Thursday, July 31, 2025

രാത്രി സൺഗ്ലാസ് ധരിക്കുന്ന ആൾ


'ലൗ ഗ്രീൻ' റസിഡൻസ് കോളനിയിലെ രണ്ടാം സ്ട്രീറ്റിലെ താമസക്കാരിൽ ഭൂരിഭാഗവും റിട്ടയേർഡ് കമ്മ്യൂണിറ്റി യാണ്. എല്ലാവരും നല്ല ആത്മബന്ധത്തിൽ കഴിയുന്നവരാണ്.
അവിടെ ഒരു പുതിയ താമസക്കാരൻ വന്നു. ആർക്കും മുഖം കൊടുക്കാത്ത മനുഷ്യൻ.  രാത്രിയിൽ സൺഗ്ലാസും വലിയ തൊപ്പിയും ധരിച്ച് നടക്കുന്ന ഒരു എട്ടടി ഉയരക്കാരൻ.
അദ്ദേഹം കമ്മ്യൂണിറ്റി മീറ്റിങ്ങിൽ വരാറില്ല.  ആരെയും വിഷ് ചെയ്യാറില്ല. എല്ലാദിവസവും വൈകിട്ട്  കൃത്യം 6:03 ന് ചെടി നനക്കുവാൻ മാത്രം വെളിയിൽ വരുമായിരുന്നു. നനച്ചു കഴിഞ്ഞാൽ ഉടനെ അകത്തുകയറും.

മേരി ആന്റി ആണ് ആദ്യം അദ്ദേഹത്തെ പറ്റി കമന്റ് പറഞ്ഞത്:
'സിഐഡി ആയിരിക്കും, ഏതോ കേസ് അന്വേഷിക്കാൻ രഹസ്യമായി വന്ന താമസിക്കുന്നതാ'.
മജീഷ്യൻ ആണെന്നാണ് റോയിയുടെ അഭിപ്രായം.
'Agent 99' എന്നാണ് കോളനിയിലെ കുട്ടികൾ അയാൾക്ക് പേരിട്ടത്.

അയാൾ എല്ലാവർക്കും വിസ്മയമായി.  എല്ലാവരും അസ്വസ്ഥരായി. ആള് എന്തിനമാണെന്ന് അറിയുവാനുള്ള ജിജ്ഞാസയിലായി എല്ലാവരും.

പൊതുവേ അല്പം സംശയക്കാരനായ ചന്ദ്രൻപിള്ള വീടിന് മുമ്പിലും പിറകിലും ക്യാമറ ഫിറ്റ് ചെയ്തു. മിക്ക വീട്ടുകാരും രാത്രിയിൽ പുറത്തെ ലൈറ്റ് ഓഫ് ചെയ്യാതായി. സതീശന്റെ പട്ടി രാത്രി കുരയോടു കുര. അദ്ദേഹത്തിന്റെ ഓരോ നീക്കവും കോളനി നിവാസികൾ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

ഒരു ശനിയാഴ്ച,  തികച്ചും അപ്രതീക്ഷിതമായി മേരി ആന്റിയുടെ വീടിന്റെ ഗേറ്റ് തുറന്ന് അയാൾ കടന്നുവന്നു. അയാളുടെ കയ്യിൽ ബൈബിളും ഒരു വലിയ കേക്കും ഉണ്ടായിരുന്നു.

   അപരിചിതനെ കണ്ടപ്പോൾ, മേരി ആന്റി  ആശ്ചര്യ ചിഹ്നമായി നിന്നുപോയി. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കോളനി നിവാസികൾ വീടിനു മുമ്പിൽ തടിച്ചുകൂടി.

അയാൾ  ചിരിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു: 'പ്രിയപ്പെട്ട അയൽക്കാരെ, ക്ഷമിക്കണം. എന്റെ പേര് ജസ്റ്റിൻ ബേബി. എനിക്ക് ഇതുവരെ നിങ്ങളെ പരിചയപ്പെടാൻ സമയം കിട്ടിയില്ല. എനിക്ക് ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ്  ആണ് ജോലി. പകൽ മുഴുവനും ഉറക്കമായിരിക്കും.'

മേരി ആന്റി പറഞ്ഞു: 'എന്റെ കർത്താവേ, ആശ്വാസമായി! രഹസ്യ പോലീസ് ആണെന്നാ ഞങ്ങൾ കരുതീത്.'
അത് കേട്ട്,  ബലം പിടിച്ചുനിന്ന എല്ലാവരും ഉറക്കെ ചിരിച്ചു.

  അയാൾ പറഞ്ഞു:  'അയ്യോ ഞാൻ പോലീസും പട്ടാളവും ഒന്നുമല്ല, ഒരു പാവം നേഴ്സ് ആണ്. സുഹൃത്തുക്കളെ,  എല്ലാവരും കടന്നുവരിൻ,  നമുക്ക് ഈ കേക്ക് മുറിച്ച് മധുരം പങ്കിടാം.'

എല്ലാവരും മേരി ആന്റിയുടെ മുറ്റത്തിരുന്ന് മധുരം പങ്കുവെച്ച്, പരിചയപ്പെട്ടു.

സഹദേവൻ പറഞ്ഞു: 'ഈ കോളനിയിലെ പുതിയ താമസക്കാരനായ അങ്ങയെ സ്വാഗതം ചെയ്യാത്തത് ഞങ്ങളുടെ തെറ്റാണ്.  പരിചയപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം ദുരൂഹതകളും തെറ്റുദ്ധാരണകളും ഉണ്ടാകുമായിരുന്നില്ല. ചന്ദ്രൻപിള്ളേ,  ഇനിയിപ്പോൾ  ക്യാമറയെല്ലാം അഴിച്ചു വയ്ക്കാം.'
കൂട്ടച്ചിരി ഉയർന്നു.
' എന്താ കയ്യിൽ ബൈബിൾ, ഉപദേശിയാണോ?' - മേരി ആന്റി ചോദിച്ചു.
'ഇതെന്റെ സ്ഥിരം കമ്പാനിയൻ ആണ്. താല്പര്യ മുള്ളവരുമായി  ബൈബിൾ ഷെയർ ചെയ്യുന്നത് എന്റെ ശീലമാണ്. എന്റെ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം! വരുന്നവർക്കൊക്കെ ബൈബിൾ  ഫ്രീയായി നൽകുന്നതാണ്.'
കയ്യിലിരുന്ന ബൈബിൾ ചന്ദ്രൻപിള്ളക്ക് സമ്മാനിച്ചുകൊണ്ട് ജസ്റ്റിൻ പറഞ്ഞു : 'ബ്രദർ, ജീസസ് ലൗവ്സ് യൂ!'

പലപ്പോഴും നമ്മുടെ നിഗമനങ്ങൾ പഴത്തൊലിയിൽ ചവിട്ടുന്നത് പോലെയാണ് .  തെന്നി വീഴാൻ സാധ്യത വളരെ കൂടുതലാണ്. സുരക്ഷിത ബോധമില്ലാത്ത ലോകത്തിൽ എല്ലാവരും എല്ലാവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 'പാരനോയിഡ് ' കൾച്ചറിൽ നമുക്ക് പരസ്പര വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുകയാണ്.  നമ്മുടെ മനസ്സിൽ ദുരൂഹതയുടെയും ഭയത്തിന്റെയും തെറ്റുദ്ധാരണയുടെയും വൻ മതിലുകളുണ്ട്. അതുകൊണ്ട് മറ്റുള്ളവരെപ്പറ്റി മനസ്സ് പറയുന്നതെല്ലാം ശരിയാകണമെന്നില്ല.

  വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യത്യസ്തരായി കാണപ്പെടുന്ന വ്യക്തികളെ അപകടകാരികളായി സംശയ മനസ്സ് ലേബൽ ചെയ്യും. രാത്രിയിൽ സൺഗ്ലാസ് ധരിക്കുന്ന അയൽക്കാരൻ അപകടകാരിയായിരിക്കണമെന്നില്ല.

'...സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.'
യാക്കോബ്‌ 1 : 6

-ഫാ. ഡോ. ഏ. പി. ജോർജ്

Wednesday, July 9, 2025

സംതൃപ്തിയുടെ പിന്നാമ്പുറങ്ങൾ

 

 അൽപ്പത്തിൽ സംതൃപ്തരും വളരെയധികം ഉണ്ടായിട്ടും അസംതൃപ്തരും ആയ ധാരാളം മനുഷ്യരുണ്ട്. മിതത്വം, നന്ദി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ വ്യക്തിത്വ സവിശേഷതകളുടെ സമന്വയ ഭാവമാണ് സംതൃപ്തി. 

 സമൃദ്ധിയിൽ നിന്നു മാത്രം ഉണ്ടാകുന്നതല്ല സംതൃപ്തി. മസ്തിഷ്ക്കത്തിലെ രസതന്ത്രം, വ്യക്തിത്വ സവിശേഷതകള്‍, ജീവിതാനുഭവങ്ങള്‍, ആത്മീയ അടിത്തറ എന്നിവ സംതൃപ്തിക്ക് പിന്നിലെ സങ്കീര്‍ണ്ണമായ അടിയൊഴുക്കുകളാണ്.


അതിജീവനത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന മനുഷ്യ മസ്തിഷ്കം വിസ്മയ പ്രതിഭാസമാണ്. നേട്ടങ്ങളും പുതുമയും തേടാൻ പ്രേരിപ്പിക്കുന്നതാണ് ബ്രെയിനിലെ ഡോപാമിൻ സംവിധാനം. ജീവിതം ആവേശഭരിതമാക്കുവാൻ പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും പിന്തുടരുന്ന രസതന്ത്രം.

സന്തുലിതമായ സെറോടോണിൻ അളവ് സംതൃപ്തിക്കും വൈകാരിക നിയന്ത്രണത്തിനും സഹായകമാണെന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്.


വ്യക്തിത്വ സവിശേഷതകളെ അടിസ്ഥാനമാക്കി സംതൃപ്തിയും വ്യത്യാസപ്പെടുമെന്നാണ് മറ്റൊരു നിരീക്ഷണം. അന്തർമുഖർ ഏകാന്തതയിലും ധ്യാനത്തിലും സംതൃപ്തി കണ്ടെത്തുന്നു. സാമൂഹത്തിന്റെ അംഗീകാരത്തിനു മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ട്, സംതൃപ്തിയിലേക്കും അസംതൃപ്തിയിലേക്കും ചാഞ്ചാടുന്ന മനസ്സാണ് ബഹുമുഖ പ്രകൃതിക്കാരുടേതെന്ന അഭിപ്രായമുണ്ട്.

സംശുദ്ധമായ ആത്‍മിയത സംതൃപ്തിക്ക് സഹായകമാണെന്ന വസ്തുത നിരീക്ഷിക്കപെട്ടിട്ടുണ്ട്. 

സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടമാണെന്നാണ് ബൈബിളിൾ വചനം. ഏത് സാഹചര്യത്തിലും സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തലന്റെ കാരഗൃഹ ലേഖനത്തിലെ പ്രഖ്യാപനം.  

ഇല്ലായ്മയും പ്രതിസന്ധികളുമൊക്കെ ആത്മീയ വളർച്ചക്കും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനുമുള്ള അനുകൂല സാഹചര്യങ്ങളായി കാണുന്നവർ, പ്രതികൂല സാഹചര്യങ്ങളിലും സംതൃപ്തരായിരിക്കും.

നാസി തടങ്കൽപ്പാളയങ്ങളിലെ പീഡനങ്ങളെ അതിജീവിച്ച 'കോറി ടെൻ ബൂം' എന്ന ധീരവനിത, വിശ്വാസത്തിൽ മനസ്സിന്റെ നങ്കൂരം ഉറപ്പിച്ച്, സഹ തടവുകാരെ ആശ്വസിപ്പിച്ചു. സംശുദ്ധമായ ആത്മീയത, മാനസിക പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ധീര വനിത.

നമ്മുടെ പ്രതീക്ഷകളെയും "മതി" എന്ന ധാരണകളെയും ആധുനിക സംസ്കാരം വ്യത്യസ്തമായി എഡിറ്റ്‌ ചെയ്തു കൊണ്ടിരിക്കുന്നു. സമ്പത്തും അധികാരസ്ഥാനങ്ങളും മാന്യതയുടെ ഐഡന്റിറ്റി ആയി കണക്കാക്കപ്പെടുന്ന ഉപഭോക്തൃ സംസ്കാരത്തിൽ, സംതൃപ്തി നിലനിർത്താൻ പ്രയാസമാണ്. പരസ്യങ്ങളിലും സോഷ്യൽ മീഡിയയിലും നിരന്തരം സമ്പർക്കം പുലർത്തുന്നത് സാമൂഹിക താരതമ്യത്തിനുള്ള പ്രേരണയും അസംതൃപ്തിയും ഉണ്ടാക്കുന്നു എന്നാണ് കോർണൽ സർവകലാശാലയിലെ ഡോ. തോമസ് ഗിലോവിച്ചിന്റെ ഗവേഷണം വെളിപ്പെടുത്തുന്നത്. 

ഇതിനു വിപരീതമായി, ബന്ധങ്ങൾക്കും ലാളിത്യത്തിനും പ്രാധാന്യം നൽകുന്ന കൂട്ടായ്മയുള്ള സംസ്കാരങ്ങളിലെ താഴ്ന്ന വരുമാനക്കാർ പോലും ഉയർന്ന സംതൃപ്തി അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഒരു ചെറിയ ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ, പരിമിതമായ സാമ്പത്തിക വികസനം മാത്രമായിരുന്നിട്ടും, ശക്തമായ സമൂഹ്യ ബന്ധങ്ങൾ, സംശുദ്ധമായ സാംസ്കാരിക- ആത്മീയ പാരമ്പര്യങ്ങൾ എന്നിവ ഉയർന്ന സംതൃപ്തി അനുഭവിക്കുവാൻ അവർക്ക് സഹായകമാകുന്നു.  

ജീവിതത്തിലെ മുൻകാല ആഘാതങ്ങൾ സംതൃപ്തിയെ താൽക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. എന്നാൽ ആഴത്തിലുള്ള വേദന അനുഭവിച്ചവർക്ക് ഉത്കണ്ഠയും ദൗർബല്യവും പോലുള്ള മാനസികാവസ്ഥകളുമായി കൂടുതൽ പൊരുത്തപ്പെടാൻ കഴിയുമെന്നതാണ് വാസ്തവം.

 കഷ്ടപ്പാടുകളെ അതിജീവിച്ചതിനുശേഷം ചില വ്യക്തികൾക്ക്‌ പോസിറ്റീവ് മനോഭാവം, ആഴത്തിലുള്ള ബന്ധങ്ങൾ, ആന്തരിക ശക്തി എന്നിവ കൂടുതൽ അനുഭവിക്കുവാൻ സാധിക്കുന്നതായി ശ്രദ്ധിക്കപെട്ടിട്ടുണ്ട്. 'Post-Traumatic Growth' എന്നാണ് ഇതിനു പറയുന്നത്. ഹോളോകോസ്റ്റ് ദുരന്തം അതിജീവിച്ച മനോരോഗ വിദഗ്ദ്ധനായ വിക്ടർ ഫ്രാങ്ക്ൾ പറഞ്ഞു: 'നമുക്ക് ഒരു സാഹചര്യം മാറ്റാൻ കഴിയാതെ വരുമ്പോൾ, സ്വയം മാറാൻ നമ്മൾ നിർബന്ധിതരാകും.

മനസ്സിനെ പുതുക്കുന്നതിലൂടെ, പ്രതീക്ഷകൾ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിലൂടെ, കൃതജ്ഞത പരിശീലിക്കുന്നതിലൂടെ, സൗഹൃദങ്ങളെ ആദരിക്കുന്നതിലൂടെ, സംശുദ്ധമായ ആത്മീയമായ അടിത്തറ ഉറപ്പിക്കുന്നതിലൂടെ സംതൃപ്തി വളർത്തിയെടുക്കാൻ കഴിയുമെന്ന് സാരം.

 നിങ്ങളുടെ കൈകളിൽ എന്താണുള്ളത് എന്നതിനേക്കാൾ, നിങ്ങളുടെ മനോഭാവത്തിലും മസ്തിഷ്ക്കത്തിലും എന്താണുള്ളത് എന്നതിനെ ആശ്രയിച്ചാണ് സംതൃപ്തി.


കിട്ടിയതിൽ സന്തോഷിക്കുകയും കിട്ടാനിരിക്കുന്നതിനായി ക്ഷമാപൂർവം കാത്തിരിക്കുന്നതിലുമാണ് സംതൃപ്തി!

  -ഫാ. ഡോ. ഏ. പി. ജോർജ്