്യങ്ങൾ എന്നിവ ഉയർന്ന സംതൃപ്തി അനുഭവിക്കുവാൻ അവർക്ക് സഹായകമാകുന്നു.  

ജീവിതത്തിലെ മുൻകാല ആഘാതങ്ങൾ സംതൃപ്തിയെ താൽക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. എന്നാൽ ആഴത്തിലുള്ള വേദന അനുഭവിച്ചവർക്ക് ഉത്കണ്ഠയും ദൗർബല്യവും പോലുള്ള മാനസികാവസ്ഥകളുമായി കൂടുതൽ പൊരുത്തപ്പെടാൻ കഴിയുമെന്നതാണ് വാസ്തവം.

 കഷ്ടപ്പാടുകളെ അതിജീവിച്ചതിനുശേഷം ചില വ്യക്തികൾക്ക്‌ പോസിറ്റീവ് മനോഭാവം, ആഴത്തിലുള്ള ബന്ധങ്ങൾ, ആന്തരിക ശക്തി എന്നിവ കൂടുതൽ അനുഭവിക്കുവാൻ സാധിക്കുന്നതായി ശ്രദ്ധിക്കപെട്ടിട്ടുണ്ട്. 'Post-Traumatic Growth' എന്നാണ് ഇതിനു പറയുന്നത്. ഹോളോകോസ്റ്റ് ദുരന്തം അതിജീവിച്ച മനോരോഗ വിദഗ്ദ്ധനായ വിക്ടർ ഫ്രാങ്ക്ൾ പറഞ്ഞു: 'നമുക്ക് ഒരു സാഹചര്യം മാറ്റാൻ കഴിയാതെ വരുമ്പോൾ, സ്വയം മാറാൻ നമ്മൾ നിർബന്ധിതരാകും.

മനസ്സിനെ പുതുക്കുന്നതിലൂടെ, പ്രതീക്ഷകൾ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിലൂടെ, കൃതജ്ഞത പരിശീലിക്കുന്നതിലൂടെ, സൗഹൃദങ്ങളെ ആദരിക്കുന്നതിലൂടെ, സംശുദ്ധമായ ആത്മീയമായ അടിത്തറ ഉറപ്പിക്കുന്നതിലൂടെ സംതൃപ്തി വളർത്തിയെടുക്കാൻ കഴിയുമെന്ന് സാരം.

 നിങ്ങളുടെ കൈകളിൽ എന്താണുള്ളത് എന്നതിനേക്കാൾ, നിങ്ങളുടെ മനോഭാവത്തിലും മസ്തിഷ്ക്കത്തിലും എന്താണുള്ളത് എന്നതിനെ ആശ്രയിച്ചാണ് സംതൃപ്തി.


കിട്ടിയതിൽ സന്തോഷിക്കുകയും കിട്ടാനിരിക്കുന്നതിനായി ക്ഷമാപൂർവം കാത്തിരിക്കുന്നതിലുമാണ് സംതൃപ്തി!

  -ഫാ. ഡോ. ഏ. പി. ജോർജ്

Thursday, May 29, 2025

വിടപറയും മുമ്പേ

 പ്രിയമുള്ളവളെ,

മരുന്നിന്റെയും മരണത്തിന്റെയും ഗന്ധമുള്ള ഈ തീവ്ര പരിചരണ വിഭാഗത്തിലെ കൊച്ചു മുറിയിൽ നമ്മൾ ഒരുമിച്ചുള്ള അവസാന നിമിഷങ്ങളാണിപ്പോൾ. അല്പസമയത്തിനുള്ളിൽ എന്റെ ജീവിത നൗക കടവിൽ നിന്ന് യാത്രയാകും, കരയിൽ നീ മാത്രമാകും...

നമ്മുടെ സൗഹൃദയാത്രയുടെ തുടക്കത്തിൽ പരസ്പരം  കൈമാറിയ സ്നേഹസ്പന്ദനത്തിന്റെ ഊഷ്മള വികാരസ്പർശം ഇപ്പോഴും നിന്റെ കരങ്ങളിൽ സജീവമാണ്.

  നിന്റെ സ്നേഹവും കരുതലും  എന്നിലുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ,  നിന്റെ ആത്മാവിന്റെ ക്യാൻവാസിൽ,  ഉഷസ്സിന്റെ സങ്കീർത്തനമായി  ഞാൻ എഴുതുകയാണ്...

നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം നീ ഓർക്കുന്നുണ്ടോ? എന്തു പറയണമെന്ന് അറിയാതെ വാക്കുകൾക്കായി ഞാൻ തപ്പി തടഞ്ഞു.  പക്ഷേ, ആത്മഹർഷം തുളുമ്പുന്ന  സാത്വികഭാവമായിരുന്നു അപ്പോൾ നിനക്ക്.

അതുവരെ ഞാൻ എന്നിൽ കാണാത്ത എന്തൊക്കെയോ നന്മകൾ നീ എന്നിൽ കണ്ടു. സ്നേഹത്തിന്റെ ബാലപാഠങ്ങൾ നീയാണ് എന്നെ പഠിപ്പിച്ചത് - വാക്കുകൾ കൊണ്ടല്ല,  കരുണയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും പെരുമാറ്റത്തിലൂടെ എന്നെ പഠിപ്പിച്ചു. നീ മൂലം ഞാൻ അനുഗ്രഹീതനായി. നമ്മൾ ഒരുമിച്ച് വിതെച്ച ആത്മഹർഷങ്ങൾ നൂറുമേനിയായി നമ്മൾ കൊയ്തെടുത്തു.

പ്രിയമുള്ളവളെ,  നിന്റെ അനന്തമായ കരുതലിന് നന്ദി!  മരുഭൂമിയിലും പുഷ്പങ്ങൾ നിറഞ്ഞ മേച്ചിൽ പുറങ്ങളിലും പരിഭവമില്ലാതെ,  പ്രസന്നവതിയായി എന്നോടൊപ്പം നടന്നതിനും എന്റെ സുരക്ഷിത സങ്കേതം ആയിരുന്നതിനും നന്ദി!  എനിക്കുവേണ്ടി ഒരുക്കിയ സ്നേഹവിരുന്നുകൾക്കും  ഉരുവിട്ട രഹസ്യ പ്രാർത്ഥനകൾക്കും  ഉറക്കം ഇല്ലാത്ത എന്റെ രാത്രികളിൽ ഉറങ്ങാത്ത കാവൽക്കാരിയായി ഉണർന്നിരുന്നതിനും ഓരോ കണ്ണുനീർത്തുള്ളികളും സ്നേഹതൽപം കൊണ്ട് തുടച്ചതിനും നന്ദി! ഹൃദയപൂർവ്വം നന്ദി!

എനിക്ക് നിന്നോട് ഒരുപാട് മാപ്പ് ചോദിക്കുവാനുണ്ട്.  വൈകാരിക കൊടുങ്കാറ്റുകളും പിണക്കങ്ങളും കൊണ്ട് ഞാൻ നിന്നെ മുറിവേൽപ്പിച്ചതിനും  എന്റെ അഹങ്കാരം മൂലം നിന്റെ ഹൃദയത്തിന്റെ തിങ്ങലും വിങ്ങലും മനസ്സിലാക്കാതെ പോയതിനും ക്ഷമാപണം!  വളരെയധികം  പരിമിതികളും ബലഹീനതകളും ഉള്ളവനാണ് ഞാൻ. ദാമ്പത്യ ഉടമ്പടി ബന്ധത്തിലും സൗഹൃദത്തിലും ഞാൻ ഇടറി പോയപ്പോൾ ഉപാധികളില്ലാത്ത ക്രിസ്തുവിന്റെ സ്നേഹത്തോടെ നീയെല്ലാം ക്ഷമിച്ചു.  എല്ലാം പൊറുക്കുന്ന, എല്ലാം സഹിക്കുന്ന, എല്ലാം വിശ്വസിക്കുന്ന, ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത സ്നേഹം നീ എനിക്ക് ഔദാര്യമായി പങ്കുവെച്ചു. ആഗ്രഹിക്കുന്ന പലതും വേണ്ടെന്നു വയ്ക്കുന്നതും സ്നേഹമാണെന്ന് നീയെന്നെ പഠിപ്പിച്ചു.

ക്രിസ്തുവിന്റെ സ്നേഹം എന്താണെന്ന് രുചിച്ചറിയുവാൻ സഹായിച്ച,  ഈ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് നീ. ഞാനെന്നും നന്ദിയുള്ളവനാണ്.

ഈ സമയരഥത്തിലെ നമ്മുടെ യാത്രയിൽ, എന്റെ ഡെസ്റ്റിനേഷനും ഞാനിറങ്ങേണ്ട സ്റ്റോപ്പും വളരെ അടുത്താണ്.  അത്,  ഡോക്ടർ സന്ദീപ് ഇന്നലെ എന്നോട്  പറഞ്ഞു. മരണത്തെ തോൽപ്പിച്ച നിത്യവിസ്മയ ചൈതന്യം നമ്മോട് കൂടെയുള്ളപ്പോൾ, മരണത്തിന് നമ്മെ വേർപിരിക്കുവാൻ കഴിയില്ല.

വളരെ വിഷമത്തോടെയാണ് ഞാൻ വിടപറയുന്നത്. കണ്ണുനീരും നെടുവീർപ്പും ഇല്ലാത്ത നിത്യ സന്തോഷത്തിന്റെ നാട്ടിൽ ഞാൻ നിനക്കായി കാത്തിരിക്കും...
  നിരാശയിലും വിരഹ ദുഃഖത്തിലുമല്ല,  നിത്യതയുടെ പ്രത്യാശയിൽ പ്രസന്നവതിയായി നീ ജീവിക്കണം. നമ്മൾ പങ്കുവെച്ച സ്നേഹം  നമുക്കിടയിൽ എന്നും സജീവമായിരിക്കും. ആ സ്നേഹത്തിന് മരണമില്ല.
  നിന്റെ ജീവിതയാത്രയിൽ തിരുവചനം പാതക്ക് ദീപവും വെളിച്ചവും ആയിരിക്കട്ടെ! ക്രിസ്തുവിന്റെ സന്തോഷം ചാലക ശക്തിയാകട്ടെ!

നഷ്ടബോധം മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ, നമ്മൾ പങ്കുവെച്ച സ്നേഹത്തിന്റെ ദിനവൃത്താന്ത പേജുകൾ മറിച്ചു വായിച്ച്, മനസ്സിനെ സാന്ത്വനപ്പെടുത്തണം. നമുക്ക് ആഹ്ലാദകരമായ തുടക്കവും വിശുദ്ധമായ സായാഹ്നവും ദൈവം തന്നു. അത് ഒരു വലിയ ഭാഗ്യമല്ലേ?    ഈ അനന്ത സ്നേഹ സൗഹൃദയാത്ര നിത്യതയിൽ നമ്മൾ വീണ്ടും തുടരും.

നമ്മെ ദൈവം ഏൽപ്പിച്ച പേരന്റിങ്  നിയോഗത്തിന്റെ എല്ലാ ചുമതലകളും ഇനി നിന്റെ ചുമലിൽ ആണ്.  ഭയപ്പെടരുത്.  സർവ്വശക്തൻ കൂടെയുണ്ട്.  നമ്മൾ രണ്ടുപേരെയും ചേർത്ത് നമ്മുടെ ദാമ്പത്യ ജീവിതത്തിന്റെ തിരക്കഥ എഴുതിയവൻ, നീ മാത്രമുള്ള അവസാന രംഗത്തിലെ തിരക്കഥയും എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. കഥ ഇതുവരെ എഴുതി സംവിധാനം ചെയ്ത ഡിവൈൻ ഡയറക്ടർ,   ബാക്കിയുള്ളതും അനുഗ്രഹകരമായി പൂർത്തിയാക്കും, നിവൃത്തിയാക്കും.

പ്രിയമുള്ളവളെ,  നീ ചിന്തിക്കുന്നതിനേക്കാൾ ശക്തയും ധന്യവതിയുമാണ് നീ. വിശുദ്ധ കൂദാശകളാൽ  മുദ്രയിട്ട്‌, നിത്യ സൗഹൃദത്തിനായി   കൂട്ടിച്ചേർത്ത ദൈവം,  വിസ്മയ സ്നേഹത്തിൽ തുടർന്നും നമ്മെ ചേർത്തു നിർത്തും. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ വേർപിരിക്കുവാൻ ആർക്കും കഴിയില്ല,  മരണത്തിന് പോലും. എന്നെന്നും നമ്മൾ നമുക്ക് സ്വന്തമായിരിക്കും.

Live bravely, love deeply—I’ll be beside you, just unseen!

-ഫാ. ഡോ. ഏ. പി. ജോർജ്