Thursday, November 30, 2023

ബീ അമേസിങ്...

 

                              ജീവിതത്തിലെ വിസ്മയ അനുഭവങ്ങളും വികാരങ്ങളും മാനസികാരോഗ്യത്തിന്റെ അനുകൂല ചേരുവകളാണെന്നാണ് ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹെഷ്മാറ്റിന്റെ നിരീക്ഷണം.

ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കുവാനും നമ്മിലെ 'ഇന്നർ ക്രിട്ടിക്കി'നെ ശാന്തമാക്കാനും സ്‌നേഹ മനോഭാവങ്ങൾ ഉദ്ദിപിപ്പിക്കുവാനും  വിസ്മയ വികാരങ്ങൾക്കു കഴിയുമെന്നാണ് കെൽറ്റ്നർ എന്ന മനശാസ്ത്രജ്ഞന്റെ അഭിപ്രായം.

വാക്കുകൾക്ക് വിവരിക്കുവാൻ കഴിയാത്തതും ധാരണകൾക്ക് അതീതവുമായ പ്രകൃതിയിലെ വിസ്മയങ്ങൾ നമ്മളിൽ വിനയഭാവം  ഉണർത്തും.

  സാഹസികത, സഹാനുഭൂതി,  അതിജീവനശക്തി,  ദൈവ ചൈതന്യം തുടങ്ങിയ സവിശേഷതകളാൽ അനുഗ്രഹീതരായവർ നമ്മളിൽ വിസ്മയവും ആദരവും ഉണ്ടാക്കാറുണ്ട്. മദർ തെരേസയെപ്പോലെ ദൈവോന്മുഖതയുള്ള മനുഷ്യരുടെ നിസ്വാർത്ഥ സേവനങ്ങളും ആർദ്രമനോഭാവവും  അനേകരെ സേവനത്തിലേക്ക് വഴി നടത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിച്ചിരുന്ന ശൗൽ   സ്നേഹത്തിന്റെ അപ്പോസ്തലനായി മാറിയതിന്റെ പിന്നിൽ  ചില വിസ്മയ അനുഭവങ്ങളുടെ സ്വാധീനത്തെപ്പറ്റി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അഹങ്കാരം, ആത്മപ്രശംസ, പൊങ്ങച്ചം തുടങ്ങിയ അപക്വ മനോഭാവങ്ങളെ തിരുത്തിയെഴുതുവാനും കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കുവാനും  ജീവിതത്തിലെ ദുരന്താനുഭവങ്ങളും തീവ്രവികാരങ്ങളും പലർക്കും കാരണമായിട്ടുണ്ട്. 

നിഷേധ വികാരങ്ങളുടെ തീവ്രത കുറയ്ക്കുവാനും മാനസികാരോഗ്യത്തിൽ അനുകൂല മാറ്റങ്ങളുണ്ടാക്കുവാനും സമുന്നത ചിന്തയിലേക്കും ധാരണയിലേക്കും ചുവടുവെക്കാനും വിസ്മയ വികാരങ്ങൾ സഹായകമാകാറുണ്ട്.

ആത്മാവിലും സത്യത്തിലും ദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക്

ദൈവമഹത്വത്തെപറ്റിയുള്ള തിരിച്ചറിവുകൾ  ദിശാബോധവും സുരക്ഷിതത്വവും പോസിറ്റിവിറ്റിയും സന്തോഷവും സംതൃപ്തിയും നൽകുമെന്നാണ് സങ്കിർത്തനക്കാരന്റെ സാക്ഷ്യം :

'ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം;അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌.

അവിടുന്നു മാത്രമാണ്‌ എന്റെ അഭയശിലയും കോട്ടയും.എനിക്കു കുലുക്കം തട്ടുകയില്ല.

എന്റെ മോചനവും മഹിമയും ദൈവത്തിലാണ്‌,എന്റെ രക്‌ഷാശിലയും അഭയവും ദൈവമാണ്‌.

മര്‍ത്യന്‍ ഒരു നിശ്വാസംമാത്രം,വലിയവനും ചെറിയവനും ഒന്നുപോലെ മിഥ്യയാണ്‌;തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും;അവര്‍ മുഴുവന്‍ ചേര്‍ന്നാലും ശ്വാസത്തെക്കാള്‍ ലഘുവാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 62 : 1-9

'അത്യുന്നതനായ യഹോവ വിസ്മയനീയൻ ; അവൻ  സർവ്വഭൂമിക്കും മഹാരാജാവാകുന്നു.' സങ്കീർത്തനങ്ങൾ 47:2 

പ്രകൃതിയിലെ വിസ്മയങ്ങളും സൗന്ദര്യവും ആസ്വദിക്കുന്നവരിൽ  സംഘർഷങ്ങൾ കുറവും അനുകൂല വികാരങ്ങൾ കൂടുതലും ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സ്വയകേന്ദ്രീകരണത്തിൽ നിന്നു  സാമൂഹ്യ ബന്ധങ്ങളിലേക്കും ഹൃദയ വിശാലതയിലേക്കും ചിന്തകളെ നയിക്കുവാൻ വിസ്മയ വികാരങ്ങൾ സഹായിക്കുമത്രേ. പ്രകൃതിയിലെയും  മനുഷ്യരിലെയും വിസ്മയങ്ങൾ തേടിയുള്ള യാത്ര മനസ്സിന്റെ തുറവിയും സിദ്ധതയും ആസ്വാദന നിലവാരവും വർദ്ധിപ്പിക്കും. 

വിസ്മയങ്ങളിൽ വിസ്മയിക്കപ്പെടുമ്പോൾ സ്വയത്തിൽ അധിഷ്ഠിതമായ അപക്വ കാഴ്ചപ്പാടുകൾ നിഷ്പ്രഭമാകും. മനസ്സിനെ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ നമ്മിലെ അഹംഭാവത്തെ നിഷ്പ്രഭമാക്കും. 

കല, സാഹിത്യം,  സംഗീതം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ പ്രതിഭാധനരായവരുടെ സർഗ്ഗ പ്രതിഭ  ആസ്വദിക്കുമ്പോൾ നമ്മളിൽ  ഉണരുന്ന വിസ്മയവികാരങ്ങൾ നിഷേധ ചിന്തകളുടെ തീവ്രത കുറക്കുവാൻ സഹായിക്കും. 

വിസ്മയിപ്പിക്കുന്ന നിമിഷങ്ങളും അനുഭവങ്ങളും തേടിയുള്ള ജീവിതയാത്ര ആത്മശരീര മനസ്സുകളിൽ പുത്തൻ ഉന്മേഷം പകരും. ഇതിന് നമ്മൾ, നമ്മളിൽ നിന്ന് പുറത്തു കടക്കണം. സർവ്വശക്തനിലേക്കും അവന്റെ വിസ്മയ സൃഷ്ടികളായ പ്രകൃതിയിലേക്കും  മനുഷ്യരിലേക്കും ജീവിതാനുഭവങ്ങളിലേക്കും ആദരപൂർവ്വം  കടന്നു ചെന്ന് 'വിസ്മയിക്കുവാൻ' തയ്യാറാകണം. 

Awesome people do awesome things awesomely. So step up connect, share the love, stay positive and be amazingly awesome. 

(Anonymous)


Thursday, November 9, 2023

തടവറക്കുള്ളിലെ നിഷേധവികാരങ്ങൾ

കെട്ടപ്പെട്ട നിഷേധ വികാരങ്ങൾ ( trapped emotions) മനോ -ശാരീരിക മേഖലകളിൽ അനേകം പ്രതിസന്ധികളുണ്ടാക്കും. തെറ്റായ നിഗമനങ്ങൾ, സംശയം, അമിത വൈകാരിക പ്രതികരണ സ്വഭാവം, വിഷാദം, ആകാംക്ഷ തുടങ്ങിയവയൊക്കെ അനന്തര ദുരന്ത ഫലങ്ങളാണ്. വിവിധ മനോ -ശാരീരിക രോഗങ്ങൾക്കും ഇത്‌ കാരണമായേക്കാം. ഇതിന്റെ പിന്നിലെ പ്രധാന പ്രതികളായ കെട്ടപ്പെട്ട വികാരങ്ങളെ മെഡിക്കൽ ടെക്നോളജിയിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.

ശരീരത്തെ രോഗബാധിതമാക്കുന്നതും സമാധാനം നഷ്ടപ്പെടുത്തുന്നതും ആന്തരിക വൈകാരിക സംഘർഷങ്ങൾ ഉണ്ടാക്കുന്നതുമായ കെട്ടപ്പെട്ട വികാരങ്ങൾ മോചിപ്പിക്കപ്പെടാതെ വൈകാരിക പ്രതിസന്ധികൾ തീരില്ല. രോഗലക്ഷണങ്ങളെ താൽക്കാലികമായി ശാന്തമാക്കാൻ മരുന്നുകൾക്ക് കഴിഞ്ഞേക്കാം. പക്ഷേ, നിഷേധ വികാരങ്ങൾ മോചിപ്പിക്കപെടുന്നതുവരെ സഹനവും സംഘർഷവും തുടർന്നുകൊണ്ടിരിക്കും. വിമോചനം വൈകുന്തോറും പിരിമുറുക്കവും മനോഭാരങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കും.

 ജീവിതത്തിലെ ദുരനുഭവങ്ങളും മുറിവുകളും വൈകാരിക പ്രതിസന്ധികളുമൊക്കെ കാലം സുഖമാക്കും എന്ന് പറയാറുണ്ട്. അത് പൂർണ്ണമായും ശരിയല്ല. ഓർമ്മയുടെ ഫയലിൽ വൈകാരിക തീവ്രതയോടെ അവയെന്നും ഉണ്ടായിരിക്കും. വേദനിപ്പിച്ചു കൊണ്ടിരിക്കും. ഇത്തരം നിഷേധ വികാരങ്ങളുടെ ലോഡ് ഷെഡ്ഡിങ്ങിലൂടെ മാത്രമേ ആശ്വാസവും ആന്തരിക സൗഖ്യവും ലഭിക്കുകയുള്ളൂ. മാത്രവുമല്ല, പുതിയ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കപ്പെടാനും ഇത് ആവശ്യമാണ്.
 'കടക്കാരോട് ക്ഷമിക്കുന്നത് ' വിസ്മയകരമായ മനസ്ശാസ്ത്ര ചികിത്സയും ആത്മ വിശുദ്ധികരണത്തിനുള്ള വഴിയുമാണ്. വഞ്ചന, അപമാനം, പീഡനം തുടങ്ങിയ മുറിവുകളുണ്ടാക്കിയവർക്ക് ക്രിസ്തുവിന്റെ നാമത്തിൽ മാപ്പ് കൊടുക്കുവാനും മറക്കുവാനും തയ്യാറാകുമ്പോൾ തടവറയിലെ നിഷേധ വികാരത്തിന്റെ മേലുള്ള കെട്ടുകൾ അഴിയും. ആന്തരിക തിരമാലകളും കൊടുങ്കാറ്റുകളും ശാന്തമാകും.

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”. ലൂക്കോസ് 4:18-19/ യെശയ്യ 61:1

 ' We never recover until we forgive, forgiveness is the only Healer...' - Alan PatonPaton
✳️
-ഫാ. ഡോ. ഏ. പി. ജോർജ്.

Wednesday, September 27, 2023

മനസ്സ് മേഘാവൃതമാകുമ്പോൾ

 നിരാശയുടെയും നിസ്സഹായതയുടെയും വൻ തിരകൾ ആഞ്ഞടിച്ചുകൊണ്ടാണ്  വിഷാദരോഗത്തിന്റെ ആഗമനം.

വിഷാദരോഗ വേലിയേറ്റത്തിന്റെ ആഘാതവും കാഠിന്യവും കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ആദം ബോർലാൻഡ് എന്ന മനശാസ്ത്രജ്ഞന്റെ അഭിപ്രായം.

1.  ശൂന്യതാ ബോധം, നിരാശ, അമിത കുറ്റബോധം, ഭക്ഷണത്തോടുള്ള വിരക്തി, ഉൾവലിയിൽ,  ആത്മഹത്യാ ചിന്തകൾ, ഉറക്കക്കുറവ് തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചില മുൻകരുതലുകൾ എടുക്കുമെങ്കിൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കും.

2. സമൂഹത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഉൾവലിയുവാനുള്ള താൽപര്യം രോഗത്തിന്റെ ലക്ഷണമാണ്.  അത്  രോഗം ഉണ്ടാക്കുന്ന നിസ്സഹായതയും നിർവികാരതയും മൂലമാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുമായി വൈകാരിക പ്രതിസന്ധികൾ പങ്കുവെക്കണം. മാനസികാരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ ഒറ്റപ്പെട്ടുപോകും. അത്‌ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

3. വിഷാദരോഗം ഉറക്കത്തിന്റെ ശൈലിയിലും  ദൈർഘ്യത്തിലും മാറ്റങ്ങൾ വരുത്തും. ഉണർന്നതിനുശേഷം വളരെ സമയം കിടക്കുന്നതും പകൽ ദീർഘസമയം ഉറങ്ങുന്നതും രാത്രിയിലെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. കാപ്പിയും ചായയും   സ്ക്രീൻ സമയവും നിയന്ത്രിക്കുന്നത്  ഉറക്കത്തിന് സഹായകമാകും.

4. വിഷാദരോഗം ആരോഗ്യകരമായ ഭക്ഷണരീതിയെ തകിടം മറിക്കാറുണ്ട്.  ചിലർക്ക് ഭക്ഷണത്തോട് വിരക്തി തോന്നും. പതിവു ഭക്ഷണം താൽപര്യമില്ലെങ്കിൽ എളുപ്പത്തിൽ കഴിക്കാവുന്ന ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പരീക്ഷിക്കാവുന്നതാണ്. ചിലരിൽ വിഷാദരോഗം അമിത ഭക്ഷണ താൽപര്യവും ഉണ്ടാക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണം അധികം കഴിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.  വിഷാദരോഗത്തിന്റെ ആലസ്യത്തിൽ നിന്നുള്ള അതിജീവനത്തിന്  ശരീരമനസ്സുകളെ  ശക്തമാക്കാൻ സന്തുലിതമായ ഭക്ഷണശൈലി അത്യാവശ്യമാണ്.

5.വിഷാദരോഗവും മദ്യവും തമ്മിൽ കൂട്ടിക്കലർത്തുന്നത് രോഗ പ്രതിസന്ധികൾ വർദ്ധിപ്പിക്കും. എല്ലാത്തരം ലഹരിയും വൈകാരിക അവസ്ഥയെ ദോഷകരമായി സ്വാധീനിക്കും.  ഉറക്കം തടസ്സപ്പെടുത്തും.

6. വൈകാരിക പ്രതിസന്ധികളും തളർച്ചയും ലഘുകരിക്കുവാനും ഉറക്കം മെച്ച പ്പെടുത്താനും വ്യായാമം സഹായകമാണ്. വിഷാദ അവസ്ഥയിലെ നിഷ്ക്രിയമായിരിക്കുവാനുള്ള താൽപര്യത്തെ മറികടക്കുവാൻ ശ്രമിക്കണം.  ഇതിന് വലിയ ശ്രമകരമായ വ്യായാമം വേണമെന്നില്ല. ദിവസവും കുറച്ച് സമയം നടക്കുന്നതുതന്നെ വലിയ പ്രയോജനം ചെയ്യും. ചലനം ചാലക ശക്തിയുടെ ഉറവിടമാണ്.

7. ദൈനംദിനം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിലുള്ള വിരക്തി വിഷാദരോഗത്തിന്റെ പ്രത്യേകതയാണ്. താല്പര്യമൊന്നും തോന്നുന്നില്ലെങ്കിലും ദിനചര്യകളും മറ്റു ദൈനംദിന കാര്യങ്ങളും  ചെയ്യുമ്പോൾ വിഷാദത്തിന്റെ നിഷ്ക്രിയ തടവറയിൽ  നിന്ന് പുറത്തിറങ്ങുവാൻ കഴിയും. സാധാരണ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായ പുതിയ കാര്യങ്ങളും ചെയ്യുന്നത് മനസ്സിനെ സജീവമാക്കാൻ സഹായിക്കും. വായന, പെയിന്റിങ്, സംഗീതം,  പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക... തുടങ്ങിയവ മനസ്സിനെ സജീവമാക്കാൻ സഹായിക്കുന്ന  ഉണർത്തു പാട്ടുകളാണ്. വിഷാദ മാനസികാവസ്ഥയിൽ, എപ്പോഴും നിഷേധ ചിന്തകളുടെ ഫാസ്റ്റ് ട്രാക്കിലോടുന്ന മനസ്സിന്റെ ശ്രദ്ധ തിരിപ്പിക്കാൻ ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയർ സർവീസ് ചെയ്യുന്നതും നല്ലതാണ്.
മേൽപ്പറഞ്ഞ സമീപനങ്ങൾ വിഷാദ രോഗത്തിന്റെ ആഘാതം കുറയ്ക്കാനും മനസ്സിനെ കൂടുതൽ പ്രവർത്തനക്ഷമാക്കാനും  സഹായിക്കും.

വിഷാദ രോഗിയാകുന്നത് ലജ്ജാകരമായ കാര്യമായി ഒരിക്കലും കാണരുത്. മത്തിഷ്ക്കത്തിലെ രാസ ഘടകങ്ങളിലും ഹോർമോണുകളിലും വരുന്ന വ്യതിയാനങ്ങൾ മറ്റ് ശാരീരിക രോഗങ്ങൾ പോലെ സ്വാഭാവിക പരിണാമങ്ങളാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ നിരീക്ഷണത്തിൽ സമൂഹത്തിലെ പ്രായപൂർത്തിയായവരിൽ 6.7 ശതമാനം പേരിൽ വിഷാദരോഗം കണ്ടുവരുന്നുണ്ടത്രെ. മരുന്നുകൊണ്ടും കൗൺസിലിംഗ് കൊണ്ടും ഈ രോഗത്തെ നിയന്ത്രിക്കുവാൻ ആധുനിക മെഡിക്കൽ സയൻസ് സജ്ജമാണ്.

മരുന്നുകളോടൊപ്പം ദൈവാശ്രയവും പ്രാർത്ഥനയും അതിജീവന ശക്തിക്ക് സഹായകമാണ്. കഠിനജീവന ജീവിതസഹനങ്ങളിലൂടെ കടന്നുപോയ അനേകരുടെ പ്രാർത്ഥനകളും അവർക്ക് ദൈവം കൊടുത്ത സാന്ത്വന വചനങ്ങളും കൊണ്ട് സമ്പന്നമാണ് ബൈബിൾ.

നിങ്ങളുടെ വിഷാദരോഗം അതികഠിനമാണെങ്കിലും ഭാവി ഇരുളടഞ്ഞതായി തോന്നുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും നിങ്ങളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന സത്യം മറക്കരുത്.

മനസ്സിന്റെ സൃഷ്ടാവും ടെക്നീഷ്യനുമായ ദൈവത്തിന് തകർന്നും തളർന്നുംപോയ മനസ്സിനെ സൗഖ്യമാക്കാനും സജീവമാക്കാനും കഴിയും. വിശ്വസിക്കൂ, പ്രത്യാശിക്കു, ദൈവത്തിന്റെ മഹത്വം കാണുവാനും സൗഖ്യം അനുഭവിക്കുവാനും സാധിക്കും.

'യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.'
ആവർത്തനം 31:8

'നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.'
യിരേമ്യാവു 29:11

' അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.'
മത്തായി 11:28

'നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.'
യോഹന്നാൻ 16:33

'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'
ഫിലിപ്പിയർ 4:13

ഈ വചനങ്ങളാൽ ദൈവം നിങ്ങളുടെ മനസ്സിനെ പ്രത്യാശയിൽ ഉറപ്പിക്കട്ടെ!
🔆
-ഫാ. ഡോ. ഏ. പി. ജോർജ്.

Saturday, June 3, 2023

പവർ ഓഫ് ഹോപ്പ്

                 

   പ്രതീക്ഷ ഒരു മിറക്കിൾ മെഡിസിനാണ്. പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാകുമെന്ന വിശ്വാസമാണ് പ്രതീക്ഷ. പ്രതിസന്ധികൾ മാറിയിരുന്നെങ്കിൽ എന്ന ആഗ്രഹമല്ല, അവ എത്ര വലുതാണെങ്കിലും മാറ്റം വരുമെന്ന ഉറച്ച വിശ്വാസമാണ് പ്രതീക്ഷ.

ജീവിതത്തിൽ നേടിയതെല്ലാം ദുരന്തങ്ങൾ കൊള്ളയടിച്ചാലും  അവയൊക്കെ വീണ്ടും നേടുവാൻ കഴിയുമെന്ന വിശ്വാസമാണ് പ്രതീക്ഷ. എല്ലാ സാധ്യതകളും അസ്തമിച്ചിടത്ത് പുതിയ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നതിനുള്ള ഡ്രൈവിംഗ് ഫോഴ്സിന്റെ ഉറവിടം  പ്രതീക്ഷയാണ്.

എല്ലാ വാതിലുകളും അടഞ്ഞാലും  സാധ്യതകളുടെ മറ്റു വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയോടെ പരിശ്രമവും അന്വേഷണങ്ങളും തുടരുന്നവരുടെ മുൻപിൽ തുറക്കാത്ത വാതിലും തുറക്കും. പാടാത്ത വീണയും പാടും.

പ്രതീക്ഷയ്ക്ക് യാതൊരു സാധ്യതകളും ഇല്ലെന്ന് വിദഗ്ധരും ഗോസിപ്പുകാരും പറഞ്ഞേക്കാം. അപ്പോഴും പ്രതീക്ഷയുടെ ഒരടി മണ്ണിൽ ചവിട്ടി നിന്ന് നല്ല നാളെയെ സ്വപ്നം കാണുന്നവർക്ക് യാത്ര തുടരാൻ ഒരു ഒറ്റയടിപ്പാത തുറക്കും. അത്തരം ഒറ്റയടിപ്പാതയിലൂടെ നടന്നു നടന്ന്, പ്രതികൂലതയുടെ അറ്റ്ലാന്റിക് കടന്നവർ ലക്ഷം ലക്ഷങ്ങളാണ്. നിരാശയുടെ കൂരിരുൾ ടണലിലൂടെ ബഹുദൂരം നടന്ന്‌, വെളിച്ചത്തിന്റെ വിശാല ലോകത്ത് എത്തിയ ധീരരാണിവർ.

കത്രീന, റീത്ത തുടങ്ങിയ ചുഴലി കൊടുങ്കാറ്റിന്റെ ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്കിടയിൽ മെഡിക്കൽ ടീമിനോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ഡോ. ഡയിൽ ആർച്ചറിന്റെ  നിരീക്ഷണത്തിൽ ദുരന്തബാധിതരിൽ രണ്ട് വിഭാഗങ്ങളെ കണ്ടുമുട്ടി:
ദുരന്തത്തിന്റെ ഇരകളും (psychological victims) ദുരന്തം അതിജീവിച്ചവരും ( psychological survivers).
ദുരന്തത്തിന്റെ ഇരകളായവർ അശുഭ ചിന്താഗതിക്കാരും നിഷ്ക്രിയരും ദുരന്തങ്ങളെയും നഷ്ടങ്ങളെയുംപ്പറ്റി മാത്രം  ചിന്തിച്ച് കഴിയുന്നവരും ആയിരുന്നു. ആരെങ്കിലും സഹായിക്കുമെന്നോ സ്വയം എന്തെങ്കിലും സാധിക്കുമെന്നൊ ചിന്തിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

  എന്നാൽ അതിജീവനക്കാർ പ്രവർത്തനനിരതരും ശുഭപ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരും ആയിരുന്നു. തകർച്ചകളെ അതിജീവിക്കാൻ സ്വയം എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്നാണ് അവർ ചിന്തിച്ചിരുന്നത്.

'ദുരന്ത ഇര'യുടെ മെന്റൽ സെറ്റിൽ നിന്ന് അതിജീവനത്തിന്റെ മെന്റൽ സെറ്റിലേക്ക് മനോഭാവങ്ങളെ രൂപപ്പെടുത്തുവാൻ അദ്ദേഹം നൽകിയ പരിശീലനം, ദുരന്ത ചിന്തകളിൽ കുടുങ്ങിപ്പോയവരിൽ അനുകൂല മാറ്റങ്ങളുണ്ടാക്കി.

ജീവിതത്തിൽ ശുഭപ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കുന്ന ചില കാര്യങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്:

-ദൈവത്തിലും ഉറ്റവരിലും അഭ്യുദയകാംക്ഷികളിലുമുള്ള  ഉറച്ച വിശ്വാസം പ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കും.

-നഷ്ടപ്പെട്ടതും നേടുവാൻ കഴിയാത്തതും ഓർത്തു വിഷമിക്കാതെ, ലഭിച്ച നന്മയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരാകുമ്പോൾ ശുഭപ്രതീക്ഷയിൽ മനസ്സുറയ്ക്കും.

-ജീവിതത്തിൽ നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങളെ സ്നേഹിക്കുന്നവരെയുംപ്പറ്റി ചിന്തിക്കുക. അവരുമായുള്ള സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തുക.  ഗോസിപ്പുകാരെയും അസൂയക്കാരെയും ഗൗനിക്കാതിരിക്കുക.

സഹന ദുരന്തങ്ങളുടെ കറുത്ത രാത്രി താൽക്കാലികം മാത്രമാണെന്നും പ്രഭാതം കടന്നു വരുമെന്നുമുള്ള ഉറച്ച വിശ്വാസം പ്രതീക്ഷ നൽകും.  ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനും പ്രത്യാശയുടെ  ചുവടുവെച്ച് മുന്നോട്ടു പോകുവാനും അത്തരമൊരു ശുഭ ചിന്ത മാത്രം മതി.

ബിസി 612 ൽ ജീവിച്ചിരുന്ന പഴയ നിയമത്തിലെ ഹബക്കുക്ക് പ്രവാചകന്റെ പ്രതികൂല സാഹചര്യങ്ങളിലെ പോസിറ്റിവിറ്റി വിസ്മയകരമാണ്. എല്ലാം നഷ്ടപ്പെട്ടപ്പോഴും സകലവും പ്രതികൂലമായപ്പോഴും ദൈവത്തിൽ പ്രതീക്ഷവയ്ക്കുന്ന പ്രവാചകന്റെ അതിജീവനശക്തി അപാരമാണ് :

'അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ്‌ എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു. '
ഹബക്കുക്ക്‌ 3 : 17-19

Hope is such an energy By which any dark part of life can be illuminated.
     -ഫാ. ഡോ. ഏ. പി. ജോർജ്‌ 

Tuesday, May 9, 2023

സമയമായി

 ദാമ്പത്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് ഒരു ദിവസം കൊണ്ടല്ല. നിരന്തരം അവഗണിക്കപ്പെടുന്ന പരാതികളും പരിഭവങ്ങളും ക്രമേണ ഗുരുതര പ്രശ്നങ്ങളായി തീർന്നേക്കാം. ദാമ്പത്യത്തിന്റെ തുടക്കത്തിലും ജീവിത സായാഹ്നത്തിലും  പ്രതിസന്ധികൾ ഉണ്ടാകാം. ആത്മബന്ധം, ആശയവിനിമയം, വിശ്വസ്തത തുടങ്ങിയവയിലെ പൊരുത്തക്കേടുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധരുടെ 'റിലേഷൻഷിപ് ഗൈഡൻസ്' സഹായകമാകും.


വിദഗ്ധസഹായം ആവശ്യമുണ്ടെന്ന് സമ്മതിക്കാൻ പലപ്പോഴും ദമ്പതികൾ തയ്യാറാകാറില്ല. പീഡനങ്ങളും ഭീഷണികളും നിസ്സഹകരണവും ഒക്കെ ഇണയെ  നിയന്ത്രിക്കുവാനും തോൽപ്പിച്ച് കീഴടക്കാനുമുള്ള മാർഗ്ഗങ്ങളായി പലരും സ്വീകരിക്കാറുണ്ട്. അതൊക്കെ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ആഡംബോർലാൻഡ് ദാമ്പത്യ പ്രതിസന്ധികൾ നേരിടുന്ന ദമ്പതികൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്.

'മാര്യേജ് കൗൺസിലിംഗ്'  ഉപദേശം നൽകലാണെന്ന തെറ്റുദ്ധാരണ പലർക്കും ഉണ്ട്. അതുകൊണ്ട് പ്രതിസന്ധികളിലായ ദമ്പതികളെ എല്ലാവരും ഉപദേശിക്കുവാൻ തുടങ്ങും. പ്രശ്നങ്ങളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാതെയുള്ള ഉപദേശങ്ങൾ ദമ്പതികളിൽ നിരാശയും വിരസതയും  ഉണ്ടാക്കും.
ബന്ധുക്കളുടെയും വീട്ടുകാരുടെയും ഇടപെടൽ പ്രശ്നം സങ്കീർണമാക്കും.
ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതുകൊണ്ട്, ഇനി ആരോഗ്യകരമായ ബന്ധം സാധ്യമല്ലെന്ന വിധിയെഴുത്ത് ശരിയല്ല. പ്രശ്നങ്ങൾ ലഘുകരിക്കാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കും.

മാര്യേജ് കൗൺസിലിംങ്ങിനുള്ള സമയമായി എന്ന് തീരുമാനിക്കാനുള്ള 5 ലക്ഷണങ്ങളെപ്പറ്റി ആഡം ബോർലൻഡ് പറയുന്നത് നമുക്ക് ശ്രദ്ധിക്കാം :

1. ആശയവിനിമയം തടസ്സപ്പെടുക/ you struggle to communicate
വീട്ടിൽ ബഹളം ഉണ്ടാക്കുന്നതും നിശബ്ദത തുടരുന്നതുമൊക്കെ ആശയവിനിമയ തകരാറിന്റെ ലക്ഷണങ്ങളാണ്.
ആശയവിനിമയത്തിലെ വൈകല്യങ്ങളും  പ്രസാദാത്മകമായ സംസാരശൈലിയും ഏതൊക്കെയെന്ന്‌ മാര്യേജ് കൗൺസിലർ വ്യക്തമാക്കിത്തരും.
ആശയ വിനിമയത്തിൽ തുടർച്ചയായി ഇടർച്ചകൾ ഉണ്ടാകുമ്പോൾ വിദഗ്ധസഹായം നേടുവാനുള്ള സമയമായി എന്ന് അറിയണം.

2. ശാരീരികവും വൈകാരികവുമായ അടുപ്പക്കുറവ് രണ്ടാമത്തെ മുന്നറിയിപ്പാണ്/ lack of physical or emotional intimacy.

സ്നേഹ വികാരങ്ങൾ കൊണ്ട് നിറയേണ്ടതാണ് ദാമ്പത്യ സൗഹൃദം. സെക്ഷ്വൽ കെമിസ്ട്രിയും മാനസിക അടുപ്പവും വറ്റിവരണ്ടുണങ്ങിപ്പോയ, വെറും സഹവാസി ബന്ധം അപകട സിഗ്നൽ ആണ്.

3.വിശ്വസ്തതയുടെ തകർച്ച/ the trust has been broken

ദാമ്പത്യ ബന്ധത്തിൽ വഞ്ചന പലവിധത്തിൽ കടന്നു വരാറുണ്ട്. അത് ലൈംഗിക മേഖലയിൽ മാത്രമാണെന്ന തെറ്റുദ്ധാരണ പല ദമ്പതികൾക്കും ഉണ്ട്. സൈബർ അഡിക്ഷനും  നുണ പറയുന്നതും ഒക്കെ പരസ്പര വിശ്വസ്തതയുടെ അടിത്തറ ഇളക്കാറുണ്ട്. മാര്യേജ് കൗൺസിലുകളിൽ ഇത്തരം ട്രസ്റ്റ് ഇഷ്യൂസ് ചർച്ച ചെയ്യുന്നത് പരിഹാരം കണ്ടെത്തുവാൻ സഹായകമാകും.

4. ജീവിതത്തിലെ പ്രതികൂല സംഭവങ്ങളും മാറ്റങ്ങളും ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകാറുണ്ട് / major life changes

കുട്ടിയുടെ ജനനം,  പ്രിയപ്പെട്ടവരുടെ വേർപാട്,  വീട് മാറ്റം, പുതിയ ജോലിയുടെ തയ്യാറെടുപ്പ് തുടങ്ങിയവയൊക്കെ ദാമ്പത്യ ബന്ധത്തിൽ വലിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കാറുണ്ട്.
പ്രതിസന്ധിയുടെ ഓളങ്ങൾ മുറിച്ച് മുന്നേറുവാൻ രണ്ടുപേരും ഒരുമിച്ച് ഒരേ ദിശയിലേക്ക് തുഴയണം. ദുരന്താനുഭവങ്ങളും പ്രതിസന്ധികളും ഇളക്കി മറിച്ച ജീവിതത്തെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാൻ സ്വീകരിക്കേണ്ട സമീപന മാർഗങ്ങൾ മെഡിക്കൽ ടീം നിർദ്ദേശിക്കും. മറ്റു കുടുംബാംഗങ്ങളുടെ അസ്വസ്ഥതകൾ പരിഹരിക്കുവാൻ ഫാമിലി കൗൺസിലിംങ്ങും സഹായകമാണ്.

5. ആരെങ്കിലും ഒരാൾ ആസക്തിയിൽ വീഴുമ്പോൾ മുൻകരുതലകൾ എടുക്കണം/ one of you has an addiction

മദ്യം, ലഹരി മരുന്നുകൾ, ചൂതു കളി, പോർണോഗ്രാഫി, സാമ്പത്തിക മിതത്വമില്ലായ്മ തുടങ്ങിയവയൊക്ക ദാമ്പത്യ  പ്രതിസന്ധികളുണ്ടാക്കും. ഇത്തരം സമയങ്ങളിൽ രോഗബാധിതരായ  ജീവിതാപങ്കാളികളോട് വെറുപ്പും വിദ്വേഷവും തോന്നുക സ്വാഭാവികമാണ്. ആസക്തികൾ രോഗാവസ്ഥയും വ്യക്തിത്വ വൈകല്യങ്ങളുടെ അനന്തരഫലവുമാണ്. വൈകാരിക പ്രതിസന്ധികളും അവയ്ക്ക് പിന്നിലെ കാരണങ്ങളാകാം. ഇവരുടെ മാനസികാരോഗ്യം സന്തുലിതാവസ്ഥയിൽ ആക്കാൻ  മെഡിക്കൽ ടീമിന് കഴിയും.

75 ശതമാനം ദാമ്പത്യ പ്രതിസന്ധികളിലും മാരേജ് കൗൺസിലിംഗ് പ്രയോജനകരമാണെന്നാണ് അമേരിക്കൻ സൈക്കോളജി അസോസിയേഷന്റെ അഭിപ്രായം. പ്രതിസന്ധികൾക്ക് പൂർണ്ണമായ പരിഹാരമായില്ലെങ്കിലും, ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ കൗൺസിലിങ് സഹായിക്കും.
പങ്കാളി കൗൺസിലിങ്ങിന് സഹകരിക്കുവാൻ തയ്യാറില്ലാത്ത സാഹചര്യത്തിൽ ഒരാൾ മാത്രം പോകുന്നതുകൊണ്ടും പ്രയോജനം ഉണ്ട്. സഹനത്തിന്റെ വഴിയിലൂടെ യാത്ര തുടരാനും പങ്കാളിയുടെ സ്വഭാവ ബലഹീനതകളുമായി പൊരുത്തപ്പെട്ട് 'വർക്കിംഗ് റിലേഷൻ' നിലനിർത്തുവാനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മെഡിക്കൽ ടീം നൽകും.

അനേകം വർഷങ്ങളിലെ മുറിവുകൾ മൂലം തകർന്ന ദാമ്പത്യ ബന്ധം പ്രവർത്തനക്ഷമമാക്കുവാൻ കൗൺസിലറുമായി കുറെ സമയം ചെലവഴിക്കേണ്ടി വരും.
ഒറ്റ സിറ്റിങ്ങ് കൊണ്ട് കൗൺസിലിംഗ് നിഷ്പ്രയോജനമാണെന്ന് വിധിയെഴുതരുത്. അനുകൂല മാറ്റങ്ങൾ കണ്ടു തുടങ്ങാൻ കുറഞ്ഞത് നാല് സെക്ഷൻ എങ്കിലും വേണ്ടിവരും.

പ്രിയ ദമ്പതികളെ,
നസറേത്തിൽനിന്ന് നന്മയുണ്ടാകില്ലെന്ന ചിന്താഗതി തെറ്റായിരുന്നു. ലോകത്തിന്റെ രക്ഷിതാവിനെ ദൈവം വളർത്തിക്കൊണ്ടുവന്നത് നസ്രത്തിൽ നിന്നാണ്. ജീവിതാപങ്കാളിയെ വ്യത്യസ്ത വ്യക്തിയായി അംഗീകരിക്കുകയും ഞാൻ ആഗ്രഹിക്കുന്നത് പോലെ ആക്കി തീർക്കണമെന്ന നിർബന്ധം ഉപേക്ഷിക്കുകയും ചെയ്താൽ, അവരുടെ വ്യക്തിത്വ പ്രത്യേകതകളെ ഉൾക്കൊള്ളുവാൻ വിശാല മനസ്സ് ഉണ്ടാവുകയും ചെയ്താൽ ഇപ്പോഴത്തെ ദാമ്പത്യ പ്രതിസന്ധികൾക്ക് പരിഹാരമാകും.
ജീവിതപങ്കാളി മാറണമെന്നും അവരെ മാറ്റിയെടുക്കണമെന്നും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് ആദ്യം മാറേണ്ടത്.
സ്നേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. കാരണം,  ദൈവിക ഭാവമാണ് സ്നേഹം. സ്നേഹത്തിൽ തിരുത്തുകയും പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുമെങ്കിൽ  അല്പം വൈകിയാണെങ്കിലും ബന്ധങ്ങൾ സൗഹൃദ പൂർണമാകും.
ജീവിതപങ്കാളിയുടെ ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത നിർമ്മല സ്നേഹം ഒന്ന് പരീക്ഷിച്ചു നോക്കൂ. വിജയം സുനിശ്ചിതമാണ്.
'എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം.
പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും.'
1 കോറിന്തോസ്‌ 7 : 2-5

സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.
ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.
എഫേ. 4 : 31-32

ക്രിസ്തു അവരോട് മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
മത്തായി 19 : 4-6
Fr. Dr. A. P. George

,

Wednesday, December 14, 2022

The trap of negative thoughts

 ജീവിതത്തിലെ പരാജയങ്ങളും വീഴ്ചകളും മനസ്സിൽ നിഷേധ ചിന്തകൾ ഉണർത്തും.  വിവേകം വികാരത്തിന് വഴിമാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന നിഷേധ ചിന്തകൾ ശരീരമനസ്സുകളിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാക്കും.


പ്രണയബന്ധങ്ങളിലും ദാമ്പത്യത്തിലും പ്രതിസന്ധികളുണ്ടാകുമ്പോൾ  പീഡനത്തിനും കൊലപാതകത്തിനും മുതിരുന്നവരുടെ പ്രധാന പ്രശ്നം മനസ്സിലെ നിഷേധ ചിന്തകളുടെ തേരോട്ടമാണ്.

നിഷേധ ചിന്തകളുണ്ടാക്കുന്ന  പ്രതികാരമനോഭാവമാണ്  കുടുംബത്തിലും മത രാഷ്ട്രീയത്തിലും സമൂഹത്തിലും ശിഥില പ്രവർത്തനങ്ങളും അക്രമങ്ങളും ഭിന്നതകളുമൊക്കെ ഉണ്ടാക്കുന്നത്.

ഏകാധിപതിയായ നേതാവിന്റെ മനസ്സിലെ രോഗബാധിതമായ സംശയങ്ങളും അതുണ്ടാക്കുന്ന തെറ്റ് ധാരണകളും വർഗിയ  കലാപങ്ങൾക്കും കൂട്ടക്കൊലക്കും യുദ്ധങ്ങൾക്കും വരെ കാരണമാകാറുണ്ട്. അതെ, മനസ്സിലെ നിഷേധ ചിന്ത സംഹാര സാധ്യതകളുള്ള ബോംബും മിസൈലും ആണ്.

പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന നെഗറ്റീവ് ചിന്താഗതി വച്ചുപുലർത്തുന്ന അനേകരുണ്ട്. അത് ബന്ധങ്ങളെ ശിഥിലമാക്കും.  സൗഹൃദ പൂർണ്ണമായിരുന്ന പല ദാമ്പത്യ ബന്ധങ്ങളും തകർന്നത് ചില നിസ്സാര കാരണങ്ങളാണ്. അത്തരം ദുരന്തങ്ങൾക്ക് പിന്നിൽ നിഷേധ ചിന്തകളുടെ സ്വാധീനം ചെറുതല്ല.
ആരോഗ്യകരമായ ബന്ധം മുന്നോട്ടു കൊണ്ടുപോകുവാൻ  അനാരോഗ്യകരമായ ചിന്തകളെയും സമീപന രീതികളെയും തിരിച്ചറിയണം.  സ്വയം തിരുത്തുവാൻ തയ്യാറാകണം.

എല്ലാ ബന്ധങ്ങളിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അത് സ്വാഭാവികവുമാണ്. രോഗബാധിതമായ സംശയവും   അശുഭ ചിന്തകളും സമാധാനപൂർണ്ണമായ ദാമ്പത്യ ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്.
ദാമ്പത്യ പ്രതിസന്ധികൾക്ക് പിന്നിലെ നിഷേധ ചിന്തകളുടെ അടിയൊഴുക്ക് ഒരു പക്ഷേ ദമ്പതികൾക്കും ബന്ധുക്കൾക്കും മനസ്സിലാകണമെന്നില്ല. അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുവാൻ വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.

നിഷേധ ചിന്തകൾ ദാമ്പത്യ ബന്ധത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ പലവിധത്തിലാണ്:
കാര്യങ്ങളെ പൂർണ്ണമായും നല്ലത് അല്ലെങ്കിൽ ചീത്ത എന്ന രീതിയിൽ   കാണുന്ന എക്സ്ട്രീം മനോഭാവക്കാരാണിവർ. ഇതിനിടയിലുള്ള കാര്യങ്ങളെ മനസ്സിലാക്കുവാൻ ഇവർ ശ്രമിക്കാറില്ല. ജീവിതപങ്കാളി തന്നെ സ്നേഹിക്കുന്നില്ല, വിശ്വസ്തരല്ല എന്നൊക്കെയുള്ള തീവ്ര ചിന്തകളിൽ നിഷേധ ചിന്തകളുടെ സ്വാധീനം ഉണ്ട്.
കഴിഞ്ഞ കാലങ്ങളിലെ മോശമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിലവിലെ കാര്യങ്ങളെ വീക്ഷിക്കുന്നതിന് പ്രേരണ ഉണ്ടാക്കുന്നത് നിഷേധ ചിന്തകളാണ്. മറ്റൊരാൾ ദോഷകരമായിട്ടാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് സ്വയം അനുമാനിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന ചിന്തകൾ നെഗറ്റീവ് ആണ്.

ജീവിതത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വം പങ്കാളിയുടെ മേൽ ആരോപിക്കുന്നതും നിഷേധ ചിന്തകളുടെ സ്വാധീനം കൊണ്ടാകാം. ഇത്‌ ജീവിതപങ്കാളിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം തിരുത്തുമ്പോൾ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. അതിനുപകരം കുറ്റപ്പെടുത്തലുകൾ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും.

വിഷാദാവസ്ഥയിൽ നിഷേധാ ചിന്തകളുടെ സ്വാധീനം മൂലം ചുറ്റുപാടുകളെ പ്രതികൂലമായി കാണുവാനുള്ള സാധ്യത കൂടുതലാണ്. വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ വസ്തുതകളെ നിഷ്പക്ഷമായി  വിലയിരുത്തുവാൻ കഴിയാതെ വരും.

നിഷേധ ചിന്തകൾ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോകാറുണ്ട്. എന്നാൽ ചിലരിൽ ഇത്തരം ചിന്തകൾ അപകടകരമായ ദുസ്വാധീനം ചെലുത്താറുണ്ട്. സഹനപൂർണ്ണമായ ബാല്യകാലം, വ്യക്തിത്വ വൈകല്യങ്ങൾ, മനോ -ശാരീരിക രോഗങ്ങൾ, ജീവിതത്തിലെ തോൽവിയും നഷ്ടങ്ങളും ഒറ്റപ്പെടലും ഒക്കെ നിഷേധമനോഭാവങ്ങൾക്ക് പിന്നിലെ കാരണങ്ങളാകാം.
നിഷേധ ചിന്തകളുടെ  വലിയേറ്റങ്ങൾ ഏകാഗ്രത നഷ്ടപ്പെടുത്തും.  ദൈനംദിന ജോലിയിൽ ശ്രദ്ധക്കുറവും ബന്ധങ്ങൾക്കിടയിൽ പ്രതിസന്ധിയും ഉണ്ടാക്കും. അപകടകരമായ തീരുമാനങ്ങളിലേക്ക് ചുവടുവെക്കാൻ പ്രേരണയുമുണ്ടാക്കും.

ദാമ്പത്യപങ്കാളിയുടെ കുറ്റവും കുറവുകളും അതിശയോക്തിപരമായി ചിന്തിച്ച്  പ്രതിസന്ധികളുണ്ടാക്കുന്നവരുടെ മനോഭാവങ്ങളെ തിരുത്തുവാൻ മനശാസ്ത്ര ചികിത്സ സഹായകരമാണ്.

ജീവിതപങ്കാളിയെ പരീശമനോഭാവത്തോടെ നിരന്തരം കുറ്റപ്പെടുത്തുന്നത്  ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകും. ആരും പൂർണ്ണരല്ല,  എല്ലാവരിലും പോരായ്മകളുണ്ട്. പരിമിതികളുള്ളവരെ കൂട്ടിച്ചേർത്താണ് ദൈവം കുടുംബം പണിയുന്നത്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭാര്യയെ സ്നേഹിക്കുവാനും ഉപാധികളില്ലാത്ത സ്നേഹത്തോടെ ഭർത്താവിനെ കരുതുവാനും ദമ്പതികൾ തയ്യാറാകുമ്പോൾ അവർക്കിടയിൽ നിഷേധ ചിന്തകൾക്ക് സ്ഥാനമില്ലാതാകും.

സ്നേഹം ദോഷത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് സ്നേഹത്തിന്റെ അപ്പോസ്തലനായ പൗലോസിന്റെ ഉപദേശം. ജീവിതപങ്കാളിയുടെ പരാജയത്തിന്റെയും വീഴ്ചയുടെയും ഫയലുകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് പരസ്പരം സ്നേഹിക്കുവാൻ പ്രയാസമാണ്. 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളോടും ക്ഷമിക്കണമെ'യെന്ന കണ്ടീഷണൽ പ്രാർത്ഥന ചൊല്ലുന്ന ദമ്പതികൾ പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കുവാനും അനുകൂല ചിന്തകളെ പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കണം.

തെറ്റുകൾ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നവർക്ക് ക്ഷമ നൽകുക. തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുക. ആ നിശബ്ദത നിങ്ങളുടെയും ദാമ്പത്യ ബന്ധത്തിന്റെയും വിജയമാവും.

ഇണങ്ങുവാൻ വരുന്നവർ നമ്മളോട് തോറ്റു വരുന്നതല്ല,
നമ്മൾ അവരെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ അവർ നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണെന്നറിയണം. അനുരഞ്ജനത്തിനുള്ള അത്തരം സുവർണ്ണാവസരങ്ങൾ നിഷേധ മനോഭാവം മൂലം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-ശുഭാശംസകൾ!
-ഫാ. ഡോ. ഏ. പി. ജോർജ്

Thursday, November 24, 2022

Don't be mean to yourself

 'മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.'

സദൃശ്യവാക്യങ്ങൾ 18:21 

മരണവും ജീവനും നാവിൽ നിന്ന് വരുന്നു എന്ന ശലോമോന്റെ കാഴ്ചപ്പാട് ഉദാത്തമാണ്. നമ്മൾ മറ്റുള്ളവരെപ്പറ്റി സംസാരിക്കുമ്പോഴും നമ്മെ പറ്റി ചിന്തിക്കുമ്പോഴും മരണത്തിനും ജീവനും,  പ്രത്യാശക്കും നിരാശക്കുമുള്ള  സാധ്യതകൾ ഉണ്ട്.

സംസാരിക്കേണ്ടതും സംസാരിക്കാതിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുവാനും നിയന്ത്രിക്കുവാനുമുള്ള  കഴിവും വിവേചനവരവും ദൈവം നമുക്ക് തന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും നമ്മൾ അത് പ്രയോജനപ്പെടുത്താറില്ലെന്ന് മാത്രം.

ഓരോ ദിവസത്തിന്റെ അവസാനവും നമ്മൾ ചിന്തിച്ചതും മറ്റുള്ളവരോടു സംസാരിച്ചതും എന്തൊക്കെയാണെന്ന് ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്. ആത്മവിശ്വാസം തകർക്കുന്നതും മുറിവേൽപ്പിക്കുന്നതുമായ ചിന്തകളാണ് നമ്മെ പറ്റി നമ്മൾ നിരാശയും പരാജയബോധവും വിഷാദവും മനസ്സിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടാക്കികൊണ്ടിരിക്കും. എന്നെ ആരും സ്നേഹിക്കുന്നില്ല, ഞാനൊരു പരാജയമാണ്, എന്റേത് നികൃഷ്ട ജന്മമാണെന്ന ചിന്തകളുടെ വേലിയേറ്റം ശക്തമാകുമ്പോഴാണ് പലരും നിരാശയിലേക്കും ആത്മഹത്യയിലേക്കും ചുവടുവെക്കുന്നത്. നമ്മിലെ നിഷേധ ചിന്തകൾക്ക് പ്രോത്സാഹനം കൊടുത്താൽ പിന്നീട് അത്‌ വാക്കുകളും പ്രവർത്തികളുമായിത്തീരും. അത്‌ നമുക്കും മറ്റുള്ളവർക്കും പ്രതിസന്ധി ഉണ്ടാകും.

അതെ, നിഷേധ ചിന്തകൾ സ്വയം നിറയൊഴിക്കലാണ്, സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കലുമാണ്.

നമ്മുടെ വാക്കുകളെയും പ്രവർത്തികളെയും മനോഭാവങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളാണ്. ഒരു ശരാശരി മനുഷ്യന്റെ മനസ്സിൽ ഒരു ദിവസം 54000ത്തോളം ചിന്തകൾ വിരിയുന്നുണ്ടത്രേ!

ഈ ചിന്തകളിൽ നമുക്കും മറ്റുള്ളവർക്കും ക്ഷതവും മരണവും ഉണ്ടാക്കുന്ന  നിഷേധചിന്തകളെ നാം നിരീക്ഷിച്ച്, തിരിച്ചറിയേണ്ടതാണ്.

ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി ഉയരുന്ന എല്ലാ ചിന്തകളെയും താൻ പിടിച്ചടക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത്:

'ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.

അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കുന്നു.' 2 കൊരിന്ത്യർ10:4-5

ചിന്തകൾ ക്രമേണ പ്രതികരണങ്ങളും പ്രവർത്തികളുമായി രൂപപ്പെടുമെന്നതുകൊണ്ട് ചിന്തകളുടെ മേൽ ഒരു നിയന്ത്രണവും ക്വാളിറ്റി കൺട്രോളും അത്യാവശ്യമാണ്.

നമ്മുടെ മനസ്സിൽ രൂപംകൊള്ളുന്ന പ്രതികാരം, സംശയം, തെറ്റുധാരണ തുടങ്ങിയ ചിന്തകൾ പല ദുരന്തങ്ങൾക്കും ബന്ധങ്ങളുടെ തകർച്ചക്കും കാരണമാകാറുണ്ട്.

നിഷേധ ശക്തികൾ നമ്മിൽ വിഷലിപ്ത ചിന്തകൾ ഉണർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് അപ്പോസ്തലൻ പത്രോസ് പറയുന്നത്:

'നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.'1 പത്രോസ് 5 : 7-8.

മനസ്സിലെ പ്രതികാര ചിന്തകൾമൂലം ആഞ്ഞടിച്ച വികാര കൊടുങ്കാറ്റിന്റെ വഴിയെ സഞ്ചരിച്ച എത്രയോ ആളുകളാണ് കൊലപാതകങ്ങളുടെയും വർഗീയ കലാപങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും കുറ്റക്കാരായി തീർന്നത്. 

നമ്മുടെ മനസ്സുപറയുന്ന പാഴ് വാക്കുകൾ മുഴുവനും വിശ്വസിക്കരുത്. നമ്മുടെ ചിന്തകൾ  എപ്പോഴും  ശരിയാകണമെന്നില്ല. ചിലത് തെറ്റുദ്ധാരണകളും സംശയവും ഭയവുംമൂലമുണ്ടാകുന്ന അബദ്ധ ചിന്തകൾ ആയിരിക്കാം. നമ്മുടെ ചിന്തകളിൽ ചിലതിനെ നമുക്ക് തള്ളേണ്ടിവരും, സ്വയം തിരുത്തേണ്ടി വരും.  നല്ല ചിന്തകളും  അധമ ചിന്തകളും വിരിയുന്ന വയലാണ് നമ്മുടെ മനസ്സ് .

എങ്ങനെയാണ് മനസ്സിൽ അധമ ചിന്തകൾ ഉണ്ടാകുന്നത്?

നമ്മുടെ കഴിഞ്ഞകാല ദുരനുഭവങ്ങൾ, ഇപ്പോഴത്തെ വൈകാരിക സംഘർഷങ്ങൾ, മത്തിഷ്കത്തിലെ രാസപ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ, മീഡിയ മനസ്സിൽ വിളമ്പുന്ന ഗോസിപ് ചിന്തകൾ അങ്ങനെ പലതും അധമ- നിഷേധ ചിന്തകൾക്ക് പിന്നിലെ കാരണങ്ങളാകാം.

നിഷേധ ചിന്തകൾ മനോ- ശാരീരിക മേഖലകളിൽ പിരിമുറുക്കങ്ങൾ ഉണ്ടാക്കും. ജീവിത മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന ജഡത്തിന്റെ  തന്ത്രങ്ങളാണ് അതൊക്കെ. ഈ നിഷേധ ചിന്തകളെ നേരിടുവാനുള്ള ഏക വഴി  ചിന്തകളിലെ സത്യവും മിഥ്യയും   തിരിച്ചറിയലാണ്. ക്രിസ്തു പറഞ്ഞു:  സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന്.

അബദ്ധ ചിന്തകളിൽ നിന്നുള്ള വിമോചനത്തിന് സഹായിക്കുന്നത് തിരുവചന സത്യങ്ങളാണ്.

'ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.'

എബ്രായർ 4:12.

ചിന്തകളെ ശ്രദ്ധിക്കുക,  നിഷേധ ചിന്തകളെ തിരിച്ചറിയുക,  വികല ചിന്തകൾ  മറ്റുള്ളവരോട് പങ്കിടാതിരിക്കുക... ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് 

Pay attention, identify the negative thoughts, And replace those lies with truth before you speak.

നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കുവാൻ കഴിയാതെ വരുമ്പോൾ സമാധാനവും സന്തോഷവും പ്രതിസന്ധിയിലാകും. മറ്റുള്ളവരെ സ്നേഹിക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെവരും . നിഷേധ ചിന്തകൾ മനസ്സിലുണ്ടാക്കുന്ന  വെറുപ്പും വിദ്വേഷവും നമ്മളോടും മറ്റുള്ളവരോടും പ്രകടിപ്പിക്കുവാൻ തുടങ്ങും. ദൈവസ്നേഹം ഹൃദയത്തിൽ നിറയുന്നതുകൊണ്ട്‌ മാത്രമേ ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ.

'പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.'

റോമാ 5 : 5

ദൈവസ്നേഹം നമ്മളിൽ നിറയ്ക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം. ഇതിന് ഹൃദയശുദ്ധിയോടെ പ്രാർത്ഥിച്ചാൽ മതി. കാനാവിലെ കല്യാണ വിരുന്നിൽ,  വെടിപ്പാക്കിയ കൽഭരണികളിലെ  വെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കി മാറ്റിയത് പോലെ നമ്മുടെ ഹൃദയത്തിൽ ദൈവം തന്റെ സ്നേഹവും സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കും.

ദൈവസ്നേഹം നമ്മിൽ നിറയുമ്പോൾ, നമുക്ക് നമ്മെയും മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിയും. ദൈവത്തിന്റെ മക്കളായ മറ്റുള്ളവരെ ആദരിക്കുവാനും സാധിക്കും. പ്രത്യാശയുടെയും ആത്മഹർഷത്തിന്റെയും ചിന്തകൾ മനസ്സിൽ സജ്ജിവമാകും.

ജീവിതത്തിൽ പല വീഴ്ചകളും വന്നിട്ടുണ്ടെങ്കിലും ദൈവം എന്നും എപ്പോഴും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുവാൻ നമുക്ക് കഴിയണം. വീഴ്ചകൾക്ക് മാപ്പ് ചോദിക്കണം. നമ്മിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ദൈവസ്നേഹത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയണം. ലോകം നമ്മെ വെറുക്കുമ്പോഴും, പഴി ദുഷികൾ പറയുമ്പോഴും ദൈവം നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം മറക്കരുത്. ദൈവം നമ്മെ സ്നേഹിക്കുമ്പോൾ നമ്മൾ നമ്മളെ വെറുക്കുന്നത് ദൈവനിഷേധമാണ്. അമ്മയുടെ ഉദരം മുതൽ ജീവിതത്തിലെ എല്ലാ വീഴ്ച താഴ്ചകളിലും തന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന ദൈവത്തോട് നന്ദിയും കടപ്പാടുമുള്ള ഹൃദയമായിരുന്നു ദാവീദിന്റെത് :

'അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.'

സങ്കീര്‍ത്തനങ്ങള്‍ 139 : 13-16

ദൈവം നമ്മെ പൂർണമായി അറിയുന്നു.  നമ്മുടെ കഴിഞ്ഞ കാലങ്ങളും ദൈവത്തിന് അറിയാം.  നമുക്ക് എന്തെല്ലാം വീഴ്ചകൾ വന്നാലും നമ്മൾ ദൈവത്തിന്റെ സ്വന്തം മകനും മകളുമാണ്.  തന്റെ ഏക പുത്രനെ ലോകത്തിലേക്ക് അയച്ചതും  ക്രൂരമായ യാതനകൾ സഹിച്ച് കുരിശിൽ മരിച്ചതും ദൈവത്തിന് വ്യക്തിപരമായി എന്നോടും നിങ്ങളോടുമുള്ള  ആത്യന്തിക  സ്നേഹം കൊണ്ടാണ്.

'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'

യോഹന്നാന്‍ 3 : 16

യാതൊരു ദുരന്തങ്ങൾക്കും നിഷേധ ശക്തികൾക്കും നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുവാൻ കഴിയില്ല :

'ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.'

റോമാ 8 : 39

ദൈവത്തിന്റെ ഈ അൽഭുത സ്നേഹം നമ്മുടെ സ്ഥാനമാനങ്ങളും ആത്മീയ അനുഷ്ഠാനങ്ങളും കൊണ്ടു നമ്മൾ നേടിയെടുത്തതല്ല. ദൈവത്തിന്റെ സൗജന്യ ദാനമാണ്.

അതുകൊണ്ട് ദൈവത്തിന്റെ വിസ്മയ സൃഷ്ടികളും മക്കളുമായ നമ്മൾ നമ്മളോടും മറ്റുള്ളവരോടും ക്രൂരമായി പെരുമാറരുത്.

Learn to speak kindly to yuorself andstop being so mean.

ജീവനും ചൈതന്യവും സ്നേഹവും നിറഞ്ഞ ചിന്തകൾ കൊണ്ട് നമ്മളെയും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. ദൈവത്തിന്റെ പ്രിയ സൃഷ്ടികളായ നമുക്കെതിരായി, നമ്മുടെ ആത്മ ശരീര മനസ്സുകൾക്കെതിരായി  ഒരു ദോഷവും നമ്മൾ ചെയ്യരുത്, ചിന്തിക്കരുത്, പ്രവർത്തിക്കരുത്. ദൈവത്തിന്റെ പ്രിയ മക്കളായ സഹോദരങ്ങളേ മുറിവേൽപ്പിക്കരുത്. ആരുടെയും ജീവന്റെ മേൽ കൈ വെക്കരുത്.

ഏറ്റവും ഭയാനകമായ രോഗങ്ങൾ ക്ഷയവും ക്യാൻസറും അല്ല,  ആർക്കും വേണ്ടാത്തവരായിരിക്കുകയും സ്നേഹിക്കപ്പെടാതിരിക്കുന്നതും ആണെന്ന്  മദർ തെരേസ ഒരിക്കൽ പറഞ്ഞു.

നമ്മൾ നമ്മളെ കൈവിട്ടാൽ, വെറുത്താൽ പിന്നെ നമുക്ക് ആരുണ്ട്? ആരെല്ലാം  തള്ളി പറഞ്ഞാലും നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ  ശരീരത്തെ നശിപ്പിക്കരുത്. രൂപാന്തരം പ്രാപിച്ച് നിത്യതയിൽ വിശുദ്ധരായി ദൈവത്തോടൊപ്പം വസിക്കുവാനുള്ള ഈ ശരീരത്തിന്റെ ഉത്തരവാദിത്വബോധമുള്ള കാര്യവിചാരകരാകണം നമ്മൾ. നോമ്പുകാലങ്ങളിൽ മാത്രമല്ല, ആത്മ ശരീര മനസ്സുകളെ അശുദ്ധമാക്കുന്ന ന്മകളെ എല്ലാം അകറ്റിനിർത്തി മാനസികാരോഗ്യം സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം.

  ദൈവ സൃഷ്ടികളെ നശിപ്പിക്കാൻ കരുനീക്കങ്ങൾ നടത്തുന്ന   സാത്താന്റെ കരങ്ങളിൽ നമ്മളെ ഒരിക്കലും ഏൽപ്പിച്ചു കൊടുക്കരുത്. ആസക്തികളും ദുരാഗ്രഹങ്ങളും ചിട്ടയില്ലാത്ത അനാരോഗ്യകരമായ ജീവിതശൈലികളും മൂലം ശരീരത്തെ നശിപ്പിക്കരുത്. ആത്മാവിനെ മലിനമാക്കരുത്. നമ്മളോടും മറ്റുള്ളവരോടും ഉള്ള വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ദൈവ സ്നേഹത്തെപ്പറ്റി നമ്മൾ ഓർക്കണം. കയീന്റെയും യൂദാസിന്റെയും  ജീവിതം ദുരന്തപൂർണ്ണമാക്കിയ വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ജാഗ്രത പുലർത്തണം. വെറുപ്പിന്റെ വൻകയങ്ങളിൽ നിന്ന് നമ്മെ കൈപിടിച്ചുയർത്തുവാൻ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ശക്തമായ കരങ്ങൾക്ക് കഴിയുമെന്ന്‌ ഉറച്ചു വിശ്വസിക്കണം.

-ശുഭാശംസകൾ!

 ഏ. പി. ജോർജച്ചൻ