Wednesday, July 9, 2025

സംതൃപ്തിയുടെ പിന്നാമ്പുറങ്ങൾ

 

 അൽപ്പത്തിൽ സംതൃപ്തരും വളരെയധികം ഉണ്ടായിട്ടും അസംതൃപ്തരും ആയ ധാരാളം മനുഷ്യരുണ്ട്. മിതത്വം, നന്ദി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ വ്യക്തിത്വ സവിശേഷതകളുടെ സമന്വയ ഭാവമാണ് സംതൃപ്തി. 

 സമൃദ്ധിയിൽ നിന്നു മാത്രം ഉണ്ടാകുന്നതല്ല സംതൃപ്തി. മസ്തിഷ്ക്കത്തിലെ രസതന്ത്രം, വ്യക്തിത്വ സവിശേഷതകള്‍, ജീവിതാനുഭവങ്ങള്‍, ആത്മീയ അടിത്തറ എന്നിവ സംതൃപ്തിക്ക് പിന്നിലെ സങ്കീര്‍ണ്ണമായ അടിയൊഴുക്കുകളാണ്.


അതിജീവനത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന മനുഷ്യ മസ്തിഷ്കം വിസ്മയ പ്രതിഭാസമാണ്. നേട്ടങ്ങളും പുതുമയും തേടാൻ പ്രേരിപ്പിക്കുന്നതാണ് ബ്രെയിനിലെ ഡോപാമിൻ സംവിധാനം. ജീവിതം ആവേശഭരിതമാക്കുവാൻ പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും പിന്തുടരുന്ന രസതന്ത്രം.

സന്തുലിതമായ സെറോടോണിൻ അളവ് സംതൃപ്തിക്കും വൈകാരിക നിയന്ത്രണത്തിനും സഹായകമാണെന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്.


വ്യക്തിത്വ സവിശേഷതകളെ അടിസ്ഥാനമാക്കി സംതൃപ്തിയും വ്യത്യാസപ്പെടുമെന്നാണ് മറ്റൊരു നിരീക്ഷണം. അന്തർമുഖർ ഏകാന്തതയിലും ധ്യാനത്തിലും സംതൃപ്തി കണ്ടെത്തുന്നു. സാമൂഹത്തിന്റെ അംഗീകാരത്തിനു മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ട്, സംതൃപ്തിയിലേക്കും അസംതൃപ്തിയിലേക്കും ചാഞ്ചാടുന്ന മനസ്സാണ് ബഹുമുഖ പ്രകൃതിക്കാരുടേതെന്ന അഭിപ്രായമുണ്ട്.

സംശുദ്ധമായ ആത്‍മിയത സംതൃപ്തിക്ക് സഹായകമാണെന്ന വസ്തുത നിരീക്ഷിക്കപെട്ടിട്ടുണ്ട്. 

സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടമാണെന്നാണ് ബൈബിളിൾ വചനം. ഏത് സാഹചര്യത്തിലും സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തലന്റെ കാരഗൃഹ ലേഖനത്തിലെ പ്രഖ്യാപനം.  

ഇല്ലായ്മയും പ്രതിസന്ധികളുമൊക്കെ ആത്മീയ വളർച്ചക്കും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനുമുള്ള അനുകൂല സാഹചര്യങ്ങളായി കാണുന്നവർ, പ്രതികൂല സാഹചര്യങ്ങളിലും സംതൃപ്തരായിരിക്കും.

നാസി തടങ്കൽപ്പാളയങ്ങളിലെ പീഡനങ്ങളെ അതിജീവിച്ച 'കോറി ടെൻ ബൂം' എന്ന ധീരവനിത, വിശ്വാസത്തിൽ മനസ്സിന്റെ നങ്കൂരം ഉറപ്പിച്ച്, സഹ തടവുകാരെ ആശ്വസിപ്പിച്ചു. സംശുദ്ധമായ ആത്മീയത, മാനസിക പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ധീര വനിത.

നമ്മുടെ പ്രതീക്ഷകളെയും "മതി" എന്ന ധാരണകളെയും ആധുനിക സംസ്കാരം വ്യത്യസ്തമായി എഡിറ്റ്‌ ചെയ്തു കൊണ്ടിരിക്കുന്നു. സമ്പത്തും അധികാരസ്ഥാനങ്ങളും മാന്യതയുടെ ഐഡന്റിറ്റി ആയി കണക്കാക്കപ്പെടുന്ന ഉപഭോക്തൃ സംസ്കാരത്തിൽ, സംതൃപ്തി നിലനിർത്താൻ പ്രയാസമാണ്. പരസ്യങ്ങളിലും സോഷ്യൽ മീഡിയയിലും നിരന്തരം സമ്പർക്കം പുലർത്തുന്നത് സാമൂഹിക താരതമ്യത്തിനുള്ള പ്രേരണയും അസംതൃപ്തിയും ഉണ്ടാക്കുന്നു എന്നാണ് കോർണൽ സർവകലാശാലയിലെ ഡോ. തോമസ് ഗിലോവിച്ചിന്റെ ഗവേഷണം വെളിപ്പെടുത്തുന്നത്. 

ഇതിനു വിപരീതമായി, ബന്ധങ്ങൾക്കും ലാളിത്യത്തിനും പ്രാധാന്യം നൽകുന്ന കൂട്ടായ്മയുള്ള സംസ്കാരങ്ങളിലെ താഴ്ന്ന വരുമാനക്കാർ പോലും ഉയർന്ന സംതൃപ്തി അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഒരു ചെറിയ ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ, പരിമിതമായ സാമ്പത്തിക വികസനം മാത്രമായിരുന്നിട്ടും, ശക്തമായ സമൂഹ്യ ബന്ധങ്ങൾ, സംശുദ്ധമായ സാംസ്കാരിക- ആത്മീയ പാരമ്പര്യങ്ങൾ എന്നിവ ഉയർന്ന സംതൃപ്തി അനുഭവിക്കുവാൻ അവർക്ക് സഹായകമാകുന്നു.  

ജീവിതത്തിലെ മുൻകാല ആഘാതങ്ങൾ സംതൃപ്തിയെ താൽക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. എന്നാൽ ആഴത്തിലുള്ള വേദന അനുഭവിച്ചവർക്ക് ഉത്കണ്ഠയും ദൗർബല്യവും പോലുള്ള മാനസികാവസ്ഥകളുമായി കൂടുതൽ പൊരുത്തപ്പെടാൻ കഴിയുമെന്നതാണ് വാസ്തവം.

 കഷ്ടപ്പാടുകളെ അതിജീവിച്ചതിനുശേഷം ചില വ്യക്തികൾക്ക്‌ പോസിറ്റീവ് മനോഭാവം, ആഴത്തിലുള്ള ബന്ധങ്ങൾ, ആന്തരിക ശക്തി എന്നിവ കൂടുതൽ അനുഭവിക്കുവാൻ സാധിക്കുന്നതായി ശ്രദ്ധിക്കപെട്ടിട്ടുണ്ട്. 'Post-Traumatic Growth' എന്നാണ് ഇതിനു പറയുന്നത്. ഹോളോകോസ്റ്റ് ദുരന്തം അതിജീവിച്ച മനോരോഗ വിദഗ്ദ്ധനായ വിക്ടർ ഫ്രാങ്ക്ൾ പറഞ്ഞു: 'നമുക്ക് ഒരു സാഹചര്യം മാറ്റാൻ കഴിയാതെ വരുമ്പോൾ, സ്വയം മാറാൻ നമ്മൾ നിർബന്ധിതരാകും.

മനസ്സിനെ പുതുക്കുന്നതിലൂടെ, പ്രതീക്ഷകൾ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിലൂടെ, കൃതജ്ഞത പരിശീലിക്കുന്നതിലൂടെ, സൗഹൃദങ്ങളെ ആദരിക്കുന്നതിലൂടെ, സംശുദ്ധമായ ആത്മീയമായ അടിത്തറ ഉറപ്പിക്കുന്നതിലൂടെ സംതൃപ്തി വളർത്തിയെടുക്കാൻ കഴിയുമെന്ന് സാരം.

 നിങ്ങളുടെ കൈകളിൽ എന്താണുള്ളത് എന്നതിനേക്കാൾ, നിങ്ങളുടെ മനോഭാവത്തിലും മസ്തിഷ്ക്കത്തിലും എന്താണുള്ളത് എന്നതിനെ ആശ്രയിച്ചാണ് സംതൃപ്തി.


കിട്ടിയതിൽ സന്തോഷിക്കുകയും കിട്ടാനിരിക്കുന്നതിനായി ക്ഷമാപൂർവം കാത്തിരിക്കുന്നതിലുമാണ് സംതൃപ്തി!

  -ഫാ. ഡോ. ഏ. പി. ജോർജ്